Friday, May 22, 2015

ഉന്നതങ്ങളിൽ ഓശാന


           
നമ്മുടെ കുർബാനയായ ശ്ലീഹന്മാരുടെ കുർബാനയിലെ രണ്ടാമത്തെ ഗ്ഹാന്താ (കാർമ്മികൻ കുനിഞ്ഞ് താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന കുർബാനയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾ) കഴിഞ്ഞുവരുന്ന പ്രാർത്ഥനയാണ് ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നു തുടങ്ങുന്ന പ്രാർത്ഥന. കുർബാനയിലെ പ്രാർത്ഥനയുടെ പശ്ചാത്തലവും അതിന്റെ അർത്ഥവും ഇതിനു പകരം പാടിക്കേൾക്കാറുള്ള ഗീതങ്ങളുടെ അനൗചിത്യവും അപൂർണ്ണതയുമാണ് ലേഖനത്തിന്റെ വിഷയം.
സന്ദർഭവും വിശുദ്ധ ഗ്രന്ഥ പശ്ചാത്തലവും
രണ്ടാമത്തെ ഗ്ഹാന്തയിലെ പ്രകടമായ ഒരു ഭാവം ദൈവാരാധനയിൽ വെളിപ്പെടുന്ന സ്വർഗ്ഗീയ ലിറ്റർജിയാണ്. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാകാമാരുടെ പതിനായിരങ്ങളും അഗ്നിമയന്മാരും അരൂപികളുമായ സ്വർഗ്ഗീയ സൈന്യങ്ങളും പരിശുദ്ധരും അരൂപികളൂമായ ക്രോവേന്മാരും സ്രാപ്പേന്മാരും ചേർന്ന് നടത്തുന്ന സ്വർഗ്ഗീയ ആരാധനയിലേയ്ക്ക് കാർമ്മികന്റെ നേതൃത്വത്തിൽ ദൈവജനവും പ്രവേശിയ്ക്കുന്നു. ഏശയ്യായ്ക്കുണ്ടായതുപോലെയുള്ള ഭീതിജനകമായ ദൈവഭവനത്തിന്റെ അനുഭവം ഭൂവാസികൾക്കുമുണ്ടാവുന്നു. സ്വർഗ്ഗവാസികളുടെ കീർത്തനം ദൈവജനം ഏറ്റു ചൊല്ലുന്നു. സ്വർഗ്ഗവും ഭൂമിയും ഒരു സഭയായി മാറുന്നു.
സമൂഹത്തിന്റെ പ്രാർത്ഥനയ്ക്കു മുൻപ് കാർമ്മികൻ ഇപ്രകാരം ചൊല്ലുന്നു. ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നു ചേർന്ന് ഉദ്ഘോഷിയ്ക്കുകയും ചെയ്യുന്നു. ഒന്നായ് ഉച്ചസ്വരത്തിൽ അവർ തിരുസന്നിധിയിൽ അനവരതം സ്തുതിഗീതങ്ങൾ പാടുന്നു എന്ന് ഗീതത്തിൽ. രണ്ടിലും അവർ എന്നു പറഞ്ഞിരിയ്ക്കുന്നത് സ്വർഗ്ഗത്തിലുള്ളവരെ സൂചിപ്പിയ്ക്കുവാനാണെന്ന് വ്യക്തമാണ്. അതായത് തുടർന്നുവരുന്ന ഓശാന ഗീതം എന്നറിയപ്പെടുന്ന ത്രൈശുദ്ധ കീർത്തനം സ്വർഗ്ഗീയ സമൂഹത്തിന്റെ ഗീതമാണ്, ഏതെങ്കിലും വ്യക്തിയുടേയോ മനുഷ്യസമൂഹത്തിന്റെയോ ഭാവനയല്ല.
ഒരു പ്രാർത്ഥന സ്വർഗ്ഗീയ സമൂഹത്തിന്റെ പ്രാർത്ഥനയാണെന്നതിന് എന്താണ് തെളിവെന്ന് ചിലർക്കെങ്കിലും സംശയമുണ്ടായേക്കാം. വിശുദ്ധ ഗ്രന്ഥമാണ് തെളിവ്. വിശുദ്ധ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തപ്പെട്ടതുമാത്രമാണ് കീർത്തനത്തിലുള്ളത്. ഏശയ്യയ്ക്കുണ്ടാകുന്ന സ്വർഗ്ഗീയ ദർശനം (ഏശയ്യ 6:1-7), ഈശോ മ്ശിഹായുടെ ഓർശ്ലേം പ്രവേശനം (മത്തായി 21: 9), യോഹന്നാൽ ശ്ലീഹായ്ക്കുണ്ടായ വെളിപാട്( വെളിപാട് 1:4, 4:8) എന്നിവയാണ് പ്രാർത്ഥനയുടെ ഉറവിടങ്ങൾ.
രാപകൽ അവർ ഇടവിടാതെ ഉദ്ഘോഷിയ്ക്കുന്നു: ആയിരുന്നവനും ആയിരിയ്ക്കുന്നവനും വരാനിയ്ക്കുന്നവനും സർവ്വശക്തനും കർത്താവുമായ ദൈവം  പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. (വെളിപാട് 4:8)
അവർ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ മഹത്വം നിറഞ്ഞിരിയ്ക്കുന്നു. (ഏശയ്യ 6:3)
അവന്റെ മുൻപേ പോയിരുന്നതും അവനെ അനുഗമിച്ചിരുന്നതുമായ ജനക്കൂട്ടം ആർത്തുവിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രന് ഓശാന, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന. (മത്തായി 21:9)
ഇതിന്റെ അടിസ്ഥാനത്തിൽ നമ്മുക്ക് ഓശാന ഗീതത്തെ വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെടുത്തി ഇപ്രകാരം വായിയ്ക്കാം. ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഉദ്ഘോഷിയ്ക്കുകയും ചെയ്യുന്നു. ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ (വെളിപാട് 4:8, ഏശയ്യ 6:3). അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിയ്ക്കുന്നു (ഏശയ്യ 6:3). ഉന്നതങ്ങളിൽ ഓശാന, ദാവീദിന്റെ പുത്രന് ഓശാന (മത്തായി 21:9), കർത്താവിന്റെ നാമത്തിൽ വന്നവനും വരുവാനിയ്ക്കുന്നവനമായവൻ അനുഗ്രഹീതനാകുന്നു (വെളിപാട് 1:4, 4:8, മത്തായി 21:9), ഉന്നതങ്ങളിൽ ഓശാന(മത്തായി 21:9).
വിശുദ്ധഗ്രന്ഥത്തിൽ പലയിടത്തും പരിശുദ്ധൻ എന്ന വിശേഷണം മൂന്നു പ്രാവശ്യം ആവർത്തിയ്ക്കുന്നതുകാണാം. സഭാപിതാക്കന്മാരുടെ അഭിപ്രായത്തിൽ ബാവാതമ്പുരാനെയും പുത്രൻ തമ്പുരാനെയും റൂഹാദ്കുദിശാ തമ്പുരാനേയും സൂചിപ്പിയ്ക്കുകയാണ് ഇപ്രകാരം ആവർത്തിയ്ക്കുന്നതുകൊണ്ട് ഉദ്യേശിയ്ക്കുന്നത്. ഓശാനഗീതത്തിലും മൂന്നു തവണയാണ് പരിശുദ്ധൻ ആവർത്തിയ്ക്കപ്പെടുന്നത്. കുർബാനയിലെ പല പ്രാർത്ഥനകളിലും മൂന്നു തവണയുള്ള ആവർത്തനം കാണാവുന്നതാണ്. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ലാകുമാറാ (സർവ്വാധിപനാം), കന്ദീശാ ആലാഹാ (പരിപാവനനാം സർവ്വേശാ) എന്നീ പ്രാർത്ഥനകൾ മൂന്നു തവണ ആവർത്തിയ്ക്കേണ്ടവയാണ്. പഗറെ ദ്മ്ശീഹാ (മിശിഹാ കർത്താവിൻ തിരുമൈയ് നിണവുമിതാ) എന്ന ഒനീസാ ദ്റാസെ (ദിവ്യരഹസ്യഗീതം)യിലും കന്ദീശാ ആലാഹാ(പരിപാവനനം സർവ്വേശാ) എന്ന ത്രൈശുദ്ധ കീർത്തനത്തിലും കന്ദീശ് (പരിശുദ്ധൻ) എന്ന പദം മൂന്നു തവണ ആവർത്തിയ്ക്കപ്പെടുന്നു.

അപൂർണ്ണമായ തർജ്ജമകളും അനുചിതമായ ഗാനങ്ങളും
ഈണത്തിനും താളത്തിനും പ്രാധാന്യം കൊടുത്ത് ഗീതങ്ങൾ തയ്യാറാക്കുമ്പോൾ മൂലരൂപത്തിലെ അർത്ഥത്തിൽ നിന്നും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. മൂലരൂപത്തോട് നീതിപുലർത്തുന്ന ഗീതം ഒന്നായ് ഒച്ചസ്വരത്തിലവർ എന്നു തുടങ്ങുന്ന സുറിയാനി ഈണത്തിലുള്ള ഗീതമാണ്. ഇതാണ് ഔദ്യോഗിക കുർബാനപ്പുസ്തകത്തിലുള്ളതും സഭയുടെ അംഗീകാരമുള്ളതുമായ ഗാനം. കുർബാനയിൽ ഏതുപാട്ടും പാടാമെന്ന തെറ്റിധാരണ നമ്മുടെ സഭയിലെ ചിലരുടെ ഇടയിലെങ്കിലും ഉണ്ട്. അതുകൊണ്ടു തന്നെ അംഗീകാരമില്ലാത്ത പാട്ടുകൾ പാടുന്നതായി കാണാറുണ്ട്. അവയുടെ ന്യൂനതകൾ മനസിലാക്കുന്നത് ചിലരെയെങ്കിലും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചേക്കുമെന്നു കരുതുന്നു.  ഓശാന ഈശനു സതതം എന്ന ഗാനത്തിൽ ദാവീദിന്റെ പുത്രൻ, വരാനിരിയ്ക്കുന്നവൻ തുടങ്ങിയ  ഈശോ മ്ശിഹായെ അഭിസംബോധനചെയ്യുന്ന ഭാഗങ്ങളെല്ലാം വിട്ടു കളഞ്ഞിരിയ്ക്കുകയാണ്. ബലവാനായ ദൈവമേ എന്ന ഗാനത്തിലാകട്ടെ ബലവാനായ ദൈവമേ പരിശുദ്ധൻ, കർത്താവായ ദൈവമേ പരിശുദ്ധൻ എന്ന വരിയൊഴിച്ചാൽ മൂലരൂപത്തോടു യാതൊരു ബന്ധവുമില്ല. സ്വർഗ്ഗീയ സിംഹാസനത്തിൽ വാഴും എന്ന ഗാനത്തിൽ മൂലരൂപത്തിലെ ആദ്യ വാചകത്തിന്റെ ആശയമല്ലാതെ ഒരാശയവും വരുന്നില്ല. ഖേദകരമെന്നു പറയട്ടെ വന്നു വന്ന് ഓശാനയെന്നോ, ഒലിവെന്നോ ഒക്കെയുള്ള പദങ്ങളുണ്ടെങ്കിൽ ആ പാട്ട് ഓശാനഗീതത്തിനു പകരമായി പാടാമെന്ന സ്ഥിതിവിശേഷമാണ്. ഒലിവിൻ ചില്ലകളൊന്നായ് വീശീ എന്നു തുടങ്ങുന്ന ഗാനം അത്തരത്തിൽ ഒന്നാണ്. കുർബാനയിലെ ഗീതങ്ങൾ കുർബാന കാണാൻ വന്നവരെ രസിപ്പിയ്ക്കാനുള്ളതല്ല, ദൈവാരാധനയിലേയ്ക്ക് നയിയ്ക്കുവാനുള്ളതാണ്. അതിനു നേതൃത്വം കൊടുക്കുക മാത്രമാണ് ഗായകസംഘം ചെയ്യേണ്ടത്. ആമേൻ എന്ന സിനിമയിലുമുണ്ട് ഒരു ഓശാന ഗീതം. കുർബാനയിൽ അതും കേൾക്കേണ്ടി വരുമോ എന്തോ?
ഉപസംഹാരം
ഓശാനഗീതം കർത്താവിന്റെ ഓർശ്ലേം പ്രവേശനത്തിന്റെ അനുസ്മരണമല്ല. മറിച്ച് സ്വർഗ്ഗീയ ലിറ്റർജിയിലുള്ള ഭൂവാസികളുടെ പങ്കുപറ്റലാണ്. ഓശാന എന്ന പദമല്ല, ബലവാനും കർത്താവുമായ ദൈവത്തിന്, ആരുടെ മഹത്വത്തിന്റെ വലുപ്പത്താൽ ഭൂമിയും സ്വർഗ്ഗവും നിറഞ്ഞിരിയ്ക്കുന്നുവോ അവന്, വന്നവനും വരുവാനിരിയ്ക്കുന്നവനുമായ ദാവീദിന്റെ പുത്രന് അർപ്പിയ്ക്കപ്പെടുന്ന സ്തുതികളാണ് കീർത്തനത്തിന്റെ അടിസ്ഥാന ആശയം. വിശുദ്ധ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തപ്പെട്ടതും സഭാപിതാക്കന്മാർ കുർബാനയിൽ ചേർത്തതുമായ പ്രാർത്ഥനകളുടെ അർത്ഥത്തെ വികലമാക്കുന്ന ഒന്നും നമുക്കു ചെയ്യാതിരിയ്ക്കാം. കായേൻ ബലിയർപ്പിയ്ക്കാതിരുന്നതുകൊണ്ടല്ല, ഉചിതമായി അർപ്പിയ്ക്കാതിരുന്നതുകൊണ്ടാണ് തിരസ്കൃതനായത്. വി.ഗ്രന്ഥത്തിലെ വരികൾ വിട്ടുകളഞ്ഞിട്ട് മറ്റെന്തെങ്കിലും, അതിന്റെ സംഗീതപരവും സാഹിത്യപരവുമായ നിലവാരം എത്ര വലുതാണെങ്കിലും ശരി, നമുക്കു ചേർക്കാതിരിയ്ക്കാം.

Tuesday, May 19, 2015

ശ്ലാം ലേക് മറിയം.

ദൈവകൃപ നിറഞ്ഞ മറിയമേ നിനക്കു സമാധാനം! കർത്താവ് നിന്നോടു കൂടെ. നീ സ്ത്രീകളിൽ അനുഗ്രഹിയ്ക്കപ്പെട്ടവളാകുന്നു. എന്തെന്നാൽ ഞങ്ങളെ സന്ദർശിച്ച ഉന്നതത്തിൽ നിന്നുള്ള ഉദയരശ്മി നിന്നിൽ നിന്നു ജന്മം കൈക്കൊണ്ടു.

ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ ദൈവമേ, നീ ഞങ്ങൾക്കു നൽകിയ നിന്റെ മാതാവിന്റെ പ്രാർത്ഥനയാൽ ദുഷ്ടനെ ഞങ്ങൾ തോൽപ്പിയ്ക്കുകയും അവന്റെ കെണികളീൽ നിന്ന് സംരക്ഷിയ്ക്കപ്പെടുകയും ചെയ്യട്ടെ ആമ്മേൻ.

Friday, May 1, 2015

തൂയൈ പഠിപ്പിയ്ക്കേണ്ട പാഠങ്ങൾ

ഈ പോസ്റ്റിനു പ്രകോപനമായത് ഫാ: ജോസഫ് ചക്യാത്ത് അച്ചന്റേതായി സത്യദീപത്തിൽ വന്ന ഒരു കത്താണ്. കത്തിൽ ഇപ്രകാരം പറയുന്നു:  "സീറോ മലബാർ സഭയിലെ ആരാധനാക്രമ സംബന്ധമായ ഇടുങ്ങിയ പ്രാദേശിക ചിന്തയും സ്പർദ്ധയും അസൂയയും സഭയുടെ ഉപരിഘടകങ്ങളെ കീഴ്പ്പെടുത്തിയതിന്റെ ഫലമായി  മനോഹരമെന്നു ലേഖകൻ പുകഴ്ത്തുന്ന പഴഞ്ചൻ തൂയൈ എന്ന ഗാനശൈലിയിലേക്കുള്ള സഭയുടെ ഘർവാപ്പസി ആരംഭിച്ചു. തൂയൈ മനോഹരമാണെന്നു കരുതുന്നവർ അതു പാടി നിർവൃതിയടയട്ടെ. എന്തിനാണീ അടീച്ചേൽപ്പിയ്ക്കൽ? ഉറവിടങ്ങളിലേയ്ക്കു മടങ്ങിപ്പോക്കിനെ പറ്റി ഉറക്കെ വാദിയ്ക്കുമ്പോൾ ഒരു സംശയം ബാക്കി നിൽക്കുന്നു. ചരിത്രത്തിനു സംശയാതീതമായി തെളിയിയ്ക്കാൻ കഴിയാത്ത സംശയം. ഏതാണു നമ്മുടെ പൈതൃകം? കൽദായ? പ്രീ-കൽദായ? കേരളീയം? പോർട്ടുഗീസ്? എല്ലാം കൂടി കലർന്ന സങ്കര പൈതൃകം. അവസാനം പറഞ്ഞതല്ലേ ചൈത്രത്തോടു കൂടുതൽ നീതി പുലർത്തുന്നതും  ദൈവശാസ്ത്രപരമായും അജപാലനപരമായും ശരിയായതും?"


ഒരു സഭയിൽ  അതിന്റെ സ്വാഭാവികതയ്ക്കു കോട്ടം വരുത്തി അടിച്ചേൽപ്പിയ്ക്കപ്പെട്ടതെല്ലാം  തൂത്തുമാറ്റപ്പെടുക തന്നെ വേണം. അത് കൽദായയാണെങ്കിലും ശരി പോർട്ടുഗീസ് ആണെങ്കിലും ശരി.  കൽദായ പാരമ്പര്യം അടിച്ചേൽപ്പിയ്ക്കപ്പെട്ടു എന്നത് ചില ലത്തീൻഭ്രമക്കാരു പടച്ചുണ്ടാക്കിയ കെട്ടുകഥമാത്രമാണ്.

അസ്സീറിയൽ പ്രവാസത്തിനും അതിനും മുൻപും പിമ്പുമായി പേർഷ്യയിലും ഇന്ത്യയിലുമായി കുടിയേറിയ അറമായ സംസാരിയ്ക്കുന്ന യഹൂദരെ സുവിശേഷമറിയിയ്ക്കുവാനായിരുന്നു തോമാശ്ലീഹാ വന്നത്.  ക്രിസ്തുമതം സ്വീകരിച്ച യഹൂദരും വിജാതീയരും  അറമായയിൽ പ്രാർത്ഥിച്ചു, അപ്പം മുറിയ്ക്കൻ ശുശ്രൂഷ നടത്തി.  യഹൂദ ലിറ്റർജിയുടെ സ്വാഭാവിക പരിണാമമായ പൗരസ്ത്യസുറിയാനീ ദൈവാരാധനാ രീതിയുടെ ആദ്യകാല രൂപം രൂപപ്പെട്ടു. പേർഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം ഒരേ പൈതൃകവും, ഒരേ ഭാഷയും, ഒരേ സംസ്കാരവും, ഒരേ ചരിത്ര പശ്ചാത്തലവും പേറുന്ന രണ്ടുസഭകളെ തമ്മിൽ ബന്ധിപ്പിച്ചു. പരസ്പരമുള്ള കൊടുക്കൽ വാങ്ങലിലൂടെ, എന്നാൽ സ്വതന്ത്രമായി രണ്ടു സഭകളും വളരുകയും സമാനതകളുള്ള ദൈവാരാധനാരീതി ഇവിടങ്ങളിൽ രൂപീകൃതമാവുകയും ചെയ്തു. പിന്നീട് പൗരസ്ത്യ സുറീയാനീ പാത്രിയർക്കീസ് ഈ ദൈവാരാധനാ രീതികളെ ഏകീകരിച്ചു. കിഴക്കിന്റെ സഭയിലാകമാനം ഏറെക്കുറേ ഒരേ ദൈവാരാധാനാ രീതി നിലവിൽ വന്നു.

ഇതാണ് പാരമ്പര്യം. ഇതാണ് സാഹചര്യത്തെളിവുകൾക്കു നിരക്കുന്ന ഏകവിശദീകരണം. ഇന്നു ലഭ്യമായ പല ഗവേഷണഫലങ്ങളും ഇതിനെ പിന്താങ്ങുന്നതുമാണ്.

എന്തുകൊണ്ട് തൂയൈ? അഥവാ തൂയൈയിൽ നിന്നു നാം എന്തു പഠിയ്ക്കണം ?
യഹൂദലിറ്റർജിയുടെ യഹൂദപശ്ചാത്തലത്തിലുള്ള വളർച്ചയാണ് പൗരസ്ത്യസുറിയാനി സഭയെങ്കിൽ യഹൂദലിറ്റർജിയുടെ വിജാതീയപശ്ചാത്തലത്തിലുള്ള വളർച്ചയാണ് ഗ്രീക്ക് ലത്തീൻ സഭകൾ.  സംഗീതത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. സുറിയാനീ സംഗീതം യഹൂദ സംഗീതത്തിന്റെ പിന്തുടർച്ചയാണെങ്കിൽ ബൈസന്റൈൻ -ഗ്രിഗോറിയൻ സംഗീതം യഹൂദസംഗീതത്തിന്റെ ഗീക്ക്-ലത്തീൻ പശ്ചാത്തലത്തിലുള്ള അനുരൂപണമാണ്.

 ഏന്റെ ഏറ്റവും പ്രീയപ്പെട്ട സംഗീതസംവിധായകനായ ജെറി അമൽദേവിന്റെ ഒരു അഭിമുഖം യൂട്യൂബിൽ ലഭ്യമാണ്. അദ്ദേഹത്തിന്റെ ചരിത്രനിരീക്ഷണങ്ങളോട് വിയോജിയ്ക്കുമ്പോൾ തന്നെ ആരാധനാക്രമ സംഗീതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ സഭാസ്നേഹികൾക്ക് സഹായകരമാണ്.

"For in stance when we thing of liturgical music in India  today most people singly think....a nice song....people should like some song ...and then we should start singing in the church. Obviously that is not correct. Liturgical music is a highly specialized kind of music." - Jery AmalDev

 "Let me put it bluntly...in early stages when in 1962 or 65 when Vatican-2 permitted us to sing  vernacular songs in church, for lack of knowledge most composers thought the best music will be what they thought very sweet and good...the film songs or the drama songs...songs on the stage shows. Even I was a victim of that until I learned better. However the trend of using secularist or secular style music in the church took deeper root than the handful of individual who tried to go to the correct historical and the right liturgical way." - - Jery AmalDev

"Gregorian chant most of the time uses a gamut of 6 or 7 notes which means this is the range with common man can sing. Now when we here some songs in the church they are going to a gamut of 13 or 14. Only usthad can sing like that." - - Jery AmalDev

ചുരുക്കത്തിൽ യഹൂദ സംഗീതത്തിൽ വേരുകളുള്ള സവിശേഷമായ സംഗീതമാണ് ആരാധനാക്രമസംഗീതം.  കേൾവിയ്ക്കു സുഖം പകരുന്നത് എന്നതുകൊണ്ട് സംഗീതം ആരാധനാക്രമത്തിൽ ഉപയോഗിയ്ക്കണമെന്നു പറയുവാനാവില്ല.  രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം നാട്ടുഭാഷയിലെ ഗീതങ്ങൾ സൃഷ്ടിയ്ക്കപ്പെട്ടപ്പോൾ  സിനിമാ-നാടകഗാനങ്ങൾക്കൊപ്പിച്ച് ആരാധനാക്രമസംഗീതം സൃഷ്ടിയ്ക്കാനാണ് പലരും ശ്രമിച്ചത്. പക്ഷേ യഥാർത്ഥത്തിൽ ചരിത്രത്തോടും  ആരാധാനാക്രമരീതികളോടും നീതി പുലർത്തിവേണം ആരാധനാക്രമഗീതങ്ങൾ സൃഷ്ടിയ്ക്കപ്പെടുവാൻ. ലത്തീൻ സഭയുടെ ഗ്രിഗോറിയൻ ചാണ്ടിനെ മനസിലാക്കിയാൽ സാധാരണക്കാരനു പാടാവുന്ന രീതിയിലാണ് അത് ക്രമീകരിച്ചിരിയ്ക്കുന്നതെന്നു മനസിലാക്കാം. പക്ഷേ ഇന്നത്തെ പല ആരാധനാക്രമ ഗീതങ്ങളും സംഗീതജ്ഞന്മാർക്കു മാത്രം പാടാൻ കഴിയുന്നവയാണ്.

തൂയൈ ഏതൊരു സാധാരണക്കാരനും പാടാൻ കഴിയുന്ന, വിശ്വാസപാരമ്പര്യത്തിന്റെ നിറവും മണവുമുള്ള സംഗീതമാണ്.  അതിനെ പഴഞ്ചനെന്നു വിളിയ്ക്കുന്നവർ കുറഞ്ഞപക്ഷം അതിന്റെ സംഗീതപരമായ ലാളിത്യത്തെയെങ്കിലും പഠിച്ചില്ലെങ്കിൽ, ഗായകസംഘത്തിനു മാത്രം നടത്താൽ കഴിയുന്ന ഷോ ആയി കുർബാന മാറുമ്പോൾ (പുരോഹിതരുടെ ഭാഗം പോലും പാടുന്ന ഗായകരുണ്ട്) തളരുന്നതു സഭയായിരിയ്ക്കും.

ജെറി അമൽദേവ് പങ്കുവയ്ക്കുന്ന മറ്റൊരാശയം പ്രാദേശിക സംഗീതത്തിന്റെ ചേരുവകൾ ആരാധനാക്രത്തിലേയ്ക്കു കൊണ്ടുവരുന്നതിനെപ്പറ്റിയാണ്. ഹിന്ദുസ്ഥാനി, കർണ്ണാടക, സോപാന, ഭജന രീതികൾ കൊണ്ടുവരുവാനാവും. പക്ഷേ അപ്പോഴും പരമ്പരാഗത ആരാധനാക്രമ രീതികളോട് നീതിപുലർത്തിക്കൊണ്ടു മാത്രമേ അതു നിർവ്വഹിയ്ക്കാവൂ. കാരണം ആരാധനാക്രമ സംഗീതം സംഗീതജ്ഞന്മാരുടേതല്ല, ദൈവജനത്തിന്റേതാണ്.

ഇവിടെ വന്ന തികച്ചും വൈദേശികമായ ലത്തീൻ സഭയ്ക്ക് ഭാരതീയമായ രീതികളോട് അനുരൂപപ്പെടേണ്ടത് അനിവാര്യതയായിരിയ്ക്കാം. പക്ഷേ സുറിയാനി സഭയുടെ കാര്യം അങ്ങനെയല്ല. അവരുടെ പശ്ചാത്തലം ഹിന്ദുമതത്തിന്റേതല്ല, യഹൂദമതത്തിന്റേതാണ്. 

Wednesday, April 22, 2015

തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനവും മാർ തോമാ നസ്രാണികളും

ചോദ്യം 1: മാർ തോമാ ശ്ലീഹാ ഇന്ത്യയിൽ വന്നതിനു തെളിവുകളുണ്ടോ?ഉത്തരം: മൂർത്തമായ തെളിവുകളില്ല. പാരമ്പര്യം അങ്ങനെ പറയുന്നു. സാഹചര്യത്തെളിവുകളുണ്ട്. ഇന്ത്യയുടെ പുരാതന വ്യാപാരബന്ധങ്ങൾ, ഇന്ത്യൻ തീരദേശങ്ങളിലെ യഹൂദക്കോളനികളുടെ സാന്നിധ്യം,  അറമായ ഭാഷയ്ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വാധീനം, പുരാതനഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ, മാർ തോമാ നസ്രാണികളുടെ ഇടയിലുണ്ടായിരുന്ന പാട്ടുകളിലെ പരാമർശങ്ങൾ ഇവ പരിഗണിച്ചാൽ മാർ തോമാ ശ്ലീഹാ ഇന്ത്യയിൽ വന്നു എന്ന് ന്യായമായ അനുമാനത്തിലെത്താം. Absence of evidence is not the evidence of absence എന്നാണല്ലോ.

ചോദ്യം 2:ഇത്രയും ദൂരെയുള്ള സ്ഥലത്തേയ്ക്ക് തോമാശ്ലീഹാ വന്നു എന്നു പറയുന്നത് വിശ്വസിയ്ക്കാനാവുമോ?
ഇന്ത്യ ജറൂസലേമിൽ നിന്നും അധികം ദൂരത്തല്ല.  ചെങ്കടലിൽ നിന്നും മൺസൂണിന്റെ സഹായത്താൽ 40 ദിവസം കൊണ്ട് മലബാർ തീരത്തെത്തുവാൻ കഴിയുമായിരുന്നു. 


ചോദ്യം 3: തോമാശ്ലീഹാ ഇന്ത്യയിലെ വിജാതീയരുടെ അടുത്തേയ്ക്കാണോ വന്നത്?
 ഉത്തരം: സുവിശേഷത്തിലെ സൂചനകൾ പറയുന്നത് ശ്ലീഹന്മാർ അയയ്ക്കപ്പെട്ടത് ചിതറിപ്പോയ യഹൂദരുടെ അടുത്തേയ്ക്കാണെന്നാണ്. തോമാ ശ്ലീഹാ വന്നതും യഹൂദരുടെ അടുത്തേയ്ക്കാണ്. കേരളത്തിൽ ബി.സി മുതൽക്കേ യഹൂദക്കുടീയേറ്റമുണ്ടായിട്ടുണ്ട്. യഹൂദ ചരിത്രകാരനായ കോദറീന്റെ അഭിപ്രായത്തിൽ ഇത് അസ്സീറിയൻ പ്രവാസത്തിനു ശേഷമുണ്ടായ പ്രവണതാണ്.

"നിങ്ങൾ വിജാതീയരുടെ ഇടയിൽ പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിയ്ക്കുകയുമരുത്. പ്രത്യുത ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്കു പോകുവിൻ" - മത്തായി 10: 6 

 "അങ്ങനെ വിജാതീയരുടെ അടുത്തേയ്ക്ക് ഞങ്ങളും (പൗലോസും ബർണ്ണബായും) പരിശ്ചേദിതരുടെ (യഹൂദരുടെ) അടുത്തേയ്ക്ക് അവരും (യക്കോവ്, കേപ്പാ, യോഹന്നാൻ...) പോകാൻ തീരുമാനമായി." (ഗലാത്തിയാ 2:9) 
"ദൈവത്തിന്റെയും കർത്താവായ ഈശോ മിശിഹായുടേയും ദാസനായ യാക്കോവ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കുമായി എഴുതുന്നത്"- യാക്കോവ് 1:1.
 

ഈ വാചകങ്ങൾ സൂചിപ്പിയ്ക്കുന്നത് ശ്ലീഹന്മാർ യഹൂദരുടെ അടുത്തേയ്ക്കും പൗലോസും ബർണ്ണമായും വിജാതീയരുടെ അടുയ്ക്കലേയ്ക്കും അയയ്ക്കപ്പെട്ടു എന്നാണ്.  ശ്ലീഹന്മാരുടെ നടപടിപ്പുസ്തകത്തിന്റെ 10ആം അധ്യായത്തിലാണ് വിജാതീയർക്ക് ആദ്യമായി മാമോദീസാകൊടുക്കുന്നതായി പറയുന്നത്. അതു വരെയും യഹൂദരെ മാത്രമുദ്ദ്യേശിച്ചായിരുന്നു ശ്ലീഹന്മാരുടെ പ്രവർത്തനങ്ങൾ. ന്യായമായും തോമാ ശ്ലീഹാ യഹൂദരെ അന്വേഷിച്ചു വന്നു എന്ന് അനുമായിയ്ക്കാവുന്നതാണ്.  

ചോദ്യം 4:  തോമാശ്ലീഹായുടെ സുവിശേഷപ്രസംഗത്തോടെ ഇന്ത്യയിലെ യഹൂദർ കൃസ്തുമതം സ്വീകരിച്ചു എന്ന് അനുമായിയ്ക്കുന്നതു യുക്തിസഹമാണോ?
 ഉത്തരം:  ഇസ്രായേൽ കാത്തിരുന്ന പ്രത്യാശ ഈശോയാണെന്നും ഈശോയാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെന്നും  യഹൂദപാരമ്പര്യപ്രകാരം വിശ്വസിച്ചവരാണ്  ആദിമസഭ.  നടപടിപ്പുസ്തകത്തിൽ ദേവലയത്തിൽ പ്രാർത്ഥിയ്ക്കുകയും പ്രസംഗിയ്ക്കുകയും ചെയ്യുന്ന ശ്ലീഹന്മാരെ നാം കണ്ടുമുട്ടുന്നു. പൗലോസ് ശ്ലീഹാ റോമ്മായിലെ യഹൂദരോട് ഇപ്രകാരം പറയുന്നു:  "സഹോദരരേ ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരത്തിനോ എതിരായി ഞാനൊന്നും പ്രവർത്തിച്ചിട്ടില്ല." മോശയുടെ നിയമത്തെയും പ്രവാചക ഗ്രന്ഥത്തെയും അടിസ്ഥാനപ്പെടുത്തി ഈശോമിശിഹായെക്കുറിച്ചു ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുന്ന പൗലോസിനെ നമ്മൾ കാണുന്നു. ആഗേർപ്പാ രാജാവിനോട് പൗലോസ് ശ്ലീഹാ പറയുന്നു തങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിൽ പ്രത്യാശവച്ചതുകൊണ്ടാണ്  താൻ ഇപ്പോൾ പ്രതിക്കൂട്ടീൽ നിൽക്കേണ്ടിവന്നതെന്ന്. മറ്റൊരിടത്ത് ദേവാലയത്തിനോ യഹൂദനിയമങ്ങൾക്കോ വിരുദ്ധമായി താൻ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.  ഓറശ്ലേത്ത് എത്തിയ പൗലോസിനോട്  മറ്റു ശ്ലീഹന്മാർ യഹൂദനിയമപ്രകാരം ശുദ്ധീകരിയ്ക്കുവാനാവശ്യപ്പെടുന്നുണ്ട്. ചുരുക്കത്തിൽ യഹൂദരുടെ ഇടയിലെ  ഒരു സെക്ട് മാത്രമായിരുന്നു ആദിമസഭ. ഈ സെക്ടിനെ നസ്രായവാദികൾ (നസ്രായവിഭാഗം) ആയി യഹൂദന്മാർ ചിത്രീകരിയ്ക്കുന്നുണ്ട് (നടപടി 24: 5) . അതുകൊണ്ടു തന്നെ ഒന്നാം നൂറ്റാണ്ടിലെ യഹൂദനെ സംബന്ധിച്ചിടത്തോളം ക്രിസ്തുമത സ്വീകരണം  ഒരു മതം മാറ്റമേ ആയിരുന്നില്ല, സ്വതം മതത്തിലെ ഒരു നവീന ചിന്താധാര മാത്രമായിരുന്നു. തോമാശ്ലീഹായുടെ സുവിശേഷപ്രസംഗത്തിലും ഇങ്ങനെതന്നെയായിരിയ്ക്കണം സംഭവിച്ചിരിയ്ക്കുക. മാമോദീസാ സ്വീകരിയ്ക്കുന്നതും വലിയ പുതുമയുള്ള സംഭവമായിരുന്നില്ല. യോഹന്നാൻ  മാംദാനയുടെ അടുക്കൽ മാമോദീസാ സ്വീകരിയ്ക്കാൻ വന്നവരിൽ പ്രീശരും സദ്ദുക്കായരുമുണ്ടായിരുന്നല്ലോ.

ചോദ്യം 5: യഹൂദരെ മാത്രമേ തോമാശ്ലീഹാ മാമോദീസാമുക്കിയിട്ടുള്ളൂ എന്നാണോ?  
 ഉത്തരം: അല്ല. തോമാശ്ലീഹാ വിജാതീയരെയും മാനസാന്തപ്പെടുത്തിയെന്നാണ് പാരമ്പര്യം പറയുന്നത്. പക്ഷേ യഹൂദരെ ഉദ്ദ്യേശിച്ചായിരിക്കണം തോമാശ്ലീഹാ പ്രവർത്തനം ആരംഭിച്ചത്.


ചോദ്യം 6: തോമാശ്ലീഹായിൽ നിന്നു മാമോദീസാ സ്വീകരിച്ചവർ അന്നു നിലവിലിരുന്ന പ്രാദേശിക ഭാഷയിലാണോ ആരാധന നടത്തിയിരുന്നത്?
 ഉത്തരം: നസ്രായവിഭാഗം യഹൂദമതത്തിലെ ഒരു സെക്ട് (നടപടി 24: 5) മാത്രമായിരുന്നെന്നു പറഞ്ഞു കഴിഞ്ഞു. ഈ സെക്ടിലേയ്ക്കാണ് വിജാതീയരും സ്വീകരിയ്ക്കപ്പെട്ടത്. യഹൂദരെ ദേവാലയത്തിൽ കൊണ്ടുവന്ന പൗലോസ് ശ്ലീഹായെ നാം നടപടിപ്പുസ്തകത്തിൽ കാണുന്നുണ്ട്. കേപ്പായോട് പൗലോസ് ഇപ്രകാരം ചോദിയ്ക്കുന്നതായി നാം ഗലാത്തിയായിലെ സഭയ്ക്കുള്ള ലേഖനത്തിൽ വായിയ്ക്കുന്നു: യഹൂദനായ നീ യഹൂദനെപ്പോലെയല്ല വിജാതീയനെപ്പോലെയാണ് ജീവിയ്ക്കുന്നതെങ്കിൽ യഹൂദരെപ്പോലെ ജീവിയ്ക്കുവാൻ വിജാതീയരെ പ്രേരിപ്പിയ്ക്കുവാൻ നിനക്ക് എങ്ങനെ സാധിയ്ക്കും - ഗലാത്തിയാ 2:14. അതുകൊണ്ട് നിലവിലിരുന്ന യഹൂദ പ്രാർത്ഥനാ രീതികളിലേയ്ക്കാണ് വിജാതീയരും വന്നു ചേർന്നത്. അക്കാലത്ത് യഹൂദരുടെ പ്രാർത്ഥനാരീതികൾ അറമായയിലായിരുന്നു. ക്രിസ്തുമതം സ്വീകരിച്ച യഹൂദരും വിജാതീയരും അറമായയിൽ രാധന നടത്തി. അതുകൊണ്ട് പ്രാദേശിക ഭാഷയിലല്ല, അറമായയിലാണ് തോമാശ്ലീഹായിൽ നിന്നു മാമോദീസാ സ്വീകരിച്ചവർ ആരാധന നടത്തിയത്.

 ചോദ്യം 7:അപ്പോൾ പിന്നെ സുറീയാനി?
 ഉത്തരം: അറമായ തന്നെയാണ് സുറിയാനി. കൂടുതൽ വിവരങ്ങൾ ഇവിടെ


 ചോദ്യം 8: സുറിയാനി  ഇവിടെക്കൊണ്ടുവന്നത് തെക്കുംഭാഗരാണെന്നു പറഞ്ഞു കേൾക്കാറുണ്ടല്ലോ?
 ഉത്തരം: ക്നായിത്തൊമ്മൻ എന്നു വന്നു എന്നതു തന്നെ തർക്കവിഷയമാണ്. മലബാറിലേയ്ക്ക് യഹൂദരുടെ കുടിയേറ്റവും തുടർന്ന് നസ്രാണികളൂടെ കുടിയേറ്റങ്ങളൂമുണ്ടായിട്ടുണ്ട്. ഇതിനു കാരണം അവരുടെ ബന്ധുക്കളും, അവരുടെ ഭാഷ സംസാരിയ്ക്കുന്നവരും, അവരുടെ വിശ്വാസം പങ്കിടുന്നവരും ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്. ക്നായിത്തൊമ്മനും വ്യത്യസ്ഥനാകാൻ തരമില്ല. ക്നായിത്തൊമ്മനു മുൻപേ ഇവിടെ സുറിയാനി ഉണ്ടായിരുന്നു. 

സുറിയാനിയ്ക്കു പിന്നിൽ തെക്കുംഭാഗരാണെന്ന വാദത്തിനു പിന്നിൽ മാർ തോമാ നസ്രാണികളുടെ പൗരസ്ത്യ സുറിയാനീ പാരമ്പര്യം നിഷേധിയ്ക്കുന്ന ഒരു വിഭാഗമാണ്. തങ്ങളുടെ ഭാരതവത്കരണത്തെയും, തോന്ന്യവാസങ്ങളെയും ന്യായീകരിയ്ക്കുവാൻ മലബാറിന്റെ സുറിയാനീ പാരമ്പര്യം നിഷേധിയ്ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു.


 ചോദ്യം 9: പൗരസ്ത്യ സുറിയാനീ ആരാധനക്രമമോ?
 ഉത്തരം: എല്ലാ ലിറ്റർജിയും ആദിമസഭയുടെ അപ്പം മുറിയ്ക്കൽ ശുശ്രൂഷകളിൽ നിന്നുള്ള സ്വാഭാവികമായ വളർച്ചയായിരുന്നല്ലോ. പൗരസ്ത്യസുറീയാനി ആരാധനാക്രമം യഹൂദ ലിറ്റർജിയുടെ ക്രൈസ്തവാനുരൂപണമാണ്. മലബാറിൽ യഹൂദരും സുറിയാനിയും ഉണ്ടായിരുന്നതുകൊണ്ട്  തികച്ചും സ്വതന്ത്രമായി  ഒരു സുറിയാനി ദൈവാരാധാനാ രീതി ഉണ്ടാവുകയും സമാന പ്രകൃതിയിലും പശ്ചാത്തലത്തിലുമുള്ള പേർഷ്യയിലേയും മെസപ്പോട്ടാമിയായിലേയും സഭകളുമായുള്ള ബന്ധത്തിൽ വളരുകയും ചെയ്തു.  പൗരസ്ത്യസുറിയാനീ സഭകളിലെ (ഇന്ത്യ,പേർഷ്യ, മെസപ്പോട്ടാമിയ) ദൈവാരാധാനാ രീതി (ആരാധനാക്രമം) പിന്നീട് പൗരസ്ത്യസുറീയാനി പാത്രിയർക്കീസ് ഏകീകരിച്ചു. എങ്കിലും മലബാറിലെ ദൈവാരാധനാ രീതികൾക്ക് അതിന്റേതായ തനിമ ഇപ്പോഴും അവകാശപ്പെടാനുണ്ട്.



 ചോദ്യം 10:നമ്മുടെ ലിറ്റർജിയെ കൽദായ ലിറ്റർജി എന്നു വിളിയ്ക്കുന്നതു ശരിയാണോ?
 ഉത്തരം: ഭാഷയുടെ പേരിൽ ലിറ്റർജി അറിയപ്പെടാറുണ്ട്. ലത്തീൻ ലിറ്റർജി, ഗ്രീക്ക് ലിറ്റർജി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതേപോലെ തന്നെ സുറിയാനി എന്നു പൊതുവെ പറയുമ്പോഴും കൽദായസുറിയാനി അഥവാ പൗരസ്ത്യസുറിയാനി എന്നാണ് മാർ തോമാ നസ്രാണികൾ ഉപയോഗിച്ചിരുന്ന സുറിയാനിയെ പറയുന്നത്. അതുകൊണ്ട് കൽദായ ലിറ്റർജി എന്നു പറയാം. അന്ത്യോക്യൻ സുറിയാനി ഉപയോഗിയ്ക്കുന്നവരെ അന്ത്യോക്യൻ സഭ എന്നു പറയുന്നതു പോലെ തന്നയാണ് ഇത്.



Sunday, April 19, 2015

യഹൂദപാരമ്പര്യം ക്രൈസ്തവസഭയിൽ

പാരമ്പര്യമെന്നു കേൾക്കുമ്പോൾ തന്നെ ചിലർക്കു ചതുർത്ഥിയാണ്.  പൊങ്ങച്ചത്തിന്റേയും പഴംപുരാണങ്ങളുടേയും മറ്റൊരു രൂപം മാത്രമായി പാരമ്പര്യത്തെകാണുന്നവരുമുണ്ട്. ക്രിസ്തുമത്തിന്റെ യഹൂദപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും മാർ തോമാ നസ്രാണികളുടെ യഹൂദപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും ഈ പാരമ്പര്യ ദ്വേഷം മറനീക്കി പുറത്തുവരുന്നുണ്ട്.

സഭയെ സംബന്ധിച്ചിടത്തോളം പാരമ്പര്യമെന്നത് പൊങ്ങച്ചമല്ല, തലമുറകളിലൂടെ കൈമാറപ്പെടുന്ന ദൈവീക വെളിപാടാണ്, എഴുതപ്പെടാത്ത വചനമാണ്. ഇത്തരം പാരമ്പര്യങ്ങളെ വിശുദ്ധ പാരമ്പര്യങ്ങളെന്നാണ് സഭ വിളിയ്ക്കുക.

വിശുദ്ധമല്ലാത്ത പാരമ്പര്യങ്ങളുണ്ടോ? തീർച്ചയായുമുണ്ട്. ധാർഷ്ടയത്തിന്റേയും  പണക്കൊഴുപ്പിന്റേയും രക്തശുദ്ധിയുടേയും ജാതിമേൽക്കോയ്മയുടേയും, നമ്പൂതിരീപരമ്പര്യത്തിന്റേയും പാരമ്പര്യങ്ങളൂണ്ട് ഇവയൊന്നും സഭയെസംബന്ധിച്ചിടത്തോളം പ്രാധാനമുള്ളവയല്ല. അതേസമയം മിശിഹായെ തിരിച്ചറിയുവാനും ആദിമസഭ തിരിച്ചറിഞ്ഞ തീവ്രതയോടെ അനുഭവിയ്ക്കണമെങ്കിലും പാരമ്പര്യത്തിന്റെ സഹായം കൂടിയേ തീരൂ.

ഈശോമിശിഹായുടെ ജനനം യഹൂദമതത്തിലായിരുന്നു, യഹൂദനായിട്ടായിരുന്നു.   ഈശോമിശിഹായുടെ ജനനവഴി  രേഖപ്പെടുത്തുകവഴി ഈശോമിശിഹായുടെ യഹൂദപാരമ്പര്യം ഉറപ്പിയ്ക്കപ്പെടുകയും  ഈശോമിശിഹായുടെ ജനനത്തിനായി എപ്രകാരം യഹൂദജനത്തെ തിരഞ്ഞെടുത്തു പരിപാലിച്ച് ഒരുക്കി എന്നു പറയുകയാണ് സുവിശേഷകന്മാരായ മത്തായിയും ലൂക്കായും. ഈശോ മ്ശിഹാതന്നെയും ദേവാലത്തിൽ പോകുന്നതും, സിനഗോഗിൽ പഠിപ്പിയ്ക്കുന്നതും സാബത്ത് ആചരിയ്ക്കുന്നതും നാം സുവിശേഷത്തിൽ കാണുന്നു.

പാരമ്പര്യവിരുദ്ധനായി ഈശോമ്ശിഹായെ ചിത്രീകരിയ്ക്കുന്നവർ ഈശോ സാബത്തിൽ സുഖപ്പെടുത്തുന്നതും പാരമ്പര്യത്തിനെതിരെ സംസാരിയ്ക്കുന്നതും ചൂണ്ടിക്കാണിയ്ക്കാറുണ്ട്. സാബത്തിൽ സുഖപ്പെടുത്തുക വഴി സാബത്തിൽ നന്മചെയ്യുക ഉചിതമാണെന്നു പറയുക വഴി  സാബത്തിനെ വ്യക്തമായ നിർവ്വചനം കൊടുക്കുകയാണ് ഈശോ. കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുകയും  സാബത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുകയും ചെയ്ത ശിഷ്യന്മാരെ ന്യായീകരിയ്ക്കുകയും ചെയ്യുന്ന ഈശോ ഒരിയ്ക്കലും കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതായോ സാമ്പത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുന്നതായും നാം കാണുന്നില്ല. പെസഹാ ആചരിയ്ക്കുകയും കുരിശിൽ ജീവൻ വെടിയുന്നതിനു മുൻപ് സങ്കീർത്തനം ചൊല്ലുകയും ചെയ്യുന്ന ഈശോയെ നാം സുവിശേഷത്തിൽ കാണുന്നു. ഈശോ നിയമത്തെയും പ്രവാചകന്മാരെയും പൂർത്തിയാക്കാക്കുവാനാണ് വന്നതെന്ന് അവിടുന്നു തന്നെ പറയുന്നുണ്ട്.  പാരമ്പര്യത്തിനു വേണ്ടിയുള്ള പാരമ്പര്യവും, മനുഷ്യനെ കഷ്ടപ്പെടുത്തുവാനുള്ള നൂലാമാലകളെയും ഈശോ എതിർക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ട്, അതിന്റെ അർത്ഥം ഈശോ പാരമ്പര്യത്തെ നിരാകരിച്ചു എന്നല്ല.

ആദിമ സഭയിലേയ്ക്കു കടന്നുവരാം. അവർ ജീവിച്ചത് യഹൂദരായിട്ടായിരുന്നു.  നടപടിപ്പുസ്തകത്തിൽ ദേവലയത്തിൽ പ്രാർത്ഥിയ്ക്കുകയും പ്രസംഗിയ്ക്കുകയും ചെയ്യുന്ന ശ്ലീഹന്മാരെ നാം കണ്ടുമുട്ടുന്നു. അനുദിനം ദൈവാലയത്തിൽ ഒന്നിച്ചുകൂടുന്നവരായിരുന്നു ആദിമസഭ. ഏതു ദേവാലയത്തിൽ? ജറൂസലേം ദേവാലയത്തിൽ. കേപ്പാ ശ്ലീഹാ യഹൂദരോടു പറയുന്നു: "നിങ്ങൾ പ്രവാചകന്മാരോടും  നമ്മുടെ പിതാക്കന്മാരോടു ദൈവം ചെയ്ത ഉടമ്പടിയുടേയും സന്തതികളാണ്.  അവിടുന്ന് അബ്രാഹത്തോട് അരുളിചെയ്തു-ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതി വഴി അനുഗ്രഹീതരാകും." നടപടിപ്പുസ്തകത്തിൽ പൗലോസ് ശ്ലീഹാ റോമ്മായിലെ യഹൂദരോട് ഇപ്രകാരം പറയുന്നു:  "സഹോദരരേ ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരത്തിനോ എതിരായി ഞാനൊന്നും പ്രവർത്തിച്ചിട്ടില്ല." മോശയുടെ നിയമത്തെയും പ്രവാചക ഗ്രന്ഥത്തെയും അടിസ്ഥാനപ്പെടുത്തി ഈശോമിശിഹായെക്കുറിച്ചു ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുന്ന പൗലോസിനെ നമ്മൾ കാണുന്നു. ആഗേർപ്പാ രാജാവിനോട് പൗലോസ് ശ്ലീഹാ പറയുന്നു തങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിൽ പ്രത്യാശവച്ചതുകൊണ്ടാണ്  താൻ ഇപ്പോൾ പ്രതിക്കൂട്ടീൽ നിൽക്കേണ്ടിവന്നതെന്ന്. മറ്റൊരിടത്ത് ദേവാലയത്തിനോ യഹൂദനിയമങ്ങൾക്കോ വിരുദ്ധമായി താൻ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.  ഓറശ്ലേത്ത് എത്തിയ പൗലോസിനോട്  മറ്റു ശ്ലീഹന്മാർ യഹൂദനിയമപ്രകാരം ശുദ്ധീകരിയ്ക്കുവാനാവശ്യപ്പെടുന്നുണ്ട്.  മറ്റൊരിടത്ത് വിജാതിയരെ പൗലോസ് ദേവാലയത്തിൽ പ്രവേശിപ്പിച്ച് ദേവാലയം അശുദ്ധമാക്കിയതായി യഹൂദർ ആരോപിയ്ക്കുന്നു.  ചുരുക്കത്തിൽ ഇസ്രായേൽ കാത്തിരുന്ന പ്രത്യാശ ഈശോയാണെന്നും ഈശോയാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെന്നും  യഹൂദപാരമ്പര്യപ്രകാരം വിശ്വസിച്ചവരാണ് ആദിമസഭ. വിജാതീയർക്കായി അവർ നൽകിയ കല്പ്നനകൾ യഹൂദ നിയമങ്ങൾ തന്നെയാണ്.തെസലോനിയ്ക്കയിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ പൗലോസ് തങ്ങൾ പഠിപ്പിച്ച പാരമ്പര്യങ്ങളെ മുറുകെപ്പിടിയ്ക്കുവാൻ അവരോടു പറയുന്നുമുണ്ട്.

രക്ഷ യഹൂദർക്കു മാത്രമോ? ഒരിയ്ക്കലുമല്ല.  സകല ജനങ്ങൾക്കും വേണ്ടിയുള്ള രക്ഷയെന്നാണ് മാലാകാ ആട്ടിടയന്മാരോടു പറയുന്നത്.  വിശുദ്ധ ഗ്രന്ഥത്തിലുടനീളം അതു സ്പഷ്ടവുമാണ്. പഴയനിയമത്തിൽ പോലും പരാർശിയ്ക്കുന്നുമുണ്ട്. "ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതി വഴി അനുഗ്രഹീതരാകും."  എന്നു പറയുന്നത് യഹൂദരെ മാത്രം ഉദ്ദ്യേശിച്ചല്ലല്ലോ.

പൗരസ്ത്യ പാശ്ചാത്യ ആരാധനാക്രമങ്ങളും  അവയുടെ യഹൂദപാരമ്പര്യങ്ങളൂം തമ്മിലുള്ള താരതമ്യപഠനം  ക്രിസ്തുമതവും യഹൂദമതവും തമ്മിലുള്ള ബന്ധത്തെ ഉറപ്പിയ്ക്കാൻ പോന്നതാണ്.  പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഈ ബന്ധം കുറച്ചു കൂടി വ്യക്തവുമാണ്.  ഈശോമിശിഹായ്ക്കു വേണ്ടി ഒരുക്കപ്പെടവരായിരുന്നു യഹൂദർ.  അവനെ സ്വീകരിയ്ക്കാതിരുന്ന സ്വകീയരെക്കുറിച്ച് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യഹൂദരായിരുന്നു ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നു സൂചിപ്പിയ്ക്കുന്ന ഒന്നിലധികം സുവിശേഷ ഭാഗങ്ങൾ കണ്ടെത്താനാവും. വിജാതീയർ സ്വീകരിയ്ക്കപ്പെട്ടത് യഹൂദപാരമ്പര്യങ്ങളിലേയ്ക്കാണ്.

"നിങ്ങൾ വിജാതീയരുടെ ഇടയിൽ പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിയ്ക്കുകയുമരുത്. പ്രത്യുത ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്കു പോകുവിൻ" - മത്തായി 10: 6 

യഹൂദനായ നീ യഹൂദനെപ്പോലെയല്ല വിജാതീയനെപ്പോലെയാണ് ജീവിയ്ക്കുന്നതെങ്കിൽ യഹൂദരെപ്പോലെ ജീവിയ്ക്കുവാൻ വിജാതീയരെ പ്രേരിപ്പിയ്ക്കുവാൻ നിനക്ക് എങ്ങനെ സാധിയ്ക്കും - ഗലാത്തിയാ 2:14 

അങ്ങനെ വിജാതീയരുടെ അടുത്തേയ്ക്ക് ഞങ്ങളും (പൗലോസും ബർണ്ണബായും) പരിശ്ചേദിതരുടെ (യഹൂദരുടെ) അടുത്തേയ്ക്ക് അവരും (യക്കോവ്, കേപ്പാ, യോഹന്നാൻ...) പോകാൻ തീരുമാനമായി. (ഗലാത്തിയാ 2:9) 

ദൈവത്തിന്റെയും കർത്താവായ ഈശോ മിശിഹായുടേയും ദാസനായ യാക്കോവ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കുമായി എഴുതുന്നത് (യാക്കോവ് 1:1).

 ചുരുക്കത്തിൽ വിജാതീയ പാരമ്പര്യങ്ങളല്ല, യഹൂദപാരമ്പര്യമാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്.  ഈ യഹൂദപാരമ്പര്യത്തെ ഉപേക്ഷിച്ച്, സാംസ്കാരികാനുരൂപണങ്ങളുടെ പേരിൽ വിജാതീയ പാരമ്പര്യങ്ങളെ ആശ്ലേഷിയ്ക്കുവാനുള്ള പരിശ്രമങ്ങൾ പുനർ വിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്.   അനുരൂപണങ്ങൾ ആവാം. പക്ഷേ അനുകരണങ്ങളാവരരുത്, അതിർവരമ്പുകളെക്കുറീച്ചു ബോധവുമുണ്ടായിരിയ്ക്കണം. തങ്ങളുടെ പാരമ്പര്യത്തെയും, ദൈവശാസ്ത്രത്തെയും ബലികൊടൂത്ത് വിശ്വാസത്തെ വിജാതീയതയ്ക്ക് അനുരൂപപ്പെടുത്തുന്നത് എതിർക്കപ്പെടേണ്ടതു തന്നെയാണ്.

Monday, April 13, 2015

എറണാകുളത്തിന്റെ പാരമ്പര്യം?!

ഒരു 60 വർഷം മുൻപുവരെ എറണാകുളത്ത് വിരി, മദ്ബഹാഭിമുഖ കുർബാന, ബേമ്മയില്ലെങ്കിൽ പോലും സാങ്കല്പിക ബേമ്മ തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. ഇന്ന് എറണാകുളത്തെ ചില വൈദീകർ തങ്ങളുടെ പാരമ്പര്യമെന്നവകാശപ്പെടുന്ന ജനാഭിമുഖ കുർബാന, വിരി വിരോധം തുടങ്ങിയ പരിപാടികൾക്ക് 50 വർഷത്തിൽ കൂടുതൽ ആയുസ്സില്ല. കുർബാനയുടെ ആരംഭത്തിൽ തന്നെ വിരിതുറക്കുന്നു, കുർബാന കഴിയുമ്പോൾ വിരി ഇടുന്നു. ലാകുമാറവരെ കാർമ്മികൽ മദ്ബഹയ്ക്കു താഴെയുള്ള സ്ഥലത്ത് (സാങ്കല്പിക ബേമ്മ) മദ്ബഹാഭിമുഖമായി കുർബാന അർപ്പിയ്ക്കുന്നു. ലാകുമാറയുടെ സമയത്ത് കാർമ്മികൻ സാങ്കല്പിക ബേമ്മയിൽ നിന്ന് മദ്ബഹായിലേയ്ക്ക് പ്രവേശിച്ച് മദ്ബഹാഭിമുഖമായി തന്നെ കുർബാന തുടരുന്നു. ഇപ്പോഴും എറണാകുളത്തെ പഴയ പള്ളീകളിൽ വിരിയ്ക്കായി തയ്യാറാക്കിയിരിയ്ക്കുന്ന കൊളുത്തുകൾ ഉണ്ട്. സംരക്ഷിയ്ക്കേണ്ടത് സഭയുടെ പൈതൃകമോ, ചില വ്യക്തികളുടെ ഭാവനയേയോ എന്നതാണ് ഇവിടുത്തെ ചോദ്യം?

Tuesday, January 20, 2015

ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ അനുവദനീയമോ?

ബാംഗളൂർ ബാബൂസപ്പാളയിൽ ജനാഭിമുഖമായി നടത്തിയ കുർബാനയുടെ ചിത്രം കണ്ട ഒരു സഹോദരൻ, സീറോ മലബാർ സഭയ്ക്ക് ഒരു സിനഡുണ്ടെന്നും  സിനഡ് കുർബാന ചൊല്ലുവാനുള്ള മാർഗ്ഗനിർദ്ദേശം നൽകിയിട്ടൂണ്ടെന്നും പ്രസ്തുതകുർബാനയിൽ വൈദീകർ സിനഡിനെ അനുസരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.  വൈദീകൻ പ്രകോപിതനായി  സഹോദരൻ പറയുന്നത് സഭാവിരുദ്ധതയായി.  ആ നിലയ്ക്ക് സഭ എന്തു പറയുന്നു എന്നും സീറോ മലബാർ സഭാ "റൂബ്രിക്സ്"  ജനാഭിമുഖ കുർബാന അനുവദിയ്ക്കുന്നുണ്ടോ എന്നും പരിശോധിയ്ക്കുന്നതും നന്നായിരിയ്ക്കുമെന്നു കരുതുന്നു.

ജനാഭിമുഖ പ്രാർത്ഥനകളുടെ  ഉത്ഭവം പ്രൊട്ടസ്റ്റന്റു സഭയിലാണ് എന്നതു ചരിത്രമറിയാവുന്ന ആരും നിഷേധിയ്ക്കുകയില്ല.  രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു മുൻപു വരെ ലത്തീൽ സഭ പോലും മദ്ബഹാഭിമുഖമായിട്ടാണ് ബലിയർപ്പിച്ചിരുന്നത്. ജനാഭിമുഖ വാദക്കാരായ ലത്തീൻ സഭാംഗങ്ങൾ  രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനെ തെറ്റായി വ്യാഖ്യായിയ്ക്കുകയായിരുന്നെന്നും റോമൻ കുർബാനക്രമത്തിൽ  കിഴക്കിനഭിമുഖമായി കുർബാന  അർപ്പിയ്ക്കപ്പെടൂന്നു  എന്നാണ് സങ്കല്പമെന്നും ആരാധനാക്രമ പണ്ഡിതർ അവകാശപ്പെടുന്നു.

കത്തോലിയ്ക്കാ സഭ എന്നാൽ ലത്തീൻ സഭയാണെന്നും  ലത്തീൻ സഭ ചെയ്യുന്നതെന്തും അതേ പടി മറ്റു സഭകളും പിന്തുടരണമെന്നുമുള്ള  ഉദയംമ്പേരൂർ മനോഭാവം,   പ്രീ-വത്തിയ്ക്കാൻ മനോഭാവം  സീറോ മലബാർ സഭയിലെ ഒരു വിഭാഗമെങ്കിലും പിന്തുടരുന്നു എന്നതാണ്  നഗ്നമായ സത്യം.  ലത്തീൻ ദൈവശാസ്ത്രവും  ലത്തീൽ ലിറ്റർജിയും പഠിച്ചിട്ട്, പൗരസ്ത്യ സുറിയാനി  ലിറ്റർജിയെ വിശദീകരിയ്ക്കുവാൻ ശ്രമിയ്ക്കുന്ന  ദൈവശാസ്ത്രകാരമാരും ആരാധനാക്രമവിദദ്ധരും ഈ സഭയെ  ഇനിയും മനസിലാക്കേണ്ടീയിരിയ്ക്കുന്നു.

ലത്തീൻ ദൈവശാസ്ത്രവും, പ്രൊട്ടസ്റ്റന്റു ദൈവശാസ്ത്രവും വിമോചന ദൈവശാസ്ത്രവും ഏകറീത്തു വാദവും, ഭാരതപൂജയും കൂട്ടിക്കുഴച്ച്  2000 വർഷം പഴക്കമുള്ള ഒരു സഭയേയും  പാരമ്പര്യത്തേയും  സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളേയും എല്ലാം  നിഷേധിച്ച് ഒരു വിഭാഗം ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ അവതരിപ്പിച്ചു.  തോന്നുന്ന പാട്ടുകളൂം പ്രാർത്ഥനകളും തോന്നുന്നിടത്തു ചേർത്തും, തോന്നുന്നന്ന പോലെ ക്രമത്തിലുള്ള പ്രാർത്ഥനകൾ വിഴുങ്ങിയും   അങ്ങനെ അങ്ങനെ.  ഒരു വിശ്വാസിയ്ക്ക് കേരളത്തിന്റെ ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേയ്ക്ക് പോയാൽ ഓരോ ബസ്റ്റോപ്പിലും ഓരോ തരം കുർബാന എന്ന നിലയിലായി.  അങ്ങനെയാണ് സഭാ സൂനഹദോസിന് ഒരു ഐക്യ ഫോർമുല അവതരിപ്പിയ്ക്കേണ്ടീ വരുന്നത്.  2000 ആമാണ് ജൂലൈ മൂന്നു മുതൽ സഭയിൽ ഇപ്രകാരമായിരുന്നു കുർബാനയർപ്പിക്കേണ്ടീയിരുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ അതുണ്ടായില്ല. ചുരുക്കം ചില രൂപതകളൊഴിച്ച് സിനഡു തീരുമാനം പാലിച്ചില്ല.

1999 Nov 15-20 വരെ സിനഡു നടന്നു, ഐക്യ ഫോർമുലായ്ക്കു രൂപം കൊടുത്തു.
21 Nov 1999 നു പൗരസ്ത്യ  തിരുസംഘത്തിന്റെ അംഗീകാരത്തിനായി സമർപ്പിയ്ക്കപ്പെട്ടു.
17 Dec 1999 നു പൗരസ്ത്യ തിരുസംഘം തീരുമാനം ഉപാധികളോടെ അംഗീകരിയ്ക്കുന്നു.

വായനക്കാരുടെ അറിവിലേയ്ക്ക് പൗരസ്ത്യ തിരുസംഘത്തിന്റെ അംഗീകാരവും നിർദ്ദേശങ്ങളും താഴെക്കൊടുക്കുന്നു.