Tuesday, October 21, 2014

മാർ തോമാ നസ്രാണികളുടെ പള്ളിയോഗം



     ഇന്നു പാശ്ചാത്യവും പൗരസ്ത്യവുമായ സഭകളെല്ലാം സ്വീകരിച്ചിരിയ്ക്കുന്ന റോമാ സാമ്രാജ്യത്തിന്റെ ഭരണശൈലിയിൽ നിന്നു വ്യത്യസ്ഥമായി മാർ തോമാ നസ്രാണികളുടെ ഇടയിലുണ്ടായിരുന്ന ഭരണവ്യവസ്ഥായായിരുന്നു പള്ളിയോഗങ്ങൾ. അതുകൊണ്ടു തന്നെ  മാർ തോമാ നസ്രാണികളുടെ സഭ മെത്രാനെയും വൈദീകരെയും കേന്ദ്രീകരിച്ചായിരുന്നില്ല, പള്ളിയോഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. 

    കുടുംബനാഥനാരും ദേശത്തുപട്ടക്കാരും  ഉൾപ്പെടുന്ന യോഗമാണ് പള്ളിഭരണം നടത്തിയിരുന്നത്. യോഗത്തിലെ മുതിർന്ന വൈദീകനാണ് യോഗാധ്യക്ഷൻ. ദൈവാലയ തിരുക്കർമ്മങ്ങളുടെ ക്രമീകരണം, ഇടവകയുടെ ആദ്ധ്യാത്മീക നവീകരണം, സാമ്പത്തികഭരണക്രമങ്ങൾ, സാധുജന സംരക്ഷണം, അഭിപ്രായ ഭിന്നതകളിൽ മദ്ധ്യസ്ഥ്യം  തുടങ്ങിയ വിഷയങ്ങളെല്ലാം പള്ളിയോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പള്ളിയോഗമാണ് പരസ്യപാപികൾക്കുള്ള ശിക്ഷണനടപടിൾ സ്വീകരിച്ചിരുന്നത്. പള്ളിയോഗമാണ് പള്ളിയിലെ ശുശ്രൂഷയ്ക്കവശ്യമായ വൈദീക വിദ്യാർത്ഥികളെ തിരഞ്ഞെടൂത്ത്, മല്പാന്റെയടുത്തയച്ച് പരിശീലിപ്പിച്ച് വൈദീക വൃത്തിയ്ക്കായി നിയോഗിച്ചിരുന്നത്. വർത്തമാനപ്പുസ്തകം നൽകുന്ന സൂചനകളനുസരിച്ച് മെത്രാനുപോലും യോഗത്തിന്റെ അനുവാദമില്ലാതെ വൈദീകവിദ്യാർത്ഥികളെ റോമിനയയ്ക്കാൻ സാധിയ്ക്കുമായിരുന്നില്ലെന്നും മറിച്ചായാൽ അവർ തിരിച്ചുവരുമ്പോൾ അവരെ യോഗം സ്വീകരിക്കണമെന്നില്ലെന്നും മനസിലാക്കാം. വിധത്തിൽ ഇന്നു ഇടവക വികാരിയ്ക്കോ മെത്രാനോ ഉള്ളതോ അതിൽ കൂടുതലോ അധികാരം പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നു

       പള്ളിയോഗത്തിൽ വൈദീകർക്കും അൽമായർക്കും തുല്യഅവകാശമാണ് ഉണ്ടായിരുന്നത്. ഒന്നിലധികം പള്ളികൾ ചേർന്ന് പ്രാദേശിക പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി പ്രാദേശിക പള്ളിയോഗങ്ങളും മലങ്കരയെ മൊത്തമായി ബാധിയ്ക്കുന്ന കാര്യങ്ങളിൽ തീർപ്പുകല്പിയ്ക്കുവാൻ മലങ്കര മഹായോഗങ്ങളും നടത്തപ്പെട്ടിരുന്നു. ആർക്കദിയാക്കോൻ ആയിരുന്നു മഹായോഗത്തിന്റെ അദ്ധ്യക്ഷൻ. 


      പള്ളിയോഗ കേന്ദ്രീകൃത ഭരണശൈലി ആദിമസഭയുടെ ശൈലി തന്നെയായിരുന്നു. നാലാം നൂറ്റാണ്ടുവരെയെങ്കിലും കൃത്യമായി പറഞ്ഞാൽ റോമാ സാമ്രാജ്യം സഭയിൽ അധിപത്യം പുലർത്തിത്തുടങ്ങുന്നതിനു മുൻപു വരെ സാർവത്രിക സഭയിലാകമാനം  ശൈലിയാണ് നിലനിന്നിരുന്നത്. ഇതിന്റെ അർത്ഥം മെത്രാന്മാരെയും മല്പാന്മാരെയും വൈദീകരെയും ബഹുമാനിച്ചിരുന്നില്ലെന്നല്ല, അത്മായർക്ക് ഭരണത്തിൽ പങ്കുണ്ടായിരുന്നെന്നും, ഇന്നു കാണുന്ന വൈദീക ആധിപത്യം സഭയിൽ ഉണ്ടായിരുന്നെല്ലെന്നുമാണ്.


    ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായതോടുകൂടി അവിടെയുണ്ടായിരുന്ന തരം തിരിവുകൾ സഭയിലുമുണ്ടായി. റോമാ സാമ്രാജ്യത്തിലെ പദവികളും സ്ഥാനങ്ങളും മെത്രാന്മാർക്കു ലഭിച്ചു. വസ്തുവകകളുടെ സംരക്ഷണാർത്ഥം വൈദീകർക്ക് ബ്രഹ്മചര്യം നിർബന്ധമാക്കപ്പെട്ടു. അൽമായർ കീഴേത്തട്ടിലാവുകയും ഭരണത്തിലും, തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അവർക്കുണ്ടായിരുന്ന പങ്കാളിത്തം നഷ്ടമാവുകയും ചെയ്തു. വൈദീകരും മെത്രാന്മാരും ഏകപക്ഷീയമായും തന്നിഷ്ടപ്രകാരവും എടുക്കുന്ന തീരുമാനങ്ങൾ മറുവാക്കുകൂടാതെ സ്വീകരിയ്ക്കപെടണമെന്നുള്ള തെറ്റായ കീഴ്വഴക്കവും അടിമത്തത്തിനടുത്ത വിധേയത്വവും അനുസരണവും ക്രിസ്തീയപുണ്യമായി ചിത്രീകരിയ്ക്കപ്പെടുന്ന അവസ്ഥയും സംജാതമായി.

       രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ ചിത്രീകരിയ്ക്കുന്ന ദൈവജനമെന്ന സങ്കല്പംഒരേ തലത്തിലുള്ള വിവിധ ശുശ്രൂഷകൾ -മാർ തോമാ നസ്രാണികളുടെ പള്ളിയോഗ സങ്കല്പവുമായി ചേർന്നു പോവുന്നതാണ്. സ്വന്തം വ്യക്തിത്വത്തിനായി അനുദിനം പ്രയത്നിയ്ക്കുന്ന സഭ പള്ളിയോഗത്തിന്റെ ശൈലിയിലേയ്ക്ക് മടങ്ങാൻ അമാന്തിച്ചുകൂടാ. അതേസമയം പള്ളിയോഗത്തിന്റെ അധികാരത്തെ മെശയാനിക അരൂപിയിൽ ഉപയോഗിയ്ക്കാനുള്ള പക്വത ദൈവജനത്തിന് ആയിട്ടൂണ്ടോ എന്ന സന്ദേഹവുമുണ്ട്. എങ്കിലും ആ ആദിമ സഭാ ശൈലിയിലേയ്ക്കുള്ള തിരിച്ചു നടത്തം തുടങ്ങേണ്ടത് ആവശ്യമാണ്.

Thursday, October 2, 2014

ലത്തീനീകരണ നാളുകളിലെ വർത്തമാനപ്പുസ്തകം

വർത്തമാനപ്പുസ്തകത്തിൽ പാറേമാക്കലച്ചനും കരിയാറ്റിയും ലത്തീൽ ഭക്താഭ്യാസങ്ങളും സെബസ്ത്യാനോസ് പുണ്യവാളനോടുള്ള മധ്യസ്ഥപ്രാർത്ഥനയും നടത്തുന്നതായി വായിക്കുന്നുണ്ട്. അതുകൊണ്ട് സ്വകാര്യമായി ലത്തീൻ ഭക്താഭ്യാസങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്നും നടത്തേണ്ടാതാണെന്നും ഒക്കെയുള്ള അഭിപ്രായങ്ങൾ ചിലർ പ്രകടിപ്പിച്ചു കഴിഞ്ഞു. അത്തരക്കാർ തമസ്കരിയ്ക്കുന്ന ചരിത്രമുണ്ട്. മാർ തോമാ നസ്രാണികളെ ലത്തീൻ വത്കരിയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ നടപടിയായിരുന്ന ഉദയംപേരൂർ സൂനഹദോസിന് 136 വർഷങ്ങൾക്ക് ശേഷമാണ് പാറേമാക്കലച്ചന്റെ ജനനം. വിദേശാധിപത്യത്തിനെതിരെയുള്ള കൂനൻ കുരിശു സത്യത്തിന് 80 ൽ പരം വർഷങ്ങൾക്ക് ശേഷം. ലത്തീൻ വത്കരണത്തിന് വിധേയരാകാൻ സ്വയം ഏല്പിച്ചുകൊടുക്കപ്പെടേണ്ടി വന്ന പഴയകൂർ വിഭാഗം മാനസികമായി ലത്തീനീകരിയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു. (അൻപതിൽ താഴെ വർഷങ്ങൾകൊണ്ട് മലങ്കര സഭയെ ആവും വിധം ലത്തീനീകരിയ്ക്കാൻ ശ്രമിച്ചവരാണ് സീറോ മലബാറുകാർ). പട്ടക്കാരുടെ പരിശീലനം പാശ്ചാത്യ രീതിയിലായി. അവർക്ക് മാതൃ സഭയോടുള്ള ബന്ധം എന്നത് ലത്തീൻ വത്കരണ ശ്രമങ്ങളെ അതിജീവിച്ച കുർബാനക്രമവും സുറീയാനി ഭാഷയും മറ്റ് ഔദ്യോഗിക ശുശ്രൂഷകളും മാത്രമായിരുന്നു. മറ്റെല്ലാം - ലത്തീൻ ഭക്താഭ്യാസങ്ങളും, ലത്തീൻ ഭരണക്രമവും, ലത്തീൻ ദൈവശാസ്ത്രവും , ലത്തീൻ പരിശീലനവും - ലത്തീൻ തന്നെയായിരുന്നു. അതായത് ബോധപൂർവ്വം ലത്തീൻ ഭാക്താഭ്യാസങ്ങളെ സ്വീകരിയ്ക്കുകയായിരുന്നില്ല അവർ ചെയ്തത്, പിന്നെയോ രണ്ടു നൂറ്റാണ്ടുകളോളം ഒഴിഞ്ഞു തെളിച്ചും നടപ്പിലായതും പരിശീലിപ്പിയ്ക്കപ്പെട്ടതും അടിച്ചേല്പിയ്ക്കപ്പെട്ട ലത്തീൻ രീതികളെ അബോധപൂർവ്വം പിന്തുടരുകമാത്രമായിരുന്നു. അതിന്റെ അർത്ഥം അവയൊക്കെ ഇന്നും നമ്മൾ തുടരണമെന്നല്ല. അങ്ങനെ വാദിയ്ക്കുന്നവർ ഇന്നും സുറിയായീ പ്രാർത്ഥനകളുടെ ശൈലിയിലേയ്ക്ക് വരാനൊരു ചുവടുവയ്ക്കുവാൻ പോലും ശ്രമിച്ചിട്ടില്ല എന്നാണ് അർത്ഥം

Tuesday, September 16, 2014

വിടവാങ്ങൽ പ്രാർത്ഥന

ܦܘܼܫ ܒܲܫܠܵܡܵܐ ܡܲܕܒ݁ܚܵܐ ܡܚܲܣܝܵܢܵܐ܂ ܦܘܼܫ ܒܲܫܠܵܡܵܐ ܩܲܒ݂ܪܹܗ ܕܡܵܪܲܢ܂ ܩܘܼܪܒܵܢܵܐ ܕܢܸܣܒ݂ܲܬ݂ ܡܸܢܵܐ ܢܸܗܘܹܐ ܠܝܼ ܠܚܘܼܣܵܝܵܐ ܕܚܵܘܵܒܹܐ ܘܲܠܫܘܼܒ݂ܩܵܢܵܐ ܕܲܚܛܵܗܹܐ܂ ܠܵܐ ܝܵܕܲܥ ܐ݇ܢܵܐ ܐܸܢ ܐܵܬܹܐ ܐ݇ܢܵܐ ܘܡܲܣܸܩ ܐ݇ܢܵܐ ܥܠܲܝܢ ܩܘܼܪܒܵܢܵܐ ܐ݇ܚܪܹܢܵܐ ܐܵܘ ܠܵܐ܂

സീറോ മലബാർ സഭയുടെ കുർബാനയിൽ കാർമ്മികൻ ഹൂത്താമാ ചൊല്ലിക്കഴിഞ്ഞ ശേഷം തിരിച്ച് മദ്ബഹായിലെത്തിയ ശേഷം മദ്ബഹാ ചുംബിയ്ക്കുന്നു. അപ്പോൾ ചൊല്ലുന്ന പ്രാർത്ഥനയാണ് മേലേ കൊടുത്തിരിയ്ക്കുന്നത്. അതിനെ മലയാളത്തിൽ ഇപ്പോൾ  ഉപയോഗിയ്ക്കുന്നത് ഇപ്രകാരമാണ്. വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി നിന്നിൽ നിന്നു സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലി അർപ്പിയ്ക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ

ഇത് ജനങ്ങളുടെ പ്രാർത്ഥനയായി മാറ്റപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. എന്റെ കുട്ടിക്കാലത്ത് ഇത് ചൊല്ലിക്കേട്ടിരുന്നില്ല. ചൊല്ലേണ്ടതും കൂടി വെട്ടിച്ചുരുക്കുന്ന കാലത്ത് പൂർണ്ണമായും വൈദീകനു മാത്രം ചൊല്ലാവുന്ന  ഒരു പ്രാർത്ഥന ജനങ്ങളെക്കൊണ്ടു കൂടി ചൊല്ലിയ്ക്കാനായി എന്നത് കൗതുകകരമാണ്. ഇത് ജനങ്ങൾ ചൊല്ലേണ്ടുന്ന ഒരു പ്രാർത്ഥനയല്ല.

സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാവണം ഇപ്പോൾ ബേമ്മായിൽ നിന്നുകൊണ്ട് ദൈവജനത്തെ അഭിമുഖീകരിച്ച് ചില വൈദീകർ ഈ പ്രാർത്ഥന ചൊല്ലിക്കാണുന്നുണ്ട്. ഇതും പ്രാർത്ഥനയുടെ അർത്ഥത്തിന് ഒട്ടും യോജിച്ചതല്ല.

വിശുദ്ധീകരണത്തിന്റെ ബലിപീഠവും കർത്താവിന്റെ കബറിടവും പരിശുദ്ധ മദ്ബഹായാണ്. ബേമ്മയല്ല. മേല്പറഞ്ഞതുപോലെ മദ്ബഹ ചുംബിച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥനയാണ്.  മദ്ബഹായിലേയ്ക്ക് കുനിഞ്ഞ് മദ്ബഹായോട് വൈദീകൻ മന്ത്രിയ്ക്കുന്ന പ്രാർത്ഥന. വൈദീകൻ വിടപറയുന്നത്  മദ്ബഹായോടാണ്. ബേമ്മയോടോ ഹൈക്കലയോടോ അല്ല. വൈദീകൻ മാത്രമാണ് മദ്ബഹായിൽ നിന്നും കുർബാന കൈക്കൊള്ളുന്നത്. മറ്റുള്ളവരെല്ലാം മദ്ബഹായുടെ കവാടത്തിങ്കൽ പുരോഹിതനിൽ നിന്നാണ് കുർബാന സ്വീകരിയ്ക്കുന്നത്.

ഇതേ വിഷയത്തെക്കുറിച്ച് ചവറപ്പുഴ ജയിംസച്ചന്റെ ലേഖനം ഇവിടെ വായിയ്ക്കാം.http://marggam.blogspot.in/2012/04/blog-post.html


Sunday, September 14, 2014

ധൂപാർപ്പണം: ചില പ്രായോഗിക ചിന്തകൾ

ശ്ലൈഹീക സഭകളിൽ പ്രത്യേകിച്ച് പൗരസ്ത്യ സഭകളിൽ  ആരാധനാക്രമത്തിൽ ധൂപാർപ്പണത്തിന് സവിശേഷമായ സ്ഥാനമുണ്ട്. പൗരസ്ത്യ സുറിയാനി സഭയിൽ വൈദീകൻ തിരുവസ്ത്രങ്ങൾ അണിയുമ്പോഴും അപ്പവും വീഞ്ഞും ബേസ് ഗസ്സായിൽ സജ്ജീകരിയ്ക്കുമ്പോഴും തുടർന്ന് വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ധൂപർപ്പണം നടത്തുന്നതായി കാണാം. മ്ശംശന നടത്തേണ്ടുന്ന ധൂപാർപ്പണം അൾത്താരബാലന്മാരിലേയ്ക്ക് ഒതുങ്ങിയപ്പോൾ അതിന്റെ പ്രാധാന്യത്തിനും പ്രതീകാത്മകയ്ക്കും അതിനോട് ദൈവജനത്തിനുള്ള മനോഭാവത്തിനും ഇടിവു തട്ടിയിട്ടുണ്ട്. താഴ്ന്നപട്ടക്കാരുടെ അഭാവത്തിൽ അവരെ ഏല്പിച്ചിരിയ്ക്കുന്ന ശുശ്രൂഷ ഉയർന്നപട്ടമുള്ളവർ ഉണ്ടെങ്കിൽ അവർ തന്നെ ഏറ്റെടുക്കുന്നതു നന്നായിരിയ്ക്കും. മ്ശംശാന നടത്തേണ്ട തിരുവസ്തുക്കളുടെ മദ്ബഹായിലെ സജ്ജീകരണം കശീശാപ്പട്ടമുള്ള പുരോഹിതരാണല്ലോ നടത്തുന്നത്. ധൂപാർപ്പണം അൾത്താരബാലന്മാർ ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് വേണ്ട ബോധവത്കരണവും, പരിശീലനവും നിരന്തരമായ തിരുത്തലുകളും കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


കുട്ടികളായിരിയ്ക്കുമ്പോൾ ധൂപക്കുറ്റി വീശുന്നത് ഒരു ഹരമായിരിയ്ക്കും. ഏറ്റവും വേഗതയിൽ വീശുവാനുള്ള മത്സരവും ഉണ്ടായെന്നും വരാം. ഈയിടെ ഒരു സഹോദരനോട് സംസാരിച്ചപ്പോൾ വേഗത്തിൽ വീശുന്നവരെയേ ധൂപം എടുക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നു പറയുകയുണ്ടായി. ഇത് ഒരു ബാല്യചാപല്യമായി കണക്കാക്കാമെങ്കിൽ കൂടി അത് ധൂപാർപ്പണം എന്ന ശുശ്രൂഷയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തീർച്ചയായും തിരുത്തപ്പെടേണ്ടതു തന്നെയാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ടോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

കുട്ടിക്കാലത്ത് അൾത്താരബാലനായിരുന്ന അവസരത്തിൽ ഞാനും ഇങ്ങനെയായിരുന്നു. അതിവേഗം ധൂപക്കുറ്റി വീശുന്നത് ഒരു ഗമയായി കരുതിയിരുന്നകാലംപള്ളിയിലെ വികാരിയായി വന്ന ജി.റ്റി. ഊന്നുകല്ലിലച്ചൻ അത് തിരുത്തുന്നതു വരെ അത് അങ്ങിനെ തുടർന്നു. അച്ചൻ അന്ന് ഭക്തിയോടെ ധൂപാർപ്പണം നടത്തണമെന്നും അതും ഒരു പ്രാർത്ഥനയാണെന്നും ഒക്കെ ഉപദേശിച്ചു. അന്ന് അതിന്റെ അർത്ഥം മനസിലാക്കുവാനുള്ള പാകത ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല മനസിൽ അച്ചനോട് നീരസം തോന്നുകയും ചെയ്തു. പക്ഷേ ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അത് എത്രമാത്രം അർത്ഥവത്താണെന്ന് മനസിലാവുന്നുണ്ട്.

ഇതൊക്കെപ്പറയുവാൻ കാരണം ഈയിടെ ഭരണങ്ങാനത്ത് റംശായിൽ പങ്കെടുക്കുവാൻ ഇടയായതായിരുന്നു. ഏതാണ്ട് തലങ്ങും വിലങ്ങും  നെഞ്ചക്ക് എടുത്തുപെരുമാറുന്നു അഭ്യാസിയെപ്പോലെ ആയിരുന്നു ധൂപാർപ്പണം.
അതോടൊപ്പം ഒരു ഗ്രീക്ക് ഓർത്തോഡോക്സ് ലിറ്റർജിയിലെ ധൂപാർപ്പണത്തിന്റെ ഓർമ്മകളും കൂടി പങ്കുവയ്ക്കാനാഗ്രഹിയ്ക്കുന്നു. കാർമ്മികൻ ജനങ്ങളെ ധൂപിയ്ക്കുന്നതായിരുന്നു അവസരത്തിൽ സമൂഹത്തിന്റെ ഓരോ അംഗത്തെയും നോക്കി സാവധാനത്തിൽ സമയമെടുത്ത് ധൂപിയ്ക്കുന്നത് വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

ആരാധാനാക്രമത്തിൽ ധൂപാർപ്പണത്തിന്റെ സ്ഥാനം മനസിലാക്കി അതു നിർവ്വഹിയ്ക്കുവാൻ അൾത്താരബാലന്മാരെ ഒരുക്കുക്കേണ്ടിയിരിയ്ക്കുന്നു