Sunday, April 6, 2014

ഈശോ മറിയം യൗസേപ്പേ?

മനോവയുടെ വിചിത്രമായ മറ്റൊരു ആരോപണമാണ് ഒരുവന്റെ മരണസമയത്ത് ചൊല്ലിക്കൊടുക്കുന്നതെന്ന് മനോവ ആരോപിയ്ക്കുന്ന ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കേണമേ എന്ന പ്രാർത്ഥന സുറീയാനിപാരമ്പര്യമാണെന്നത്!. മനോവ പറയുന്നത് ഇപ്രകാരമാണ്. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പൗരസ്ത്യസഭയില്‍ ഉടലെടുത്തതും കത്തോലിക്കാസഭ തള്ളിക്കളഞ്ഞതുമായ പാഷാണ്ടതയുടെ ശേഷിപ്പാണ് 'ഈശോ മറിയം യൗസേപ്പേ' എന്ന പ്രാര്‍ത്ഥന! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf.

യൗസേപ്പു പിതാവിനെ അനുസ്മരിയ്ക്കുന്ന ഏതെങ്കിലും പ്രാർത്ഥനയോ തിരുന്നാളുകളോ പൗരസ്ത്യ സുറിയാനീ സഭയുടെ പാരമ്പര്യത്തിലുണ്ടോ എന്ന് മനോവ പരിശോധിക്കട്ടെ. ബൈബിളിൽ നീതിമാനായ യൗസേപ്പിനേക്കുറീച്ച് അധികമൊന്നും കാണാനാവില്ല. യൗസേപ്പു പിതാവിന്റെ മരണത്തിരുന്നാളും മറ്റും പാശ്ചാത്യസഭയിൽ നിന്നു കടംകൊണ്ടതും സുറിയാനീ പാരമ്പര്യത്തീൽ ഇല്ലാത്തതുമാണ്.  ഈശോ മിശിഹായുടെ പരസ്യജീവിതത്തിനു സാക്ഷികളാകാത്തവരെയോ സാക്ഷ്യം നൽകാത്തവരേയോ പ്രാർത്ഥനകളിൽ അനുസ്മരിച്ചു കണ്ടിട്ടുമില്ല. അതുകൊണ്ടു തന്നെ യൗസേപ്പു പിതാവിനെ സുറീയാനീ പ്രാർത്ഥനകളിൽ കണ്ടുമുട്ടുവാൻ സാധിയ്ക്കില്ല. മേൽ പറഞ്ഞ കാരണത്താൽ തന്നെ ഈശോ മറീയം യൗസേപ്പേ എന്നത് സുറീയാനിക്കാരുടെ പ്രാർത്ഥനയല്ല. പാശ്ചാത്യസഭയുടെ ലിറ്റർജിയിൽ പോലും ഔസേപ്പു പിതാവ് പരാമർശിക്കപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യമാണ്. ഔസേപ്പു പിതാവിനേപ്പറ്റിയുള്ള മൗനം കത്തോലിയ്ക്കാ സഭയുടെ ഒരു പൊതുസ്വഭാവമായിരുന്നു.


അപ്പോൾ പിന്നെ ഈ പ്രാർത്ഥന എവിടെനിന്നു വന്നു എന്ന ചോദ്യം വരാം. ഇത് പാശ്ചാത്യ മിഷനറിമാർ ഇവിടെ ഇറക്കുമതി ചെയ്തതാണ്. ഒട്ടനവധി പ്രാർത്ഥനകൾ ലത്തീനിൽ നീന്ന് സുറീയാനിയിലേയ്ക്കും പിന്നീട് മലയാളത്തിലേയ്ക്കും പരിഭാഷപ്പെടുത്തി. ലത്തീൽ ശൈലിയിൽ മലയാളത്തിലും സുറിയാനിയിലും പുതിയ പ്രാർത്ഥനകൾ രൂപപ്പെടുത്തി.  പക്ഷേ അതൊന്നും പൗരസ്ത്യസഭയുടെ പാരമ്പര്യമായി തെറ്റിദ്ധരിച്ചുകൂടാ. പൗരസ്ത്യ സഭയുടെ ആദ്ധ്യാത്മികത എന്താണെന്നോ അവരുടെ പ്രാർത്ഥനയുടെ ശൈലി എന്താണെന്നോ മനസിലാക്കിയിരുന്നെങ്കിൽ മനോവ ഇത്തരം ആരോപണങ്ങൾ ഉന്നയിയ്ക്കുകയില്ലായിരുന്നു.

പൗരസ്ത്യ സുറിയാനീസഭാപാരമ്പര്യത്തിലെ പ്രാർത്ഥനകൾ ഉടവിടങ്ങളോട് നീതിപുലർത്തിക്കൊണ്ട്  ദനഹാസർവ്വീസ് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. പൗരസ്ത്യ സുറിയാനീ ആദ്ധ്യാത്മികതയെ പരിചയപ്പെടുവാൻ ഇത്തരം പുസ്തങ്ങളുടെ ഉപയോഗത്തിലൂടെ സാധിയ്ക്കും.


മറ്റൊരു ആരോപണം വൃദ്ധനായി യൗസേപ്പിനെ പൗരസ്ത്യ സഭ ചിത്രീകരിച്ചു എന്നതാണ്. ഇവിടെ പൗരസ്ത്യ സഭ എന്നതുകൊണ്ട് ഗ്രീക്ക് സഭയാണെങ്കിൽ മനോവയുടെ വാദത്തിൽ കഴമ്പുണ്ടാകാം. ഇവിടെ മനസിലാക്കേണ്ട വസ്തുത ഒരു തരത്തിലുമുള്ള ചിത്രീകരണങ്ങൾ സുറിയാനീ സഭയുടെ പാരമ്പര്യത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ്.  മാർ തോമാ നസ്രാണികളുടെ കാര്യത്തിലാണെങ്കിൽ ഇത് വളരെ സ്പഷ്ടവുമാണ്. പ്രതിമകളോ ചിത്രങ്ങളോ പള്ളിയിൽ പ്രതിഷ്ടിയ്ക്കുന്ന പതിവ് വൈദേശികമാണ്. രണ്ട് പൗരസ്ത്യ സഭയായ ഗ്രീക്ക് സഭ ഐക്കണുകൾ ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്ന രിതിയുണ്ട്. ഐക്കണുകൾ ഫോട്ടോകളല്ല. ഒരാൾ കാഴ്ചയിൽ എങ്ങനെയിരുന്നു എന്നു ചിത്രീകരിയ്ക്കുകയല്ല ഐക്കണുകളുടെ ഉദ്ദ്യേശം. അതുകൊണ്ടൂ തന്നെ വൃദ്ധനായ യൗസേപ്പിന്റെ ചിത്രങ്ങളോ ഐക്കണുകളോ പൗരസ്ത്യസഭയിൽ പ്രചരിച്ചിരുന്നെങ്കിൽ തന്നെ അത് യൗസേപ്പ് വൃദ്ധനായിരുന്നു എന്നു ചിത്രീകരിയ്ക്കാനാവണമെന്നുമില്ല.

ആഗസ്തീനോസ് പൗരസ്ത്യനോ? :)

കിഴക്കിനെ പടിഞ്ഞാറെന്നും പടിഞ്ഞാറിനെ കിഴക്കെന്നുമൊക്കെ തരം പോലെ വിളിയ്ക്കാൻമനോവയ്ക്കു മടിയില്ല. പഴയതിനെ പുതിയതെന്നും പുതിയതിനെ പഴയതെന്നും വിളിയ്ക്കാനും മനോവയ്ക്ക് മടിയില്ല. അത്തരത്തിലുള്ള പുതിയ ഒരാരോപണമാണ് ആഗസ്തീനോസ് പൗരസ്ത്യനാണെന്നുള്ളത്.  ആഗസ്തീനോസ് ചിരിയ്ക്കുന്നുണ്ടാവണം!

മനോവ എഴുതിയിരിയ്ക്കുന്നത് ഇങ്ങനെയാണ്: “ത്രിത്വൈകദൈവത്തെക്കുറിച്ച് അബദ്ധധാരണ ജനിപ്പിക്കുന്നതില്‍ പൗരസ്ത്യസഭ എല്ലാക്കാലത്തും മുന്നിലായിരുന്നു. ബുദ്ധിയുടെ തലത്തില്‍ ത്രിത്വത്തെ അന്വേഷിച്ചു പരാജയപ്പെട്ടവരില്‍ ഏറ്റവും പ്രധാനിയായിരുന്ന വിശുദ്ധ അഗസ്തീനോസ് പൗരസ്ത്യസഭയില്‍നിന്നുള്ള വ്യക്തിയായിരുന്നുവെന്ന് നമുക്കറിയാം. അഗസ്തീനോസ് പിന്‍വലിഞ്ഞുവെങ്കിലും അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‍ പൗരസ്ത്യസഭ പിന്‍വാങ്ങിയില്ല. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരായിരുന്നു ഇവരില്‍ പ്രമുഖര്‍. ഇവരെ പ്രകീര്‍ത്തിക്കുന്ന പാര്‍ത്ഥനകള്‍പോലും സുറിയാനിസഭയില്‍ ഉണ്ടായിരുന്നു. കത്തോലിക്കാസഭയോടു ചേര്‍ന്നപ്പോള്‍ നീക്കംചെയ്യപ്പെട്ട പ്രാര്‍ത്ഥനകളില്‍ ഇവയും പെടും! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf

മൂന്നു വ്യത്യസ്ത പാരമ്പര്യങ്ങളുള്ള സഭകളാണല്ലോ കത്തോലീയ്ക്കാ സഭയിലുള്ളത് യഥാക്രമം സുറീയാനി അഥവാ അറമയ, ഗ്രീക്ക്, ലത്തീൻ.
ഇതിൽ സുറീയാനി സഭകൾ റോമൻ -ബൈസന്റൈൻ പരിധികൾക്കു പുറത്ത് ഹെലനീകരിയ്ക്കപ്പെടാതെ വളർന്നു. ഗ്രീക്കു സഭയും ലത്തീൻ സഭയും റോമാസാമ്രാജ്യത്തിന്റെ ഉള്ളിലും. സുറീയാനീ സഭകൾ കിഴക്കൻ സഭയെന്നു വിളിയ്ക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിൽ കിഴക്കുള്ളവ പൗരസ്ത്യസഭയെന്നും, പടിഞ്ഞാറുള്ള പാശ്ചാത്യസഭയെന്നും വിളിയ്ക്കപ്പെട്ടു. അതായത് പാശ്ചാത്യസഭയായ ലത്തീൻ സഭയും പൗരസ്ത്യ സഭകളായ ബൈസന്റൈൻ, അർമ്മേനിയൻ, കോപ്റ്റിക് സഭകൾ റോമാ സാമ്രാജ്യത്തിനുള്ളിലാണ് വളർന്നത്. കൽദായയെന്നും നെസ്തോറിയനെന്നും അസ്സീറീയനെന്നും പൗരസ്ത്യസുറിയാനിയെന്നുമൊക്കെയുള്ള നാമങ്ങൾ കിഴക്കിന്റെ സഭ സ്വന്തമായി തിരഞ്ഞെടുത്തതല്ല, കാലക്രമത്തിൽ ചരിത്രപരമായ കാരണങ്ങളാൽ വന്നു ചേർന്നതോ ചാർത്തപ്പെട്ടതോ ആണ്. റോമാ സാമ്രാജ്യത്തിലെ പൗരസ്ത്യസഭകൾക്ക്പൊതുവിൽ ഒരു ഗ്രീക്ക് പാരമ്പര്യമുണ്ട്. ലത്തീൻ സഭയുടെ ഉത്ഭവവും ഗ്രീക്ക് സഭയിൽ നിന്നായിരുന്നു എന്നതും മനസികാക്കേണ്ട കാര്യമാണ്. ആധുനിക കാലത്ത് ഗ്രീക്ക് സുറീയാനി സഭകളെ  ചേർത്ത് പൊതുവിൽ പൗരസ്ത്യമെന്നു വിളിയ്ക്കുന്ന പതിവുമുണ്ട്.

ഇനി ആഗസ്തീനോസിലേയ്ക്ക് വരാം. പാശ്ചാത്യസഭാപിതാക്കളിൽ ഏറ്റവും പ്രമുഖനായിട്ടാണ് പാശ്ചാത്യസഭതന്നെ ആഗസ്തീനോസിനെ അഥവാ സെന്റ്. അഗസ്റ്റിനെ കാണുന്നത്.
ആഗസ്തീനോസ് അറിയപ്പെടുന്നതു തന്നെ ഹിപ്പോയിലെ ആഗസ്തീനോസ് അഥവാ Augustine ofHippo എന്നാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇന്നത്തെ അൾജീരിയായിലെ തീരപ്രദേശമായ അന്നബായാണ് പഴയ ഹിപ്പോ അഥവാ Hippo Regius. ഇത് റോമിന്റെ പ്രവിശ്യയായിരുന്നു.  ഇന്നത്തെ ജർമ്മനിയ്ക്കും പടിഞ്ഞാറായി ഭൂഖണ്ഡത്തിൽ കാണുന്ന ഈ സ്ഥലം പൗരസ്ത്യ ദേശമായി കണക്കാക്കണമെങ്കിൽ, പാശ്ചാത്യസഭാപിതാവായ ഹിപ്പോയിലെ ആഗസ്തീനോസിനെ പൗരസ്ത്യനെന്നു വിളിയ്ക്കണമെങ്കിൽ മനോവ ആരായിരിയ്ക്കണമെന്ന് വായനാക്കാർ തന്നെ ചിന്തിയ്ക്കുക.


മനോവയ്ക്ക് ഒരു ഗൃഹപാഠം.
ഒരു ലോകഭൂപടം വാങ്ങിയ്ക്കുക. അതിൽ ഹിപ്പോയുടെ സ്ഥാനം അടയാളപ്പെടുത്തുക. ജർമ്മനിയുടെ സ്ഥലവും അടയാളപ്പെടുത്തുക.  എന്നിട്ട് എഴുതിയ പോസ്റ്റ് തിരുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തിരുത്തുക.

Monday, March 31, 2014

മൗനം അപ്രസക്തമാക്കപ്പെടുമ്പോൾ

നമ്മുടെ കുർബാനയുടെ കൂദാശാഭാഗത്ത് ദീർഘമായ മൗനം ആവശ്യപ്പെടുന്ന പ്രാർത്ഥനകളുണ്ട്.  കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ഗാഹാന്ദാപ്രാർത്ഥനകൾ ചൊല്ലുമ്പോൾ ജനം മൗനമായി പ്രാർത്ഥിയ്ക്കണമെന്നാണ് പുരാതനപാരമ്പര്യം. എന്നാൽ ഇതിന്റെ സാംഗത്യം മനസിലാക്കാത്തവർ മൗനത്തെ ജനങ്ങളെ കുർബാനയ്ക്കു പുറത്തുനിർത്തുന്ന എന്തോ ആയി കണക്കാക്കുകയും ജനങ്ങളുടെ ഭാഗഭാഗിത്വം ഉറപ്പാക്കാൻ ജനങ്ങളുടെ പ്രത്യുത്തരങ്ങൾ അനിവാര്യമാണെന്നു ചിന്തിയ്ക്കുകയും ചെയ്യുന്നു. 

മ്ശംശാനയുടെ നിർദ്ദേശം
ഹൃദയം കൊണ്ടു നിങ്ങൾ പ്രാർത്ഥിയ്ക്കുവിൻ നാലാംഗഹാന്ദായ്ക്കു മുൻപും കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേയ്ക്കുയർത്തി നിശബ്ദരായി പ്രാർത്ഥിയ്ക്കുവാൻ രണ്ടാം ഗഹാന്ദായ്ക്കു മുൻപും മ്ശംശാന ദൈവജനത്തിനു നിർദ്ദേശം നൽകുന്നു. നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിയ്ക്കുവാൻ മ്‌ശംശാന റൂഹാക്ഷണപ്രാർത്ഥനയ്ക്കു മുൻപും ആവശ്യപ്പെടുന്നു. മദ്ബഹാ ദൈവജനത്തിൽ നിന്നും അകലെയായതിനാലും കാർമ്മികൻ പാരമ്പര്യപ്രകാരം സ്വരം താഴ്ത്തി ചൊല്ലുന്നതിനാലും ഗാഹാന്ദാവൃത്തങ്ങളിലെ കാർമ്മികന്റെ പ്രാർത്ഥനകൾ ദൈവജനത്തിന്റെ കേൾവിയോ പ്രത്യുത്തരമോ ഉദ്ദ്യേശിച്ചുള്ളതല്ല. ദൈവജനം ഭക്തിയോടെ അനുഷ്ടിയ്ക്കപ്പെടുന്ന കർമ്മങ്ങളെ വീക്ഷിച്ച് മൗനമായി പ്രാർത്ഥിയ്ക്കുകയാണ് ഈ സമയം ചെയ്യേണ്ടത്. കാരണം കൂദാശചെയ്യപ്പെടുന്നത് ഭയഭക്തിജനകമായ രഹസ്യങ്ങളാണ്.

സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ

ഭീതിജനകവും ദുഷ്കരവുമായ ഈ സന്ദർഭത്തിൽ ഈ സന്ദർഭത്തിൽ അത്യധികമായ  അവധാനതയോടുകൂടി ദൈവസന്നിധിയിൽ എല്ലാവരും നിൽക്കുന്നതിനായി ജനങ്ങളെ മുഴുവൻ ഒരുക്കുന്നതിനുള്ള പൗരോഹിത്യപരമായ നിർദ്ദേശമായി മ്ശംശാനയുടെ വാക്കുകളെ ഗബ്രിയേൽ ഖത്രായ വ്യാഖാനിയ്ക്കുന്നു.
സംസാരിയ്ക്കുന്നവൻ കല്പന ധിക്കരിയ്ക്കുകയും ലംഘിയ്ക്കുകയും ചെയ്യുന്നു. അധരങ്ങളാലല്ല പ്രാർത്ഥിയ്ക്കുന്നവൻ ഹൃദയം കൊണ്ടു പ്രാർത്ഥിയ്ക്കട്ടെ. യാചിക്കുന്നവൻ നാവുകൊണ്ടല്ലാ മനസുകൊണ്ട് കരുണയ്ക്കായി യാചിക്കട്ടെ നർസ്സേ
മോസ്സസ് ബർ കഫായുടെ വാക്കുകളിൽ ചിട്ടയോടും ഭയത്തോടും നിശബ്ദമായും നിൽക്കുന്നതിനു രണ്ടൂ കാരണങ്ങളാണ് ഉള്ളത്.  വിശുദ്ധവും ദൈവീകവുമായ രഹസ്യങ്ങൾ ശോശപ്പമാറ്റി വെളിപ്പെടുത്തുവാൻ പോവുന്നു. രണ്ടാമതായി സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും നീതിമാന്മാരുടെ ആത്മാക്കളും മാലാഖാമാരും വിശുദ്ധരഹസ്യങ്ങളെ  ദർശിയ്ക്കുവാനും ബഹുമാനിയ്ക്കുവാനും ഇറങ്ങിവരുന്നു.
ദൈവം സന്നിഹിതനാവുകയും രക്ഷിയ്ക്കപ്പെട്ടജനവുമായി ഐക്യപ്പെടുകയും ചെയ്യുന്ന സമയത്ത് നിശബ്ദത പാലിയ്ക്കണം വി.അംബ്രോസ്

സമീപകാല പ്രവണതകൾ
നാലാമത്തെ കൂശാപ്പാപ്രാർത്ഥന ഒരു മധ്യസ്ഥപ്രാർത്ഥനയാണ്. ഇതിനെ പലഭാഗങ്ങളായിത്തിരിച്ച് ഓരോന്നിന്നും കർത്താവേ ഈ കുർബാന സ്വീകരിയ്ക്കേണമേ ജനങ്ങളുടെ പ്രത്യുത്തരം ചേർക്കുവാനുള്ള ഭേദഗതി വരുത്തിയത്തിയിട്ട് അധികം കാലമായിട്ടില്ല. ഇത് മൂലത്തിൽ നിന്നുള്ള വ്യതിചലനവും അനാഫൊറയുടെ ഘടനയോട് യോജിക്കാത്തതുമാണ്. ഇങ്ങനെയൊരു വ്യതിയാനം സഭാധികാരികൾ നിർദ്ദേശിയ്ക്കുവാനുള്ള കാരണം മേല്പറഞ്ഞ മൗനത്തിനെ അർത്ഥത്തിനും സ്ഥാനത്തിനും ഉള്ള പ്രസക്തി മനസിലാക്കാതെ പോയതുകൊണ്ടാണ്.
നവീകരണപ്രസ്ഥാനങ്ങളും ഭക്താഭ്യാസങ്ങളും മുൻപോട്ടു വയ്ക്കുന്ന പ്രാർത്ഥനാ ശൈലിയും മൗനത്തിന്റേതല്ല. അതിന്റെയൊക്കെ പ്രതിഫലനം ആരാധനാക്രമങ്ങളിലേയ്ക്കും കടന്നുവരുന്നു എന്നതാണ് ഇത്തരം നിർദ്ദേശങ്ങൾ സഭാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമ്പോൾ മനസിലാക്കുവാൻ സാധിയ്ക്കുന്നത്.

ബൈബിളിലെ മാതൃക
അതിഭാഷനമില്ലാത്ത, രഹസ്യമായ പ്രാർത്ഥനയെക്കുറീച്ച് മത്തായിയുടെ സുവിശഷത്തിൽ കാണുന്നുണ്ട്. വിജനതയിൽ പ്രാർത്ഥിയ്ക്കുന്ന കർത്താവിനെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. വാചികമല്ലാത്ത പ്രാർത്ഥനകൾ പഴയനിയമത്തിൽ പലയിടത്തും നാം കാണുന്നുണ്ട്. എല്ലാം ഹൃദയത്തിൽ സംഗ്രഹിയ്ക്കുന്ന മറിയത്തെ പുതിയനിയമം ചിത്രീകരിയ്ക്കുന്നുണ്ട്. നമ്മുടെ ദൈവം കോലാഹലത്തിന്റെ ദൈവമല്ല എന്ന് പൗലോസ് ശ്ലീഹാ ഓർമ്മിപ്പിയ്ക്കുന്നുമുണ്ട്.

പ്രാർത്ഥനയ്ക്ക് വ്യത്യസ്ഥമായ ശൈലികളുണ്ടാവാം. ഒന്നിനേയും നിഷേധിയ്ക്കുക ഈ പോസ്റ്റിന്റെ ഉദ്ദ്യേശമല്ല. പക്ഷേ പൗരസ്ത്യസുറിയാനീ ആരാധനക്രമത്തിൽ മൗനത്തിനും ഹൃദയം കൊണ്ടുള്ള പ്രാർത്ഥനകൾക്കും സ്ഥാനമുണ്ട്. ആ മൗനം ദൈവജനത്തെ നിർവ്വികാരരും, നിസംഗരും ആക്കുന്ന മൗനമല്ല, ഭയഭക്തി ആദരവുകൾ ജനിപ്പിയ്ക്കുന്നതും സജീവവുമായ മൗനം. ആ മൗനം ദൈവജനത്തെ അഭ്യസിപ്പിയ്ക്കുകയും ആ മൗനത്തിന്റെ പ്രസക്തിയെ ആരാധനാക്രമത്തിൽ നിലനിർത്തുകയും ചെയ്യുവാൻ ആരാധനാക്രമത്തിന്റെ സംരക്ഷകരായ സഭാശുശ്രൂഷകർക്ക് കടമയുണ്ട്.

Thursday, February 27, 2014

ഈശോ മിശിഹായും സുറിയാനിയും

സുറിയാനിയ്ക്ക് ഈശോ മിശിഹായുമായും ശ്ലീഹന്മാരുമായും ഒന്നും യാതൊരു ബന്ധവുമില്ലെന്നു സ്ഥാപിയ്ക്കാൻ ചിലരെങ്കിലും ശ്രമിച്ചു കണ്ടീട്ടൂണ്ട്. ഈശോ മിശിഹായുടെ സംസാരഭാഷ അറമായ ആണെന്നതിൽ അവർക്കും സംശയമുണ്ടാവുമെന്നു തോന്നുന്നില്ല. ഈശോമിശിഹായുടെ അറമായയും മാർ തോമാ നസ്രാണികളുടെ സുറിയാനിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നു പൊതുവേ പരിചിതമായ പദങ്ങളിലൂടെ പരിശോധിയ്ക്കാനുള്ള ശ്രമമാണ് ഈ പോസ്റ്റ്. 

മത്തായി 27:46 “ഏകദേശം ഒൻപതു മണീയായപ്പോൾ ഈശോ ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു ഏൽ ഏൽ ലമ്നാ സവക്താൻ”
ഈ വാക്കുകളുടെ സുറീയാനിയിലുള്ള അർത്ഥം താഴെക്കൊടുക്കുന്നു.
ഏൽ = ദൈവം, ആലാഹാ എന്നാണ് അർത്ഥം.
ലമ്നാ = എന്തുകൊണ്ട് എന്ന് അർത്ഥം വരുന്നു.
സബക് എന്ന മൂലത്തിന് ഉപേക്ഷിയ്ക്കുക എന്നാണ് അർത്ഥം
സബക്താൻ എന്നതിന് “എന്നെ ഉപേക്ഷിച്ചു” എന്ന് അർത്ഥം വരും
അതുകൊണ്ട് ഈശോ പറഞ്ഞ അറമായയാണ് സുറിയാനി എന്നു മനസിലാക്കിക്കൂടേ?

മർക്കോസ് 5:41: അവൻ അവളുടെ കൈയ്ക്കു പിടിച്ച് തലീസാ കും എന്നു പറഞ്ഞു.
തസീസാ എന്ന വാക്കിന് സുറിയാനിയിൽ ബാലിക എന്നാണ് അർത്ഥം
കും എന്നതിന് എഴുന്നേൽക്കുക എന്നും.
അപ്പോൾ അറമായയല്ല സുറിയാനി എന്നു പറയേണ്ടതുണ്ടോ?

മറ്റൊരു പരിചിതമായ അറമായ പ്രയോഗം ഹക്കൽ ദാമ എന്നതാണ്. ഒറ്റുകാശുകൊണ്ട് വാങ്ങിയ കുശവന്റെ പറമ്പ്.
ഹക്കൽ എന്ന വാക്കിന് സുറിയാനിയിൽ വയൽ, പറമ്പ് എന്നാണ് അർത്ഥം. ദമാ എന്നത് രക്തവും. ഹക്കൽ ദ് ദമാ എന്നാണ് ശരിയായ പ്രയോഗം. പിശീത്താ ബൈബിളിൽ ഈ വാക്ക് ഉണ്ടെന്നു തോന്നുന്നില്ല. അതേ സമയം മറ്റു മൂലങ്ങളിൽ ഈ അറമായ വാക്ക് നടപടിപ്പുസ്തകത്തിൽ ഉപയോഗിച്ചിട്ടൂണ്ടെന്നു തോന്നുന്നു.

ബേസ്‌ലഹത്താണ് ഈശോ ജനിച്ചത്. ബേസ് എന്നാൽ ഭവനം എന്നും ലഹെം എന്നതിന് അപ്പം(ലഹ്‌മാ) എന്നുമാണ് അർത്ഥം സുറിയാനിയിൽ.



മറ്റൊരു പ്രയോഗം “ബർ” എന്ന പ്രയോഗമാണ്. ബർ-ആബാ (ബറാബാസ്), ബർ-തൽമായ് (ബർത്തലോമിയോ) തുടങ്ങിയ പേരുകളിൽ ഇതു കാണാം. ബർ എന്നാൽ പുത്രൻ എന്നാണ് സുറിയാനിയിൽ അർത്ഥം. അറമായയിലും.

പരിചിതമായ മറ്റു രണ്ടു സുറിയാനീ പദങ്ങളാണ് ഹല്ലേലൂയയൂം ആമ്മേനും. ഹീബ്രുവിൽ നിന്നാണ് ഈ രണ്ടു വാക്കുകളുടേയും ഉദ്ഭവം.
ഹൽ എന്ന മൂലത്തിൽ നിന്നും ഉണ്ടായതാണ് "ഹല്ലേലൂയാ" "ഹല്ലൽ" എന്ന പദങ്ങൾ. ഹല്ലൽ എന്നാൽ സ്തുതിയ്ക്കുക എന്നാണ് അർത്ഥം. ഇതേ പദം ഹീബ്രുവിലും ഉണ്ട്. "ഹല്ലൽ ഹല്ലൽ ഹല്ലൻ ഈറേ ബ്‌മൗലാദേ മൽക്കാ മിശിഹാ" (മിശിഹാരാജന്റെ ജനനത്തിൽ മാലാഖാമാർ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ എന്നു പാടുന്നു) എന്ന സുറിയാനിപ്പാട്ടിലെ ഹല്ലൽ എന്ന പദം ശ്രദ്ധിയ്ക്കുക. 'ആമേൻ' നെ ക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. സുറിയാനിയ്ക്കൊപ്പം ഗ്രീക്ക് ലത്തീൻ പാരമ്പര്യങ്ങളിലും ആമ്മേൻ ഉപയോഗിയ്ക്കുന്നുണ്ട്.


അറമായ സഹസ്രാബദങ്ങളിലൂടെ വളർന്ന ഭാഷയാണ്. കാലന്തരത്തിൽ ഏതൊരു ഭാഷയ്ക്ക് സംഭവിയ്ക്കാവുന്ന മാറ്റങ്ങൾ അഥവാ വളർച്ച അറമായയ്ക്കും സംഭവിച്ചിട്ടൂണ്ട്. അബ്രാഹത്തിന്റെ അറമായയിൽ നിന്നും, മദ്ധ്യകാല അറമായയിലേയ്ക്കും അതിൽ നിന്ന് യഹൂദ അറമായയിലേയ്ക്കും. യഹൂദ അറമായയിൽ നിന്ന് ക്രിസ്ത്യൻ അറമായ ആയ സുറിയാനിയിലേയ്ക്കും വ്യത്യാസങ്ങളുണ്ട്. ലിപികളിലും വ്യത്യാസം വന്നിട്ടൂണ്ട്. സുറിയാനി തന്നെ ഉശ്ചാരണത്തിലും ലിപിയിലും വ്യത്യാസപ്പെട്ട് പൗരസ്ത്യ സുറിയാനിയും പാശ്ചാത്യ സുറിയാനിയുമുണ്ട്. പൗരസ്ത്യ സുറീയാനി തന്നെ ഒരേ ലിപിയിൽ വ്യത്യസ്ത ഉശ്ചാരണങ്ങളോടെ മദ്ധ്യേഷ്യയിലും (കൽദായ – അസ്സീറിയൻ) ഇന്ത്യയിലും (മാർ തോമാ നസ്രാണികൾ) നിലനിൽക്കുന്നുണ്ട്. ഇതൊക്കെ ഏതൊരു ഭാഷയ്ക്കും സംഭവിയ്ക്കുന്ന മാറ്റങ്ങളാണ്. അറമായയല്ല സുറിയാനി എന്നു വാദിയ്ക്കുന്നത് തികച്ചും ബാലിശമായിക്കാണാനേ നിവൃത്തിയുള്ളൂ.

Tuesday, February 25, 2014

കല്ദായ….കല്ദായ…കല്ദായ

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, പേപ്പട്ടിയെ തല്ലിക്കൊല്ലുക എന്നൊരു തന്ത്രം കേട്ടിട്ടൂണ്ട്.  മനോവയുടെ  കിഴക്കിന്റെ ദുര്‍സ്സാക്ഷികളും ആദ്ധ്യാത്മിക ആഭാസങ്ങളും! http://www.manovaonline.com/newscontent.php?id=198 എന്ന പോസ്റ്റ് വായിച്ചപ്പോൾ ഓർമ്മയിലേയ്ക്ക് വന്ന പഴഞ്ചോല്ല് ഇതാണ്. പഴയനിയമത്തിലെ വിജാതീയരായ കൽദായരെ പരാമർശിയ്കുന്ന ബൈബിൾ വാക്യങ്ങളുദ്ധരിച്ച് കൽദായ സഭയേയും പൗരസ്ത്യസുറിയാനീ സഭയേയും ആക്ഷേപിയ്ക്കുകയും  റോമൻ സഭ അഥവാ ലത്തീൻ സഭ അല്ലാത്തതെല്ലാം പാഷണ്ഢതയാണെന്ന പഴയ പറങ്കി രാഷ്ട്രീയം പുതിയ കുപ്പിയിൽ അവതരിപ്പിയ്ക്കുകയുമാണ് മനോവ ചെയ്യുന്നത്.

പഴയനിയമത്തിൽ കൽദായർ എന്നു പരാമർശിച്ചിരിയ്ക്കുന്നത് വിജാതീയരാണ്. അവർ യഹൂദരെ ശതൃക്കളായി വീക്ഷിച്ചിരുന്ന ഒരു സമൂഹമായിരുന്നു.  സ്വാഭാവികമായും അവർ യഹൂദരെ പീഠിപ്പിച്ചിട്ടൂണ്ട്. വിജാതീയരായ കൽദായർ എപ്രകാരം യഹൂദരെ പീഠിപ്പിച്ചോ അതേ പോലെ വിജാതീയരായ റോമാക്കാർ യഹൂദരേയും ക്രിസ്ത്യാനികളേയും പീഠിപ്പിച്ചുണ്ട്. അതുകൊണ്ട് റോമൻ സഭ പിന്തുടരുന്നത് സഭയേയും യഹൂദരേയും പീഠിപ്പിച്ച റോമാക്കാരുടെ സംസ്കാരമാണെന്നും അതുകൊണ്ട് റോമൻ സഭയെ  ഉപേക്ഷിയ്ക്കണമെന്നും പറയുന്നത്  എന്തൊരു മൗഢ്യമായിരിയ്ക്കും.

അറമായ സംസാരിയ്ക്കുന്ന ഈശോമിശിഹായുടേയും ശ്ലീഹന്മാരുടേയും പിന്തുടർച്ച എന്നത് ജറൂസലേമിലെ സഭയാണ്. ജറൂസലേമിലെ സഭ പൂർണ്ണമായും ഒരു യഹൂദ പശ്ചാത്തലത്തിലുള്ളതായിരുന്നു.   ബാബിലോണിയാലിലെ പ്രവാസവും അതിനോടനുബന്ധിച്ച് വഴിതുറന്ന രാജ്യാന്തര കച്ചവട സാധ്യതകളും  യഹൂദരെ പേർഷ്യയിലും ഇന്ത്യയിലും  എത്തിച്ചു. മൺസൂൺ കാറ്റിനനുസരിച്ച് യാത്ര ചെയ്താൽ പേർഷ്യയിൽനിന്നും 40 ദിവസമാണ്. ഇതാണ് പൗരസ്ത്യ സുറിയാനീ സഭയുടെ പശ്ചാത്തലമായി നിലകൊണ്ട  യൂദസമൂഹം.  ജറൂസലേം ദേവാലയം നശിപ്പിയ്ക്കപ്പെടുകയും യഹൂദർ ചിതറിയ്ക്കപ്പെടുകയും ചേയ്തപ്പോൾ കൂടുതൽ യഹൂദർ  പേർഷ്യയിലേയ്ക്കും ഇന്ത്യയിലേയ്ക്കും കുടിയേറിയിട്ടൂണ്ടാവും.

മനോവ അഭിരമിയ്ക്കുന്ന ലത്തീൻ രീതികളെക്കാളും, ലത്തീൻ സഭയ്ക്ക് പിറവികോടുത്ത ഗ്രീക്ക് സഭയേക്കാളും വിജാതീയ വത്കരിയ്ക്കപ്പെടാത്ത സഭ പൗരസ്ത്യ സുറിയാനീ സഭമാത്രമാണ്. അതിനു കാരണം അത് റോമൻ - ബൈസന്റൈൻ സാമ്രാജ്യങ്ങളുടെ വെളിയിലായിരുന്നു എന്നതാണ്.  പൗരസ്ത്യ സുറിയാനീ സഭ അഥവാ കൽദായ സഭ എന്നത് കൽദായ ദേശത്തത്ത്  അഥവാ ബാബിലോണിയൻ പ്രദേശത്ത് അഥവാ ഇന്ന് മധ്യ പൂർവ്വ ഏഷ്യ എന്നു വിളിയ്ക്കുന്ന പ്രദേശത്തൂം പേർഷ്യയിലും ഇന്ത്യയിലുമായി ചിതറിക്കിടന്ന യഹൂദരുടെ പിന്തുടർച്ച അവകാശപ്പെടാവുന്ന ഒരേയൊരു സഭയാണ്.

ഈശോ മിശിഹായും ശ്ലീഹന്മാരും കൽദായക്കാരാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. പക്ഷേ അവർ അറമായ സംസാരിയ്ക്കുന്ന യഹൂദരായിരുന്നു. കൽദായ ദേശവുമായുള്ള അഥവാ ബാബിലോണിയായുമായുള്ള ബന്ധത്തിൽ നിന്നാണ് അറമായ അഥവാ  സുറിയാനി അവരുടെ സംസാരഭാഷ ആയത്. അവരുടെ സംസ്കാരം  ഏറ്റവും അടുത്തു പിന്തുടരുന്ന സഭ പൗരസ്ത്യ സുറിയാനി സഭയാണ്.

യഹൂദരുടെ സമയക്രമമാണ് പൗരസ്ത്യ സുറിയാനീ സഭയുടെ ആരാധനാ ദിവസത്തിന്റെ ക്രമം. യഹൂദരുടെ പെസഹായോട് ഏറ്റവും ചേർന്നു നിൽക്കുന്ന പെസഹാ ആഘോഷമാണ് മാർ തോമാ നസ്രാണികളുടെ പെസഹാ  ആഘോഷം. യഹൂദരുടെ മരണാനന്തര ചടങ്ങുകളോടും നോമ്പ്-ഉപവാസങ്ങളോടും അടുത്തുള്ള രീതിയാണ് പൗരസ്ത്യ സുറിയാനിക്കാരുടേത്.

ചരിത്രബോധമോ സാമാന്യബോധമോ ഇല്ലാത് പരസ്പര ബന്ധമില്ലാത്ത, സാമാന്യ യുക്തിയ്ക്കു നിരകാത്ത രണ്ടീനെച്ചേർത്തുവച്ച് ആടിനെ പട്ടിയാക്കുന്നത്  ആർക്കുവേണ്ടി?

എന്തിനു വേണ്ടീ?

Monday, January 27, 2014

"പുതിയതിന്റെ" പഴക്കം

"പുതിയതായി നിര്‍മ്മിച്ച വിശ്വാസപ്രമാണത്തില്‍, ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ചവനെന്ന പ്രയോഗം വാസ്തവത്തില്‍ ദൈവത്തെ ബഹുമാനിക്കലാണോ? 'ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വ്വശക്തന്‍' എന്നു തുടങ്ങുന്ന അര്‍ത്ഥവത്തായ വിശ്വാസപ്രമാണത്തിനു പകരമായി പുതിയതിന്റെ ആവശ്യം എന്തായിരുന്നു?" - മനോവ ഓൺലൈൻ http://www.manovaonline.com/newscontent.php?id=195#sthash.cSAbKx4M.dpu

കത്തോലിയ്ക്കാ സഭ ആദ്യമായി ഒരു വിശ്വാസപ്രമാണം തയ്യാറാക്കുന്നത് എ. ഡി 325ലെ നിഖ്യാ സൂനഹദോസിൽ വച്ചാണ്.  അന്നു നിലവിലുണ്ടായിരുന്ന അബന്ധവിശ്വാസങ്ങൾക്കെതിരെ സത്യവിശ്വാസത്തെ വിശ്വാസപ്രമാണത്തിന്റെ രൂപത്തിൽ അവതരിപ്പിയ്ക്കുകയായിരുന്നു സൂനഹദോസ് പിതാക്കന്മാർ. ഇതിനെ പിന്നീട് 381ലെ കോൺസ്റ്റന്റിനോപ്പിൾ സൂനഹദോസിൽ വച്ചു പരിഷ്കരിച്ചു. 

ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്ടാവ് - മലയാളം
Father Almighty, Maker of all things visible and invisible. - ഇംഗ്ലീഷ്
Πιστεύομεν εἰς ἕνα θεὸν Πατέρα παντοκράτορα, πάντων ὁρατῶν τε και ἀοράτων ποιητήν. - ഗ്രീക്ക്
Credo in unum Deum Patrem omnipoténtem, Factórem cæli et terræ, Visibílium ómnium et invisibílium - ലത്തീൻ

ഗ്രീക്കാണ് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ മൂലഭാഷ. ഈ വിശ്വാസപ്രമാണമാണ് പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ സഭകളുടേയും വിശ്വാസപ്രമാണം.  കത്തോലിയ്ക്കാ കൂട്ടായ്മയിലുള്ള സഭകളുടേയും  അതിനു പുറത്തുള്ള ഓർത്തോഡോക്സ് സഭകളുടേയും  കിഴക്കാൻ സഭയുടേയും വിശ്വാസം ഇതുതന്നെയാണ്.

അതുകൊണ്ട് ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്ടാവ് എന്നപ്രയോഗം പുതിയതല്ല മനോവേ അതു പഴയതാണ്. ഇതിനോട് കോസ്റ്റാന്റിനോപ്പിൾ സൂനഹദോസ്  ആകാശത്തിന്റെയും ഭൂമിയുടേയും ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും എന്ന രീതിയിലേയ്ക്ക് പരിഷ്കരിയ്ക്കുകയായിരുന്നു.


പില്കാലത്ത് ലത്തീൻ സഭയി രൂപം കൊണ്ട ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന ലത്തീൻ സഭയുടെ മാമോദീസാ വിശ്വാസപ്രമാണമാണ് "ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വ്വശക്തന്‍" എന്നു മാത്രമായി ഉപയോഗിച്ചത്. 16ആം നൂറ്റാണ്ടുമുതലുള്ള വൈദേശിക അധിനിവേശത്തിന്റെ ഫലമായി ഭാരതത്തിലെ മാർ തോമാ നസ്രാണികളുടെ ഇടയിലും ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന താരതമ്യേന പുതിയ വിശ്വാസപ്രമാണം പ്രചരിപ്പിയ്ക്കപ്പെടുകയും  ദൈവമാതാവിന്റെ കൊന്ത എന്ന ലത്തീൽ ഭക്താഭ്യാസത്തിന്റെ ഭാഗമായി അത് എല്ലാ കുടുംബങ്ങളിലും ചൊല്ലിത്തുടങ്ങുകയും ചെയ്തു. 

ഇന്നും ലത്തീൻ സഭയുടേയും ഗ്രീക്ക് സഭകളൂടേയും സുറിയാനീ സഭകളൂടേയും ഔദ്യോഗിക വിശ്വാസപ്രമാണം നിഖ്യാ വിശ്വാസപ്രമാണം തന്നെയാണ്. ചുരുക്കത്തീൽ ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്ടാവ് എന്ന പ്രയോഗമാണ് കത്തോലിയ്ക്കാ സഭയുടെ അതി പുരാതനമായ പ്രയോഗം.

പുതിയതിനെ പഴയതെന്നും പഴയതിനെ പുതിയതെന്നും വിളിച്ച് വെള്ളം കലക്കുന്നത് എന്തു മീൻപിടിയ്ക്കാനാണോ?

Monday, January 13, 2014

കൊന്തഭക്തിയും യാമപ്രാർത്ഥനകളും


 കത്തോലിയ്ക്കാ സഭയിൽ നിലവിലുള്ള ഔദ്യോഗികവും അനൗദ്യോഗികവും അംഗീകരമുള്ളതും ഇല്ലാത്തവയുമായ പ്രാർത്ഥനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൂദാശകളാണെന്ന കാര്യത്തിൽ ഒരു സാധാരണവിശ്വാസിയ്ക്ക് സംശയമുണ്ടകുമെന്നു കരുതുന്നില്ല. കൂദാശകഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടവ കൂദാശാനുകരണങ്ങളാണ് മൃതസംസ്കാര ശുശ്രൂഷ, വിവിധ ആശീർവ്വാദ പ്രാർത്ഥനകൾ തുടങ്ങിയവ. ഇതു പോലെ തന്നെ സഭയൂടെ ഔദ്യോഗിക പ്രാർത്ഥനളാണ് യാമ പ്രാർത്ഥനകൾ. ഇവ ഇത്രയും ചേരുന്നതാണ് സഭയൂടെ ആരാധനാക്രമം എന്നു ലളിതമായി പറയാം.

ആരാധനാക്രമമാണ് സഭാത്മകമായ ജീവിതത്തിന്റെ അടിത്തറ എന്നു പറയാം.

ഒരു പ്രാർത്ഥന മറ്റൊരു പ്രാർത്ഥനയേക്കാൾ കേമമാണ്, അതുകൊണ്ട്  ഈ പ്രാർത്ഥനയ്ക്ക് മറ്റേ പ്രാർത്ഥനയേക്കാൾ ശക്തിയുണ്ട് തുടങ്ങിയ വിലകുറഞ്ഞ വാദങ്ങൾ തികച്ചും അക്രൈസ്തവമാണെന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു.  പ്രാർത്ഥനയുടെ ശക്തി എന്ന പ്രായോഗം തന്നെ ക്രൈസ്തവമായ അർത്ഥത്തിലും തികച്ചും വിജാതീയമായ അർത്ഥത്തിലും പ്രയോഗിയ്ക്കാം.  ഒരു പ്രാർത്ഥനയിലൂടെ നേടുന്ന ജീവിതവിശുദ്ധീകരണത്തെയും ലൗകീക തൃഷ്ണകളെ ചെറുക്കുവാൻ പ്രാർത്ഥനവഴി ലഭിയ്ക്കുന്ന സഹായത്തെയും ഉദ്ദ്യേശിച്ച് പ്രാർത്ഥനയുടെ ശക്തി എന്ന പ്രയോഗം വളരെ അർത്ഥവത്താണ്, ക്രൈസ്തവമാണ്. അതേ സമയം പ്രാർത്ഥനവഴി നേടുന്ന ഭൗതീകമായ ഫലസിദ്ധിയെന്നു കരുതുന്നതിനെ പരിഗണിച്ച് പ്രാർത്ഥനയുടെ ശക്തി എന്നു പറയുമ്പോൾ അതിന് വിജാതീയമായ മാനം കൈവരുന്നു.  ഒരു വിഗ്രഹത്തിലോ, ചിത്രത്തിലോ വസ്തുവിലോ വ്യക്തിയിലോ പ്രാർത്ഥനയിലോ ദിവ്യത്വം ആരോപിയ്ക്കുന്നതാണ് വിഗ്രഹാരാധന. അത് ദൈവപ്രമാണത്തിന്റെ ലംഘനവുമാണ്.

വളരെ ലളിതമായി പറഞ്ഞാൾ മാതാവിന്റെ നൊവേനയ്ക്ക് യൂദാസ്ലീഹായൂടെ നൊവേനയേക്കാൾ ശക്തിയുണ്ടേന്നോ, മാതാവിന്റെ നൊവേനയേക്കാൾ  അന്തോനീസിന്റെ നൊവേനയ്ക്ക് ശക്തിയുണ്ടെന്നോ പറയുന്നത് വിഗ്രഹാരാധനായാണ്. അരുവിത്തറയിലെ ഗീവർഗ്ഗീസ്സ് സഹദായേക്കാൾ ശക്തിയുണ്ട് എടത്വപ്പള്ളിയിലെ പുണ്യാളച്ചൻ എന്നു പറയുന്നത് വിഗ്രഹാരാധനായാണ്. വിശുദ്ധ കുർബാന അർപ്പണത്തിലൂടെയും വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെയും നടക്കാത്ത കാര്യം വിശുദ്ധകുർബാന വച്ച അരളിക്ക ഉയർത്തി ആശീർവ്വദിയ്ക്കുമ്പോൾ നടക്കും എന്നു കരുതുന്നതും വിഗ്രഹാരാധനാണ്.

സഭയുടെ ഔദ്യോഗിക പ്രാർത്ഥനകൾ ആണ് ആരാധനാക്രമത്തിലുള്ളത് എന്നു ആരംഭത്തിൽ തന്നെ പറഞ്ഞു കഴിഞ്ഞു. ആരാധനാക്രമത്തിനു പുറത്തുള്ള മറ്റു പ്രാർത്ഥനകളെ ഭക്താഭ്യാസങ്ങൾ എന്നാണു വിളിയ്ക്കുക. വിവിധ തരം കൊന്തകൾ, നൊവേനകൾ, മധ്യസ്ഥപ്രാർത്ഥപ്രാത്ഥനകൾ തുടങ്ങി സഭവിരുദ്ധമാകാത്ത പ്രാർത്ഥനകളെല്ലാം ഈ ഗണത്തിലാണു പെടുക. ഇവയിൽ പലതും സഭയുടെ അംഗീകരമുള്ള അനൗദ്യോഗിക പ്രാർത്ഥനകളാണ്. പല സഭകളിലും ഉത്ഭവിച്ച് കാര്യസിദ്ധി എന്ന തികച്ചും വിജാതീയമായ മാനദണ്ഢത്തിന്റെ പുറത്തോ, പ്രാർത്ഥനയുടെ ലാളിത്യവും വൈകാരികതയും കാരണം ലഭിച്ച ജനപ്രീതിയുടെ അടിസ്ഥാനത്തിലോ മറ്റുസഭകളിലേയ്ക്ക് പ്രചരിച്ചവയാണ് ഇവയിൽ പലതും.
പരിശുദ്ധകന്യാമറിയത്തിന്റെ സ്തുതിയ്ക്കായുള്ള ജപമാല എന്ന ലത്തീൻ ഭക്താഭ്യാസം പാശ്ചാത്യസഭയുടെ അംഗീകാരമുള്ള അനൗദ്യോഗിക പ്രാർത്ഥനയാണ്.

സഭയുടെ പ്രാർത്ഥനകൾ എന്നതു സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളാണ് എന്നത് വീണ്ടും ആവർത്തിയ്ക്കുന്നു. സഭയുടെ ഔദ്യോഗികപ്രാർത്ഥനൾ അനൗദ്യോഗിക പ്രാർത്ഥനകളേക്കാൾ പ്രധാനപ്പെട്ടവയാകുന്നത് അതിലെ ദൈവശാസ്ത്രം, അതിലടങ്ങിയിരിയ്ക്കുന്ന ദൈവവചനം, അതിൽ അടങ്ങിയിരിയ്ക്കുന്ന പാരമ്പര്യം, അതിനു സഭാപിതാകന്മാരും ശ്ലീഹന്മാരുമായുള്ള ബന്ധം, അതിന്റെ ക്രൈസ്തവമായ ശൈലി ഇവ പരിഗണിച്ചാണ്.

ആ നിലയ്ക്ക് കൊന്തയേക്കാൾ പ്രാധാന്യം യാമപ്രാർത്ഥനകൾക്കുണ്ട്.

കൊന്ത പലർക്കും പരിചിതമായ ഭക്താഭ്യാസമാണെന്നകാര്യത്തിൽ തർക്കമില്ല. അതുകൊണ്ടു തന്നെ ദീർഘമായ ഒരു വിവരണം നൽകുന്നതിനു പ്രസക്തിയുമില്ല. മൂന്നുകാലങ്ങളാണ് ജപമാലയിൽ വരുന്നത്. സന്തോഷം, ദുഖം മഹിമ. ഇത് ലത്തീൽ ആരാധനാവത്സരവുമായി ചേർന്നു പോകുന്നതിനാൽ ലത്തീൻ സഭയെ സംബന്ധിച്ചിടത്തോളം കൊന്ത എന്നത് വളരെ അനുയോജ്യമായ ഭക്താഭ്യാസമാണ്. പ്രകാശത്തിന്റെ രഹസ്യങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണല്ലോ.

പാശ്ചാത്യസഭയൂടെ പാത്രിയർക്കീസു കൂടിയായ മാർ പാപ്പാമാരിൽ പലരും സ്വകാര്യഭക്താഭ്യാസമെന്ന നിലയിൽ കൊന്ത ചൊല്ലുന്നവരും കൊന്തയെ പ്രോത്സാഹിപ്പിയ്ക്കുന്നവരുമായിരുന്നു. അതിന്റെ അർത്ഥം മാർപ്പാപ്പാമാരെല്ലാം കൊന്തഭക്തിയെ യാമപ്രാർത്ഥയയ്ക്ക് ഉപരിയായി പ്രതിഷ്ടിച്ചു എന്നല്ല.

യാമപ്രാർത്ഥനകളാകട്ടെ അതതു സഭകളുടെ ആരാധനാക്രമ കലണ്ടറുമായി ചേർന്നു പോവുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ്. സീറോ മലബാർ സഭയുടെ കാര്യത്തിൽ ഒൻപതു കാലങ്ങളാണ് ഉള്ളത്. ലോകസൃഷ്ടിമുതൽ  യുഗാന്ത്യത്തിലെ സ്വർഗീയാനന്ദം വരെയുള്ള രഹസ്യങ്ങളെ ധ്യാനിയ്ക്കുന്ന പ്രാർത്ഥനകളാണ്. സങ്കീർത്തനങ്ങളെയും ദൈവവചനത്തെയും സഭാപിതാക്കന്മാരുടെ ചിന്തകളെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ധ്യാനം.

വൈദേശിക മിഷനറിമാരിലൂടെ ഭാരതത്തിലെ എത്തിയ കൊന്ത എന്ന ഭക്താഭ്യാസം ഇന്നും കേരളത്തിലെ ക്രൈസ്തവരുടെ ഇടയിലെ ഏറ്റവും പ്രചാരമുള്ള ഭക്താഭ്യാസമാണെന്നു പറയാം.  പക്ഷേ യാമപ്രാർത്ഥനകളെ പ്രോത്സാഹിപ്പിയ്ക്കുന്നത് കൊന്തയെ ഇല്ലാതാക്കാനാണെന്നു പറയുന്നത് ശുദ്ധ വിവരക്കേടാണ്. യാമപ്രാർത്ഥനകളെ ഏറ്റവും ശക്തമായി പരിചയപ്പെടുത്താൻ ശ്രമിച്ച പലരും ജപമാല ചൊല്ലുന്നവരാണെന്ന് പറയാൻ എനിയ്ക്കു സാധിയ്ക്കും. യഹൂദപാരമ്പര്യത്തിന്റെയും ഈശോമിശീഹായൂടേയും ശ്ലീഹന്മാരുടേയും ആദിമസഭയുടേയും പ്രാർത്ഥാനാ പാരമ്പര്യത്തിന്റെയൂം പശ്ചാത്തലത്തിൽ രൂപം കൊണ്ട യാമപ്രാർത്ഥനകൾ മറ്റേതൊരു ഭക്താഭ്യാസത്തേയുംകാൾ പ്രചരിപ്പിയ്ക്കപ്പെടേണ്ടതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അങ്ങനെ സംശയമുള്ളവരെ യാമപ്രാർത്ഥനകൾ ചൊല്ലി ശീലിയ്ക്കുവാൻ നസ്രാണി ക്ഷണിയ്ക്കുന്നു.