Friday, December 18, 2015

അസ്സീറീയൻ പ്രവാസം

സോളമന്റെ മരണശേഷം  ബി.സി 931ൽ ഇസ്രായേൽ വിഭജിയ്ക്കപ്പെട്ടു. തെക്ക് യൂദാരാജ്യവും വടക്ക് ഇസ്രായേൽ രാജ്യവും. സോളമന്റെ മകനായ റഹോബോവാം യൂദായേയും നെബോത്തിന്റെ പുത്രൻ ജറോബോവാം ഇസ്രായേലിനെനും ഭരിച്ചു.

ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ഞാൻ സോളമന്റെ കയ്യിൽ നിന്ന് രാജ്യമെടുത്ത് പത്തുഗോത്രങ്ങൾ നിനക്കു (ജറോബോവാമിന്) തരും. (1 രാജാക്കന്മാർ 11:31)

മെനാഹേം രാജാവായിരിയ്ക്കെ (2 രാജാക്കന്മാർ 15: 17-20) അസ്സീറിയൻ രാജാവായ തിൽഗെത്ത് പെൽനേസർ ഇസ്രായേലിനെ ആക്രമിച്ചു (738 ബീ.സി). അവൻ റൂബൻ, ഗാദ് ഗോത്രങ്ങളേയും മനാസെയുടെ അർദ്ധഗോഗ്രത്തെയും തടവുകാരായി പിടുച്ചുകൊണ്ടു പോയി. (1 ദിനവൃത്താന്തം 5:26). മെനാഹാം അസ്സീറിയായ്ക്കു കപ്പം കൊടുത്തു.

ആഹാസ് യൂദയായുടെ രാജാവായിരുന്ന കാലത്ത് ബിസി 735ൽ അസ്സീറീയായുടെ സാമന്ത പ്രദേശങ്ങളായിരുന്ന സിറിയയും ഇസ്രായേലും യൂദയായെ ആക്രമിച്ചു. ആഹാസ് തിൽഗെത്ത് പെൽനേറിന് ആളയച്ചു,  കപ്പം കൊടുത്ത് സാമന്തനായി.  ആഹാസിന്റെ  പന്ത്രണ്ടാം ഭരണവർഷം ഹോസിയ  സമരിയായിൽ ഇസ്രായേലിന്റെ രാജാവായി. അക്കാലത്ത് തിൽഗെത്ത് പെൽനേറിന്റെ മകൻ ഷമൽനേസർ ഇസ്രായേലിനെ ആക്രമിച്ചു.  ഹോസിയ ഷമൽനേസറിനു കപ്പം കൊടുത്തു. എന്നാൽ പിന്നീട് ഹോസിയ ഈജിപ്തു മായി ചേരുകയും അസ്സീറിയായ്ക്കു കപ്പം കൊടുക്കുന്നതു നിർത്തുകയും ചെയ്തു (ബി.സി 725). അസ്സീറിയ ഇസ്രായേലിനെ ആക്രമിച്ചു, മൂന്നു വർഷത്തേയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഹോസിയായുടെ 9 ആം ഭരണവർഷം ഇസ്രായേൽ അസ്സീറിയായ്ക്കു കീഴിലാവുകയും ഇസ്രായേൽക്കാരെ അസ്സീറിയായിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു.

ഇക്കാലത്ത് യൂദാ അസ്സീറിയായ്ക്ക് കപ്പം കൊടുക്കുകയായിരുന്നു. ആഹാസ് അസീറിയൻ ദേവന്മാരുടെ പ്രതിമകൾ യൂദയായിൽ നിർമ്മിയ്ക്കുകയും ചെയ്തു.   യൂദായ്ക്കു വടക്ക്, അസീറിയ കീഴ്പ്പെടുത്തിയ എന്നാൽ നാടുകടത്തപ്പെടാതിരുന്ന ഇസ്രായേൽക്കാരുടെ പ്രദേശങ്ങളീലേയ്ക്ക്  അതിർത്തി വ്യാപിപ്പിയ്ക്കുകയും ചെയ്തു.

 അസ്സീറിയൻ രാജാവായ സെന്നാക്കരീബിന്റെ കാലത്ത് അസ്സീറിയ യൂദയായെ ആക്രമിച്ചു.  യൂദായുടെ പല നഗരങ്ങളൂം അസീറിയായുടെ അധീനതയിലായി. പക്ഷേ ഓർസ്ലേമിനെ വളഞ്ഞെങ്കിലും കീഴ്പ്പെടുത്താനയില്ല. യഹോയക്കിമിന്റെ ഭരണകാലത്ത് ബാബിലോൺ രാജാവായ നബുക്കദ്നേസർ ജറൂസലേമിനെ കീഴ്പ്പെടുത്തുന്നതുവരെ യൂദാ അസീറിയായുടെ സാമന്തരാജ്യമായിരുന്നു.


Thursday, December 17, 2015

അറമായ ഭാഷയുടെ വ്യാപനം ഏഷ്യയിൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മെസൊപ്പോട്ടോമിയായും പേർഷ്യായുമായും സിന്ധൂനദീതട നാഗരികതയുടെ കാലം മുതൽക്കേ വാണിജ്യബന്ധമുണ്ടായിരുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിനു മുൻപ്  ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളെ ചുറ്റി മെസൊപ്പോട്ടാമിയായിൽ നിന്നും പേർഷ്യയിൽ നിന്നും കേരളത്തിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും വരെ കടൽമാർഗ്ഗമുള്ള ഈ ബന്ധം നിലനിന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തെ മുറിച്ച് മൺസൂൺ കാറ്റ് ഉപയോഗിച്ചുള്ള പാത അന്നു കണ്ടെത്തിയിട്ടില്ലായിരുന്നതുകൊണ്ട്  അറേബ്യയിൽ നിന്നോ ഈജിപിതിൽ നിന്നോ ആഫ്രിയ്ക്കയിൽ നിന്നോ കച്ചവടക്കാർ ഇവിടെ  എത്തിയിരുന്നില്ല.

അറമായ അരാമിന്റെ ഭാഷ
നോഹിന്റെ പുത്രനായ ഷേമിന്റെ പുത്രൻ ആരാമിന്റെയും സന്തതിപരമ്പരയുടെയും ഭാഷയാണ് ആരമായ. ആരാമിന്റെ സഹോദരനായ അർപ്പക്‌സാദിന്റെ വംശപരമ്പരയിലാണ് അബ്രാഹം ജനിയ്ക്കുന്നത്. അബ്രാഹാവും അരമായനായിരുന്നു. അബ്രാഹാമിന്റെ   അനന്തരവനായിരുന്ന ലാബാന്റെ ഭാഷയും അറമായ തന്നെ.  അബ്രഹാം ജനിച്ച ഊറിലെ ഭാഷയും അരമായ തന്നെ ആയിരുന്നു. അബ്രാഹത്തിന്റെ പിതാവ് തേരഹ് ഊറിൽ നിന്നാണ് ഹാരാനിലേയ്ക്ക് മാറി താമസിയ്ക്കുന്നത്. ഊർ കൽദായുടെ ദേശമായിട്ടാണ് ബൈബിളിൽ പരാമർശിയ്ക്കപ്പെടുന്നത്. കൽദായരുടെ ഭാഷയും അതുകൊണ്ട് അരമായ എന്ന് അനുമാനിയ്ക്കാം.

ഹീബ്രു = അരമായ + കാനാൻ
 അബ്രാഹാമും ലോത്തും ഹാരാനിൽ നിന്ന് കാനാനിലേയ്ക്കു വന്നു. അരമായ ഭാഷ കാനാൻകാരുടെ ഭാഷയുമായി ചേർന്ന് ഹീബ്രു ഭാഷ ഉണ്ടായി. യാക്കോവും അമ്മാവനായ ലാബാനും തമ്മിലുള്ള സംസാരത്തിൽ യാക്കോവ് സംസാരിയ്ക്കുന്നത് ഹീബ്രുവും ലാബാൻ സംസാരിയ്ക്കുന്നത് അരമായയുമാണ്.  അരമായയുടെ കാനാൻ വകഭേദമായി ഹീബ്രുവിനെ കാണാവുന്നതാണ്.

മെസൊപ്പൊട്ടാമിയൻ ഭാഷകൾ
സുമേറിയൻ-അക്കദിയൻ ഭാഷകളാണ് മെസൊപ്പോട്ടാമിയായിലെ പുരാതന ഭാഷകൾ.  മറ്റൊരു ഭാഷ അറമായ ആണ്. ബി.സി മൂന്നാം സഹസ്രാബ്ധത്തിൽ സുമേറിയൻ-അക്കാദിയൻ ഭാഷകൾ തമ്മിൽ കൂടിക്കലരുകയും മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത്  സുമേറിയൻ ഭാഷ ഇല്ലാതാവുകയും അക്കാദിയൻ ഭാഷ ശക്തമാവുകയും ചെയ്തു. അക്കാദിയന് അസീറിയൻ, ബാബിലോണിയൻ ഭാഷാഭേദങ്ങളുണ്ടായിരുന്നു.  ബി.സി രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെ അറമായ കുടിയേറ്റങ്ങളൂടെ ഫലമായി ബാബിലോണീയായിലും അസീറിയായിലും അറമായ ശക്തിപ്രാപിച്ചു.  നിയോ അസ്സീറിയൻ സാമ്രാജ്യകാലത്ത്, തിഗിലത്ത് പെലേസറിന്റെ ഭരണത്തിൽ ( ബിസി 8ആം നൂറ്റാണ്ട്) കീഴിൽ അസീറിയിൽ സാമ്രാജ്യം വികസിയ്ക്കുകയും അറമായ ശക്തിപ്രാപിയ്ക്കുകയും അക്കാദിയൻ ഭാഷ നാമാവശേഷമാവുകയും ചെയ്തു.  പിന്നീടിങ്ങോട്ട് അറബി (എ.ഡി 8ആം നൂറ്റാണ്ട് )പശ്ചിമേഷ്യയിൽ വ്യാപിയ്ക്കുന്നതുവരെ അറമായ ആയിരുന്നു അവിടങ്ങളിലെ ഭാഷ.
  
യഹൂദരും  അറമായയും
പൂർവ്വപിതാവായ അവറാഹത്തിന്റെ ഭാഷ അറമായ ആയിരുന്നെന്നു നാം കണ്ടു കഴിഞ്ഞു. കാനാൻ വച്ച് അവറാഹത്തിന്റെ പിന്മുറക്കാരുടെ ഭാഷ ഹീബ്രു ആയി. പിന്നീട് അസീറിയൻ പ്രവാസം വരെ അവർ ഹീബ്രു ഉപയോഗിച്ചു. അസീറീയ ഇസ്രായേലിനെ കീഴടക്കുന്നതിലൂടെ അവരുടെ അറമായ ബന്ധം പുനസ്ഥാപിയ്ക്കപ്പെട്ടു. ഇക്കാലത്ത് യൂദയാ അസീറീയൻ വത്കരണത്തിനു വിധേയമായി.  പിന്നീട് ബാബിലോൺ അസീറീയായേയും യൂദയായേയും കീഴടക്കി. അതോടെ യഹൂദരുടെ സംസാര ഭാഷ പൂർണ്ണമായും അറമായ ആയി മാറി. പേർഷ്യ ബാബിലോണിനെയും ഈജിപിതിനെയും ആക്രമിച്ച് കീഴടക്കി.  അതോടെ പശ്ചിമേഷ്യ മുഴുവനും അറമായ സംസാരഭാഷ ആയിത്തീർന്നു.  യഹൂദരും ഇസ്രായേല്യരും  ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ചിതറിയ്ക്കപ്പെട്ടു, ഏഷ്യയുടെ  വാണിജ്യകേന്ദ്രങ്ങളിലൊക്കെ അറമായ കച്ചവടഭാഷയായി. ചിതറിയ്ക്കപ്പെട്ട യഹൂദരും ഇസ്രായേല്യരും അവിടങ്ങളിലൊക്കെ കുടിയേറീ കോളനികളുണ്ടാക്കി. യഹൂദർക്ക് അറമായയിൽ വേദപുസ്തകത്തിന്റെ പരിഭാഷയുണ്ടായി. അവരുടെ ദൈനം ദിന പ്രാർത്ഥനകൾ അറമായ ആയിത്തീർന്നു. പേർഷ്യൻ രാജാവായ സൈറസിന്റെ കാലത്ത് എസ്രായുടെയും നെഹമിയായും നേതൃത്വത്തിൽ യഹൂദരുടെ രാജ്യം പുനസ്ഥാപിയ്ക്കപ്പെട്ടു. എങ്കിലും അറമായയുടെ സ്വാധീനം തുടർന്നു.

അറമായ ഗ്രീക്ക് റോമൻ ഭരണത്തിൻ കീഴിൽ
പേർഷ്യയെ ഗ്രീക്കുകാർ കീഴടക്കി.  സാംസ്കാരികമായി ഏഷ്യയിൽ ഗ്രീക്ക് സ്വാധീനമുണ്ടായിരിയ്ക്കാമെങ്കിലും  സംസാരഭാഷയായി ഗ്രീക്കിനെ വളർത്തുവാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഭരണഭാഷയായി ഗ്രീക്കും സംസാരഭാഷയായി അറമായയും തുടർന്നു. പിന്നീട് റോമാക്കാർ ഗ്രീസിനെ കീഴടക്കുമ്പോഴും ഗ്രീക്കിന്റെയും അറമായയുടേയും സ്വാധീനം പഴയപടി തുടരുകയാണുണ്ടായത്. അതുകൊണ്ടൂ തന്നെ ഗ്രീക്ക്-റോമൻ നാണയങ്ങളുടെ സാന്നിധ്യം  ഗ്രീക്ക് റോമൻ ഭാഷകളുടെ സ്വാധീനമായി തെറ്റിദ്ധരിയ്ക്കേണ്ട കാര്യമില്ല. ഇക്കാലങ്ങളിലെല്ലാം ഈജിപ്തു മുതൽ കിഴക്കോട് ഇന്ത്യൻ ഉപഭൂഘണ്ടത്തിന്റെ പടിഞ്ഞാറു വരെ അറമായയ്ക്ക് പ്രകടമായ സ്വാധീനമൂണ്ടായിരുന്നു.



Monday, December 7, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ -2

മെസൊപ്പൊട്ടാമിയൻ നാഗരികതയുമായി സിന്ധൂനദീതട നാഗരികതയ്ക്ക് ഉണ്ടായിരുന്ന കച്ചവടബന്ധങ്ങൾ ആര്യന്മാരുടെ ആക്രമണശേഷം ദക്ഷിണേന്ത്യയിലേയ്ക്ക് പാലായനം ചെയ്ത സിന്ധൂനദീതടവാസികൾ തുടർന്നിരിയ്ക്കണം.  ദ്രാവിഡന്മാരാണ് സിന്ധൂനദീതട വാസികൾ എന്ന് ഒരു വാദമുണ്ട്. സിന്ധൂനദീതട ലിപിയെ ദ്രാവിഡലിപിയുടെ പൂർവ്വരൂപമായാണ് ഇരവിത്താനം മഹാദേവൻ കണക്കാക്കുന്നത്. സിന്ധൂനദീതടവാസികൾക്ക്  പേർഷ്യയുമായും മെസൊപ്പൊട്ടൊമിയയുമായും കച്ചവടബന്ധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് പേർഷ്യയുമായും മെസൊപ്പൊട്ടാമിയുമായും ഉണ്ടായ വാണിജ്യബന്ധങ്ങൾ.

കേരളത്തിന്  അറബിക്കടലിന്റെ പടീഞ്ഞാറൻ തീരവുമായി കടൽ‌ മാർഗ്ഗമുള്ള വാണീജ്യപാത രണ്ടു തരത്തിലാണ്. ഒന്ന് ഏഷ്യയുടെ തീരഭാഗങ്ങളെ ചുറ്റിയുള്ള നീളം കൂടിയ പാത, രണ്ട് അറബിക്കടലിനെ മുറികൊണ്ട് ചെങ്കടലിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്കുള്ള പാത. രണ്ടാമത്തേത് ഹിപ്പാലസിന്റെ കണ്ടുപിടുത്തമായാണ് അറിയപ്പെടുന്നത്.  അതുകൊണ്ടു തന്നെ ഹിപ്പാലസിനു മുൻപ് കേരളത്തിന് അറേബ്യയുമായോ ഈജിപ്തുമായോ ആഫ്രിയ്ക്കൻ രാജ്യങ്ങളുമായോ നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നില്ല എന്ന അനുമാനത്തിലെത്താം. ഈജിപിതിനും അറേബ്യായ്ക്കും ആഫ്രിയ്ക്കൻ രാജ്യങ്ങളുമായി കടൽമാർഗ്ഗമുണ്ടായിരുന്ന കച്ചവടബന്ധത്തിനു തെളിവുകളുണ് എങ്കിലും അവർക്ക് ഇന്ത്യൻ മഹാസമുദ്രം കുറുകെക്കടന്നുള്ള കച്ചവടമുണ്ടായിരുന്നതായി കരുതുവാൻ വയ്യ.  ദക്ഷിണേന്ത്യൻ വസ്തുവകകൾ പ്രത്യേകിച്ച് സുഗന്ധവ്യജ്ഞനങ്ങൾ അവർക്ക് ലഭിച്ചത് മെസൊപ്പോട്ടാമിയായിൽ നിന്നാണ്. ചുരുക്കത്തിൽ ദക്ഷിണേയ്ക്ക് നേരിട്ട് കച്ചവമുണ്ടായിരുന്നത് പേർഷ്യയുമായും മെസൊപ്പൊട്ടാമിയായുമായും മാത്രമായിരുന്നു എന്ന അനുമാനത്തിലേയ്ക്കാണ് ഇതെത്തിയ്ക്കുന്നത്. (ചൈനയുമായുള്ള കച്ചവടബന്ധം ഇവിടെ പരിഗണിയ്ക്കുന്നില്ല)


Friday, November 27, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ

കേരളത്തിലെ യഹൂദക്കുടിയേറ്റവും കേരളത്തിലേയ്ക്കുള്ള തോമാശ്ലീഹായുടെ വരവും ക്രിസ്തുമതപ്രചാരണവും പരാമർശിയ്ക്കുമ്പോൾ ഒഴിവാക്കാനാവത്ത ഒരു കണ്ണിയാണ് കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ.

റോമായുമായുള്ള കച്ചവടബന്ധങ്ങൾ
ബി.സി.323-മാണ്ടിൽ അലക്സാണ്ടർ ചക്രവർത്തി അന്തരിച്ചതിനെത്തുടർന്ന് ഗ്രീക്ക് സാമ്രാജ്യം മൂന്നായി വിഭജിയ്ക്കപ്പെട്ടു.  ഈജിപ്ത്, കാനാൻ ദേശം, പാലസ്തീനാ എന്നിവ ടോളമിയുടെ അധീനധയിലായി. സെല്യൂക്കസ് മെസപ്പോട്ടോമിയ (ഇറാക്ക്), പേർഷ്യ (ഇറാൻ),  സിറിയ എന്നിവയുടെ ഭരണകർത്താവായി.  ലിസിമാക്കസിനായിരുന്നു യൂറോപ്പിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ത്രെയിസ് (ബൾഗേറിയ, ഗ്രീസ്), ഏഷ്യാമൈനർ (ടർക്കി) എന്നിവയുടെ ഭരണം. ബിസി 190 മുതൽ ഏഷ്യാമൈനറിൽ റോമൻ ഭരണം ആരംഭിച്ചു. ബി.സി 64 ൽ സെല്യൂക്കസ് സാമ്രാജ്യവും ബിസി 30 ൽ ടോളമിയുടെ സാമ്രാജ്യവും റോമൻ ഭരണത്തിനു കീഴിലായി.  ഇപ്രകാരം ഗ്രീസിന്റെ പ്രദേശങ്ങളെല്ലാം റോമൻ ഭരണത്തിന്റെ കീഴിലാവുകയും റോമാ  അറേബ്യൻ കടലുവഴിയുള്ള വാണിജ്യബന്ധം ആരംഭിയ്ക്കുകയും ചെയ്തു എന്നു വേണം അനുമാനിയ്ക്കാൻ.  മെസപ്പോട്ടോമിയായുടേയും പേർഷ്യായുടേയും നിയന്ത്രണം പേർഷ്യൻ ഉൾക്കടൽ വഴിയുള്ള വ്യാപാരബന്ധവും, ഈജിപ്തിന്റെ നിയന്ത്രണം ചെങ്കടലുവഴിയുമുള്ള വ്യാപാരബന്ധത്തെ സഹായിച്ചിരിയ്ക്കണം.  അതായത് ബിസി 64 നു ശേഷം മാത്രമായിരിയ്ക്കും കേരളവും റോമാ സാമ്രാജ്യവും തമ്മിലുള്ള വ്യാപാരബന്ധം ആരംഭിച്ചിരിയ്ക്കുക. ഇക്കാലഘട്ടത്തിലെല്ലാം ഗ്രീക്ക് വ്യാപാരബന്ധങ്ങൾ തുടരുകയും  ചെയ്തിരിയ്ക്കും.

ഗ്രീസുമായുള്ള കച്ചവടബന്ധങ്ങൾ
അലക്സാണ്ടറിന്റെ കാലത്തോടെയാണ് ഗ്രീസ് ഏഷ്യൻ ഭാഗങ്ങളിൽ ആധിപത്യം പുലർത്തിത്തുടങ്ങുന്നത്. ബി.സി 334 മുതൽ ബിസി 326 വരെ യുള്ള കാലഘട്ടത്തിൽ ഏഷ്യയുടെ മിക്കഭാഗങ്ങളും അലക്സാണ്ടറിന്റെ കീഴിലായി. അലക്സാണ്ടറിന്റെ കാലത്തിനു ശേഷം മാത്രമായിരിയ്ക്കും ഗ്രീസുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധം തുടങ്ങുന്നത്. ഹിപ്പാലസ് കാലവർഷക്കാറ്റ് കണ്ടുപിടിച്ചതിനു ശേഷമാണ് ഗ്രീക്കുകാർ വരുവാൻ തുടങ്ങിയതെന്നു കരുതുവാനാവില്ല.  പരമ്പരാഗതമായി  ഈജിപിതുകാർക്കും അറബികൾക്കും അറിവുണ്ടായിരുന്ന കാര്യം രേഖപ്പെടുത്തുകയും കൃത്യമാക്കുകയും മാത്രമാവാം ഹിപ്പാലസ് ചെയ്തത്. അതുകൊണ്ട് ബിസി മൂന്നാം  നൂറ്റാണ്ടിന്റെ അവസാനത്തിലോ ബി.സി രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഗ്രീസുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധം ആരംഭിച്ചു എന്നു കരുതാം. അതുവരെ ഉണ്ടായിരുന്ന പേർഷ്യയുമായും അറേബ്യയുമായുള്ള വ്യാപാരബന്ധങ്ങൾ നിലനിൽക്കുകയും  ചെയ്തിരിയ്ക്കണം.

ഗ്രീസ്-റോമൻ ബന്ധങ്ങൾക്കു മുൻപ്
ഗ്രീസിനും റോമിനും മുമ്പുള്ള കേരളത്തിന്റെ കച്ചവടബന്ധങ്ങൾ മെസൊപ്പോട്ടാമിയ, ഈജിപിത്, ഫിനീഷ്യ, ചൈന, പേർഷ്യ എന്നിവിടങ്ങളുമായിട്ടിരിയ്ക്കണം. ഇതിൽ ആരൊക്കെ നേരിട്ട് കച്ചവടം നടത്തി,  കടൽ മാർഗ്ഗമുപയോഗിച്ചുള്ള കച്ചവടം എപ്രകാരമായിരുന്നു, ആരൊക്കെ  ഹിപ്പാലസ് കാറ്റ് ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. ഈജിപ്തിലെ ഫറവോ ആയിരുന്ന റാംസെസ് 2 -ന്റെ (1303 BC - 1213 BC) മമ്മിയിൽ നിന്നും കേരളത്തിൽ നിന്നുള്ള കുരുമുളക് കണ്ടെത്തിയതായി പറയപ്പെടുന്നുണ്ട്. കേരളത്തിലെ സുഗന്ധവ്യജ്ഞനങ്ങൾ അക്കാലത്തേ പ്രശസ്തമായിരുന്നു എന്ന് അനുമാനിയ്ക്കാവുന്നതാണ്.

സിന്ധൂനദീതട സംസ്കൃതിയ്ക്ക് പേർഷ്യയും മെസൊപ്പൊട്ടാമിയയും ആയി കടൽ മാർഗ്ഗം വ്യാപരബന്ധങ്ങൾ ഉണ്ടായിരുന്നു. ഹാരപ്പയിൽ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന മുദ്രകളും മണികളും തൂക്കക്കട്ടികളും മെസപ്പൊട്ടാമിയയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് കറാച്ചി, ഗുജറാത്ത്, ഗോവ, ബോംബെ, മംഗലാപുരം, കോഴിക്കോട് ഇവയെല്ലാം പഴയകാല കച്ചവടകേന്ദ്രങ്ങളായിരുന്നു.  ഹിപ്പാലസ് കാറ്റ് ഉപയോഗിച്ചിട്ടുള്ള ചെങ്കടൽ നിന്ന് അറബിക്കടലിനെ മുറിച്ചുള്ള കടൽ മാർഗ്ഗം പുതിയ കണ്ടുപിടുത്തമാണെന്ന് കരുതിയാൽ തന്നെ പേർഷ്യൻ ഉൾക്കടലിൽ നിന്ന് കിഴക്കോട്ടും  പിന്നെ കറാച്ചി മുതൽ തെക്കോട്ടുമുള്ള കടൽ മാർഗ്ഗമുള്ള കച്ചവടം ഉണ്ടായിരുന്നിരിയ്ക്കുക സാധ്യമാണ്.  ദൈർഘമേറിയ ഈ യാത്രയെ നാല്പതു ദിവസത്തേയ്ക്ക് ചുരുക്കി എന്നതായിരിയ്ക്കും ഹിപ്പാലസിന്റെ പ്രസക്തി.

ഈജിപ്തുമായുള്ള കച്ചവടബന്ധം

ഈജിപ്തുമായി നേരിട്ട് കേരളത്തിന് വ്യാപാരബന്ധമുണ്ടായിരിന്നില്ല എന്ന് അനുമാനിയ്ക്കാം.  പശ്ചിമേഷ്യൻ കച്ചവടവും ആഫ്രിക്കൻ കച്ചവടവും സംഗമിയ്ക്കുന്ന സ്ഥലമായിരുന്നിരിയ്ക്കണം ഈജിപ്ത്.  മെസൊപ്പൊട്ടോമിയായുമായും എത്യോപ്യയുമായും അറേബ്യയുമായും ഈജിപ്തിനു കച്ചവടബന്ധമുണ്ടായിരുന്നു. ഹിപ്പാലസ് മൺസൂൺ കാറ്റ് കണ്ടുപിടിച്ചു കഴിഞ്ഞു മാത്രമായിരിയ്ക്കാം ഈജിപ്തുമായി നേരിട്ട് കച്ചവടബന്ധം ആരംഭിയ്ക്കുന്നത്. അതിനോടകം തന്നെ ഈജിപ്ത്  യഥാക്രമം പേർഷ്യ, ഗ്രീക്ക്, റോമാ അധിനിവേശങ്ങൾക്ക് വിധേയപ്പെട്ടിരുന്നു.

കേരളത്തിന്റെ റോമൻ ബന്ധങ്ങൾ  ബിസി ഒന്നാം നൂറ്റാണ്ടിലും ഗ്രീക്ക് ബന്ധം മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും മാത്രമാണ് സംഭവിച്ചത്. ഈജിപ്തുമായുള്ള ബന്ധം ഒന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് സാധ്യമാവുന്നത്. അതുവരെ പേർഷ്യ, മെസൊപ്പൊട്ടാമിയ, അറേബ്യ എന്നിവടങ്ങളുമായി മാത്രമായിരിയ്ക്കും കേരളത്തിനു ബന്ധമുണ്ടായിരുന്നത്.

Wednesday, November 4, 2015

സകല മരിച്ചവരുടേയും സകല വിശുദ്ധരുടേയും തിരുന്നാൾ പൗരസ്ത്യ സുറീയാനീ പാരമ്പര്യത്തിൽ

നവംബറിൽ സകല പുണ്യവാന്മാരുടേയും തിരുന്നാളും സകലമരിച്ചവരുടെ ഓർമ്മയും കൊണ്ടാടുന്ന സീറോ മലബാറുകാരോട് ഒരു വാക്ക്. ഇത് ലത്തീൻ സഭയുടെ രീതികളുടെ അനുകരണം മാത്രമാണ്. സകല ദേവന്മാരുടേയും തിരുന്നാൾ എന്ന റോമൻ പേഗൻ ആചാരത്തെ റോമൻ കത്തോലിയ്ക്കാ സഭ അനുരൂപപ്പെടുത്തിയെടുത്തു തങ്ങളുടേതായ രീതിയിൽ ആഘോഷിയ്ക്കുന്നു. ഇതുമായി പൗരസ്ത്യ സുറിയാനി സഭയ്ക്ക് എന്തു ബന്ധം! സീറോ മലബാർ സഭയ്ക്ക് എന്തു ബന്ധം?!



പൗരസ്ത്യ സുറിയാനി സഭയ്ക്ക് തനതായ ദൈവശാസ്ത്രമുണ്ട്, തനതായ ദൈവാരാധനാ സമ്പ്രദായമുണ്ട്. ഈ ദൈവശാസ്ത്രത്തിനും ദൈവാരാധനാ സമ്പ്രദായത്തിനുമനുസരിച്ചാണ് പൗരസ്ത്യ സുറിയാനി സഭയിലെ ആരാധനാ വത്സരവും, പ്രാർത്ഥനകളൂം, കൂദാശാക്രമങ്ങളും എല്ലാം രൂപപ്പെട്ടിരിയ്ക്കുന്നത്. ആരാധനാ വത്സരത്തിന്റെ ചൈതന്യത്തോടു ബന്ധപ്പെട്ടാണ് പൗരസ്ത്യ സുറിയാനി സഭ സകല പുണ്യവാന്മാരെയുടേയും വാങ്ങിപ്പോയവരുടേയും തിരുന്നാളുകൾ ആഘോഷിയ്ക്കുന്നത്.
നമ്മുടെ രീതിയനുസരിച്ച് നോയമ്പു തുടങ്ങുന്നതിനു മുൻപുള്ള വെള്ളിയാണ് (ദനഹാക്കാലം അവസാന വെള്ളി) വാങ്ങിപ്പോയ വിശ്വാസികളുടെ തിരുന്നാൾ. ഉയർപ്പു കാലത്തിലെ ഒന്നാമത്തെ വെള്ളി സകല വിശുദ്ധരുടേയും തിരുന്നാളും.



 കത്തോലിയ്ക്കാ സഭ വിവിധ സഹോദരീസഭകളുടെ കൂട്ടായ്മയാണ്. ചെറുതും വലുതുമായ 24 കത്തോലിയ്ക്കാ സഭകളുടെ കൂട്ടായ്മ. ഇതിൽ ലത്തീൻ(റോമൻ) സഭയുടെ രീതികളല്ല മറ്റു ഗ്രീക്ക്, സുറിയായി, അലക്സാണ്ട്രിയൻ, അർമ്മേനിയൻ, അന്ത്യോക്യൻ സഭകൾക്ക് ഉള്ളത്. 
സകല മരിച്ചവരുടേയും തിരുന്നാളും സകല പുണ്യവാന്മാരുടേയും തിരുന്നാളും വിവിധ പാരമ്പര്യങ്ങളിൽ വിവിധ സമയത്താണ് ആഘോഷിയ്ക്കുന്നത്. ഓരോന്നിനും അതിന്റേതായ ചരിത്രപശ്ചാത്തലവും, ദൈവശാസ്ത്രപരമായ വിശദീകരണവും ഉണ്ടാവും. ഇത് ആ വ്യക്തിസഭയുടെ തനിമയുടെ ഭാഗമാണ്. ഈ വൈവിധ്യം ഒരിയ്ക്കലും സഭകളുടെ കൂട്ടായ്മയേയും സഹവർത്തിത്വത്തെയും പ്രതികൂലമായി ബാധിയ്ക്കുന്നതല്ല.
സീറോമലബാർ സഭയുടേയും, സീറോ മലങ്കരസഭയുടേയും മലങ്കര ഓർത്തോഡോക്സ് സഭയുടേയും റോമൻ കത്തോലിയ്ക്കാസഭയുടേയും ബൈസന്റൈൻ കത്തോലിയ്ക്കാ സഭയുടേയും ഉക്രേനിയൻ കത്തോലിയ്ക്കാ സഭയുടേയും പഞ്ചാംഗങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങൾ താഴെ ചേർക്കുന്നു.
 

റോമൻ കത്തോലിയ്ക്കാ സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ, നവംബർ 2: വാങ്ങിപ്പോയവരുടെ തിരുന്നാൾ
















സീറോ മലബാർ - ദനഹാ അവസാന വെള്ളി - വാങ്ങിപ്പോയവരുടെ തിരുന്നാൾ, ഉയർപ്പ് ആദ്യ വെള്ളി - സകല പുണ്യവാന്മാരുടേയും തിരുന്നാൾ

 

















സീറോ മലങ്കര കത്തോലിയ്ക്കാ സഭ/ മലങ്കര ഓർത്തോഡോക്സ് സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ.
നോയമ്പിനു മുൻപുള്ള ഞായർ - അന്നേദേ ഞായർ (വാങ്ങിപ്പോയവരുടെ തിരുന്നാൾ)


























ഉക്രേനിയൻ/ബൈസന്റൈൻ  കത്തോലിയ്ക്കാ സഭ- നോയമ്പിനു മുൻപുള്ള ശനി മുതൽ പീഠാനുഭവ ശനി ഒഴികെ ഉയർപ്പു കഴിഞ്ഞുള്ള ശനി വരെ - വാങ്ങിപ്പോയവരുടെ ഓർമ്മ (5 ശനിയാഴിച്ച)











സ്വന്തം സഭയുടെ വ്യക്തിത്വതും തനിമയും അറിയാത്തവർ, ആഗോള സഭയിൽ ലത്തീൻ സഭയെക്കൂടാതെ 23 സഭകൾ കൂടെയുണ്ട് എന്നറിയാത്തവർ "ആഗോളകത്തോലിയ്ക്കാസഭ" നവംബർ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു എന്നു പറഞ്ഞു കളയും. സ്വന്തം സഭയോടു ചേർന്ന് സഭയുടെ ചൈതന്യത്തോടു ചേർന്ന് നമുക്കു തിരുന്നാളുകൾ ആഘോഷിയ്ക്കാം. അതിലെ ആദ്യ പടി സ്വന്തം സഭയെ അറിയുക എന്നതാണ്.

Sunday, September 27, 2015

സീറോ മലങ്കര സഭയിലെ ശുദ്ധീകരണം

പോളചിറക്കല്‍ സഖറിയാസ് മാര്‍ അത്തനാസിയോസ് തിരുമേനി !
 

 മലങ്കര കത്തോലിക്കാസഭായിലെ ഉരുക്കു മനുഷ്യന്നായിരുന്നു അത്തനാസിയോസ് തിരൂമേനി. 1957 ല്‍ തിരുസംഘത്തില്‍ നിന്നും ലഭിച്ച മാര്‍ഗ നിര്‍ദേശ്ശത്തിന്‍റ പിന്‍ബലത്തില്‍ ശുദ്ധീകരണം ആരംഭിക്കുകയായി. പക്ഷേ മലബാര്‍ റീത്തില്‍ നിന്നും വന്നിരുന്ന പ്രഗല്ഭരായ അച്ചന്മാരും മറ്റുപലരും ലത്തീനീകരണത്തില്‍ നിന്നും പിന്മാറുന്നതിനോടു എതിര്‍പു പ്രകടിപ്പിച്ചു. പല അല്മായ പ്രമുഖരേയും അവര്‍ക്കു കൂട്ടിനും ലഭിച്ചു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അതിരൂപതയില്‍ ഒന്നും നടക്കുന്നുമില്ല .ആ സാഹചര്യത്തില്‍ തിരുമേനി നേരിട്ടു ഇറങ്ങി. എതിര്‍പ്പുക്കാണിച്ച പള്ളികളില്‍ നേരിട്ടുപോയി രൂപങ്ങള്‍ എല്ലാം പുറത്താക്കി. മുട്ടുകുത്തു പൂര്ണമായും നിരോധിച്ചു. തിരുമേനിക്കു പിന്‍ബലമായി നിന്നിരുന്ന രണ്ടു അച്ചന്മാര്‍ ചെങ്ങരൂര്‍ ഇടവകക്കാരായിരുന്നു. ബഹുമാനപെട്ട ചെറിയാന്‍ പവ്വോത്തികുന്നേല്‍ ( വലിയ കണ്ടത്തില്‍ ) അച്ചനും മഞ്ഞനാം കുഴിയില്‍ ബഹുമാനപെട്ട മൈക്കിള്‍ ഓ.ഐ.സി .അച്ചനുമായിരുന്നു.

ഒരിക്കല്‍ തിരുമേനി പറഞ്ഞതു ഓര്‍ക്കുന്നു ഉറക്കമില്ലാത്ത രാവുകള്‍ ധാരാളമുണ്ടെന്ന്. ഇത്ര ദീര്‍ഘവീക്ഷണവും ധൈര്യവും ഉള്ള മറ്റൊരു മെത്രാന്‍ മലങ്ങ്കര കത്തോലിക്കാസഭയില്‍ ഉണ്ടായിട്ടില്ലെന്നു പറയാം .ലിറ്റര്‍ജില്‍ കടന്നുകൂടിയ ലത്തീനീകരണമെല്ലാം മാറ്റിയതു തിരുമേനിയായിരുന്നു.

(ചക്കാലമുറിയിൽ ജോസഫ് അച്ചായൻ ഫെയിസ് ബുക്കിലിട്ട പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ)

Thursday, September 10, 2015

കബറിടങ്ങളിലൂടെ...

കല്യാണത്തിന് സ്തുതികൊടുത്ത് ഇറങ്ങുക എന്ന ഒരു പാരമ്പര്യമുണ്ട് മാർ തോമാ നസ്രാണികൾക്ക്.  ഇക്കാലത്ത് ക്യാമറാച്ചേട്ടന്മാര് കാർമ്മികരാവുന്ന ഈ കർമ്മത്തിൽ എത്രത്തോളം വൈകാരികത അവശേഷിയ്ക്കുന്നുണ്ട് എന്നറിയില്ല, സ്തുതികൊടൂക്കുവാൻ പോലും പഠിച്ചിട്ടില്ലാത്ത പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും.  ഇതെഴുതുമ്പോൾ പോലും എന്റെ കണ്ണുകൾ നനയുകയും എന്തൊക്കെയോ സ്വരങ്ങൾ കണ്ഢനാളത്തിൽ തിങ്ങിനിറയുകയും ചെയ്യുന്നത് ഒരു പക്ഷേ അതിന്റെ വൈകാരികത അനുഭവിച്ചറിയുവാനുള്ള ഭാഗ്യമുണ്ടായതുകൊണ്ടാണ്. കല്യാണത്തിനു വരാൻ കഴിയാത്ത പ്രായമായ സ്വന്തകാർക്ക് സ്തുതികൊടുക്കുന്നത്  ഏറെ വൈകാരികമാണ്. മനസുകൊണ്ട് അവരുണ്ടാകണമെന്ന് ആഗ്രഹിയ്ക്കുകയും അവർ വരില്ല എന്നു തിരിച്ചറിയുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന വികാരത്തിന്റെ വേലിയേറ്റങ്ങൾ ഒരു ലേഖനത്തിൽ അടയാളപ്പെടുത്താനാവുന്നതല്ല. കടന്നു പോയ പ്രീയപ്പെട്ടവരുടെ ചിത്രത്തിനു മുൻപിൽ സ്തുതികൊടുക്കുന്നതും അവരുടെ ഓർമ്മയ്ക്കു മുൻപിൽ അനുഗ്രഹത്തിനായി തലകുനിയ്ക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന തിക്കുമുട്ടൽ അനുഭവിച്ചുതന്നെ അറിയണം. വഴിതെറ്റിപ്പോകുമായിരുന്ന തന്നെ നേർവഴിയ്ക്കു നടത്തിയ ഗുരുഭൂതൻ കൂടിയായ കാർന്നോനെ തന്റെ മകളുടെ കല്യാണത്തിനു പൊന്നാട അണിയിച്ചപ്പോൾ ഒരു ഉന്നത ഉദ്ദ്യോഗസ്ഥനുണ്ടായ വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായത് ഓർക്കുന്നു.  നമ്മെ വളർത്തി വലുതാക്കിയവരുടെ, വഴിത്താരയിൽ വെളിച്ചമായവരുടെ, സ്നേഹിച്ചവരുടെ ഓർമ്മ എന്നും ഒരു സുഖമുള്ള ഒരു നൊമ്പരമാണ്.  എന്തു കാര്യം ചെയ്യുന്നതിനു മുൻപും  ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലെല്ലാം അവരെ ഓർമ്മിയ്ക്കുകയും അവരുടെ പ്രാർത്ഥനകളും അനുഗ്രഹവും ആഗ്രഹിയ്ക്കുകയും വേണം.

നമ്മുടെ കുർബാനയിലും ഇതുപോലെ ഒരു അവസരമുണ്ട്. കുർബാനയുടെ കേന്ദ്രഭാഗം എന്നു പറയുന്നത് അതിന്റെ കൂദാശാഭാഗമാണ്. നമ്മുടെ വിശ്വാസത്തിന്റെ കാരണക്കാരുടെ ഓർമ്മയ്ക്കു മുൻപിൻ നമസ്കരിച്ചിട്ടാണ് നമ്മൾ കൂദാശയിലേയ്ക്കു  കടക്കുന്നത്.  വിവാഹത്തിനു സ്തുതികൊടുക്കുന്നതു പോലെയുള്ള ഒരു അവസരം. പക്ഷേ എന്താണെന്നോ എന്തിനാണെന്നോ മനസിലാകാതെ  പോകുന്നതതുകൊണ്ട്  കുർബാനയിലെ ഈ ഭാഗം പലപ്പോഴും നമ്മെ  പലപ്പോഴും സ്പർശിയ്ക്കാതെ പോകുന്നു. ഒന്നു രണ്ടു പാദങ്ങൾ ഒഴിവാക്കിയാലെന്താ എന്നൊക്കെ ചിലരൊക്കെ ചിന്തിയ്ക്കുന്നതും അതുകൊണ്ടാണ്.

ഒന്നാമതായി നമ്മൾ മർത്ത് മറിയത്തിന്റെ ഓർമ്മയാണ് പരിശുദ്ധ മദ്ബഹായിൽ ആചരിയ്ക്കുന്നത്. ഒന്നതത്തിൽ നിന്നു നമ്മെ സന്ദർശിച്ച ഉദയപ്രകാശം അവളിലാണ് ഗർഭം ധരിച്ചത്, അവളിൽ നിന്നാണ് പിറന്നത്. അവളെയാണ് നമ്മുടെ കർത്താവ് നമുക്ക് അമ്മയായി തന്നത്.  നമ്മുടെ കർത്താവിന്റെ കല്ലറ(മദ്ബഹാ)യിലൂടെ നാം നമ്മുടെ മാതാവിന്റെ കല്ലറയ്ക്കു മുൻപിലെത്തുന്നു. നമ്മുക്കു പ്രാർത്ഥനിയ്ക്കാം പരിശുദ്ധ മറിയമേ, നിന്റെ തിരുക്കുമാരന്റെ, നിന്റെ തിരുക്കുമാരന്റെ മണവാട്ടിയായ സഭയുടെ കുർബാന നിസ്സാരരും ബലഹീനരും പാപികളായ ഞങ്ങളിതാ അർപ്പിയ്ക്കുന്നു. നിന്റെ പ്രാർത്ഥന ഞങ്ങളെ ശക്തിപ്പെടുത്തട്ടെ, നിന്റെ പ്രാർത്ഥനകൾ ഞങ്ങളുടെ ഈ കുർബാനയോടു ചേരട്ടെ.

രണ്ടാമത് നാം ചെല്ലുന്നത് ശ്ലീഹന്മാരുടേയും നമ്മുടെ കർത്താവിന്റെ സ്നേഹിതരുടേയും കല്ലറകൾക്കു മുന്നിലാണ്. അവരാണ് നമ്മുടെ കർത്താവിലുള്ള വിശ്വാസം നമുക്കു നൽകിയത്.  പന്ത്രണ്ടു ശ്ലീഹന്മാരുടെ കല്ലറകൾ നമ്മുടെ കർത്താവിന്റെ കല്ലറയിലൂടെ നമുക്കു മുൻപിൽ തെളിയുന്നു. കേപ്പായുടെ, അന്ത്രയോസിന്റെ, യാക്കോവിന്റെ, യോഹന്നാന്റെ.. അങ്ങനെ പന്ത്രണ്ടു ശ്ലീഹന്മാരുടെ കല്ലറകൾ, കർത്താവിന്റെ സുവിശേഷം രചിച്ച സുവിശേഷകന്മാരുടെ കല്ലറകൾ, 72 ശ്ലീഹന്മാരുടെ കല്ലറകൾ, സ്നാപകയോഹന്നാന്റെ കല്ലറ...അവനാണ് വെളിച്ചത്തിനു സാഷ്യം നൽകിയത്. എല്ലാ കല്ലറകൾക്കു മുൻപിലും നാം നമസ്കരിയ്ക്കുന്നു.  നിങ്ങൾ ആർക്കു സാക്ഷ്യം നൽകിയോ അവന്റെ കുർബാന, നിങ്ങൾ വിവിധങ്ങളായ സ്ഥലങ്ങളിൽ നിങ്ങൾ സ്ഥാപിച്ച ഏകവും പരിശുദ്ധവും സാർവത്രികവുമായ സഭയുടെ കുർബാന നിസ്സാരരും ബലഹീനരും പാപികളായ ഞങ്ങളിതാ അർപ്പിയ്ക്കുന്നു. നിങ്ങളുടെ പ്രാർത്ഥന ഞങ്ങളെ ശക്തിപ്പെടുത്തട്ടെ, നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങളുടെ ഈ കുർബാനയോടു ചേരട്ടെ.

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ കബറിടം നമ്മുക്കു മുൻപിൽ തെളിയുന്നു. പിതാവേ നീയാണ് ഞങ്ങളെ വിശ്വാസം പഠിപ്പിച്ചത്, വിജാതീയരോ യഹൂദരോ ഒക്കെയായിരുന്ന ഞങ്ങളുടെ പക്കലേയ്ക്ക് ജീവന്റെ സുവിശേഷവുമായി വന്നത് നീയാണ്.  അതാ അദ്ദായിയുടെയും മാറിയുടേയും കല്ലറകൾ; തോമാശ്ലിഹായുടെ ശിഷ്യന്മാരായ അവരുടെ പേരിലുള്ള കുർബാനയാണ് നാം അർപ്പിയ്ക്കുന്നത്, ഗീവർഗ്ഗീസിന്റെ കല്ലറ,  അപ്രേമിന്റെ കല്ലറ തുടങ്ങി കരിയാറ്റിയുടെ കല്ലറ, പാറേമാക്കന്റെ കല്ലറ, ഇക്കാക്കോയുടെ കല്ലറ അങ്ങനെ എത്ര എത്ര പേർ.. നമ്മുടെ സഭയ്ക്കു വേണ്ടി രക്തസാക്ഷിത്വം വരിയ്ക്കുകയും സഭയ്ക്കു വേണ്ടി പോരാടുകയും വിശ്വാസത്തിന്റെ വിശുദ്ധ പ്രബോധനങ്ങൾ നമുക്ക് നൽകിയവരുടേയും കല്ലറകൾ. എല്ലാ കല്ലറകൾക്കു മുന്നിലും നമസ്കരിയ്ക്കുന്നു. അവരുടെ ചോരയും വിയർപ്പമാണ് നമ്മുടെ സഭയെ പടുത്തുയർത്തിയത്, അവരുടെ പ്രബോധനങ്ങളാകുന്ന ചുടുകട്ടകൾകൊണ്ടാണ് ഈ പള്ളി പണിയപ്പെട്ടിരിയ്ക്കുന്നത്, അവരു പഠിപ്പിച്ച പ്രാർത്ഥനകളാണ് നമ്മൾ ചൊല്ലുന്നത്. അവരെ മറന്നിട്ട് ഒരു കുർബാനയർപ്പിയ്ക്കുവാൻ നമുക്കാവില്ല. അവരോടു ചേർന്നു നിന്നല്ലാതെ ഒരു കുർബാനയർപ്പിയ്ക്കുവാൻ നമുക്കാവില്ല.

കടന്നു പോയ നമ്മുടെ പ്രീയപ്പെട്ടവർ, വിശ്വാസം പരമ്പരാഗതമായി നാം സ്വീകരിച്ചത് അവരിലൂടെയാണ്. അവരുടെ വിരലിൽ തൂങ്ങിയല്ലെ നമ്മൾ പണ്ടു പള്ളിയിൽ വന്നത്, അവരുടെ കൂടെ നിന്നല്ലേ നാം കുർബാന സ്വീകരിച്ചത്. അവരെല്ലാം മഹത്വപൂർണ്ണമായ ഉത്ഥാനത്തെയും അവർണ്ണനീയമായ സ്വർഗ്ഗഭാഗത്തെയും പ്രതീക്ഷിച്ച് നിദ്രയിലാണ്. അവരെ മറന്ന് നമ്മുക്ക് കുർബാനയർപ്പിയ്ക്കുവാനാവില്ല.

കർത്താവിന്റെ കല്ലറയിലൂടെ മാതാവ് തൊട്ടിങ്ങോട്ട് നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാവരേയും നമ്മൾ കണ്ടു, അവരുടെ കല്ലറകളിൽ നമ്മൾ നമസ്കരിച്ചു, ഈ കുർബാനയിൽ അവരും പങ്കു ചേരുകയാണ്. അവർക്കൊപ്പം നമുക്ക് കുർബാനയർപ്പിയ്ക്കാം.