Sunday, November 27, 2016

പ്രാർത്ഥനാഗീതങ്ങളിലെ അക്രൈസ്തവ ചേരുവകകൾ



ഈ അടുത്തകാലത്ത് പ്രബലമായിത്തുടങ്ങിയ ഒരു അശ്ലീലം എന്നു തന്നെ പറയേണ്ടുന്ന ഒന്നാണ് നസ്രാണികളുടെ സദസുകളിലെ പ്രാർത്ഥനാഗാനത്തിന്റെ അക്രൈസ്തവ സ്വഭാവം. ഇവയിൽ മിക്കവയ്ക്കും നമ്മുടെ വിശ്വാസത്തോടോ, ദൈവശാസ്ത്രത്തോടോ ആദ്ധ്യാത്മികതയോടോ ഒരു ബന്ധം ഉണ്ടാവില്ല. കുറേ സംസ്കൃത ശബ്ദങ്ങളും ഹൈന്ദവശൈലിയും ചേർത്ത് അവതരിയ്പ്പിയ്ക്കുന്ന ഇത്തരം ഗാനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ അതു നമ്മുടെ വിശ്വാസപൈതൃകത്തോടു ചെയ്യുന്ന അവഹേളനം ആയിരിയ്ക്കും.

ഇത് ബോധപൂർവ്വമായ ഒരു ശ്രമമായി തോന്നുന്നില്ല. സ്കൂളുകളിലും മറ്റു മതേതര സാഹചര്യങ്ങളിലും ഉപയോഗിയ്ക്കുന്ന ഗീതങ്ങൾ പ്രാർത്ഥനാഗാനം പാടുവാൻ നിയോഗിയ്ക്കപ്പെടുന്ന കുട്ടികൾ  അതേപടി പകർത്തുന്നതാവാം. സംഘഗാന മത്സരങ്ങൾക്കായി രാഗാധിഷ്ടിതമായി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നവർ തങ്ങളുടെ മതപശ്ചാത്തലം അനുസരിച്ച് ഒരുക്കിയ ഗാനങ്ങൾക്ക് പൊതു സമൂഹത്തിൽ ലഭിയ്ക്കുന്ന സ്വീകാര്യത മറ്റൊരു കാരണമാവാം. എന്തൊക്കെയാണെങ്കിലും പ്രാർത്ഥനാഗാനം എന്നാൽ ഈ രീതിയിൽ ആയിരിയ്ക്കണം എന്നൊരു തെറ്റിദ്ധാരണ നമ്മുടെ ഇടയിൽ വന്നു പോയിട്ടുണ്ട്. ഈ ധാരണ കന്യാസ്ത്രീകളും ശെമ്മാശന്മാരും വച്ചു പുലർത്തുന്നുമുണ്ട്.  പുരോഹിതരും മെത്രാന്മാരും  ഇതിലെ അപകടത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടെന്നും കരുതുന്നില്ല.

മെശയാനികരുടെ എല്ലാ സമ്മേളനങ്ങളും കർത്തൃപ്രാർത്ഥനയോടെ ആരംഭിയ്ക്കണം എന്നതാണ് പുരാതനമായ നിർദ്ദേശം. പൗരസ്ത്യ സുറിയാനീ ശൈലിയിൽ “അത്യുന്നതങ്ങളിൽ” ചൊല്ലിക്കഴിഞ്ഞിട്ടാണ് “സ്വർഗ്ഗസ്ഥനായ” വരുന്നത്. അതുകൊണ്ട് നസ്രാണികളുടെ സമ്മേളനങ്ങൾ ഈ രണ്ടു പ്രാർത്ഥനകളും കൊണ്ട് ആരംഭിയ്ക്കുതാവും അഭികാമ്യം. ഇവിടെ വരാവുന്ന എതിരഭിപ്രായം ഇതു പ്രാർത്ഥനയല്ലേ ഗാനമല്ലല്ലോ എന്നതായിരിയ്ക്കും. സുറിയാനിയിൽ “അത്യുന്നതങ്ങൾ” ചൊല്ലുകയോ ആലപിയ്ക്കുകയോ ചെയ്യാം. കർത്തൃപ്രാർത്ഥനയ്ക്ക് സംഗീതാത്മകമായി ചൊല്ലുന്ന രീതിയുണ്ട്. മലയാളത്തിലാണെങ്കിൽ തന്നെ ഗീതങ്ങൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഇതൊന്നും പോരാ എന്നാണെങ്കിൽ പുതിയവ നമ്മുടെ ശൈലിയ്ക്ക് യോജിച്ച രീതിയിൽ തയ്യാറാക്കാവുന്നതേയുള്ളൂ. “വൈവിധ്യം” ഇല്ല എന്നാണു പരിവേദനമെങ്കിൽ സങ്കീർത്തനങ്ങളെ ഉപയോഗിയ്ക്കാം. പിന്നെ ഗാനം തന്നെ വേണമെന്ന കല്പന പുറപ്പെടുവിച്ചത് ആരാണ്.

ഇപ്പറഞ്ഞതിനർത്ഥം ഞാൻ സെക്കുലർ ഗാനങ്ങൾക്ക് എതിരാണെന്നല്ല. സെക്കുലർ ഗാനങ്ങൾ ഉപയോഗിക്കേണ്ട ഇടങ്ങളിൽ അവ ഉപയോഗിയ്ക്കണം. പല മതസ്ഥർ ഒരുമിച്ചു കൂടുന്ന അവസരങ്ങളിൽ പ്രാർത്ഥനാ ഗാനമുണ്ടെങ്കിൽ അത് പ്രത്യേകിച്ച് ഒരു മതവിശ്വാസത്തെ പ്രകടിപ്പിയ്ക്കാത്തതാവണം. പക്ഷേ തികച്ചും നമ്മുടേതു മാത്രമായ അവസരങ്ങളിൽ, സഭയുമായി ബന്ധപ്പെട്ട അവസരങ്ങളിൽ, കുടൂംബയോഗങ്ങളിൽ, സെക്കുലർ ഗീതങ്ങളോ, അക്രൈസ്തവശൈലിയിലുള്ള ഗീതങ്ങളോ അല്ല നമ്മുടെ വിശ്വാസത്തെയും ആദ്ധ്യാത്മികതയേയും പ്രകടിപ്പിയ്ക്കുന്നതാവണം.

പാദങ്ങൾക്കു വിളക്കും വഴികളിൽ പ്രകാശവും



വിജനമാമെൻ വഴികളിൽ
വചനം നിൻ തിരുവചനം
വിളക്കാവട്ടെ
ഇരുട്ടിൽ ഞാനുഴറുമ്പോൾ
വെട്ടമാവട്ടെ

Friday, November 25, 2016

സെഹിയോനിലെ പാട്ട്



അലരിമരത്തിന്റെ ചില്ലയിൽ ഞാനെന്റെ കിന്നരം തൂക്കിയിട്ടു
ബാബേൽ നദിയുടെ തീരത്തിരുന്നു ഞാൻ ഹൃദയമുരുകി കരഞ്ഞു.
ഓർശ്ലേമേ നിന്നെ മറന്നു ഞാൻ പോയാൽ
വലം കരമെന്നെയും മറന്നു പോട്ടേ
ഓർശ്ലേമേ നിന്നെ ഞാൻ ഓർക്കാതിരുന്നാൽ
നാവൊട്ടി ഞാൻ ഊമയായിടട്ടെ

നുരയുന്ന ചഷകങ്ങൾ നിറയമ്പോൾ അവരെന്നെ പാട്ടുപാടാൻ വിളിച്ചു
സെഹിയോനിനെ ഒരു പാട്ടൊന്നു പാടുവിൻ; അവരെന്നോടു പറഞ്ഞു.
അവിടുത്തെ പരിശുദ്ധ മലയിലെ പാട്ടുകൾ
ഇവിടെ ഞാൻ എങ്ങനെ ആലപിയ്ക്കും
മദിരോത്സവത്തിന്റെ ഈ കൂത്തരങ്ങിൽ
എങ്ങനെ നിൻ ഗീതം ആലപിയ്ക്കും.

ദുരിതത്തിൻ കാലങ്ങൾക്കറുതിയാകും; പിന്നെ ഞാൻ ഓർശ്ലേമിൽ ചെന്നു ചേരും.
കർത്താവിൻ പാവന മന്ദിരത്തിൽ സങ്കീർത്തനങ്ങൾ ഞാൻ ആലപിയ്ക്കും
(inspired from psalm 136)

Monday, November 21, 2016

നസ്രാണികളുടെ ആന - റിതിൻ വർഗീസ്, ചിലമ്പൂട്ടുശ്ശേരി


ന്റുപ്പാപ്പാക്കോരാനെണ്ടാര്‍ന്ന്...

“ദീപിക” പത്രത്തില്‍ ഏറ്റവും ആസ്വാദ്യകരമായി എനിക്ക് തോന്നിയിട്ടുള്ളത് “കുടുംബ യോഗങ്ങളുടെ “ ചരിത്രമാണ്. ഒരു പക്ഷേ ദിവസം മുഴുവന്‍ ഇരുന്നു ചിരിക്കാന്‍ ഉള്ള വക അതില്‍ തന്നെ ഉണ്ടാകും. നമ്മുക്ക് ചരിത്രത്തെ എങ്ങനെ കാണണം എന്ന് അറിയാമോ എന്ന് എനിക്ക് അറിഞ്ഞുകൂടാ ! നമ്മുടെ കാമ്പുള്ള ചരിത്രങ്ങളെ പലതും അക്കദേമിക ചരിത്രകാരന്മാര്‍ ഉപേക്ഷയോടെ കാണുന്നതിന്റെ ഒരു പ്രധാന കാരണം ഈ “തള്ളല്‍” ആണ്.

അ .പു. ക. കു (അതി പുരാതന കത്തോലിക്ക കുടുംബം ) –കളുടെ വീട്ടു പേരുകളില്‍ നിരീക്ഷിച്ചാല്‍ പലതിനും മധ്യ കാല ഘട്ടത്തിന് പുറകിലേയ്ക്ക് ഭാഷാപരമായി സാധുത ഇല്ല എന്ന് കാണാം. തോമാശ്ലീഹ മാമോദിസ മുക്കി എന്ന് അവകാശപ്പെടുന്ന “ഇല്ലക്കാരുടെയും “ കാര്യം വ്യത്യസ്തം അല്ല. എനിക്ക് തോന്നുന്നത് വീട്ടുപേര് പാരമ്പര്യമായി നിർബാധം  തുടർന്നു പോരുന്ന പതിവ് പോർട്ടുഗീസുകാരുടെ വരവിനു ശേഷമാണ് ഉണ്ടായത് എന്നാണു.

നമ്മുക്ക് ചരിത്രത്തെ പേടിയാണ്. കാരണം സത്യസന്ധം ആണെങ്കില്‍ അഹിതം ആയതു പലതും നമ്മുടെ ചരിത്രത്തില്‍ നാം കേൾക്കേ ണ്ടി വരും (ചിലതൊക്കെ പുള്ളാർക്ക് കേൾക്കാന്‍ പറ്റാത്തതും !). അതിനാല്‍ സ്വയം ഉണ്ടാക്കിയ “സവര്ണ്ണ പൈതൃകത്തിന്റെ” വല്മീകത്തില്‍ നിര്‍വൃതി അടയും . അതില്‍ പു.കാ.കു-കളും ബാക്കി ഞാന്‍ ഉള്‍പ്പെടെ ഉള്ള “ഇന്നലത്തെ മഴയ്ക്ക് കുരുത്തു വന്നവരും“ കണക്കാണ് !

ചരിത്രം പറയുമ്പോൾ വിരുദ്ധം ആയി നില്ക്കുപന്ന പാരമ്പര്യങ്ങളെ നാം തള്ളി പറഞ്ഞില്ലെങ്കിലും പ്രചാരം കൊടുക്കാതെ ഇരിക്കുകയെങ്കിലും ചെയ്യണം. കാരണം അവ നമ്മുടെ വാദങ്ങളെ തളർത്തും . നസ്രാണികള്‍ ആദിമ നൂറ്റാണ്ടുകളില്‍ മലബാര്‍ തീരത്ത്‌ ഉണ്ടായിരുന്നു എന്നത് ചരിത്രകാരന്മാർക്കിടയില്‍ നിസ്തര്‍ക്കം ആണ്. എന്നാല്‍ മാര്‍ത്തോമായുടെ ദക്ഷിണേന്ത്യാ ദൌത്യത്തെ തള്ളിക്കളയാന്‍ അവരെ പ്രേരിപ്പിക്കുന്നത് നാം വിശ്വാസ പ്രമാണം പോലെ വിളിച്ചു പറയുന്ന ചില കുടുംബ മഹിമാ പാരമ്പര്യങ്ങള്‍ ആണ്. ഉദാഹരണത്തിന് ഒന്നാം നൂറ്റാണ്ടില്‍ കേരളം സംഘകാലത്തില്‍ ആയിരുന്നു. “മാനുഷര്‍ എല്ലാം ഒന്നുപോലെ “ എന്ന അവസ്ഥയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ജാതിപരമായ ഉച്ച നീചത്വങ്ങള്‍ കേരളത്തില്‍ ശക്തമാകുന്നത് എട്ടാം നൂറ്റാണ്ടോടെ കുടിയേറ്റ ബ്രാഹ്മണര്‍ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതി കേരളത്തില്‍ സ്ഥാപിച്ചതോടെയാണ്. ഒന്നാം നൂറ്റാണ്ടില്‍ ബ്രാഹ്മണരുടെ കേരളത്തിലെ സാന്നിധ്യവും സംശയാസ്പദമാണ്. “നിറം” , തൊഴില്‍ എന്നിവ സാമൂഹിക മണ്ഡലത്തില്‍ ഉച്ച നീച്ചത്വത്തിനു ഒരു വിഷയമേ അല്ലായിരുന്നു എന്നത് സംഘകാല കൃതികളില്‍ നിന്ന് സ്പഷ്ടം ആണ് ( അതിനെ പറ്റി പിന്നീടൊരിക്കല്‍ എഴുതാം ).

കുടിയേറ്റക്കാരും തദ്ദേശീയരുമായ യഹൂദരും ദ്രാവിഡരും (ബൗദ്ധ – ജൈനന്മാര്‍, ദളിതര്‍ ) ആണ് നസ്രാണി സമൂഹത്തിന്റെ അസ്ഥികൂടം എന്നത് തത്വത്തില്‍ അംഗീകരിക്കുന്നു എങ്കിലും നമ്മുടെ ഉപബോധ മനസ്സില്‍ ഇപ്പോഴും ആ "ബ്രാഹ്മണപൈതൃകകല്‍പ്പന" ഉണ്ടെന്നു തോന്നുന്നു. (ഞാന്‍ അങ്ങനെ കേട്ടിട്ടില്ലാത്തത് എന്റെ ഭാഗ്യം ). ഇപ്പോഴും അര്‍ത്ഥശൂന്യമായ ജാതി പാരമ്പര്യങ്ങളുടെ കൊക്കൂണില്‍ ജീവിക്കുന്നവര്‍ ! “പഴയ നമ്പൂതിരിമാര്‍” ആണ് തങ്ങള്‍ എന്ന തോന്നല്‍ അതിന്റെ പരമകാഷ്ടയില്‍ എത്തിയത് 1960-70 കാലഘട്ടത്തില്‍ ആണെന്ന് തോന്നുന്നു. കാരണം അന്നാണ് സുറിയാനി കത്തോലിക്കരുടെ ഇടയില്‍ “സാംസ്കാരിക അനുരൂപണം “ എന്ന “സവര്ണ്ണ ഹൈന്ദവ കോപ്പി അടികളും” അവരുടെ വേഷ ഭൂഷാദികളുടെ അനുകരണവും ഒക്കെ ആരംഭിച്ചത് !

ആട്ടക്കലാശം : പാലായില്‍ രണ്ടു വര്ഷം മുമ്പ് നടന്ന “നസ്രാണികളുടെ യഹൂദ പാരമ്പര്യ” ത്തെ കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഇടയായി. സെമിനാറിന്റെ അവസാനം നിഷ്കളങ്കനായ ഒരു “ചേട്ടന്‍” എഴുന്നേറ്റു നിന്ന് ചോദിച്ചു . “ അതേ... ഇത്രേം നാള്‍ നമ്മള്‍ നമ്പൂതിരിമാരാണ് എന്ന് പറഞ്ഞല്ലേ നടന്നിരുന്നത് ? അത് ഏശാതെ വന്നത്‌ കൊണ്ടാണോ ഇപ്പോൾ പുതിയ ഒരു പ്രചാരണം ? “
ചരിത്രത്തെ സൂക്ഷിക്കുക !!!

Wednesday, November 9, 2016

വെറുതേ കളിച്ചുവച്ചു ക്ലിക്കാക്കണോ?


“വെറുതേയൊന്നു കളിച്ചുവച്ചുനോക്കിയതാ, അതങ്ങു ക്ലിക്കായി”. അടുത്ത കാലത്ത് ഒരു ഇടവകാതിർത്തിയിലെ ഒരു കുരിശടിയിൽ ആരംഭിച്ച നൊവേനയിൽ പങ്കെടുക്കാൻ അയൽപ്രദേശങ്ങളിൽനിന്നുപോലും ധാരാളം ആളുകൾ വന്നുകൂടി അതൊരു വലിയ സംഭവമായിമാറിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ വികാരിയച്ചന്റെ വായിൽനിന്നു പുറപ്പെട്ടതാണ് മുകളിൽ സൂചിപ്പിച്ച വാക്കുകൾ. അച്ചൻ അല്പം തമാശ കലർത്തി പറഞ്ഞതാണെങ്കിലും ഈ നാളുകളിൽ മത്സരബുദ്ധിയോടെ വിവിധയിടങ്ങളിൽ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുരിശടികളുടെയും നൊവേനകളുടെയും യഥാർത്ഥചൈതന്യം വ്യക്തമാക്കാൻ ഇതിലും നല്ലൊരു എക്സ്പ്രെഷൻ ഉണ്ടെന്നു തോന്നുന്നില്ല.

Cube, Fate, Luck, Sky, 3D, Blender

വിശ്വാസവും വിശ്വാസജീവിതശൈലിയും ഒരു പ്രത്യേക ദശാസന്ധിയിൽ എത്തിയിരിക്കുന്ന കാലഘട്ടമാണിത്. സാമൂഹികജീവിത്തിന്റെ എല്ലാ മേഖലകളിലും അപരിത്യാജ്യമായി നിലകൊള്ളുന്ന കൈക്കൂലി നല്കലും ശുപാർശ ചെയ്യിക്കലും സാവധാനം വിശ്വാസജീവിതത്തെയും സ്വാധീനിക്കുന്നുവോയെന്നു സംശയിക്കത്തക്കവിധമായിരിക്കുന്നു ചില വിശ്വാസാനുഷ്ഠാനങ്ങൾ! ദൈവത്തോടുള്ള ബന്ധത്തെ നിർവചിക്കാൻ ഇന്നത്തെ സാമൂഹികജീവിതത്തിന്റെ അളവുകോലുകൾ ഉപയോഗിക്കുമ്പോൾ ദൈവതിരുമുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും അവിടുത്തെ പ്രസാദിപ്പിച്ച് കാര്യങ്ങൾ നേടിയെടുക്കാനും മനുഷ്യനിന്ന് അത്തരത്തിലുള്ള വഴികൾതന്നെ തിരഞ്ഞെടുക്കുന്നു. പലവിധ കാരണങ്ങൾ നിരത്തി അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വാസികളെ നേർവഴിയിൽ നയിക്കാൻ കടപ്പെട്ട ഇടയന്മാരും മുമ്പിൽനിന്ന് അവരെ നയിക്കുന്നു! സർക്കാർ ഓഫീസുകളിലെ ഇടവഴികളിൽ ഉണ്ടെന്നു പറയപ്പെടുന്ന ഇടനിലക്കാരുടെ റോളുകളിൽ സഭയിലെ വിശുദ്ധരെ പ്രതിഷ്ഠിച്ച് അവർവഴി ദൈവംതമ്പുരാനിൽനിന്ന് അനുഗ്രഹങ്ങളും അനുഭവങ്ങളും നേടിയെടുക്കാൻ പരക്കംപായുന്നവരായി ഇന്ന് വിശ്വാസികൾ രൂപപ്പെട്ടുവരുന്നുണ്ടെങ്കിൽ സഭയുടെ വിശ്വാസജീവിതവഴിയിൽ വലിയ പ്രതിസന്ധി കാത്തിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം.

കേരളത്തിൽ ഏതാനും വർഷങ്ങൾമുമ്പുമാത്രം സ്ഥാപിക്കപ്പെട്ട ചില കേന്ദ്രങ്ങളിലേയ്ക്ക് ഭക്തജനപ്രവാഹം ഉണ്ടാകുന്നത് പ്രത്യേക കാര്യസാദ്ധ്യങ്ങൾക്കുവേണ്ടിയൊന്നുമല്ല, ആ വിശുദ്ധരോടുള്ള പ്രത്യേക സ്നേഹവും വണക്കവും പ്രകടിപ്പിക്കാനാണെന്നു പറഞ്ഞാൽ കേരളത്തിലെ തെരുവുനായപ്രശ്നം ഏതാനും പട്ടിവിരോധികൾ സൃഷ്ടിച്ചെടുത്ത ഊഹക്കഥകളാണെന്നു പറയുന്നതുപോലെയുള്ള മണ്ടത്തരം ആയിരിക്കും അതും. നമ്മെ മൂക്കോളം മുക്കിക്കളയുന്ന വലിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പരിഹാരമന്വഷിച്ച് പരക്കം പായാതിരിക്കാൻ നമുക്കാവില്ല. മനുഷ്യന്റെ ഈ നിസഹായാവസ്ഥയിൽ കൂടെനിന്ന് അവനെ രക്ഷയുടെ കച്ചിത്തുരുമ്പ് കാണിച്ചുകൊടുക്കാൻ പരിശ്രമിക്കുന്നതിനു പകരം അതിലൊരു കച്ചവടസാദ്ധ്യത കണ്ടുപിടിച്ച് അതിനുവേണ്ടി പലതും കളിച്ചുവയ്ക്കുന്ന ഇന്നത്തെ ആത്മീയ സംസ്ക്കാരം സത്യവിശ്വാസത്തിന് എത്രമാത്രം കോട്ടംവരുത്തുന്നുവെന്ന് നാം ചിന്തിക്കണം.

ഒന്നാമതായി ഇതുപോലുള്ള ശൈലികൾകൊണ്ട് ദൈവാനുഗ്രഹത്തിന്റെ ശരിയായ സ്രോതസിൽനിന്ന് വിശ്വാസികൾ അകറ്റപ്പെടുന്നു. നാം മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന വിശുദ്ധാത്മാക്കൾ ആ പദവിയിൽ എത്തിച്ചേരാൻ ഉപയോഗിച്ചതും ഇന്നും നമ്മുടെ അവകാശമായി സഭയിലുള്ളതുമായ വിശുദ്ധ കൂദാശകളെ ശരിയായി മനസിലാക്കുന്നതിലും അതിൽ പങ്കുചേരുന്നതിലും അതിന്റെ അത്ഭുതകരമായ ഫലങ്ങൾ അനുഭവിക്കുന്നതിലും വിശ്വാസികൾ പരാജയപ്പെടുകയാണ്. ആ വിശുദ്ധ കർമ്മങ്ങളൊക്കെ സഭയുടെ ഔദ്യോഗികമായ കാര്യങ്ങൾ, പക്ഷെ ജീവിത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ചില നൊവേനകളും പ്രത്യേക അനുഷ്ഠാനങ്ങളും വേണമെന്ന ശൈലിയിലാണ് ഇന്ന് വിശ്വാസികൾ പലരും ചിന്തിക്കുന്നത്. ആ ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും നടപടികളുമാണ് ചില അജപാലകരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. അതിന്റെ ഫലമായി വി.കൂദാശകളെക്കാൾ ചില ഭക്താനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന തെറ്റായ ഒരു വിശ്വാസജീവിതശൈലി വളർന്നുവരുന്നുണ്ട് എന്നത് നാം കാണാതിരുന്നുകൂടാ.

മറ്റൊരു പ്രധാന പ്രതിസന്ധി സത്യവിശ്വാസത്തിൽ ചില കലർപ്പുകൾ കടന്നു വരുന്നു എന്നതാണ്. സഭ ചിലരെ പ്രത്യേകമായി പേരുവിളിച്ച് അൾത്താരവണക്കത്തിനു മാറ്റി നിറുത്തുന്നത് എന്തിനുവേണ്ടിയാണെന്ന ബോദ്ധ്യമില്ലാതെ സഭയെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും തെറ്റായ കാഴ്ചപ്പാടുകൾ പുലർത്തുന്നതിന്റെ ഉദാഹരണങ്ങൾ ഇന്നു ധാരാളമുണ്ട്. വിശുദ്ധരുടെ രൂപങ്ങളെ “പ്രതിഷ്ഠ”കളായി കാണുന്ന ഒരു ശൈലി അറിയാതെ വിശ്വാസത്തിൽ കടന്നു വന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സ്വന്തം ഇടവകപ്പള്ളിയിൽ ഇരിക്കുന്ന വിശുദ്ധന്റെ രൂപത്തെക്കാൾ ചില പ്രത്യേകസ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന രൂപങ്ങളുടെ മുമ്പിൽ പോയി പ്രാർത്ഥിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന ചിന്തയുള്ളതുകൊണ്ടല്ലേ മനുഷ്യർ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ചില പ്രത്യേക സെന്ററുകളിലേയ്ക്ക് വണ്ടിയുംപിടിച്ച് എല്ലാ ആഴ്ചയിലും പൊയ്ക്കൊണ്ടിരിക്കുന്നത്. രൂപങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥലമനുസരിച്ച് അവയ്ക്ക് ‘ശക്തി’ കൂടുകയും കുറയുകയും ചെയ്യുമെന്നാണോ?! യഥാർത്ഥത്തിൽ വിശുദ്ധരുടെ രൂപങ്ങളോ അതു സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളോ ആണോ ദൈവാനുഗ്രഹത്തിന്റെ സ്രോതസ്?! വിഗ്രഹാരാധനയിലേയ്ക്കു വഴുതിവീഴാവുന്ന അവസ്ഥയിലാണ് പലരുടെയും വിശ്വാസമെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
വീണ്ടും, ഇടവകകേന്ദ്രീകൃതവും ആരാധനക്രമാധിഷ്ഠിതവുമായ ഒരാത്മീയജീവിതശൈലി പൈതൃകമായി ലഭിച്ച നമ്മുടെ വിശ്വാസികളെ ഇന്ന് ഇടവകപ്പള്ളിയിൽനിന്നും ആരാധനക്രമത്തിൽനിന്നും പുറത്തേയ്ക്കിറക്കിവിടുന്ന ഒരവസ്ഥയാണ് സംജാതമാകുന്നത്. ഒരു ഇടവകയിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ മുഴുവൻ അനുഭവങ്ങളെയും സമർപ്പിക്കേണ്ട വേദിയായി ഇടവകദൈവാലയത്തിന്റെ ബലിപീഠത്തെ അനുഭവിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിൽ അവർ ആശ്വാസവും അനുഗ്രഹവുംതേടി മറ്റുകേന്ദ്രങ്ങളിലേയ്ക്കു യാത്രയാകുന്നു.

ഈ കുറിപ്പുകൾകൊണ്ട് എന്നെ വിശുദ്ധരുടെ ശത്രുവും തീർത്ഥാടനവിരോധിയുമാക്കരുതേ. വിശുദ്ധരോടുള്ള വണക്കവും മദ്ധ്യസ്ഥപ്രാർത്ഥനയും വിശുദ്ധ സ്ഥലങ്ങളിലേയ്ക്കുള്ള തീർത്ഥാടനങ്ങളും നമ്മുടെ സഭയുടെ നല്ല പാരമ്പര്യമാണെന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്. എന്നാൽ ഇവയ്ക്കൊക്കെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപമാറ്റത്തെക്കുറിച്ചുമാത്രമാണ് ഞാൻ സൂചിപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യത്തിലുള്ള തീർത്ഥാടനകേന്ദ്രങ്ങൾ അതിന്റെ പ്രാധാന്യംകൊണ്ട് സ്വയം രൂപപ്പെട്ടുവന്നതാണ്. അവിടെ ജീവിച്ചതോ മരിച്ചതോ ആയ വിശുദ്ധ ജന്മങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് വളർന്നുവന്ന കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ അതിന് വലിയ പരസ്യബോർഡുകളോ അത്ഭുതസാക്ഷ്യങ്ങളോ ഒന്നും ആവശ്യമായിരുന്നില്ല. വിശ്വാസജീവിതത്തിനു മാതൃകയായും അത് കുറവുകൂടാതെ ജീവിക്കാനുള്ള മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാസികൾ സ്വാഭാവികമായും അവിടേയ്ക്കു തീർത്ഥാടനങ്ങൾ നടത്തുന്നു. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ ചില പ്രത്യേക ലക്ഷ്യങ്ങളോടെ പരസ്യങ്ങളുടെയും സാക്ഷ്യങ്ങളുടെയുമൊക്കെ അകമ്പടിയോടെ മത്സരബുദ്ധിയോടെ ‘കളിച്ചുവയ്ക്കുന്ന’ കേന്ദ്രങ്ങളാണ് ഇന്ന് ക്ലിക്കായിക്കൊണ്ടിരിക്കുന്നത്.
സഭയിലെ ഈ പുതിയ പ്രതിഭാസത്തിന് ന്യായീകരണമായി ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ജനങ്ങൾക്ക് ഇടവകപള്ളിയിൽ ലഭിക്കാത്ത ചില പ്രത്യേക അനുഭവങ്ങളും അനുഗ്രഹങ്ങളും ഇതുപോലുള്ള സ്ഥലങ്ങളിൽനിന്നു ലഭിക്കുന്നുണ്ടെങ്കിൽപിന്നെ അതിനെ വിമർശിക്കേണ്ട ആവശ്യമുണ്ടോയെന്ന്. അതിനാൽ ഒരു വൈദികൻ എന്ന നിലയിൽ ഒരു മാപ്പപേക്ഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ഈശോയുടെ സാന്നിദ്ധ്യത്തിന്റെ തുടർച്ചയായി അവിടുന്ന് തന്നെ നല്കിയിരിക്കുന്ന വിശുദ്ധ കൂദാശകൾ വിശ്വാസികൾക്ക് ദൈവാനുഭവം പകരുന്ന വിധത്തിൽ പരികർമ്മം ചെയ്യാൻ കഴിയാത്തതിന്...

ഇടവകദൈവാലയവും അതിന്റെ ബലിപീഠവും അവിടുത്തെ ബലിയർപ്പണവുമാണ് ഇടവകയെ കുടുംബമായി രൂപപ്പെടുത്തുന്നത് എന്ന തിരിച്ചറിവ് പകർന്നു നല്കാൻ കഴിയാത്തതിന്...

ജീവിതത്തിന്റെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമെല്ലാം അർത്ഥവും ഉത്തരവും ലഭിക്കുന്ന വിധത്തിൽ വി.കുർബാനയർപ്പണം നടത്താൻ കഴിയാത്തതിന്...
(Fr. Sebastian Muthuplackal, Eparchy of Kanjirappally)