Tuesday, October 21, 2014

മാർ തോമാ നസ്രാണികളുടെ പള്ളിയോഗം



     ഇന്നു പാശ്ചാത്യവും പൗരസ്ത്യവുമായ സഭകളെല്ലാം സ്വീകരിച്ചിരിയ്ക്കുന്ന റോമാ സാമ്രാജ്യത്തിന്റെ ഭരണശൈലിയിൽ നിന്നു വ്യത്യസ്ഥമായി മാർ തോമാ നസ്രാണികളുടെ ഇടയിലുണ്ടായിരുന്ന ഭരണവ്യവസ്ഥായായിരുന്നു പള്ളിയോഗങ്ങൾ. അതുകൊണ്ടു തന്നെ  മാർ തോമാ നസ്രാണികളുടെ സഭ മെത്രാനെയും വൈദീകരെയും കേന്ദ്രീകരിച്ചായിരുന്നില്ല, പള്ളിയോഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. 

    കുടുംബനാഥനാരും ദേശത്തുപട്ടക്കാരും  ഉൾപ്പെടുന്ന യോഗമാണ് പള്ളിഭരണം നടത്തിയിരുന്നത്. യോഗത്തിലെ മുതിർന്ന വൈദീകനാണ് യോഗാധ്യക്ഷൻ. ദൈവാലയ തിരുക്കർമ്മങ്ങളുടെ ക്രമീകരണം, ഇടവകയുടെ ആദ്ധ്യാത്മീക നവീകരണം, സാമ്പത്തികഭരണക്രമങ്ങൾ, സാധുജന സംരക്ഷണം, അഭിപ്രായ ഭിന്നതകളിൽ മദ്ധ്യസ്ഥ്യം  തുടങ്ങിയ വിഷയങ്ങളെല്ലാം പള്ളിയോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പള്ളിയോഗമാണ് പരസ്യപാപികൾക്കുള്ള ശിക്ഷണനടപടിൾ സ്വീകരിച്ചിരുന്നത്. പള്ളിയോഗമാണ് പള്ളിയിലെ ശുശ്രൂഷയ്ക്കവശ്യമായ വൈദീക വിദ്യാർത്ഥികളെ തിരഞ്ഞെടൂത്ത്, മല്പാന്റെയടുത്തയച്ച് പരിശീലിപ്പിച്ച് വൈദീക വൃത്തിയ്ക്കായി നിയോഗിച്ചിരുന്നത്. വർത്തമാനപ്പുസ്തകം നൽകുന്ന സൂചനകളനുസരിച്ച് മെത്രാനുപോലും യോഗത്തിന്റെ അനുവാദമില്ലാതെ വൈദീകവിദ്യാർത്ഥികളെ റോമിനയയ്ക്കാൻ സാധിയ്ക്കുമായിരുന്നില്ലെന്നും മറിച്ചായാൽ അവർ തിരിച്ചുവരുമ്പോൾ അവരെ യോഗം സ്വീകരിക്കണമെന്നില്ലെന്നും മനസിലാക്കാം. വിധത്തിൽ ഇന്നു ഇടവക വികാരിയ്ക്കോ മെത്രാനോ ഉള്ളതോ അതിൽ കൂടുതലോ അധികാരം പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നു

       പള്ളിയോഗത്തിൽ വൈദീകർക്കും അൽമായർക്കും തുല്യഅവകാശമാണ് ഉണ്ടായിരുന്നത്. ഒന്നിലധികം പള്ളികൾ ചേർന്ന് പ്രാദേശിക പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി പ്രാദേശിക പള്ളിയോഗങ്ങളും മലങ്കരയെ മൊത്തമായി ബാധിയ്ക്കുന്ന കാര്യങ്ങളിൽ തീർപ്പുകല്പിയ്ക്കുവാൻ മലങ്കര മഹായോഗങ്ങളും നടത്തപ്പെട്ടിരുന്നു. ആർക്കദിയാക്കോൻ ആയിരുന്നു മഹായോഗത്തിന്റെ അദ്ധ്യക്ഷൻ. 


      പള്ളിയോഗ കേന്ദ്രീകൃത ഭരണശൈലി ആദിമസഭയുടെ ശൈലി തന്നെയായിരുന്നു. നാലാം നൂറ്റാണ്ടുവരെയെങ്കിലും കൃത്യമായി പറഞ്ഞാൽ റോമാ സാമ്രാജ്യം സഭയിൽ അധിപത്യം പുലർത്തിത്തുടങ്ങുന്നതിനു മുൻപു വരെ സാർവത്രിക സഭയിലാകമാനം  ശൈലിയാണ് നിലനിന്നിരുന്നത്. ഇതിന്റെ അർത്ഥം മെത്രാന്മാരെയും മല്പാന്മാരെയും വൈദീകരെയും ബഹുമാനിച്ചിരുന്നില്ലെന്നല്ല, അത്മായർക്ക് ഭരണത്തിൽ പങ്കുണ്ടായിരുന്നെന്നും, ഇന്നു കാണുന്ന വൈദീക ആധിപത്യം സഭയിൽ ഉണ്ടായിരുന്നെല്ലെന്നുമാണ്.


    ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായതോടുകൂടി അവിടെയുണ്ടായിരുന്ന തരം തിരിവുകൾ സഭയിലുമുണ്ടായി. റോമാ സാമ്രാജ്യത്തിലെ പദവികളും സ്ഥാനങ്ങളും മെത്രാന്മാർക്കു ലഭിച്ചു. വസ്തുവകകളുടെ സംരക്ഷണാർത്ഥം വൈദീകർക്ക് ബ്രഹ്മചര്യം നിർബന്ധമാക്കപ്പെട്ടു. അൽമായർ കീഴേത്തട്ടിലാവുകയും ഭരണത്തിലും, തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അവർക്കുണ്ടായിരുന്ന പങ്കാളിത്തം നഷ്ടമാവുകയും ചെയ്തു. വൈദീകരും മെത്രാന്മാരും ഏകപക്ഷീയമായും തന്നിഷ്ടപ്രകാരവും എടുക്കുന്ന തീരുമാനങ്ങൾ മറുവാക്കുകൂടാതെ സ്വീകരിയ്ക്കപെടണമെന്നുള്ള തെറ്റായ കീഴ്വഴക്കവും അടിമത്തത്തിനടുത്ത വിധേയത്വവും അനുസരണവും ക്രിസ്തീയപുണ്യമായി ചിത്രീകരിയ്ക്കപ്പെടുന്ന അവസ്ഥയും സംജാതമായി.

       രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ ചിത്രീകരിയ്ക്കുന്ന ദൈവജനമെന്ന സങ്കല്പംഒരേ തലത്തിലുള്ള വിവിധ ശുശ്രൂഷകൾ -മാർ തോമാ നസ്രാണികളുടെ പള്ളിയോഗ സങ്കല്പവുമായി ചേർന്നു പോവുന്നതാണ്. സ്വന്തം വ്യക്തിത്വത്തിനായി അനുദിനം പ്രയത്നിയ്ക്കുന്ന സഭ പള്ളിയോഗത്തിന്റെ ശൈലിയിലേയ്ക്ക് മടങ്ങാൻ അമാന്തിച്ചുകൂടാ. അതേസമയം പള്ളിയോഗത്തിന്റെ അധികാരത്തെ മെശയാനിക അരൂപിയിൽ ഉപയോഗിയ്ക്കാനുള്ള പക്വത ദൈവജനത്തിന് ആയിട്ടൂണ്ടോ എന്ന സന്ദേഹവുമുണ്ട്. എങ്കിലും ആ ആദിമ സഭാ ശൈലിയിലേയ്ക്കുള്ള തിരിച്ചു നടത്തം തുടങ്ങേണ്ടത് ആവശ്യമാണ്.

Thursday, October 2, 2014

ലത്തീനീകരണ നാളുകളിലെ വർത്തമാനപ്പുസ്തകം

വർത്തമാനപ്പുസ്തകത്തിൽ പാറേമാക്കലച്ചനും കരിയാറ്റിയും ലത്തീൽ ഭക്താഭ്യാസങ്ങളും സെബസ്ത്യാനോസ് പുണ്യവാളനോടുള്ള മധ്യസ്ഥപ്രാർത്ഥനയും നടത്തുന്നതായി വായിക്കുന്നുണ്ട്. അതുകൊണ്ട് സ്വകാര്യമായി ലത്തീൻ ഭക്താഭ്യാസങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്നും നടത്തേണ്ടാതാണെന്നും ഒക്കെയുള്ള അഭിപ്രായങ്ങൾ ചിലർ പ്രകടിപ്പിച്ചു കഴിഞ്ഞു. അത്തരക്കാർ തമസ്കരിയ്ക്കുന്ന ചരിത്രമുണ്ട്. മാർ തോമാ നസ്രാണികളെ ലത്തീൻ വത്കരിയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ നടപടിയായിരുന്ന ഉദയംപേരൂർ സൂനഹദോസിന് 136 വർഷങ്ങൾക്ക് ശേഷമാണ് പാറേമാക്കലച്ചന്റെ ജനനം. വിദേശാധിപത്യത്തിനെതിരെയുള്ള കൂനൻ കുരിശു സത്യത്തിന് 80 ൽ പരം വർഷങ്ങൾക്ക് ശേഷം. ലത്തീൻ വത്കരണത്തിന് വിധേയരാകാൻ സ്വയം ഏല്പിച്ചുകൊടുക്കപ്പെടേണ്ടി വന്ന പഴയകൂർ വിഭാഗം മാനസികമായി ലത്തീനീകരിയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു. (അൻപതിൽ താഴെ വർഷങ്ങൾകൊണ്ട് മലങ്കര സഭയെ ആവും വിധം ലത്തീനീകരിയ്ക്കാൻ ശ്രമിച്ചവരാണ് സീറോ മലബാറുകാർ). പട്ടക്കാരുടെ പരിശീലനം പാശ്ചാത്യ രീതിയിലായി. അവർക്ക് മാതൃ സഭയോടുള്ള ബന്ധം എന്നത് ലത്തീൻ വത്കരണ ശ്രമങ്ങളെ അതിജീവിച്ച കുർബാനക്രമവും സുറീയാനി ഭാഷയും മറ്റ് ഔദ്യോഗിക ശുശ്രൂഷകളും മാത്രമായിരുന്നു. മറ്റെല്ലാം - ലത്തീൻ ഭക്താഭ്യാസങ്ങളും, ലത്തീൻ ഭരണക്രമവും, ലത്തീൻ ദൈവശാസ്ത്രവും , ലത്തീൻ പരിശീലനവും - ലത്തീൻ തന്നെയായിരുന്നു. അതായത് ബോധപൂർവ്വം ലത്തീൻ ഭാക്താഭ്യാസങ്ങളെ സ്വീകരിയ്ക്കുകയായിരുന്നില്ല അവർ ചെയ്തത്, പിന്നെയോ രണ്ടു നൂറ്റാണ്ടുകളോളം ഒഴിഞ്ഞു തെളിച്ചും നടപ്പിലായതും പരിശീലിപ്പിയ്ക്കപ്പെട്ടതും അടിച്ചേല്പിയ്ക്കപ്പെട്ട ലത്തീൻ രീതികളെ അബോധപൂർവ്വം പിന്തുടരുകമാത്രമായിരുന്നു. അതിന്റെ അർത്ഥം അവയൊക്കെ ഇന്നും നമ്മൾ തുടരണമെന്നല്ല. അങ്ങനെ വാദിയ്ക്കുന്നവർ ഇന്നും സുറിയായീ പ്രാർത്ഥനകളുടെ ശൈലിയിലേയ്ക്ക് വരാനൊരു ചുവടുവയ്ക്കുവാൻ പോലും ശ്രമിച്ചിട്ടില്ല എന്നാണ് അർത്ഥം

Tuesday, September 16, 2014

വിടവാങ്ങൽ പ്രാർത്ഥന

ܦܘܼܫ ܒܲܫܠܵܡܵܐ ܡܲܕܒ݁ܚܵܐ ܡܚܲܣܝܵܢܵܐ܂ ܦܘܼܫ ܒܲܫܠܵܡܵܐ ܩܲܒ݂ܪܹܗ ܕܡܵܪܲܢ܂ ܩܘܼܪܒܵܢܵܐ ܕܢܸܣܒ݂ܲܬ݂ ܡܸܢܵܐ ܢܸܗܘܹܐ ܠܝܼ ܠܚܘܼܣܵܝܵܐ ܕܚܵܘܵܒܹܐ ܘܲܠܫܘܼܒ݂ܩܵܢܵܐ ܕܲܚܛܵܗܹܐ܂ ܠܵܐ ܝܵܕܲܥ ܐ݇ܢܵܐ ܐܸܢ ܐܵܬܹܐ ܐ݇ܢܵܐ ܘܡܲܣܸܩ ܐ݇ܢܵܐ ܥܠܲܝܢ ܩܘܼܪܒܵܢܵܐ ܐ݇ܚܪܹܢܵܐ ܐܵܘ ܠܵܐ܂

സീറോ മലബാർ സഭയുടെ കുർബാനയിൽ കാർമ്മികൻ ഹൂത്താമാ ചൊല്ലിക്കഴിഞ്ഞ ശേഷം തിരിച്ച് മദ്ബഹായിലെത്തിയ ശേഷം മദ്ബഹാ ചുംബിയ്ക്കുന്നു. അപ്പോൾ ചൊല്ലുന്ന പ്രാർത്ഥനയാണ് മേലേ കൊടുത്തിരിയ്ക്കുന്നത്. അതിനെ മലയാളത്തിൽ ഇപ്പോൾ  ഉപയോഗിയ്ക്കുന്നത് ഇപ്രകാരമാണ്. വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി നിന്നിൽ നിന്നു സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലി അർപ്പിയ്ക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ

ഇത് ജനങ്ങളുടെ പ്രാർത്ഥനയായി മാറ്റപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. എന്റെ കുട്ടിക്കാലത്ത് ഇത് ചൊല്ലിക്കേട്ടിരുന്നില്ല. ചൊല്ലേണ്ടതും കൂടി വെട്ടിച്ചുരുക്കുന്ന കാലത്ത് പൂർണ്ണമായും വൈദീകനു മാത്രം ചൊല്ലാവുന്ന  ഒരു പ്രാർത്ഥന ജനങ്ങളെക്കൊണ്ടു കൂടി ചൊല്ലിയ്ക്കാനായി എന്നത് കൗതുകകരമാണ്. ഇത് ജനങ്ങൾ ചൊല്ലേണ്ടുന്ന ഒരു പ്രാർത്ഥനയല്ല.

സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാവണം ഇപ്പോൾ ബേമ്മായിൽ നിന്നുകൊണ്ട് ദൈവജനത്തെ അഭിമുഖീകരിച്ച് ചില വൈദീകർ ഈ പ്രാർത്ഥന ചൊല്ലിക്കാണുന്നുണ്ട്. ഇതും പ്രാർത്ഥനയുടെ അർത്ഥത്തിന് ഒട്ടും യോജിച്ചതല്ല.

വിശുദ്ധീകരണത്തിന്റെ ബലിപീഠവും കർത്താവിന്റെ കബറിടവും പരിശുദ്ധ മദ്ബഹായാണ്. ബേമ്മയല്ല. മേല്പറഞ്ഞതുപോലെ മദ്ബഹ ചുംബിച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥനയാണ്.  മദ്ബഹായിലേയ്ക്ക് കുനിഞ്ഞ് മദ്ബഹായോട് വൈദീകൻ മന്ത്രിയ്ക്കുന്ന പ്രാർത്ഥന. വൈദീകൻ വിടപറയുന്നത്  മദ്ബഹായോടാണ്. ബേമ്മയോടോ ഹൈക്കലയോടോ അല്ല. വൈദീകൻ മാത്രമാണ് മദ്ബഹായിൽ നിന്നും കുർബാന കൈക്കൊള്ളുന്നത്. മറ്റുള്ളവരെല്ലാം മദ്ബഹായുടെ കവാടത്തിങ്കൽ പുരോഹിതനിൽ നിന്നാണ് കുർബാന സ്വീകരിയ്ക്കുന്നത്.

ഇതേ വിഷയത്തെക്കുറിച്ച് ചവറപ്പുഴ ജയിംസച്ചന്റെ ലേഖനം ഇവിടെ വായിയ്ക്കാം.http://marggam.blogspot.in/2012/04/blog-post.html


Sunday, September 14, 2014

ധൂപാർപ്പണം: ചില പ്രായോഗിക ചിന്തകൾ

ശ്ലൈഹീക സഭകളിൽ പ്രത്യേകിച്ച് പൗരസ്ത്യ സഭകളിൽ  ആരാധനാക്രമത്തിൽ ധൂപാർപ്പണത്തിന് സവിശേഷമായ സ്ഥാനമുണ്ട്. പൗരസ്ത്യ സുറിയാനി സഭയിൽ വൈദീകൻ തിരുവസ്ത്രങ്ങൾ അണിയുമ്പോഴും അപ്പവും വീഞ്ഞും ബേസ് ഗസ്സായിൽ സജ്ജീകരിയ്ക്കുമ്പോഴും തുടർന്ന് വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ധൂപർപ്പണം നടത്തുന്നതായി കാണാം. മ്ശംശന നടത്തേണ്ടുന്ന ധൂപാർപ്പണം അൾത്താരബാലന്മാരിലേയ്ക്ക് ഒതുങ്ങിയപ്പോൾ അതിന്റെ പ്രാധാന്യത്തിനും പ്രതീകാത്മകയ്ക്കും അതിനോട് ദൈവജനത്തിനുള്ള മനോഭാവത്തിനും ഇടിവു തട്ടിയിട്ടുണ്ട്. താഴ്ന്നപട്ടക്കാരുടെ അഭാവത്തിൽ അവരെ ഏല്പിച്ചിരിയ്ക്കുന്ന ശുശ്രൂഷ ഉയർന്നപട്ടമുള്ളവർ ഉണ്ടെങ്കിൽ അവർ തന്നെ ഏറ്റെടുക്കുന്നതു നന്നായിരിയ്ക്കും. മ്ശംശാന നടത്തേണ്ട തിരുവസ്തുക്കളുടെ മദ്ബഹായിലെ സജ്ജീകരണം കശീശാപ്പട്ടമുള്ള പുരോഹിതരാണല്ലോ നടത്തുന്നത്. ധൂപാർപ്പണം അൾത്താരബാലന്മാർ ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് വേണ്ട ബോധവത്കരണവും, പരിശീലനവും നിരന്തരമായ തിരുത്തലുകളും കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


കുട്ടികളായിരിയ്ക്കുമ്പോൾ ധൂപക്കുറ്റി വീശുന്നത് ഒരു ഹരമായിരിയ്ക്കും. ഏറ്റവും വേഗതയിൽ വീശുവാനുള്ള മത്സരവും ഉണ്ടായെന്നും വരാം. ഈയിടെ ഒരു സഹോദരനോട് സംസാരിച്ചപ്പോൾ വേഗത്തിൽ വീശുന്നവരെയേ ധൂപം എടുക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നു പറയുകയുണ്ടായി. ഇത് ഒരു ബാല്യചാപല്യമായി കണക്കാക്കാമെങ്കിൽ കൂടി അത് ധൂപാർപ്പണം എന്ന ശുശ്രൂഷയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തീർച്ചയായും തിരുത്തപ്പെടേണ്ടതു തന്നെയാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ടോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

കുട്ടിക്കാലത്ത് അൾത്താരബാലനായിരുന്ന അവസരത്തിൽ ഞാനും ഇങ്ങനെയായിരുന്നു. അതിവേഗം ധൂപക്കുറ്റി വീശുന്നത് ഒരു ഗമയായി കരുതിയിരുന്നകാലംപള്ളിയിലെ വികാരിയായി വന്ന ജി.റ്റി. ഊന്നുകല്ലിലച്ചൻ അത് തിരുത്തുന്നതു വരെ അത് അങ്ങിനെ തുടർന്നു. അച്ചൻ അന്ന് ഭക്തിയോടെ ധൂപാർപ്പണം നടത്തണമെന്നും അതും ഒരു പ്രാർത്ഥനയാണെന്നും ഒക്കെ ഉപദേശിച്ചു. അന്ന് അതിന്റെ അർത്ഥം മനസിലാക്കുവാനുള്ള പാകത ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല മനസിൽ അച്ചനോട് നീരസം തോന്നുകയും ചെയ്തു. പക്ഷേ ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അത് എത്രമാത്രം അർത്ഥവത്താണെന്ന് മനസിലാവുന്നുണ്ട്.

ഇതൊക്കെപ്പറയുവാൻ കാരണം ഈയിടെ ഭരണങ്ങാനത്ത് റംശായിൽ പങ്കെടുക്കുവാൻ ഇടയായതായിരുന്നു. ഏതാണ്ട് തലങ്ങും വിലങ്ങും  നെഞ്ചക്ക് എടുത്തുപെരുമാറുന്നു അഭ്യാസിയെപ്പോലെ ആയിരുന്നു ധൂപാർപ്പണം.
അതോടൊപ്പം ഒരു ഗ്രീക്ക് ഓർത്തോഡോക്സ് ലിറ്റർജിയിലെ ധൂപാർപ്പണത്തിന്റെ ഓർമ്മകളും കൂടി പങ്കുവയ്ക്കാനാഗ്രഹിയ്ക്കുന്നു. കാർമ്മികൻ ജനങ്ങളെ ധൂപിയ്ക്കുന്നതായിരുന്നു അവസരത്തിൽ സമൂഹത്തിന്റെ ഓരോ അംഗത്തെയും നോക്കി സാവധാനത്തിൽ സമയമെടുത്ത് ധൂപിയ്ക്കുന്നത് വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

ആരാധാനാക്രമത്തിൽ ധൂപാർപ്പണത്തിന്റെ സ്ഥാനം മനസിലാക്കി അതു നിർവ്വഹിയ്ക്കുവാൻ അൾത്താരബാലന്മാരെ ഒരുക്കുക്കേണ്ടിയിരിയ്ക്കുന്നു


Sunday, May 4, 2014

ഈശോ എന്ന നാമം

ഹീബ്രുവും അറമായയും ഒരേ അക്ഷരമാലയുള്ള ഭാഷകളാണ്. ഈശോ മിശിഹായുടെ കാലത്തിനും നൂറ്റാണ്ടുകൾ ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ഒരു സംസാരഭാഷ എന്ന നിലയിൽ ഹീബ്രുവിന്റെ കാലം അവസാനിയ്ക്കുകയും തത്‌സ്ഥാനത്ത് അറമായ വരികയും ചെയ്തു. പഴയ നിയമത്തിന്റെ തന്നെ ചില ഭാഗങ്ങൾ അറമായയിൽ എഴുതപ്പെട്ടിട്ടുണ്ട് എന്നതു തന്നെ ഇതിനു തെളിവാണ്. ഹീബ്രു ഒരു ആരാധനാഭാഷയായി മാത്രം നിലനിൽക്കുകയും ചെയ്തു. അതേ സമയം സിനഗോഗുകളിൽ  ഹീബ്രുവിലെഴുതിയത് ഹീബ്രുവിൽ വായിച്ച് അറമായയിൽ വിശദീകരിയ്ക്കുകയോ ഹീബ്രുവിലെഴുതിയത് അറമായയിൽ വായിച്ച് വിശദീകരിയ്ക്കുകയോ വായനയ്ക്ക് അറമായയിലേയ്ക്ക് പരിഭാഷപ്പെടുത്തിയ തോറ ഉപയോഗിയ്ക്കുകയോ ചെയ്തിരിയ്ക്കാനും സാധ്യതയുണ്ട്. അതായത് ആരാധനയോടു ചേർന്നു പോലും അറമായ സ്വാധീനം ചെലുത്തി എന്ന വാദത്തിന് സാധുതയുണ്ട്  അതേ സമയം ഈശോ മിശിഹാ സംസാരഭാഷ അറമായ ആയിരുന്നു എന്നത് അവിതർക്കമാണ്.
ഈ പോസ്റ്റിന്റെ ഉദ്ദ്യേശം ഈശോ എന്ന നാമത്തെക്കുറീച്ച് പറയുവാനാണ്.
ഈശോ മിശിഹായും ശ്ലീഹന്മാരും ആദിമ സഭയും അറമായ സംസാരഭാഷയാക്കിയവരായിരുന്നു. പൗലോസ് ശ്ലീഹാ മാനസാന്തരപ്പെടുത്തിയ വിജാതീയർ ഒഴികെയുള്ള ആദിമ സഭാസമൂഹങ്ങളെല്ലാം അറമായ സംസാരിയ്ക്കുന്ന യഹൂദക്രൈസ്തവരായിരുന്നു.  അവരുടെ പിൻഗാമികളാണ് പൗരസ്ത്യസുറിയാനീ സഭകൾ. കത്തോലിയ്ക്കാ കൂട്ടായ്മയിലുള്ള കൽദായസഭയും ഇന്ത്യയിലെ മാർ തോമാ നസ്രാണികളുടെ സഭയും കത്തോലിയ്ക്ക സഭാകൂട്ടായ്മയിൽ പെടാത്ത അസീറിയൻ സഭയും. കാലാന്തരത്തിൽ മുസ്ലീം കടന്നുകയറ്റത്തിൽ ന്യൂനപക്ഷമാക്കപ്പെട്ട ഏഷ്യയിലെ സുറിയാനി സഭകൾ. മറ്റു സഭകളെല്ലാം ഗ്രീക്ക് സഭകളോ ലത്തീൻ സഭയോ ആവട്ടെ അവർ യഹൂദപശ്ചാത്തലത്തിലുള്ളവയല്ല.

ഈശോ എന്ന നാമം പൈതൃകമായി കൈമാറിവന്നതാകയാൽ അത് ഈശോമിശിഹായെ വിളിച്ചിരുന്ന പേര് എന്ന നിലയിൽ പരിഗണിയ്ക്കപ്പെടേണ്ടതാണ്.

ഈശോ മിശിഹായുടെ കാലത്ത് ഹീബ്രുവിനോ അറമായയ്ക്കോ സ്വരചിഹ്നങ്ങൾ ഉണ്ടായിരുന്നില്ല. ഹീബ്രുവിലും അറമായയിലും ഈശോമിശിഹായുടെ പേർ എഴുതുന്നത് യോഥ് (Y), ഷീൻ(SH), വാവ്(W), ഐൻ (AH) എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചാണ്. ഹീബ്രുവിൽ ഇത് യശ്‌വ്അ (യശുവ, യേശുവ) എന്നാണ് ഉശ്ചരിയ്ക്കുന്നത് എന്നൊരുവാദമുണ്ട്. ഹീബ്രുവിനുതന്നെ മറ്റുഭാഷകൾക്കെന്നതുപോലെ കാലദേശങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഉച്ചാരണങ്ങളുണ്ട്.  മാത്രവുമല്ല യശ്‌വ്അ എന്ന ഉശ്ചാരണം ഹീബ്രു അക്ഷരങ്ങൾ പെറുക്കി വായിയ്ക്കുന്നതാണ്.  അതേ സമയം ഈശോ എന്ന നാമം  ഇതേ വ്യജ്ഞനാക്ഷരങ്ങളോടൊപ്പം സ്വരവും ചേർത്തുവായിയ്ക്കുന്നതാണ്. അല്ലാതെ ചില സ്ഥാപിതതാത്പര്യക്കാർ വാദിയ്ക്കുന്നതുപോലെ വിജാതീയവത്കരണത്തിന്റെ ഭാഗമല്ല.

ഗ്രീക്കിലാകട്ടെ പേരിന്റെ അവസാനം “സ്” ചേർക്കപ്പെടുന്നതായി കാണുന്നുണ്ട്. മൂശ = മോസസ്, തോമ = തോമസ്, ബറാബാ = ബറാബാസ്, കയ്യാപ്പാ = കയ്യാപ്പാസ്. അങ്ങിനെയാണ് ഈശോ എന്ന നാമം ഗ്രീക്കിൽ ഈശോസ്, യീശോസ്, യീശസ് എന്നു മാറുന്നത്. ഗ്രീക്കിലെ “Y” സ്വരം  ലത്തീനിലെ “I” യ്ക്ക് വഴിമാറുകയും  ലത്തീനിൽ നിന്ന് ഇംഗ്ലീഷിലേയ്ക്ക് എത്തുമ്പോൾ “I”, “J” യ്ക്ക് വഴിമാറുകയും ചെയ്യുന്നതിലൂടെയാണ് ജീസസ് എന്ന പേര് ഉണ്ടാവുന്നത്. ഇത് ഒരു വിജാതീകവത്കരണ അജണ്ടയുടെ ഭാഗമാണെന്നു വാദിയ്ക്കുന്നത് ചരിത്രത്തിനോ സാമാന്യയുക്തിയ്ക്കോ നിരക്കുന്നതല്ല.

പിശിത്താ ബൈബിൾ, സുറീയാനിയിൽ അഥവാ അറമായയിലുള്ള ബൈബിൾ ഈശോ എന്ന നാമമാണ് ഈശോ മിശിഹായ്ക്കും ഈശോ ബർ നോൻ(ജോഷ്വ) യ്ക്കും നൽകുന്നത്.

അറമായസംസാരിയ്ക്കുന്ന യഹൂക്രിസ്ത്യാനികൾ കൈമാറി വന്ന ഈശോ എന്ന പേര് മാലാഖാ മറിയത്തെ അറിയീച്ച പേരും, മറിയം ഈശോയെ വിളിച്ച പേരുമാവാതിരിയ്ക്കുവാൻ ഒരു സാധ്യതയും കാണുന്നില്ല. യേശു, യേസൂസ്, ജീസസ് തുടങ്ങിയ നാമങ്ങളെല്ലാം ഗ്രീക്ക് വഴി ലത്തീനിലൂടെ  മറ്റു ഭാഷകളിലേയ്ക്ക് വ്യാപിച്ചതാണ്.

Sunday, April 6, 2014

ഈശോ മറിയം യൗസേപ്പേ?

മനോവയുടെ വിചിത്രമായ മറ്റൊരു ആരോപണമാണ് ഒരുവന്റെ മരണസമയത്ത് ചൊല്ലിക്കൊടുക്കുന്നതെന്ന് മനോവ ആരോപിയ്ക്കുന്ന ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കേണമേ എന്ന പ്രാർത്ഥന സുറീയാനിപാരമ്പര്യമാണെന്നത്!. മനോവ പറയുന്നത് ഇപ്രകാരമാണ്. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പൗരസ്ത്യസഭയില്‍ ഉടലെടുത്തതും കത്തോലിക്കാസഭ തള്ളിക്കളഞ്ഞതുമായ പാഷാണ്ടതയുടെ ശേഷിപ്പാണ് 'ഈശോ മറിയം യൗസേപ്പേ' എന്ന പ്രാര്‍ത്ഥന! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf.

യൗസേപ്പു പിതാവിനെ അനുസ്മരിയ്ക്കുന്ന ഏതെങ്കിലും പ്രാർത്ഥനയോ തിരുന്നാളുകളോ പൗരസ്ത്യ സുറിയാനീ സഭയുടെ പാരമ്പര്യത്തിലുണ്ടോ എന്ന് മനോവ പരിശോധിക്കട്ടെ. ബൈബിളിൽ നീതിമാനായ യൗസേപ്പിനേക്കുറീച്ച് അധികമൊന്നും കാണാനാവില്ല. യൗസേപ്പു പിതാവിന്റെ മരണത്തിരുന്നാളും മറ്റും പാശ്ചാത്യസഭയിൽ നിന്നു കടംകൊണ്ടതും സുറിയാനീ പാരമ്പര്യത്തീൽ ഇല്ലാത്തതുമാണ്.  ഈശോ മിശിഹായുടെ പരസ്യജീവിതത്തിനു സാക്ഷികളാകാത്തവരെയോ സാക്ഷ്യം നൽകാത്തവരേയോ പ്രാർത്ഥനകളിൽ അനുസ്മരിച്ചു കണ്ടിട്ടുമില്ല. അതുകൊണ്ടു തന്നെ യൗസേപ്പു പിതാവിനെ സുറീയാനീ പ്രാർത്ഥനകളിൽ കണ്ടുമുട്ടുവാൻ സാധിയ്ക്കില്ല. മേൽ പറഞ്ഞ കാരണത്താൽ തന്നെ ഈശോ മറീയം യൗസേപ്പേ എന്നത് സുറീയാനിക്കാരുടെ പ്രാർത്ഥനയല്ല. പാശ്ചാത്യസഭയുടെ ലിറ്റർജിയിൽ പോലും ഔസേപ്പു പിതാവ് പരാമർശിക്കപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യമാണ്. ഔസേപ്പു പിതാവിനേപ്പറ്റിയുള്ള മൗനം കത്തോലിയ്ക്കാ സഭയുടെ ഒരു പൊതുസ്വഭാവമായിരുന്നു.


അപ്പോൾ പിന്നെ ഈ പ്രാർത്ഥന എവിടെനിന്നു വന്നു എന്ന ചോദ്യം വരാം. ഇത് പാശ്ചാത്യ മിഷനറിമാർ ഇവിടെ ഇറക്കുമതി ചെയ്തതാണ്. ഒട്ടനവധി പ്രാർത്ഥനകൾ ലത്തീനിൽ നീന്ന് സുറീയാനിയിലേയ്ക്കും പിന്നീട് മലയാളത്തിലേയ്ക്കും പരിഭാഷപ്പെടുത്തി. ലത്തീൽ ശൈലിയിൽ മലയാളത്തിലും സുറിയാനിയിലും പുതിയ പ്രാർത്ഥനകൾ രൂപപ്പെടുത്തി.  പക്ഷേ അതൊന്നും പൗരസ്ത്യസഭയുടെ പാരമ്പര്യമായി തെറ്റിദ്ധരിച്ചുകൂടാ. പൗരസ്ത്യ സഭയുടെ ആദ്ധ്യാത്മികത എന്താണെന്നോ അവരുടെ പ്രാർത്ഥനയുടെ ശൈലി എന്താണെന്നോ മനസിലാക്കിയിരുന്നെങ്കിൽ മനോവ ഇത്തരം ആരോപണങ്ങൾ ഉന്നയിയ്ക്കുകയില്ലായിരുന്നു.

പൗരസ്ത്യ സുറിയാനീസഭാപാരമ്പര്യത്തിലെ പ്രാർത്ഥനകൾ ഉടവിടങ്ങളോട് നീതിപുലർത്തിക്കൊണ്ട്  ദനഹാസർവ്വീസ് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. പൗരസ്ത്യ സുറിയാനീ ആദ്ധ്യാത്മികതയെ പരിചയപ്പെടുവാൻ ഇത്തരം പുസ്തങ്ങളുടെ ഉപയോഗത്തിലൂടെ സാധിയ്ക്കും.


മറ്റൊരു ആരോപണം വൃദ്ധനായി യൗസേപ്പിനെ പൗരസ്ത്യ സഭ ചിത്രീകരിച്ചു എന്നതാണ്. ഇവിടെ പൗരസ്ത്യ സഭ എന്നതുകൊണ്ട് ഗ്രീക്ക് സഭയാണെങ്കിൽ മനോവയുടെ വാദത്തിൽ കഴമ്പുണ്ടാകാം. ഇവിടെ മനസിലാക്കേണ്ട വസ്തുത ഒരു തരത്തിലുമുള്ള ചിത്രീകരണങ്ങൾ സുറിയാനീ സഭയുടെ പാരമ്പര്യത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ്.  മാർ തോമാ നസ്രാണികളുടെ കാര്യത്തിലാണെങ്കിൽ ഇത് വളരെ സ്പഷ്ടവുമാണ്. പ്രതിമകളോ ചിത്രങ്ങളോ പള്ളിയിൽ പ്രതിഷ്ടിയ്ക്കുന്ന പതിവ് വൈദേശികമാണ്. രണ്ട് പൗരസ്ത്യ സഭയായ ഗ്രീക്ക് സഭ ഐക്കണുകൾ ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്ന രിതിയുണ്ട്. ഐക്കണുകൾ ഫോട്ടോകളല്ല. ഒരാൾ കാഴ്ചയിൽ എങ്ങനെയിരുന്നു എന്നു ചിത്രീകരിയ്ക്കുകയല്ല ഐക്കണുകളുടെ ഉദ്ദ്യേശം. അതുകൊണ്ടൂ തന്നെ വൃദ്ധനായ യൗസേപ്പിന്റെ ചിത്രങ്ങളോ ഐക്കണുകളോ പൗരസ്ത്യസഭയിൽ പ്രചരിച്ചിരുന്നെങ്കിൽ തന്നെ അത് യൗസേപ്പ് വൃദ്ധനായിരുന്നു എന്നു ചിത്രീകരിയ്ക്കാനാവണമെന്നുമില്ല.

ആഗസ്തീനോസ് പൗരസ്ത്യനോ? :)

കിഴക്കിനെ പടിഞ്ഞാറെന്നും പടിഞ്ഞാറിനെ കിഴക്കെന്നുമൊക്കെ തരം പോലെ വിളിയ്ക്കാൻമനോവയ്ക്കു മടിയില്ല. പഴയതിനെ പുതിയതെന്നും പുതിയതിനെ പഴയതെന്നും വിളിയ്ക്കാനും മനോവയ്ക്ക് മടിയില്ല. അത്തരത്തിലുള്ള പുതിയ ഒരാരോപണമാണ് ആഗസ്തീനോസ് പൗരസ്ത്യനാണെന്നുള്ളത്.  ആഗസ്തീനോസ് ചിരിയ്ക്കുന്നുണ്ടാവണം!

മനോവ എഴുതിയിരിയ്ക്കുന്നത് ഇങ്ങനെയാണ്: “ത്രിത്വൈകദൈവത്തെക്കുറിച്ച് അബദ്ധധാരണ ജനിപ്പിക്കുന്നതില്‍ പൗരസ്ത്യസഭ എല്ലാക്കാലത്തും മുന്നിലായിരുന്നു. ബുദ്ധിയുടെ തലത്തില്‍ ത്രിത്വത്തെ അന്വേഷിച്ചു പരാജയപ്പെട്ടവരില്‍ ഏറ്റവും പ്രധാനിയായിരുന്ന വിശുദ്ധ അഗസ്തീനോസ് പൗരസ്ത്യസഭയില്‍നിന്നുള്ള വ്യക്തിയായിരുന്നുവെന്ന് നമുക്കറിയാം. അഗസ്തീനോസ് പിന്‍വലിഞ്ഞുവെങ്കിലും അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‍ പൗരസ്ത്യസഭ പിന്‍വാങ്ങിയില്ല. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരായിരുന്നു ഇവരില്‍ പ്രമുഖര്‍. ഇവരെ പ്രകീര്‍ത്തിക്കുന്ന പാര്‍ത്ഥനകള്‍പോലും സുറിയാനിസഭയില്‍ ഉണ്ടായിരുന്നു. കത്തോലിക്കാസഭയോടു ചേര്‍ന്നപ്പോള്‍ നീക്കംചെയ്യപ്പെട്ട പ്രാര്‍ത്ഥനകളില്‍ ഇവയും പെടും! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf

മൂന്നു വ്യത്യസ്ത പാരമ്പര്യങ്ങളുള്ള സഭകളാണല്ലോ കത്തോലീയ്ക്കാ സഭയിലുള്ളത് യഥാക്രമം സുറീയാനി അഥവാ അറമയ, ഗ്രീക്ക്, ലത്തീൻ.
ഇതിൽ സുറീയാനി സഭകൾ റോമൻ -ബൈസന്റൈൻ പരിധികൾക്കു പുറത്ത് ഹെലനീകരിയ്ക്കപ്പെടാതെ വളർന്നു. ഗ്രീക്കു സഭയും ലത്തീൻ സഭയും റോമാസാമ്രാജ്യത്തിന്റെ ഉള്ളിലും. സുറീയാനീ സഭകൾ കിഴക്കൻ സഭയെന്നു വിളിയ്ക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിൽ കിഴക്കുള്ളവ പൗരസ്ത്യസഭയെന്നും, പടിഞ്ഞാറുള്ള പാശ്ചാത്യസഭയെന്നും വിളിയ്ക്കപ്പെട്ടു. അതായത് പാശ്ചാത്യസഭയായ ലത്തീൻ സഭയും പൗരസ്ത്യ സഭകളായ ബൈസന്റൈൻ, അർമ്മേനിയൻ, കോപ്റ്റിക് സഭകൾ റോമാ സാമ്രാജ്യത്തിനുള്ളിലാണ് വളർന്നത്. കൽദായയെന്നും നെസ്തോറിയനെന്നും അസ്സീറീയനെന്നും പൗരസ്ത്യസുറിയാനിയെന്നുമൊക്കെയുള്ള നാമങ്ങൾ കിഴക്കിന്റെ സഭ സ്വന്തമായി തിരഞ്ഞെടുത്തതല്ല, കാലക്രമത്തിൽ ചരിത്രപരമായ കാരണങ്ങളാൽ വന്നു ചേർന്നതോ ചാർത്തപ്പെട്ടതോ ആണ്. റോമാ സാമ്രാജ്യത്തിലെ പൗരസ്ത്യസഭകൾക്ക്പൊതുവിൽ ഒരു ഗ്രീക്ക് പാരമ്പര്യമുണ്ട്. ലത്തീൻ സഭയുടെ ഉത്ഭവവും ഗ്രീക്ക് സഭയിൽ നിന്നായിരുന്നു എന്നതും മനസികാക്കേണ്ട കാര്യമാണ്. ആധുനിക കാലത്ത് ഗ്രീക്ക് സുറീയാനി സഭകളെ  ചേർത്ത് പൊതുവിൽ പൗരസ്ത്യമെന്നു വിളിയ്ക്കുന്ന പതിവുമുണ്ട്.

ഇനി ആഗസ്തീനോസിലേയ്ക്ക് വരാം. പാശ്ചാത്യസഭാപിതാക്കളിൽ ഏറ്റവും പ്രമുഖനായിട്ടാണ് പാശ്ചാത്യസഭതന്നെ ആഗസ്തീനോസിനെ അഥവാ സെന്റ്. അഗസ്റ്റിനെ കാണുന്നത്.
ആഗസ്തീനോസ് അറിയപ്പെടുന്നതു തന്നെ ഹിപ്പോയിലെ ആഗസ്തീനോസ് അഥവാ Augustine ofHippo എന്നാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇന്നത്തെ അൾജീരിയായിലെ തീരപ്രദേശമായ അന്നബായാണ് പഴയ ഹിപ്പോ അഥവാ Hippo Regius. ഇത് റോമിന്റെ പ്രവിശ്യയായിരുന്നു.  ഇന്നത്തെ ജർമ്മനിയ്ക്കും പടിഞ്ഞാറായി ഭൂഖണ്ഡത്തിൽ കാണുന്ന ഈ സ്ഥലം പൗരസ്ത്യ ദേശമായി കണക്കാക്കണമെങ്കിൽ, പാശ്ചാത്യസഭാപിതാവായ ഹിപ്പോയിലെ ആഗസ്തീനോസിനെ പൗരസ്ത്യനെന്നു വിളിയ്ക്കണമെങ്കിൽ മനോവ ആരായിരിയ്ക്കണമെന്ന് വായനാക്കാർ തന്നെ ചിന്തിയ്ക്കുക.


മനോവയ്ക്ക് ഒരു ഗൃഹപാഠം.
ഒരു ലോകഭൂപടം വാങ്ങിയ്ക്കുക. അതിൽ ഹിപ്പോയുടെ സ്ഥാനം അടയാളപ്പെടുത്തുക. ജർമ്മനിയുടെ സ്ഥലവും അടയാളപ്പെടുത്തുക.  എന്നിട്ട് എഴുതിയ പോസ്റ്റ് തിരുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തിരുത്തുക.