Sunday, June 2, 2019

ദൈവാരാധനയുടെ മധുരം ആസ്വദിയ്ക്കുവാൻ

കടയിൽ പുതുതായി ഒരു മിഠായി വന്നു എന്നു കരുതുക. ഒന്നു വാങ്ങിക്കഴിയ്ക്കുന്നു. നമുക്ക് ഇഷ്ടപ്പെട്ടു. ഒന്നുകൂടെ വാങ്ങിക്കഴിയ്ക്കുന്നു. അങ്ങനെ അതിന്റെ രുചിയും മധുരവും നമ്മൾ പല തവണ ആസ്വദിയ്ക്കുന്നു. അപ്പോഴേ നമുക്കു തൃപ്തിയാവുന്നുള്ളൂ. കുട്ടികളാണെങ്കിൽ മിഠായി വായിലോട്ട് ഇട്ട് കടിച്ചു പൊട്ടിച്ച് ക്ഷണനേരം കൊണ്ട് അകത്താക്കും.  അതുകൊണ്ടു തന്നെ അതിന്റെ രുചി ആസ്വദിയ്ക്കുവാൻ പറ്റി എന്നു വരികയില്ല. സാവധാനം നുണഞ്ഞ് ഇറക്കുകയാണ് ശരിയായി ആസ്വദിയ്ക്കുവാനുള്ള വഴി. ചുരുക്കത്തിൽ ഒരു മിഠായി പലതവണ കഴിയ്ക്കുന്നതുവഴിയായും നുണഞ്ഞ് സാവധാനം കഴിയ്ക്കുന്നതിലൂടെയും അതിന്റെ സ്വാദ് നമുക്കു പിടികിട്ടുന്നു.

ഏതാണ്ട് ഇതേ രീതി തന്നെയാണ് സഭയുടെ ദൈവാരാധന അഥവാ ലിറ്റർജിയിൽ അവലംബിച്ചിരിയ്ക്കുന്നതും. കുർബാനയിലെ ചില പ്രാർത്ഥനകൾ ആവർത്തിച്ച് ചൊല്ലുവാൻ സഭ നിർദ്ദേശിച്ചിട്ടുണ്ട്. ആവർത്തിച്ചു ചൊല്ലുന്നതിലൂടെ ആ പ്രാർത്ഥന കൂടുതൽ അനുഭവവേദ്യമാകുന്നു. അതുപോലെ തന്നെ താളത്തിൽ ചൊല്ലുന്നതും.  സുറിയാനിയിൽ ചൊല്ലുന്നതും പാടുന്നതും ഒരേ പ്രാർത്ഥനതന്നെയാണ്. മലയാളത്തിൽ തർജ്ജമചെയ്തപ്പോൾ പാടാനുള്ള പ്രാർത്ഥനകളും ചൊല്ലാനുള്ള പ്രാർത്ഥനകളും രണ്ടു വഴിയ്ക്കായീ എന്നേ ഉള്ളൂ.  സുറിയാനിയിൽ ചൊല്ലുന്നതും താളത്തിലാണ്.  സിനഡിൽ നിന്നും മലയാളം കുർബാനയ്ക്കുള്ള ചാന്റിംഗ് രീതി തയ്യാറാക്കി നൽകിയിട്ടുണ്ട്.

ചിലരു ചോദിച്ചു കാണാറുണ്ട് ആമേൻ എന്നു ചൊല്ലുന്നുതും ആ...മേ...ൻ എന്നു നീട്ടിച്ചൊല്ലുന്നതും കർത്താവിന് ഒരു പോലെ അല്ലേ എന്ന്. ഒന്നോർക്കുന്ന നിങ്ങളുടെ പ്രാർത്ഥനകളൂം സ്തുതികളും ദൈവത്തിന് ആവശ്യമായ ഒന്നല്ല. നമ്മളുടെ പ്രാർത്ഥനകൾ നമ്മെ ദൈവവുമായി അടുപ്പിയ്ക്കുന്നതിനും ത്രിത്വൈക കൂട്ടായ്മയിലേയ്ക്ക് നയിയ്ക്കുന്നതിനും വേണ്ടിയാണ്. കേവലം കുറേ ലൗകീകമായ ആവശ്യങ്ങൾ നിരത്തുന്നതിനും തങ്ങളുടെ സ്വന്തം ഇഷ്ടം സാധിച്ചെടുക്കുന്നതിനായി ദൈവത്തെ വശീകരിയ്ക്കുന്നതിനും വേണ്ടിയല്ല ക്രൈസ്തവരുടെ പ്രാർത്ഥനകൾ. ഈശോ മിശിഹായും മാതാവും ശ്ലീഹന്മാരും കാണിച്ചു തന്ന പ്രാർത്ഥന അങ്ങനെ ആയിരുന്നില്ല. ആദിമസഭയുടെ പ്രാർത്ഥന അങ്ങനെ ആയിരുന്നില്ല. മതമർദ്ദനത്തിന്റെ കാലം കഴിഞ്ഞ്, ക്രിസ്തുമതത്തിനു സ്വാതന്ത്യം ലഭിയ്ക്കുകയും ക്രിസ്ത്യാനി ആവുന്നതിൽ ഭൗതീകമായ ഒട്ടേറെ ലാഭങ്ങൾ ഉണ്ടാവുകയും ചെയ്ത മൂന്ന്-നാല് നൂറ്റാണ്ടുകൾ മുതലാണ് നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യത്തിൽ വ്യതിചലനമുണ്ടാവുന്നത്. അവശ്യങ്ങൾ സാധിച്ചെടൂക്കുവാൻ ദൈവത്തെ വശീകരിയ്ക്കുന്ന പേഗൻ ശൈലി സഭയ്ക്കുള്ളിലേയ്ക്ക് കടന്നു വരുന്നത് അക്കാലത്താണ്. നിർഭാഗ്യകരമെന്നു പറയട്ടെ ഇന്നും ഇത്തരം വിജാതീയമായ കാര്യസാധ്യഭക്തിമാർഗ്ഗമാണ് പലകേന്ദ്രങ്ങളും വിശ്വാസികളെ അഭ്യസിപ്പിച്ചു പോരുന്നത്.

പറഞ്ഞു വന്നത് നമ്മുടെ പ്രാർത്ഥന ദൈവത്തിന് ആവശ്യമില്ലതന്നെ. സൃഷ്ടാവുമായി ചേരുവാനുള്ള സൃഷ്ടിയുടെ അഭിവാഞ്ജ ആയിരിയ്ക്കണം നമ്മുടെ പ്രാർത്ഥനകളെ നയിയ്ക്കേണ്ടത്. ആ നിലയ്ക്ക് ഒരു പ്രാർത്ഥനയ്ക്ക് ആമ്മേൻ പറയുന്നത് ആ പ്രാർത്ഥനയുടെ മാധുര്യം ഒരിയ്ക്കൽ കൂടി നുകരലാണ്.  അതിനുള്ള ദൈർഘം കൂട്ടുന്നത് ആ മാധുര്യത്തിൽ  കുറച്ചു സമയം കൂടുതൽ ചിലവഴിയ്ക്കുവാനുള്ള നമ്മുടെ പ്രയത്നമാണ്. ഓർക്കുക സുറീയാനി കുർബാനയുടെ ആരംഭത്തിലെ 'തെശ്ബൊഹ്ത്താ'യ്ക്ക് പറയുന്ന ആമ്മേൻ 15-20 സെക്കന്റുകൾ എടുത്താണ് നമ്മൾ ആലപിയ്ക്കുന്നത്.

തുടക്കത്തിൽ പറഞ്ഞ മിഠായിയുടെ കാര്യത്തിൽ എന്നതുപോലെ പ്രാർത്ഥനയുടെ മധുരം ആസ്വദിയ്ക്കുവാൻ സഭ കൈക്കൊണ്ടിരിയ്ക്കുന്ന രണ്ടുവഴികളാണ് പ്രാർത്ഥനയുടെ ആവർത്തനങ്ങളൂം പ്രാർത്ഥനകൾ താളാത്മകമായി ആലപിയ്ക്കുന്ന ശൈലിയും. പ്രാർത്ഥനയിലേയ്ക്ക് ആഴ്ന്നിറങ്ങുവാനുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനു പകരം പലപ്പോഴും അതിന്റെ സമയ ദൈർഘ്യത്തിലാണ് ദൗർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ശ്രദ്ധ. 

Sunday, April 21, 2019

പ്രശസ്ത ഭക്തിഗാനങ്ങൾ - രചന സംവിധാനം

കുരിശിൽ മരിച്ചവനേ - രചന- ഫാ: ആബേൽ സി.എം.ഐ, സംഗീതം-ദേവരാജൻ (കാക്കപ്പൊന്ന് എന്ന നാടകത്തിലെ കുരിശു ചുമന്നവനേ എന്ന ഗാനത്തിനു വേണ്ടി)



താലത്തിൽ വെള്ളമെടുത്തു -  രചന - ഫാ: ആബേൽ സി.എം.ഐ, സംഗീതം- റാഫി ജോസ്
കർത്താവേ കനിയണമേ - രചന - ഫാ: ആബേൽ സി.എം.ഐ, സംഗീതം-എം. കെ അർജ്ജുനൻ



മോദം കലർന്നു നിന്നെ -  രചന - ഫാ: ആബേൽ സി.എം.ഐ, സംഗീതം- കെ.കെ ആന്റണി
ഗാഗുൽത്താ മലയിൽ നിന്നും - രചന - ഫാ: ആബേൽ സി.എം.ഐ, സംഗീതം- റാഫി ജോസ്

Tuesday, March 12, 2019

അല്പവിശ്വാസം

കാറ്റിലെൻ ജീവിതത്തോണി ഉലഞ്ഞു
അലമാല അതിനും മേലേ ഉയർന്നു
അമരത്തു കർത്താവുറങ്ങുന്നതറിയാതെ
എന്നല്പവിശ്വാസം നിലവിളിച്ചു

കല്ലും മുള്ളുമില്ലാതെ വിശാലമാം
പാതകൾ ഞാനേറേ ആഗ്രഹിച്ചു
ലോകസുഖത്തിന്റെ വേദവാക്യങ്ങളു-
മായൊരു സാത്താനെൻ മുന്നിൽ വന്നു.
കുന്തത്താൽ കുത്തിത്തുറന്നൊരു പാർശ്വത്തിൽ
ചാരിയിരുന്നു ഞാൻ അതുശ്രവിച്ചു.

കല്ലുകൾ അപ്പമാകും വഴി തേടി ദേവാലയത്തിന്റെ ഗോപുരത്തിൽ
ലോകപ്രതാപങ്ങൾ കണ്ടു ഭ്രമിച്ചു
ലോഭമോഹങ്ങൾ തൻ കൊടുമുടിയിൽ
അപ്പോഴും കാണുന്നതില്ല ഞാൻ വീഴാതെ
കാക്കുന്ന കൈകളിൽ ആണിപ്പഴുതുകൾ

Saturday, March 2, 2019

കുർബാന

ഒരു കരിക്കട്ടയെ കനലാക്കിമാറ്റുന്ന
കർത്താവിൻ ദിവ്യകാരുണ്യം
തന്നോടുചേർന്നിരിയ്ക്കുന്നവരെ അവൻ
താനാക്കി മാറ്റും രഹസ്യം

ആലവിട്ടിരുളിലുഴരും അജങ്ങളെ
തേടി ഇടയൻ ഇറങ്ങി
താതന്റെ പൂർണ്ണത തേടുന്ന ജന്മങ്ങൾ-
ക്കായോരു പാതയൊരുങ്ങി

Friday, February 1, 2019

മെൽഗിപ്സനല്ല ഞങ്ങളെ മാമോദീസാ മുക്കിയത്!

മലയാളം എന്ന ഭാഷ ഏതാണ്ട് എട്ടാം നൂറ്റാണ്ടിലാണ് ഉണ്ടായതെന്നു പറയപ്പെടുന്നു. അന്നുതൊട്ട് ഇന്നു വരെ ഈ ഭാഷയ്ക്ക് വളർച്ച ഉണ്ടായിട്ടുണ്ട്, ഇന്നും വളർന്നു കൊണ്ടിരിയ്ക്കുന്നു. മലയാളം എന്നു പറയുമ്പോൾ ഏതുമലയാളം എന്ന ചോദ്യം പ്രസക്തമാണ്. ആറുമലയാളിയ്ക്ക് നൂറു മലയാളം എന്നു പറയുന്നതുപോലെ ഭാഷാ പ്രയോഗങ്ങളിൽ, പദങ്ങളിൽ, ഉശ്ചാരണരീതികളിൽ, ശൈലികളിൽ എല്ലാം പ്രാദേശിക വ്യത്യാസങ്ങളുണ്ട്. വ്യത്യസ്ഥ കാലഘട്ടത്തിലെ മലയാളങ്ങൾ തമ്മിലും വ്യത്യാസങ്ങൾ ഉണ്ട്. പാറേമാക്കൽ അച്ചന്റെ മലയാളമല്ല സി വി രാമൻ പിള്ളയുടേത്. സി.വി രാമൻ പിള്ളയുടേതല്ല എം.ടിയുടേത്. ഉദയമ്പേരൂരിന്റെ കാനോനകളിലെ മലയാള പദങ്ങൾ പലതും ഇന്നില്ലതന്നെ.
എന്നു പറഞ്ഞ് ഇതു മലയളമല്ലാതാവുമോ. വാഴപ്പള്ളി ശാസനത്തിൽ എഴുതിയതും മലയാളം, ഇന്നത്തെ മലയാള മനോരമയിൽ അച്ചടിച്ചു വന്നതും മലയാളം.

ആ ഒരു തിരിച്ചറിവ് ഉണ്ടാവണമെങ്കിൽ കുറച്ചു വെളിവ് തലയിൽ ഉണ്ടാവണം.

ഈശോയെ യഹോശുവ എന്നു വിളിയ്ക്കണം എന്നാണ് പുതിയ ഹീബ്രുഭക്തരുടെ കണ്ടുപിടുത്തം. ആവാം. ഈശോയെ ജീസസ് എന്നു വിളിയ്ക്കാമെങ്കിൽ എന്തുകൊണ്ടും യഹോശുവ എന്നും വിളിയ്ക്കാം. പക്ഷേ അങ്ങനയേ വിളിയ്ക്കാവൂ എന്നു പറയുന്നിടതിനെയാണ് റിലീജിയസ് ഫണറ്റിസം എന്നു പറയേണ്ടി വരുന്നത്. മനോവ എന്ന കരിസ്മാറ്റിക് സുഡാപ്പിപ്രസ്ഥാനം അത്തരത്തിൽ ഒന്നാണ്.

ഇന്നലെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഹീബ്രുവിന്റെ പശ്ചാത്തലത്തിൽ ഉയർത്തുന്ന വാദം. മെൽഗിബ്സനാണ് അവരുടെ ഭാഷാ പണ്ഢിതൻ. പാഷൻ ഓഫ് ക്രൈസ്റ്റ് ആണ് അവർ ആശ്രയിയ്ക്കുന്ന പ്രബന്ധം.
ഇത്തരക്കാർക്ക് ആദ്യം സ്ഥാപിയ്ക്കേണ്ടത് അറമായ സുറിയാനിയല്ല എന്നാണ്. അറമായ എന്നത് അവറാഹത്തിന്റെ കാലം മുതൽ എങ്കിലും ഉണ്ടായിരുന്ന ഭാഷയാണ്. അതിന് ഈ പത്തു നാലായിരം കൊല്ലാം കൊണ്ട് മാറ്റം ഒന്നും ഉണ്ടാവരുത് എന്നു പറഞ്ഞാൽ കോമഡി എന്നതിൽ കവിഞ്ഞ് ഒന്നും പറയാനില്ല. മനോവയുടെ ആർക്കിളുകൾ മൊത്തത്തിൽ കോമഡിയാണ്. അതു വേറേ കാര്യം. കാൽ കഴഞ്ചിനു വിവരവുമില്ല, അതു പോട്ടെ, കോമൺസെൻസുപോലും ഇല്ല എന്നു വന്നാലോ??

ഈശോ സംസാരിച്ചത് അറമായ ആണ്. യഹൂദർ അന്നു സംസാരിച്ചിരുന്നതും അറമായ ആണ്. ആ അറമായയ്ക്ക് പല ഡയലക്ടുകൾ ഉണ്ടായിരുന്നു. അതിലെ ഗലീയിയൽ അറമായയിലാണ് ഈശോ സംസാരിച്ചിരുന്നത്. അതുകൊണ്ട് മറ്റ് അറമായ എല്ലാം അറമായ അല്ലാതാവുമോ. ബാലരാമപുരം കാരുടെ മലയാളവും തൃശ്ശൂറുകാരുടെ മലയാളവും മലബാറുകാരുടെ മലയാളവും മലയാളം അല്ലാതാവുമോ.

അന്നു യഹൂദർ സംസാരിച്ചിരുന്ന വിവിധ അറമായിക് ഡയലക്ടുകളെ ചേർത്ത് യൂദ അറമായ എന്നു പറയാം. അറമായ തന്നെയാണ് സുറീയാനി. ആറാം തന്നെയാണ് സിറിയ (ഇന്നത്തെ സിറിയ അല്ല, അന്നത്തെ സിറിയാ). ഹീബ്രു പ്ശീത്താ മൂലങ്ങളിൽ അറമായ എന്നും ഗ്രീക്ക് തർജ്ജിമയിൽ സുറീയാനി എന്നും പറയുന്നത് ഒരേ ഭാഷയ്ക്കാണ്. ഹീബ്രു, പ്ശീത്താ മൂലങ്ങളീൽ ആരാം എന്നു പറയുന്ന അതേ സ്ഥലമാണ് ഗ്രീക്ക് മൂലത്തിൽ സിറിയ എന്നു പറയുന്നത്. അതുകൊണ്ട് അറമായ തന്നെ സുറീയാനി.

ഈശോ സംസാരിച്ച സുറീയാനിയുടെ ഡയലക്ടാണോ എന്നു സീറോ മലബാറു കാർ ഉപയോഗിയ്ക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഈശോ സംസാരിച്ചിരുന്നത് സുറീയാനിയൂടെ ഗലീലിയൻ ഡയലക്ട് ആണ്. എന്നാൽ ഒന്നാം നൂറ്റാണ്ടിനു ശേഷം പ്രത്യേകിച്ച് ഓർശ്ലേം ദേവാലയം നശിപ്പിയ്ക്കപ്പെട്ട ശേഷം യഹൂദർ ചിതറിയ്ക്കപ്പെട്ട ശേഷം പിന്നീട് അറമായ അഥവാ സുറിയാനിയ്ക്ക് വളർച്ച ഉണ്ടായത് കുറച്ചുകൂടി കിഴക്കോട്ടൂ മാറിയിട്ടുള്ള പ്രദേശങ്ങളിലാണ്, മെസപ്പോട്ടാമിയായുടെ കിഴക്കൻ ഭാഗങ്ങളിൽ, പേർഷ്യയിലും. ക്രിസ്ത്യൻ സാഹിത്യങ്ങളിലൂടെയാണ് പിന്നീട് സുറിയാനി വളരുന്നത്. അഫ്രഹാത്തിന്റെ, അപ്രേമിന്റെ, ദൈവശാസ്ത്രജ്ഞരുടെ, കവികളുടെ, അജ്ഞാതരായ ക്രിസ്ത്യൻ എഴുത്തുകാരുടെ, ചരിത്രകാരന്മാരുടെ രചനകളിലൂടെ സുറീയാനി വീണ്ടൂം വളർന്നു. ഇന്ത്യയിൽ ദ്രാവിഡഭാഷയോട് ഇഴുകിച്ചേർന്നും പശ്ചിമേഷ്യയിൽ അറബിയോടു ചേർന്നും സുറീയാനി പിന്നെയും വളർന്നു. എന്നതുകൊണ്ട് സുറിയാനി സുറീയാനി അല്ലാതാവുമോ.
ഈശോ സംസാരിച്ചിരുന്ന ഗലീലിയൻ സുറിയാനിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സുറീയാനി ഡയലക്ടാണ് ഇന്നത്തെ പൗരസ്ത്യ സുറിയാനി അഥവാ കൽദായ സുറിയാനി അഥവാ ഈസ്റ്റ് സിറിയക്ക്.

ഈശോയുടെ കാലത്ത് നിലനിന്നിരുന്ന മറ്റൊരു ഭാഷ ഗ്രീക്ക് ആണ്. ഹീബ്രു സംസാരഭാഷയല്ലായിരുന്നു അന്ന്. ഈശോയൂടെ പേര് ശരിയ്ക്കും അന്ന് യഹോശുവാ എന്നായിരുന്നെങ്കിൽ ഗ്രീക്കിൽ ഈശോയെ യഹോശുവോസ് എന്നു വിളിയ്ക്കുമായിരുന്നേനേ...ഗ്രീക്കിൽ പക്ഷേ ഈസൂസ് ആണ്. പഴയ നിയമത്തിലെ ജോഷ്വയും ഗ്രീക്കീൽ ഈസൂസ് തന്നെയാണ്. സുറിയാനിയിൽ ഇവർ രണ്ടു പേരും ഈശോ ആണ്. ഈശോ മിശീഹായുയും ഈശോ ബർ നോനും (Son of Non).

ശൂന്യതയിൽ നിന്നു ഉണ്ടാക്കിയെടുത്ത ആധുനിക ഹീബ്രു ഉശ്ചാരണവും കൊണ്ട് ഈശോ എന്ന പേരിനെ പുനർ വായന നടത്തുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അതുമാത്രമാണു ശരി എന്നു ശഠിയ്ക്കരുത്. ഞങ്ങൾ സുറീയാനിക്കാർക്ക് മറിയത്തിൽ നിന്നും ഈശോയുടെ സഹോരന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ശ്ലീഹന്മാരിലേയ്ക്കും ശ്ലീഹന്മാരിൽ നിന്ന് തലമുറകൾ വഴി എന്നു ഞങ്ങളിലേയ്ക്കും കൈമാറി വന്ന ഈശോ എന്ന പേരുണ്ട്.

മെൽക്കിസെദ്ക്ക് എന്നതു സുറീയാനി ആണെങ്കിൽ ഏൽ ഏൽ ലമാനാ സവ്ക്താൻ സുറിയാനി ആണെങ്കിൽ, തലീത്താ കുമി സുറീയാനി ആണെങ്കിൽ എഫാത്ത സുറിയാനി ആണെങ്കിൽ മാറാനാത്താ സുറീയാനി ആണെങ്കിൽ ഈശോ സംസാരിച്ചതും സുറിയാനിയാണ്. ഈശോ സംസാരിച്ച അറമായയും പൗരസ്ത്യ സുറിയാനിക്കാർ ഉപയോഗിയ്ക്കുന്ന സുറീയാനിയും രണ്ടും രണ്ടാണ് എന്നു തെളിയിയ്ക്കണമെന്ന് ആഗ്രഹമുള്ളവർ ആദ്യം മെൽക്കിസെദ്ക്ക്, ഏൽ ഏൽ ലമാനാ സവ്ക്താൻ, തലീത്താ കുമി, ഹക്കൽ ദാമാ, എഫാത്ത, മാറാനാത്താ ഇതൊന്നും സുറീയാനിയല്ല എന്നു തെളിയിക്കേണ്ടി വരും. താത്പര്യമുണ്ടോ???

മെൽഗിപ്സനല്ല ഞങ്ങളെ മാമോദീസാ മുക്കിയത്.

Thursday, October 11, 2018

മിശിഹായുടെ പൗരോഹിത്യം: മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം


ഈശോ തന്നെക്കുറിച്ചു തന്നെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉദ്ധരിയ്ക്കുന്ന ഒരു സങ്കീർത്തനമുണ്ട്. കർത്താവ് എന്റെ കർത്താവിനോട് എന്നു തുടങ്ങുന്ന 110 ആം സങ്കീർത്തനത്തിന്റെ ആദ്യ് വരി. പുതിയനിയമ പശ്ചാത്തലത്തിൽ മിശിഹായെക്കുറിച്ചുള്ള പ്രവചനം. അതിലെ നാലാം വാക്യം ശ്രദ്ധിയ്ക്കുക. മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും നിത്യപുരോഹിതനാകുന്നു. (സങ്കീ 110)
ഇനി മെൽക്കിസെദെക്ക് ആരാണുന്നു നോക്കാം. സുറീയാനിയിലെ (അറമായ) മൽക്കാ - രാജാവ് സാദെക്ക്- നീതി എന്നീ പദങ്ങളിൽ നിന്നാണ് മെൽക്കിസെദ്ക്ക് എന്ന നാമത്തിന്റെ പിറവി. നീതിയുടെ രാജാവ്. മിശീഹായുടെ പര്യായമാണ്. മെൽക്കിസെദക്ക് അബ്രാഹത്തിനും അപ്പവും വീഞ്ഞും കൊടുക്കുന്നു. മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം പുരോഹിതനായവൻ വിശ്വാസികൾക്ക് അപ്പവും വീഞ്ഞും കൊടുക്കുന്നു കുർബാനയിൽ. മെൽക്കിസെദെക്കിന്റെ രാജ്യം സമാധാനം എന്നർത്ഥമുള്ള സാലേം. മിശിഹാ സമാധാനത്തിന്റെ രാജാവ്.
ഈശോ മിശിഹാ പുരോഹിതനാവുന്നത് ലേവീഗോത്രപ്രകാരമുള്ള പൗരോഹിത്യമല്ല മെൽക്കിസെദെക്കിന്റെ ക്രമപ്രകാരമാണ്.

മിശിഹായുടെ പൗരോഹിത്യവും കുരിശിലെ ബലിയും


സുറീയാനീ സഭകളിൽ പാതി നോമ്പിന് നടത്തുന്ന ഒരു കർമ്മമുണ്ട്. മിശിഹാ തന്റെ പീഡാസഹനം പ്രവചിയ്ക്കുമ്പോൾ സ്ലീവായിൽ ഊറാറ ചാർത്തി മിശിഹായുടെ പൗരോഹിത്യം ഏറ്റുപറയുന്ന കർമ്മം. തന്റെ മൂന്നാം പീഠാനുഭവ പ്രവചനത്തിന്റെ ശേഷം മത്തായി 20: 28 ൽ പറയുന്നത് 'അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും മനുഷ്യപുത്രൻ വന്നിരിയ്ക്കുന്നതു പോലെ തന്നെ'. മിശിഹായുടെ പ്രവാചക ദൗത്യം പോലെ തന്നെ ഈ സ്വജീവൻ കൊടുക്കലും എത്രമാത്രം പ്രധാനമാണെന്ന് ഈ ഈശോയൂടെ വാചകം തന്നെ വ്യക്തമാക്കുന്നുണ്ട്. സമകാലികർ കണ്ടോ എന്നറിഞ്ഞുകൂടാ പക്ഷേ ഈശോ അങ്ങനെ കണ്ടിരുന്നു. അതുകൊണ്ടാണ് അവൻ അപ്പമെടുത്ത് ഇതു നിങ്ങൾക്കുവേണ്ടി വിഭജിയ്ക്കപ്പെടുന്ന തന്റെ ശരീരമാണെന്നും കാസായെടുത്ത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന രക്തമാണെന്നും പറയുന്നത്.
ഏശായാ നിവ്യയുടെ പുസ്തകത്തിൽ 53 ആം ആധ്യായം മുഴുവൻ മിശീഹായുടെ ബലിയെപ്പറ്റിയാണ്. (പീഠാനുഭവവെള്ളിയാഴ്ച ഇതു വായിയ്ക്കുന്നുമുണ്ട്). 'പാപപ്പരിഹാരബലിയായി തന്നെത്തന്നെ അർപ്പിയ്ക്കുമ്പോൾ ' എന്നു കാണാം ഏശായാ 53: 10 ഇൽ. നമ്മൂടെ വേദനകളാണ് അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത് എന്നു ഏശായാ 53: 4 ഇൽ.
മെസ്രേനിൽ നിന്നു കാനാനിലേയ്ക്കുള്ള പെസഹായ്ക്ക് കുഞ്ഞാടു ബലികഴിയ്ക്കപ്പെട്ടതുപോലെ മരണത്തിൽ നിന്നു ജീവനിലേയ്ക്കുള്ള പെസഹയ്ക്കും ഒരു കുഞ്ഞാടു ബലികഴിയ്ക്കപ്പെട്ടു. നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി എന്ന് കേപ്പാ ശ്ലീഹാ (1 കേപ്പാ 2:24).പ്രസ്തുത അധ്യയം മുഴുവൻ വിശ്വാസികളൂടെ പൗരോഹിത്യ ധർമ്മത്തെപറ്റിയാണ്. ഈശോ മിശിഹാവഴി ദൈവത്തിനു സ്വീകര്യമായ ബലികൾ അർപ്പിയ്ക്കുന്നതിനു നിങ്ങൾ പുരോഹിത ജനമാവട്ടെ എന്നാണു കേപ്പാ ആശംസിയ്ക്കുന്നത്. മിശിഹായുടെ പൗരോഹിത്യം ഇതാ സമകാലികന്റെ വാക്കുകളിൽ.
എബ്രായർക്കുള്ള ലേഖനത്തിലേയ്ക്കുമടങ്ങി വരാം. 8,9,10 അദ്ധ്യായങ്ങളീൽ മിശിഹായൂടെ പൗരോഹിത്യത്തെക്കുറിച്ചും ബലിയുടേ ശ്രേഷ്ടതയെക്കുറിച്ചുമാണ്. പരിശുദ്ധ കുർബാനയെക്കുറിച്ചാണ്.