Monday, January 11, 2016

നമ്മുടെ യാമനമസ്കാരങ്ങൾ

സീറോ മലബാർ സഭ ഉപയോഗിയ്ക്കുന്ന യാമനമസ്കാരങ്ങളുടെ ഉറവിടം ഫാ: പോൾ ബഡ്ജാൻ തയ്യാറാക്കിയ സുറിയാനീ യാമനമസ്കാരങ്ങളാണ്. ഇത് കൽദായ സഭയ്ക്കുവേണ്ടി സിനഡിന്റെന്റെ താത്പര്യപ്രകാരം ചെയ്തതാണ് (1853-1887). വത്തിയ്ക്കാൻ സീറോമലബാർ സഭയുടെ യാമനമസ്കാരങ്ങളുടെ ഉറവിടമായി കണക്കാക്കുന്നത് ഇതാണ്. ബഡ്ജാൻ അതുവരെ ഉണ്ടായിരുന്ന പൗരസ്ത്യ സുറിയാനി യാമനമസ്കാരങ്ങളുടെ കയ്യെഴുത്തുപ്രതികളും മറ്റും പരിശോധിച്ചാണ് ഇതു തയ്യാറാക്കിയത്.
പൗരസ്ത്യ സുറിയാനീ സഭയുടെ യാമനമസ്കാരങ്ങളെ ക്രോഡീകരിച്ചു ക്രമപ്പെടുത്തിയത് പൗരസ്ത്യസുറീയാനീ പാത്രിയർക്കീസായ ഈശോയ്യാബ് മൂന്നാമനാണ് (647-657). ഇവിടെയും മനസിലാക്കേണ്ട സംഗതി ഈശോയാബ് അല്ല ഇതൊക്കെയും രചിച്ചത് എന്നാണ്.
നമ്മുടെ കൂദാശകളിലെയും യാമനമസ്കാരങ്ങളിലെയും പ്രാർത്ഥനകൾ രചിയ്ക്കപ്പെട്ടത് സഭാപിതാക്കന്മാരാലാണ്. നിസിബസിലെ മാർ യാക്കോബ്, മാർ ശിമയോൻ ബർസബാ, മാർ അപ്രേം, നർസായി, ബാബായി എന്നിവരെല്ലാം നമ്മുടെ ദൈവാരാധനാശൈലിയുടെ ഭണ്ഢാരങ്ങളിലേയ്ക്ക് സംഭാവന നൽകിയവർ ആണ്. അതായത് വിവിധ കുർബാനക്രമങ്ങൾ നിയതരൂപത്തിലെത്തുന്ന കാലത്തുതന്നെ യാമനമസ്കാരങ്ങളൂം അതിന്റെ നിയതരൂപത്തിലെത്തി.
പോൾ ബഡ്ജാന്റെ യാമനമസ്കാരങ്ങൾ നിലവിൽ വരുന്നതിനു മുൻപു തന്നെ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ ഈ രംഗത്ത് പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ലഭ്യമായ പുരാതന കയ്യെഴുത്തു പ്രതികളിൽ നിന്ന് അദ്ദേഹം യാമനമസ്കാരങ്ങളുടെ ഒരു സംഗ്രഹം തയ്യാറാക്കി. ഇത് പുത്തൻപള്ളിയിൽ നിന്നും അദ്ദേഹത്തിന്റെ മരണശേഷം 1876ൽ പ്രസിദ്ധീകരിച്ചു.
ഇന്ന് സീറോ മലബാർ സഭ റംശ (സന്ധ്യ), ലെലിയ (രാത്രി), സപ്ര (പ്രഭാത) എന്നിവ പുനരുദ്ധരിച്ച്, മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ദനഹാ സർവ്വീസ് കാലാ ദശ്‌ഹറ, ഖൂത്താ-ആ, ഏന്താന എന്നിവയും ദബ്ശാ ശായീൻ എന്ന പേരിൽ വൈകുന്നേരം മൂന്നുമണിയ്ക്കുവേണ്ടി ഒരു ക്രമവും തയ്യാറാക്കിയിട്ടുണ്ട്.
ഇപ്പോൾ സന്യാസ സമൂഹങ്ങളിലും പള്ളികളിലും വീടുകളിലും ഉപയോഗിയ്ക്കുവാനായി നിർദ്ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നത് 1986ൽ സീറോ മലബാർ ബിഷപ്സ് കോൺഫറൻസ് അംഗീകരിച്ച ഒരു ക്രമമാണ്. ഇതാണ് നിലവിൽ ഉറവിടത്തോട് വിശ്വസ്തത കാണിയ്ക്കുന്ന ക്രമം. നമ്മുടെ സഭയുടെ ദൗർഭാഗ്യം കൊണ്ട് ഇന്നും അത് എല്ലായിടത്തും എത്തിയിട്ടില്ല. ഇതിനു മുൻപ് ആബേലച്ചന്റെ ഒരു ക്രമം നിലവിലിരുന്നു. അത് സന്യാസിനികളുടെ ഉപയോഗത്തിനായി തയ്യാറാക്കിയതായിരുന്നു. പല സന്യാസ സമൂഹങ്ങളിലും ഇപ്പോഴും അത് നിലവിലുണ്ടു താനും. അതിന്റെ ഒരു ന്യൂനത പലപ്പോഴും ഉറവിടങ്ങളോട് വിസ്തസ്തത പുലർത്തുവാൻ അതിന് ആവുന്നില്ല എന്നുള്ളതാണ്.
കൂദാശകളൂം കൂദാശാനുകരണങ്ങളും കഴിഞ്ഞാൽ പ്രാർത്ഥനകളിൽ അടുത്ത സ്ഥാനം യാമനമസ്കാരങ്ങൾക്കാണ്. അവയ്ക്ക് ഭക്താഭ്യാസങ്ങളേക്കാൾ സ്ഥാനമുണ്ടെന്ന സഭയുടെ പ്രബോധനം മുഖവിലയ്ക്കെടുക്കുവാൻ പലർക്കും ആവുന്നില്ല എന്നതാണ് നഗ്നസത്യം.

പ്രൊട്ടസ്റ്ററ്റു ദൈവശാസ്ത്രവും വിജാതീയവിശ്വാസവും

കത്തോലിയ്ക്കാ സഭ നേരിടുന്ന വെല്ലുവിളി പ്രൊട്ടസ്റ്ററ്റു ദൈവശാസ്ത്രവും വിശ്വാസത്തിന്റെ വിജാതീയവത്കരണവും ആണെന്നും ഞാൻ പറയും. സഭധികാരികൾ അതിനെ എത്രകണ്ട് മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. കത്തോലിയ്ക്കരാണെന്ന് അഭിമാനിയ്ക്കുന്നവരിൽ ബഹുഭൂരിപക്ഷവും അറിഞ്ഞോ അറിയാതെയോ പിൻപറ്റുന്നത് - അൽമായരും വൈദീകരുമടക്കം - ഇതാണ്. അവർ സത്യമറിയുകയോ സത്യം അന്വേഷിയ്ക്കുകയോ ചെയ്യുന്നില്ല. മസ്തിഷ്കപ്രക്ഷാളകരുടെ തലയിണമന്ത്രങ്ങൾക്ക് വശംവദരായി തങ്ങളുടേതായ കൂപങ്ങളിൽ സ്വയം ആനന്ദം കണ്ടെത്തുന്ന മണ്ഢൂകങ്ങളാണ് അത്തരക്കാർ.

 കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ ശൈലിയോട് താദാത്മ്യപ്പെടുന്നവർ പിന്നീട് ചിന്തിയ്ക്കുന്നത് പ്രൊട്ടസ്റ്റന്റുകാരെപ്പോലെയാണ്. പാരമ്പര്യങ്ങളിലും റീത്തുകളിലും അവർ വിഭാഗീയതമാത്രം ദർശിയ്ക്കുന്നു. അത് കത്തോലിയ്ക്കാ സഭയ്ക്കു പുറത്തുള്ള എന്തോ ആണെന്നു ധരിയ്ക്കുന്നു. പാരമ്പര്യങ്ങളിലൂടെയും റീത്തുകളിലൂടെയും സഭ പങ്കുവച്ചു തരുന്ന മിശിഹാനുഭവത്തിൽ അവർക്കു താത്പര്യമില്ല. വ്യക്തിപരമായ അനുഭവങ്ങളും വ്യക്തിപരമായ അനുഭൂതികളുമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം. സഭയുടെ പ്രബോധനങ്ങളേക്കാൾ വ്യക്തികൾക്കുണ്ടാകുന്ന അത്ഭുത ദർശനങ്ങളെ അവർ വിലമതിയ്ക്കുന്നു. സഭയുടെ ഔദ്യോഗിക രേഖകൾക്കുപരി, സഭയുടെ മതബോധനത്തിലുപരി ധ്യാനപ്രസംഗകന്റെ യുക്തിവിചാരങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിശദീകരണങ്ങൾക്കും സ്വീകാര്യത കല്പിയ്ക്കും. സഭയിലെ ദൈവാരാധനയെക്കാളും സഭയുടെ ദൈവാരാധനയെക്കാളും വ്യക്തികേന്ദ്രീകൃതമായ ഭക്താഭ്യാസങ്ങളിൽ അഭിരമിയ്ക്കും.

 ഇതിലും അപകടകരം ഒരു പക്ഷേ വിജാതീയ ഭക്തിയാണ്. ഒരേ സമയം വിഗ്രഹാരാധനയ്ക്കെതിരെയും വിഗ്രഹാരാധനയെ അനുകൂലിച്ചും അവർ സംസാരിയ്ക്കും. ഒട്ടേറെ വിഗ്രഹങ്ങളെ അവർ തങ്ങൾ അറിയാതെ തന്നെ ചുമന്നുകൊണ്ടു നടക്കും. അവയിൽ ചിലതിനോട് അവർക്കു ഭയമാണ്. കർത്താവിന്റെ പദ്ധതിയെക്കാളുപരി ജീവിതാനുഭവങ്ങളിൽ അവർ ദൈവത്തിന്റെ ശിക്ഷയേയും രക്ഷയേയും കാണും. ഭൗതീകമായ ആവശ്യങ്ങളാണ് അവരുടെ പ്രാത്ഥനയുടെ കേന്ദ്രം. ഒരു വിശുദ്ധനിൽ നിന്നു കാര്യസാധ്യമുണ്ടാവാതെ വരുമ്പോൾ മറ്റൊരാളെപ്പിടിയ്ക്കും. കാര്യം സാധിച്ചു തരുന്നവരുടെ ശക്തിയെ അവർ സാക്ഷിയ്ക്കും. വിശുദ്ധിയെ കച്ചവടവുമായി ചേർത്ത് ചിലർക്ക് ചിലകാര്യങ്ങളെന്നു തീരുമാനിയ്ക്കും. അടുത്തുള്ള പള്ളിയെ വെടിഞ്ഞ് അകലെയുള്ള അന്തോനീസിനെ തേടിപ്പോവും. അടുത്തുള്ള മാതാവിനെ മറന്ന് അകലെയുള്ള മാതാവിനെ തേടിപ്പോവും. ഈശോ മിശീഹായുടെ ശിഷ്യനായ യൂദാശ്ലീഹായെയല്ല അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാത്തദേവൂസിനെ അവർ സ്നേഹിയ്ക്കും. കർത്താവിന്റെ വളർത്തുപിതാവായ യൗസേപ്പിനെയല്ല അത്ഭുതപ്രവർത്തകനായ യൗസേപ്പിനെയാണ് അവർക്കു താത്പര്യം. കർത്താവിന്റെ അമ്മ മറിയത്തേക്കാൾ "അപേക്ഷകളെ ഉപേക്ഷിയ്ക്കാത്ത" മറിയത്തെയാണ് താത്പര്യം.

Wednesday, December 23, 2015

ഇസ്രായേൽ ജനം പേർഷ്യൻ ഭരണത്തിൽ

സൈറസ്സിന്റെ നേതൃത്വത്തിൽ പേർഷ്യ ബാബിലോണിനെ ആശ്രമിയ്ക്കുകയും  ഇസ്രായേൽ ജനം സൈറസിന്റെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു. സൈറസ്സിന്റെ മകൻ ഈജിപ്ത് കീഴടക്കിയതോടു കൂടി പശ്ചിമേഷ്യ മുഴുവൻ പേർഷ്യൻ ഭരണത്തിൽ കീഴിലായി.

പേർഷ്യൻ ഭരണം ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറുടെ  ആക്രമണം വരെ തുടർന്നു.

ബാബിലോണിയൻ പ്രവാസം

അസീറിയായുടെ കീഴിലായിരുന്ന ബാബിലോൺ നബോപൊലാസറിന്റെ കാലത്ത് സ്വന്തന്ത്ര രാജ്യമായി.  നബൊപൊലാസർ  കൽദായ ഗോത്രക്കാരനായിരുന്നു. നബോപ്പൊലാസർ,  അസ്സീറിയായുടെ മറ്റു പ്രവശ്യകളായിരുന്ന മേദിയ, പേർഷ്യ തുടങ്ങിയവയുമായി ചേർന്ന് അസ്സീറിയാ കീഴ്പ്പെടുത്തി.

യഹോയാക്കിം യൂദായുടെ രാജാവായിരിയ്ക്കെ ബാബിലോൺ രാജാവായ നബുക്കദ്നേസർ ജറൂസലേമിനെ ആക്രമിച്ചു കീഴ്പ്പെടുത്തി (ബി.സി 605) . നബുക്കദ്നേസർ നബോപൊലാസറിന്റെ മകനായിരുന്നു.

ബാബിലോൺ പ്രവാസം  സൈറസിന്റെ പേർഷ്യ ബാബിലോണിനെ കീഴ്പ്പെടുത്തുന്നതു വരെ തുടർന്നു.



Friday, December 18, 2015

അസ്സീറീയൻ പ്രവാസം

സോളമന്റെ മരണശേഷം  ബി.സി 931ൽ ഇസ്രായേൽ വിഭജിയ്ക്കപ്പെട്ടു. തെക്ക് യൂദാരാജ്യവും വടക്ക് ഇസ്രായേൽ രാജ്യവും. സോളമന്റെ മകനായ റഹോബോവാം യൂദായേയും നെബോത്തിന്റെ പുത്രൻ ജറോബോവാം ഇസ്രായേലിനെനും ഭരിച്ചു.

ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ഞാൻ സോളമന്റെ കയ്യിൽ നിന്ന് രാജ്യമെടുത്ത് പത്തുഗോത്രങ്ങൾ നിനക്കു (ജറോബോവാമിന്) തരും. (1 രാജാക്കന്മാർ 11:31)

മെനാഹേം രാജാവായിരിയ്ക്കെ (2 രാജാക്കന്മാർ 15: 17-20) അസ്സീറിയൻ രാജാവായ തിൽഗെത്ത് പെൽനേസർ ഇസ്രായേലിനെ ആക്രമിച്ചു (738 ബീ.സി). അവൻ റൂബൻ, ഗാദ് ഗോത്രങ്ങളേയും മനാസെയുടെ അർദ്ധഗോഗ്രത്തെയും തടവുകാരായി പിടുച്ചുകൊണ്ടു പോയി. (1 ദിനവൃത്താന്തം 5:26). മെനാഹാം അസ്സീറിയായ്ക്കു കപ്പം കൊടുത്തു.

ആഹാസ് യൂദയായുടെ രാജാവായിരുന്ന കാലത്ത് ബിസി 735ൽ അസ്സീറീയായുടെ സാമന്ത പ്രദേശങ്ങളായിരുന്ന സിറിയയും ഇസ്രായേലും യൂദയായെ ആക്രമിച്ചു. ആഹാസ് തിൽഗെത്ത് പെൽനേറിന് ആളയച്ചു,  കപ്പം കൊടുത്ത് സാമന്തനായി.  ആഹാസിന്റെ  പന്ത്രണ്ടാം ഭരണവർഷം ഹോസിയ  സമരിയായിൽ ഇസ്രായേലിന്റെ രാജാവായി. അക്കാലത്ത് തിൽഗെത്ത് പെൽനേറിന്റെ മകൻ ഷമൽനേസർ ഇസ്രായേലിനെ ആക്രമിച്ചു.  ഹോസിയ ഷമൽനേസറിനു കപ്പം കൊടുത്തു. എന്നാൽ പിന്നീട് ഹോസിയ ഈജിപ്തു മായി ചേരുകയും അസ്സീറിയായ്ക്കു കപ്പം കൊടുക്കുന്നതു നിർത്തുകയും ചെയ്തു (ബി.സി 725). അസ്സീറിയ ഇസ്രായേലിനെ ആക്രമിച്ചു, മൂന്നു വർഷത്തേയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഹോസിയായുടെ 9 ആം ഭരണവർഷം ഇസ്രായേൽ അസ്സീറിയായ്ക്കു കീഴിലാവുകയും ഇസ്രായേൽക്കാരെ അസ്സീറിയായിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു.

ഇക്കാലത്ത് യൂദാ അസ്സീറിയായ്ക്ക് കപ്പം കൊടുക്കുകയായിരുന്നു. ആഹാസ് അസീറിയൻ ദേവന്മാരുടെ പ്രതിമകൾ യൂദയായിൽ നിർമ്മിയ്ക്കുകയും ചെയ്തു.   യൂദായ്ക്കു വടക്ക്, അസീറിയ കീഴ്പ്പെടുത്തിയ എന്നാൽ നാടുകടത്തപ്പെടാതിരുന്ന ഇസ്രായേൽക്കാരുടെ പ്രദേശങ്ങളീലേയ്ക്ക്  അതിർത്തി വ്യാപിപ്പിയ്ക്കുകയും ചെയ്തു.

 അസ്സീറിയൻ രാജാവായ സെന്നാക്കരീബിന്റെ കാലത്ത് അസ്സീറിയ യൂദയായെ ആക്രമിച്ചു.  യൂദായുടെ പല നഗരങ്ങളൂം അസീറിയായുടെ അധീനതയിലായി. പക്ഷേ ഓർസ്ലേമിനെ വളഞ്ഞെങ്കിലും കീഴ്പ്പെടുത്താനയില്ല. യഹോയക്കിമിന്റെ ഭരണകാലത്ത് ബാബിലോൺ രാജാവായ നബുക്കദ്നേസർ ജറൂസലേമിനെ കീഴ്പ്പെടുത്തുന്നതുവരെ യൂദാ അസീറിയായുടെ സാമന്തരാജ്യമായിരുന്നു.


Thursday, December 17, 2015

അറമായ ഭാഷയുടെ വ്യാപനം ഏഷ്യയിൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മെസൊപ്പോട്ടോമിയായും പേർഷ്യായുമായും സിന്ധൂനദീതട നാഗരികതയുടെ കാലം മുതൽക്കേ വാണിജ്യബന്ധമുണ്ടായിരുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിനു മുൻപ്  ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളെ ചുറ്റി മെസൊപ്പോട്ടാമിയായിൽ നിന്നും പേർഷ്യയിൽ നിന്നും കേരളത്തിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും വരെ കടൽമാർഗ്ഗമുള്ള ഈ ബന്ധം നിലനിന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തെ മുറിച്ച് മൺസൂൺ കാറ്റ് ഉപയോഗിച്ചുള്ള പാത അന്നു കണ്ടെത്തിയിട്ടില്ലായിരുന്നതുകൊണ്ട്  അറേബ്യയിൽ നിന്നോ ഈജിപിതിൽ നിന്നോ ആഫ്രിയ്ക്കയിൽ നിന്നോ കച്ചവടക്കാർ ഇവിടെ  എത്തിയിരുന്നില്ല.

അറമായ അരാമിന്റെ ഭാഷ
നോഹിന്റെ പുത്രനായ ഷേമിന്റെ പുത്രൻ ആരാമിന്റെയും സന്തതിപരമ്പരയുടെയും ഭാഷയാണ് ആരമായ. ആരാമിന്റെ സഹോദരനായ അർപ്പക്‌സാദിന്റെ വംശപരമ്പരയിലാണ് അബ്രാഹം ജനിയ്ക്കുന്നത്. അബ്രാഹാവും അരമായനായിരുന്നു. അബ്രാഹാമിന്റെ   അനന്തരവനായിരുന്ന ലാബാന്റെ ഭാഷയും അറമായ തന്നെ.  അബ്രഹാം ജനിച്ച ഊറിലെ ഭാഷയും അരമായ തന്നെ ആയിരുന്നു. അബ്രാഹത്തിന്റെ പിതാവ് തേരഹ് ഊറിൽ നിന്നാണ് ഹാരാനിലേയ്ക്ക് മാറി താമസിയ്ക്കുന്നത്. ഊർ കൽദായുടെ ദേശമായിട്ടാണ് ബൈബിളിൽ പരാമർശിയ്ക്കപ്പെടുന്നത്. കൽദായരുടെ ഭാഷയും അതുകൊണ്ട് അരമായ എന്ന് അനുമാനിയ്ക്കാം.

ഹീബ്രു = അരമായ + കാനാൻ
 അബ്രാഹാമും ലോത്തും ഹാരാനിൽ നിന്ന് കാനാനിലേയ്ക്കു വന്നു. അരമായ ഭാഷ കാനാൻകാരുടെ ഭാഷയുമായി ചേർന്ന് ഹീബ്രു ഭാഷ ഉണ്ടായി. യാക്കോവും അമ്മാവനായ ലാബാനും തമ്മിലുള്ള സംസാരത്തിൽ യാക്കോവ് സംസാരിയ്ക്കുന്നത് ഹീബ്രുവും ലാബാൻ സംസാരിയ്ക്കുന്നത് അരമായയുമാണ്.  അരമായയുടെ കാനാൻ വകഭേദമായി ഹീബ്രുവിനെ കാണാവുന്നതാണ്.

മെസൊപ്പൊട്ടാമിയൻ ഭാഷകൾ
സുമേറിയൻ-അക്കദിയൻ ഭാഷകളാണ് മെസൊപ്പോട്ടാമിയായിലെ പുരാതന ഭാഷകൾ.  മറ്റൊരു ഭാഷ അറമായ ആണ്. ബി.സി മൂന്നാം സഹസ്രാബ്ധത്തിൽ സുമേറിയൻ-അക്കാദിയൻ ഭാഷകൾ തമ്മിൽ കൂടിക്കലരുകയും മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത്  സുമേറിയൻ ഭാഷ ഇല്ലാതാവുകയും അക്കാദിയൻ ഭാഷ ശക്തമാവുകയും ചെയ്തു. അക്കാദിയന് അസീറിയൻ, ബാബിലോണിയൻ ഭാഷാഭേദങ്ങളുണ്ടായിരുന്നു.  ബി.സി രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെ അറമായ കുടിയേറ്റങ്ങളൂടെ ഫലമായി ബാബിലോണീയായിലും അസീറിയായിലും അറമായ ശക്തിപ്രാപിച്ചു.  നിയോ അസ്സീറിയൻ സാമ്രാജ്യകാലത്ത്, തിഗിലത്ത് പെലേസറിന്റെ ഭരണത്തിൽ ( ബിസി 8ആം നൂറ്റാണ്ട്) കീഴിൽ അസീറിയിൽ സാമ്രാജ്യം വികസിയ്ക്കുകയും അറമായ ശക്തിപ്രാപിയ്ക്കുകയും അക്കാദിയൻ ഭാഷ നാമാവശേഷമാവുകയും ചെയ്തു.  പിന്നീടിങ്ങോട്ട് അറബി (എ.ഡി 8ആം നൂറ്റാണ്ട് )പശ്ചിമേഷ്യയിൽ വ്യാപിയ്ക്കുന്നതുവരെ അറമായ ആയിരുന്നു അവിടങ്ങളിലെ ഭാഷ.
  
യഹൂദരും  അറമായയും
പൂർവ്വപിതാവായ അവറാഹത്തിന്റെ ഭാഷ അറമായ ആയിരുന്നെന്നു നാം കണ്ടു കഴിഞ്ഞു. കാനാൻ വച്ച് അവറാഹത്തിന്റെ പിന്മുറക്കാരുടെ ഭാഷ ഹീബ്രു ആയി. പിന്നീട് അസീറിയൻ പ്രവാസം വരെ അവർ ഹീബ്രു ഉപയോഗിച്ചു. അസീറീയ ഇസ്രായേലിനെ കീഴടക്കുന്നതിലൂടെ അവരുടെ അറമായ ബന്ധം പുനസ്ഥാപിയ്ക്കപ്പെട്ടു. ഇക്കാലത്ത് യൂദയാ അസീറീയൻ വത്കരണത്തിനു വിധേയമായി.  പിന്നീട് ബാബിലോൺ അസീറീയായേയും യൂദയായേയും കീഴടക്കി. അതോടെ യഹൂദരുടെ സംസാര ഭാഷ പൂർണ്ണമായും അറമായ ആയി മാറി. പേർഷ്യ ബാബിലോണിനെയും ഈജിപിതിനെയും ആക്രമിച്ച് കീഴടക്കി.  അതോടെ പശ്ചിമേഷ്യ മുഴുവനും അറമായ സംസാരഭാഷ ആയിത്തീർന്നു.  യഹൂദരും ഇസ്രായേല്യരും  ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ചിതറിയ്ക്കപ്പെട്ടു, ഏഷ്യയുടെ  വാണിജ്യകേന്ദ്രങ്ങളിലൊക്കെ അറമായ കച്ചവടഭാഷയായി. ചിതറിയ്ക്കപ്പെട്ട യഹൂദരും ഇസ്രായേല്യരും അവിടങ്ങളിലൊക്കെ കുടിയേറീ കോളനികളുണ്ടാക്കി. യഹൂദർക്ക് അറമായയിൽ വേദപുസ്തകത്തിന്റെ പരിഭാഷയുണ്ടായി. അവരുടെ ദൈനം ദിന പ്രാർത്ഥനകൾ അറമായ ആയിത്തീർന്നു. പേർഷ്യൻ രാജാവായ സൈറസിന്റെ കാലത്ത് എസ്രായുടെയും നെഹമിയായും നേതൃത്വത്തിൽ യഹൂദരുടെ രാജ്യം പുനസ്ഥാപിയ്ക്കപ്പെട്ടു. എങ്കിലും അറമായയുടെ സ്വാധീനം തുടർന്നു.

അറമായ ഗ്രീക്ക് റോമൻ ഭരണത്തിൻ കീഴിൽ
പേർഷ്യയെ ഗ്രീക്കുകാർ കീഴടക്കി.  സാംസ്കാരികമായി ഏഷ്യയിൽ ഗ്രീക്ക് സ്വാധീനമുണ്ടായിരിയ്ക്കാമെങ്കിലും  സംസാരഭാഷയായി ഗ്രീക്കിനെ വളർത്തുവാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഭരണഭാഷയായി ഗ്രീക്കും സംസാരഭാഷയായി അറമായയും തുടർന്നു. പിന്നീട് റോമാക്കാർ ഗ്രീസിനെ കീഴടക്കുമ്പോഴും ഗ്രീക്കിന്റെയും അറമായയുടേയും സ്വാധീനം പഴയപടി തുടരുകയാണുണ്ടായത്. അതുകൊണ്ടൂ തന്നെ ഗ്രീക്ക്-റോമൻ നാണയങ്ങളുടെ സാന്നിധ്യം  ഗ്രീക്ക് റോമൻ ഭാഷകളുടെ സ്വാധീനമായി തെറ്റിദ്ധരിയ്ക്കേണ്ട കാര്യമില്ല. ഇക്കാലങ്ങളിലെല്ലാം ഈജിപ്തു മുതൽ കിഴക്കോട് ഇന്ത്യൻ ഉപഭൂഘണ്ടത്തിന്റെ പടിഞ്ഞാറു വരെ അറമായയ്ക്ക് പ്രകടമായ സ്വാധീനമൂണ്ടായിരുന്നു.



Monday, December 7, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ -2

മെസൊപ്പൊട്ടാമിയൻ നാഗരികതയുമായി സിന്ധൂനദീതട നാഗരികതയ്ക്ക് ഉണ്ടായിരുന്ന കച്ചവടബന്ധങ്ങൾ ആര്യന്മാരുടെ ആക്രമണശേഷം ദക്ഷിണേന്ത്യയിലേയ്ക്ക് പാലായനം ചെയ്ത സിന്ധൂനദീതടവാസികൾ തുടർന്നിരിയ്ക്കണം.  ദ്രാവിഡന്മാരാണ് സിന്ധൂനദീതട വാസികൾ എന്ന് ഒരു വാദമുണ്ട്. സിന്ധൂനദീതട ലിപിയെ ദ്രാവിഡലിപിയുടെ പൂർവ്വരൂപമായാണ് ഇരവിത്താനം മഹാദേവൻ കണക്കാക്കുന്നത്. സിന്ധൂനദീതടവാസികൾക്ക്  പേർഷ്യയുമായും മെസൊപ്പൊട്ടൊമിയയുമായും കച്ചവടബന്ധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് പേർഷ്യയുമായും മെസൊപ്പൊട്ടാമിയുമായും ഉണ്ടായ വാണിജ്യബന്ധങ്ങൾ.

കേരളത്തിന്  അറബിക്കടലിന്റെ പടീഞ്ഞാറൻ തീരവുമായി കടൽ‌ മാർഗ്ഗമുള്ള വാണീജ്യപാത രണ്ടു തരത്തിലാണ്. ഒന്ന് ഏഷ്യയുടെ തീരഭാഗങ്ങളെ ചുറ്റിയുള്ള നീളം കൂടിയ പാത, രണ്ട് അറബിക്കടലിനെ മുറികൊണ്ട് ചെങ്കടലിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്കുള്ള പാത. രണ്ടാമത്തേത് ഹിപ്പാലസിന്റെ കണ്ടുപിടുത്തമായാണ് അറിയപ്പെടുന്നത്.  അതുകൊണ്ടു തന്നെ ഹിപ്പാലസിനു മുൻപ് കേരളത്തിന് അറേബ്യയുമായോ ഈജിപ്തുമായോ ആഫ്രിയ്ക്കൻ രാജ്യങ്ങളുമായോ നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നില്ല എന്ന അനുമാനത്തിലെത്താം. ഈജിപിതിനും അറേബ്യായ്ക്കും ആഫ്രിയ്ക്കൻ രാജ്യങ്ങളുമായി കടൽമാർഗ്ഗമുണ്ടായിരുന്ന കച്ചവടബന്ധത്തിനു തെളിവുകളുണ് എങ്കിലും അവർക്ക് ഇന്ത്യൻ മഹാസമുദ്രം കുറുകെക്കടന്നുള്ള കച്ചവടമുണ്ടായിരുന്നതായി കരുതുവാൻ വയ്യ.  ദക്ഷിണേന്ത്യൻ വസ്തുവകകൾ പ്രത്യേകിച്ച് സുഗന്ധവ്യജ്ഞനങ്ങൾ അവർക്ക് ലഭിച്ചത് മെസൊപ്പോട്ടാമിയായിൽ നിന്നാണ്. ചുരുക്കത്തിൽ ദക്ഷിണേയ്ക്ക് നേരിട്ട് കച്ചവമുണ്ടായിരുന്നത് പേർഷ്യയുമായും മെസൊപ്പൊട്ടാമിയായുമായും മാത്രമായിരുന്നു എന്ന അനുമാനത്തിലേയ്ക്കാണ് ഇതെത്തിയ്ക്കുന്നത്. (ചൈനയുമായുള്ള കച്ചവടബന്ധം ഇവിടെ പരിഗണിയ്ക്കുന്നില്ല)