Sunday, February 28, 2021

കൽദായവാദം! - അന്തെന്താണു സാധനം?

 പറഞ്ഞു പഴകിയ പായരാങ്ങൾ ആവർത്തിയ്ക്കണം എന്നു കരുതിയിട്ടല്ല. എങ്കിലും ചിലതൊക്കെ ആവർത്തിയ്ക്കുക തന്നെ വേണം ഓർമ്മകൾ നഷ്ടപ്പെടുകയും ചരിത്രം പഠിയ്കാൻ താത്പര്യം കാണിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ.

സീറോ മലബാർ സഭയിൽ കൽദായ വാദം എന്നൊന്നില്ല. ഒന്നുകിൽ കൽദായപാരമ്പര്യങ്ങൾ എന്താണെന്നോ പൗരസ്ത്യ പാരമ്പര്യങ്ങൾ എന്താണെന്നോ സുറിയാനീ പാരമ്പര്യങ്ങൾ എന്താണെന്നോ അറിയാത്ത പിള്ളമാരുടെ ചൊറിച്ചിലാണ് "കൽദായവാദം".
1. ജനാഭിമുഖം vs ദൈവാഭിമുഖം
രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം ലത്തീൻ സഭയിൽ ആരംഭിയ്ക്കുകയും വത്തിയ്ക്കാൻ കൗൺസിൽ നിർദ്ദേശിയ്ക്കുകയോ അഭിലഷിയ്ക്കുകയോ ചെയ്തിട്ടില്ല എങ്കിൽ പോലും പിതൃത്വം വത്തിയ്ക്കാൺ കൗൻസിലിൽ ചാർത്തപ്പെടുകയും ചെയ്യപ്പെട്ട കൗതുകകരമായ സംഗതിയാണ് ജനാഭിമുഖ കുർബാന. 1970 പട്ടം സ്വീകരിച്ച എറണാകുളം രൂപതക്കാരനായ ഫാ. വർഗ്ഗീസ് പാത്തിക്കുളങ്ങര അന്ന് തന്റെ "പുത്തൻ കുർബാന" ജനാഭിമുഖമായി അർപ്പിയ്ക്കുവാൻ ആഗ്രഹിയ്ക്കുകയും രൂപത അത് നിഷേധിയ്ക്കുകയും ചെയ്തു എന്ന വസ്തുത ചിലർക്കെങ്കിലും അറിവുണ്ടായിരിയ്ക്കും. സീറോ മലബാർ സഭയെ സംബന്ധിച്ച് 1971 വരെ ജനാഭിമുഖം എന്ന രീതി ഇല്ല. ഇതിനു ശേഷം 1971 മുതലാണ് ജനാഭിമുഖം രൂപതകൾ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിച്ചു തുടങ്ങുന്നത്. ഇതിൽ സാമാന്യമായ ഒരു അഭിപ്രായ രൂപീകരണമോ സഭയുടെ ഔദ്യോഗികമായ ഒരു നിർദ്ദേശമോ സീറോ മലബാർ സഭയിൽ ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഏതാനും അച്ചന്മാരുടേയും മെത്രാന്മാരുടേയും അധികാര ദുർവിനിയോഗമെന്നോ ദുരുപയോഗമെന്നോ പറയാവുന്ന നടപടി പിന്നീട് എറണാകുളം തൃശൂർ രൂപതകളിൽ പ്രചാരം നേടുകയായിരുന്നു. റോമിൽ നിന്നു തയ്യാറാക്കിയി 57, 62 ലെ തക്സകളിലോ, അതിനുശേഷം പാറേക്കാട്ടിൽ പിതാവിന്റെ താത്പര്യത്തിൽ തയ്യാറാക്കിയ പിന്നീട് ലത്തീനീകരണമായി സഭ കണ്ടെത്തിയ 68 ലെ തക്സയിലോ ജനാഭിമുഖമായി കുർബാന ർപ്പിയ്ക്കുവാൻ നിർദ്ദേശിച്ചിട്ടില്ല. 68 ലെ കുർബാന എന്നു പറയുമ്പോൾ രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷമെന്ന് ഓർക്കണം. സീറോ മലബാർ സഭയിൽ ഈ 2021 ഇൽ കേവലം 50 വർഷം പഴക്കമുള്ള ഒരു തഴക്കദോഷത്തിനെയാണോ രൂപതകൾ തങ്ങളുടെ അഭിമാനപ്രശ്നമായും രൂപതയുടെ "പാരമ്പര്യ"മായും പരിഗണിയ്ക്കേണ്ടത്?
ഈസ്റ്റേൺ ഓർത്തൊഡോക്സ് സഭകളിലും ഓറിയന്റൽ ഓർത്തൊഡോക്സ് സഭകളിലും ഇവയുടെ റോമൻ കത്തോലിയ്ക്കാ സഭയുമായി ഐക്യപ്പെട്ട സഭകളിലും എന്തിന് ലത്തീൻ സഭയിലും നിലവിലുള്ള രീതി എന്ന നിലയിൽ എങ്ങനെയാണ് മദ്ബഹാഭിമുഖ കുർബാന അല്ലെങ്കിൽ അഡ് ഓറിയന്റം (കിഴക്കിനഭിമുഖം) കൽദായമാകുന്നത്?
ലത്തീൻ സഭയിൽ പോലും 60 വർഷം മാത്രം പഴക്കമുള്ള ജനാഭിമുഖ രീതിയെ പിൻപറ്റുവാൻ അഡ് ഓറിയന്റത്തെ കൽദായമെന്നും കുറച്ചുകൂടി ചന്തനിലവാരമുള്ള പട്ടക്കാരുടെ ഭാഷയിൽ കുണ്ടിക്കുർബാനയെന്നും പറയുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? ആരെ പറ്റിയ്ക്കാനാണ്?
2. അദ്ദായി മാറിയുടെ കുർബാന (ശ്ലീഹന്മാരുടെ കുർബാന)
തോമാ ശ്ലീഹായുടെ ശിഷ്യന്മാരുടെ പേരിലുള്ള ഈ കുർബാന അനാഫൊറാകളീൽ പുരാതനവും യഹൂദ ബരാകാ പ്രാർത്ഥനകളോട് ഏറ്റവും അടുത്തുനിൽക്കുന്നതും ഈശോമിശിഹാ അന്ത്യത്താഴ വേളയിൽ ഉപയോഗിച്ചിരിയ്ക്കുക ഇതേ വാക്കുകൾ ആയിരിയ്ക്കാനാണ് സാധ്യത എന്ന് പണ്ഡിത മതം സമ്മതിയ്ക്കുകയും ചെയ്യുന്ന നിലയ്ക്ക് അദ്ദായി മാറിയുടെ കുർബാനയാണോ നിങ്ങൾ കാണൂന്ന കൽദായ വത്കരണം??
3. നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും കുർബാനകൾ
ഒരു വാദത്തിനു വേണമെങ്കിൽ നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും കുർബാനകളെ കൽദായ വത്കരണം എന്ന ഗണത്തിൽ പെടുത്താം. കാരണം അതിൽ നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും പേരുണ്ട് എന്നതു തന്നെ. പക്ഷേ അതിന്റെ ടെക്സ്റ്റിൽ എന്തു കൽദായ വത്കരണമാണ് നിങ്ങൾ കാണുന്നത്. ഈ ടെക്സ്റ്റിലെ ആശയങ്ങൾ നിങ്ങൾക്ക് ലത്തീൻ സഭയുടെ കാനോൻ കളിലും ഗ്രീക്ക് സഭകളുടെ കുർബാനക്രമങ്ങളിലും അന്ത്യോക്യൻ-അലക്സാണ്ട്രിയൻ സഭകളുടെ കുർബാന ക്രമങ്ങളീലും കണ്ടെത്തുവാൻ കഴിയും.
4. സുറിയാനി ഭാഷ - അതേ സുറിയാനി ഭാഷയ്ക്ക് കൽദായ സുറിയാനി എന്നു പേരുണ്ട്. എന്നാൽ അത് അതിന്റെ ലിപി മാത്രമാണ്. അതിനു മുൻപ് എസ്ത്രാംഗല എന്ന ലിപി ഉണ്ട്. അതിനു മുൻപ് അറമായ ലിപി ഉണ്ട്. ഭാഷ ഒന്നു തന്നെ എഴുത്തിന്റെ രൂപം മാറുന്നു. അതിലെ ഒരു ലിപിയെ കൽദായ സുറിയാനി എന്നു വിളിയ്ക്കുന്നു അതുകൊണ്ടെന്ത്?
ഇവരുടെ യുക്തി അനുസരിച്ച് ആണെങ്കിൽ തലിസാ കുമി, ഏൽ ഏൽ ലാമാനാ സ്വക്താനി എന്നൊക്കെ പറയുന്ന കർത്താവീശോ മിശിഹായല്ലേ കൽദായവാദി? അതു രേഖപ്പെടുത്തിയ മർക്കോസ് അല്ലേ കൽദായവാദി
അപ്പോൾ എന്താണു കൽദായ വത്കരണം? എവിടെയാണു കൽദായ വത്കരണം?
കൽദായ വാദം ആരോപിയ്ക്കുവരുടെ പൊതു സ്വഭാവം മനസിലാക്കിയാൽ അവരുടെ രോഗം പിടികിട്ടും
1. സങ്കീർത്തനങ്ങൾ ചൊല്ലാതിരിയ്ക്കുക. പകരം ഏതെങ്കിലും കാസറ്റ് സംഗീതം ആലപിയ്ക്കുക
2. ഉപകരണ സംഗീതങ്ങളുടെ അകമ്പടിയോടെ കുർബാൻ അടിപൊളി ആക്കുക
3. പ്രാർത്ഥനകൾ തോന്നും പടി ചൊല്ലുക, തങ്ങൾക്ക് ഇഷ്ടമില്ലത്ത പ്രാർത്ഥനകൾ ചൊല്ലാതിരിയ്ക്കുക, സ്വയം പ്രേരിത പ്രാർത്ഥനകൾ - അതിപ്പോൾ സഭാ വിരുദ്ധവും വിശ്വാസവിരുദ്ധവും ആണെങ്കിലും തരക്കേടില്ല - ചൊല്ലുക
4. സഭ നൽകിയിട്ടുള്ള റൂബ്രിക്സ് പാലിയ്ക്കാതിരിയ്ക്കുക
5. തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് നാടകീയ രംഗങ്ങളും മറ്റും കുർബാനയിൽ ചേർക്കുക
6. കുർബാനയുടെ നീളം കൂടുന്നു എന്ന് ആരോപിയ്ക്കുമ്പോൾ തന്നെ തങ്ങളുടെ പ്രസംത്തിന്റെ നീളം കുറയ്ക്കാനോ കുർബാനയിൽ ആവശ്യമില്ലാത്ത ബാക്‌ഗ്രൗണ്ട് മ്യൂസിയ്ക്കോ ഒട്ടും കുറയ്ക്കാതിരിയ്ക്കുക.
7. കുർബാനയുടെ നീളം കുറച്ചിട്ട് അതിനു മുൻപും പിൻപും കൊന്ത, കുരിശിന്റെ വഴി, നൊവേനകൾ, വിശുദ്ധ കുർബാന എഴുന്നള്ളി വച്ചുള്ള ആരാധന ഇതൊക്കെ നടത്തുവാൻ ഒരു മടിയും ഇല്ലതാനും.
അസുഖം മനസിലായിക്കാണും എന്നു കരുതുന്നു.

പഞ്ചായത്തു പാരമ്പര്യങ്ങൾ

 ഈയിടെയായി കണ്ടുവരുന്ന ചില സഭാവിരുദ്ധമായ ശൈലിയാണ് ചങ്ങനാശ്ശേരിയുടെ പാരമ്പര്യം, പാലായുടെ പാരമ്പര്യം, തൃശൂരിന്റെ പാരമ്പര്യം, എറണാകുളത്തിന്റെ പാരമ്പര്യം എന്നൊക്കെയുള്ള ദുരഭിമാനങ്ങൾ. ഒരു സഭയ്ക്ക് അതിന്റെ അജഗണത്തിന് ആവശ്യമായ ശുശ്രൂഷകൾ നൽകുവാൻ രൂപതകളും ഇടവകകളും ആവശ്യമായി വരും. അതായത് രൂപതകളൂം ഇടവകകളും അജപാലന താത്പര്യം മാത്രമാണ് അല്ലാതെ അത് ഒരു വിഭജനമോ വിഭാഗീയതയോ ആവേണ്ട കാര്യമില്ല. അത്തരം വിഭാഗീയ ചിന്തകൾ സഭാത്മകമോ ക്രൈസ്തവമോ അല്ല എന്നു പറയുവാനും ഞാൻ ആഗ്രഹിയ്കുകയാണ്.

സഭ കുർബാന അർപ്പണത്തിലെ ഐക്യരൂപ്യത്തിലേയ്ക്ക് ശ്രമിയ്ക്കുവാൻ തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങൾ രൂപതാധ്യക്ഷനൊപ്പം എന്നു പറയുമ്പോഴും ചിലർ നീരസം മറച്ചുവയ്ക്കുന്നില്ല, മറ്റു ചിലരാകട്ടെ പൊട്ടിത്തെറിയ്ക്കുകയും ചെയ്യുന്നു. ആരാണ് വിഭാഗീയത സൃഷ്ടിയ്ക്കുന്നത്? അവരോട് ഒന്നേ പറയാനുള്ളൂ നിങ്ങളുടെ ചരിത്ര ബോധം ഇല്ലായ്മയാണ് ഇവിടെ വിഭാഗീയത സൃഷ്ടിയ്ക്കുന്നത്. നിങ്ങൾ അഭിരമിയ്ക്കുന്ന നിങ്ങളുടെ രൂപതയുടെ പാരമ്പര്യത്തിന് 2000 വർഷം പഴക്കമുള്ള സഭയുടെ ചരിത്രത്തിൽ എന്തു പ്രസക്തിയാണ് നിങ്ങൾ പ്രതീക്ഷിയ്ക്കുന്ന്? എന്തുകൊണ്ടു നിങ്ങൾ സഭയ്ക്കു മുകളിലായി രൂപതയെ പ്രതിഷ്ടിയ്ക്കുന്നു!! 90 കളിൽ ഉണ്ടായ രൂപതകൾ പോലും തങ്ങളുടെ രൂപതയുടെ പാരമ്പര്യത്തെപ്പറ്റി പറയുന്നതാണ് ഈയിടെ കേട്ട ഏറ്റവും വലിയ കോമഡി.
അല്ല മെത്രാന്മാരേ നിങ്ങൾ എന്താണു സെമിനാരികളീൽ അഭ്യസിപ്പിയ്ക്കുന്നത്? വിഭാഗീയതയോ?

ആരാധനാക്രമ വിവാദങ്ങൾ - ആർക്കാണ് സ്വാർത്ഥതാത്പര്യം?

 തൃശൂർ അതിരൂപതാ വൈദിക കൂട്ടായ്മക്ക് വേണ്ടി വൈദീക സമിതി തയ്യാറാക്കിയ ഒരു കത്തിൽ (ഊമക്കാത്ത്) ഇങ്ങനെ പറയുന്നു

"ശാന്തമായിരുന്ന ഈ സഭയിൽ, തന്റെ സ്വാർത്ഥതാല്പര്യത്തിനായി ഭിന്നതയുടെ വിത്തുകൾ വിതറിയ വ്യക്തിത്വങ്ങൾ ഇന്നും ചാരു കസ്സേരയിൽ ഇതൊക്കെ കണ്ടു രസിക്കുന്നു. ആ ചരട് വലികളെ പ്രതിരോധിക്കുക മാത്രമേ തൃശ്ശൂർ അതിരൂപതയും ചെയ്തിട്ടുള്ളു. "
ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു തോന്നുന്നു. എന്താണു സ്വാർത്ഥതാത്പര്യം ആർക്കാണു സ്വാർത്ഥ താത്പര്യം? സ്വാർത്ഥതാത്പര്യം ഉണ്ട് എന്നു വരികിൽ അതുകൊണ്ട് എന്തെങ്കിലും ലാഭവും ഉണ്ടാകണമല്ലോ? എന്താണു അത്തരത്തിൽ ലാഭം?
ഇവിടെ വിഭാഗീയത സൃഷ്ടിയ്ക്കപ്പെട്ടു എന്നു ആരോപിയ്ക്കുമ്പോൾ ഇവർ ഉദ്ദ്യേശിയ്ക്കുന്നത് അഭിപ്രായ ഭിന്നത ഉണ്ടാവരുതെന്നോ അഭിപ്രായ ഭിന്നത ഉണ്ടാവുമ്പോൾ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് കാര്യങ്ങൾ തീരുമാനിയ്ക്കണമെന്നോ ആണ്.
ഉദാഹരണത്തിനു ബി.ജെ.പി തീരുമാനിയ്ക്കുന്നു ഇനി മുതൽ ആരും ബീഫ് കഴിച്ചുകൂടാ. എല്ലാവരും ആ തീരുമാനം പിൻപറ്റിയാൽ സമാധാനം. പ്രതികരിച്ചാൽ വിഭാഗീയത.
അല്ലെങ്കിൽ സർക്കാർ നിയമനങ്ങളെല്ലാം ഭരിയ്ക്കുന്ന പാർട്ടി സ്വന്തം നിലയിൽ നടത്തുന്നു; സുതാര്യമല്ലാതെ ഇഷ്ടക്കാരെ നിയമിയ്ക്കുന്നു. പ്രതികരിച്ചില്ലെങ്കിൽ സമാധാനമുണ്ടാവും; പ്രതികരിയ്ക്കുന്നതു വിഭാഗീയതയാണോ?
മെത്രാന്മാർ കൂടി തീരുമാനമെടുക്കുന്നു ഇനി നാളെമുതൽ സീറോ മലബാർ സഭയിൽ ലത്തിൻ കുർബാന ചൊല്ലിയാൽ മതിയെന്ന്? പ്രതികരിച്ചാൽ വിഭാഗീയതയാവും; സമാധാനം തകർത്തു എന്നാവും.
ഒരാളെ തല്ലിക്കൊല്ലാം എന്ന് ജനാധിപത്യപരമായി വോട്ടീനിട്ട് തീരുമാനമെടൂത്താൽ ഒരാളെ തല്ലിക്കൊല്ലാമോ? അപ്പോൾ എങ്ങനെയാണ് ജനാധിപത്യപരമായി കാര്യങ്ങൾ തീരുമാനിയ്ക്കേണ്ടത്?
ജനാധിപത്യപരമായി കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയാണ് ചർച്ചകൾ; ചർച്ചകൾക്കു വേണ്ടിയുള്ള ചർച്ചകൾ അല്ല തുറന്ന ചർച്ചകൾ; അഭിപ്രായങ്ങൾ പറയുവാനും ചർച്ചകളിലൂടെ ഏറ്റവും നല്ല തീരുമാനത്തിൽ അല്ലെങ്കിൽ തിരിച്ചറിവിൽ എത്തിച്ചേരുവാനുമായിരിയ്ക്കണം ചർച്ചകൾ. എന്നാൽ ഇന്നത്തെ പ്രശ്നം എന്നത് ഏതു വിധേനയും ഭൂരിപക്ഷമുണ്ടാക്കിയെടുത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതാണ്. ഇതു ജനാധിപത്യത്തിനു ഭൂഷണമല്ല.
മറ്റൊരു ഉദാഹരണം പറയാം. നിങ്ങളുടെ മകന് എഞ്ചിനീയറിംഗിനും മെഡിക്കലിലും അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട്. ഗവർമെന്റ് കോളേജിൽ, കുറഞ്ഞ ഫീസിൽ. എങ്ങനെയായിരിയ്ക്കും നിങ്ങൾ ഈ പ്രശ്നത്തെ സമീപിയ്ക്കുക; നിങ്ങൾ അടുത്ത ചായക്കടയിലേയ്ക്ക് പോകുന്നു. അവിടെ പാടത്തെ പണി കഴിഞ്ഞു വരുന്ന തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, അടുത്ത മാടക്കടകളിലെ കച്ചവടക്കാർ അങ്ങനെ പത്തിരുപതു പേരുണ്ട്. നിങ്ങൾ അവരുടെ മുന്നിൽ വിഷയം അവതരിപ്പിയ്ക്കുന്നു. അവരിൽ ചിലർ കുട്ടീയെ മെഡിക്കലിനു വിടണം എന്നു പറയുന്നു. മറ്റു ചിലർ എഞ്ചിനിയറിംഗിനെന്ന്. ഒടുവിൽ നിങ്ങൾ വോട്ടിനിടുന്നു. ഭൂരിപക്ഷ അടിസ്ഥാനത്തിൽ നിങ്ങൾ തീരുമാനത്തിൽ എത്തുന്നു. ഇതാണോ ശരിയായ തീരുമാനം??
ഏതൊരു കാര്യത്തിലും അഭിപ്രായ രൂപീകരണം നടത്തേണ്ടത് അതിലെ പണ്ഡിതരുടെ അഭിപ്രായം പരിഗണിച്ചാണ്. മേൽ പറഞ്ഞ ഉദാഹരണത്തിൽ എങിനീയറീംങ്ങ് മെഡിക്കൽ ഫീൽഡു മായി ബന്ധമുള്ളവരും ഇക്കാര്യത്തിൽ അഭിപ്രായം പറയുവാൻ യോഗ്യരായവരുമായ ആൾക്കാരുടെ അഭിപ്രായത്തിനാണ് വിലയുള്ളത്.
നമ്മുടെ സഭയിലെ പ്രശ്നം എന്നത് നമ്മുടെ മെത്രാന്മാരും വൈദീകരും എല്ലാം ലത്തീൻ സഭയുടെ പരിശീലന കേന്ദ്രങ്ങളീൽ പഠിയ്ക്കുകയും പൗരസ്ത്യ സുറിയാനീ ആധ്യാത്മികത, ലിറ്റർജി ഇവയിൽ കാര്യമായ ഒരു പരിജ്ഞാനം ഇല്ലാത്തവരും ആയിരുന്നു എന്നതാണ്. ഇത് ഒരു കുറഞ്ഞ കാലയളവുകൊണ്ട് സംഭവിച്ച ഒന്നല്ല. സുറീയാനി സഭയ്ക്കു വേണ്ടി ധീരമായി പ്രയത്നിച്ച കരിയാറ്റി, പാറേമ്മാക്കൽ മുതൽ സന്യാസ വര്യന്മാരായ പാലയ്ക്കൽ, പോരൂക്കര ചാവറ അച്ചന്മാർ വരെ ഉള്ളവരിൽ വരെ ഈ ലത്തീൻ ചായ്വ് കാണാം. ഈ ഒരു പശ്ചാത്തലത്തിൽ നിന്നാണ്, അല്ലെങ്കിൽ 400 വർഷത്തെ ലത്തീനീകരിയ്ക്കപ്പെട്ട അവസ്ഥയിൽ നിന്നാണ് ഡീ ലാറ്റിനൈസേഷൻ പ്രക്രിയ തുടങ്ങേണ്ടതും സഭയുടെ വ്യക്തിത്വം തിരിച്ചു പിടിയ്ക്കേണ്ടതും.
പാറേക്കാടിൽ പിതാവിനു സുറീയാനി സഭയുടെ ലിറ്റർജിയെപ്പറ്റി എന്ത് അവഗാഹമുണ്ട്? ഒന്നുമില്ല. പൗവ്വത്തിൽ പിതാവിന് എന്ത് അവഹാഗമുണ്ട്? കാര്യമായി ഒന്നുമില്ല. കാരണം ഇദ്ദേഹം പഠിച്ചത് സാമ്പത്തിക ശാസ്ത്രമാണ്. ലിറ്റർജി അല്ല. ഇവരു രണ്ടു പേരെയും പരാമർശിയ്ക്കുവാൻ കാരണം എറണാകുളം പക്ഷം പാറേക്കാട്ടിൽ പിതാവിനെയും പൗരസ്ത്യ പക്ഷം പൗവ്വത്തിൽ പിതാവിനെയും അവരവരുടെ മുന്നണിപ്പോരാളികൾ ആയി കാണുന്നു എന്നതുകൊണ്ടാണ്. പാറേക്കാട്ടിൽ പിതാവും പൗവ്വത്തിൽ പിതാവും പഠിച്ചത് ലത്തീൻ തിയോളജി ആണ്, സാമ്പത്തിക ശാസ്ത്രമാണ്. പാറേക്കാട്ടിൽ പിതാവിനു ഭാഷാ പരിജ്ഞാനം (സുറിയാനി ലത്തീൻ, ഇംഗ്ലീഷ്, സംസ്കൃതം) ഉള്ളതായി മനസിലാക്കുന്നു. പറഞ്ഞു വന്നത് ഇവരു രണ്ടു പേരും ലിറ്റർജിയിൽ പാണ്ഡിത്യമുള്ളവർ അല്ല. അതുകൊണ്ടൂ തന്നെ ഇവർക്ക് ഈ വിഷയത്തിൽ പാണ്ഢിത്യമുള്ളവരുടെ സഹായം ആവശ്യമുണ്ട് എന്നതാണ്.
എന്നാൽ 81 ഇൽ മെത്രാന്മാർ ശ്രമിച്ചത് തങ്ങളൂടെ ഭാവനയ്ക്ക് അനുസരിച്ച് ഒരു കുർബാന ക്രമം രൂപപ്പെടുത്തുവാൻ ആണ്. ഇതിനു മുൻപു പള്ളിയ്ക്കാപ്പറമ്പിൽ പിതാവിന്റെ നേതൃത്വത്തിൽ ഒരു കുർബാനക്രമം തയ്യാറാക്കുവാൻ ശ്രമിയ്ക്കുകയും റോം അതു നിരസിയ്ക്കുകയും ചെയ്തു എന്നുമാണ് അറിയുവാൻ കഴിഞ്ഞത്. പള്ളിയ്ക്കാപ്പറമ്പിൽ പിതാവ് ഒരു കൽദയ വാദി എന്ന ചാപ്പയ്ക്ക് പൗവ്വത്തിൽ പിതാവിനെപ്പോലെ തന്നെ യോഗ്യത ഉള്ള ഒരാളായിരുന്നല്ലോ.
ഈ പ്രശ്നം വൈകാരികമായല്ല ശാസ്ത്രീയമായി വേണം പരിശോധിയ്ക്കുവാൻ. എന്നാൽ ഏതാണ് 40 വർഷത്തിനു ശേഷവും നമ്മുടെ സമീപനം വൈകാരികമാണ്. ഈ വൈകാരിക സമീപനമാണ് ചേരിതിരിവുകൾക്കും ഈഗോയ്ക്കും വഴി വയ്ക്കുന്നത്. സഭയിൽ സംഭവിച്ചതും അതാണ്.
ഇന്നും എറണാകുളം വിഭാഗം ലിറ്റർജി പണ്ഡിതനായി അവതരിപ്പിയ്ക്കുന്ന നരികുളം അച്ചന് സുറീയാനീ ആരാധനാക്രമത്തിൽ പാണ്ഡിത്യം ഉള്ളതായി ഞാൻ മനസിലാക്കുന്നില്ല. അദ്ദേഹം ഒരു ലത്തീൻ ആരാധനാക്രമ പണ്ഡിതനാണ്. ഒരു ഇംഗ്ലീഷ് ഗ്രാമർ പണ്ഡിതനാനോ മലയാളം ഗ്രാമറിലെ സംശയം തീർക്കുന്നത്?
ലിറ്റർജി പ്രായോഗിക തലത്തിൽ വളരെ "സിമ്പിൾ" എന്നു തോന്നുമെങ്കിലും ശാസ്ത്രീയമായി അങ്ങനെ അല്ല. അതിനെ മൂല ഭാഷ, വേദപുസ്തക റഫറൻസുകൾ, ദൈവശാസ്ത്രം, മറ്റു ആരാധനാക്രമത്തിലെ റഫറൻസുകൾ ഇതൊക്കെ പരിഗണിയ്ക്കേണ്ടുന്ന സങ്കീർണ്ണമായ ഒന്നാണ്. അതിൽ അഭിപ്രായം പറയേണ്ടത് അതിൽ പരിജ്ഞാനം ഉള്ളവരാണ്. അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് മെത്രാന്മാർ തീരുമാനങ്ങളിൽ എത്തേണ്ടത്. അല്ലാതെ കേവല ഭൂരിപക്ഷമോ, അഭിപ്രായ സമന്വയമോ ഇതിൽ ശരിയായ തീരുമാനത്തിലേയ്ക്ക് നയിയ്ക്കണം എന്നില്ല.
ഇതു തന്നെ 81 ലും സംഭവിച്ചു. മെത്രാൻ സംഘത്തിലെ ഭൂരിപക്ഷ തീരുമാനത്തെ ന്യൂനപക്ഷം മെത്രാന്മാർ ചോദ്യം ചെയ്തു. പൗരസ്ത്യ തിരുസംഘം ഇടപെടു. മെത്രാന്മാരെ റോമിനു വിളിപ്പിച്ച് കർദ്ദിനാൾ റൂബിൻ നിർദ്ദേശങ്ങൾ നൽകി. അദ്ദേഹം ഒരു ലത്തീൻ മെത്രാനാണെന്ന് ഓർക്കണം. ആ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് 86 ലെ തക്സാ തയ്യാറാവുന്നതും പൂർണ്ണ അംഗീകാരത്തോടെ മാർപ്പാപ്പാ തന്നെ കുർബാന ചൊല്ലി അത് ഉദ്ഘാടനം ചെയ്യുന്നതും.
അപ്പോൾ ആരാണു വിഭാഗീയത ഉണ്ടാക്കിയത്?
62 ലെ കുർബാനയ്ക്കെതിരെ പ്രവർത്തിച്ചത് ആരാണ്? 86 ലെ കുർബാനയ്ക്കെതിരെ പ്രവ്ർത്തിച്ചത് ആരാണ്? ഇപ്പോഴും സിനഡ് അനുസരിച്ച കുർബാന നേരാംവണ്ണം ചൊല്ലാത്തത് ആരാണ്? കുർബാനയിലെ ഒരു വരി പോലും നീക്കം ചെയ്യുവാനോ കൂട്ടിച്ചേർക്കുവാനോ വൈദീകന് അധികാരമില്ലെന്നു പറയുന്ന രണ്ടാം വത്തിയ്ക്കാൻ കൗൻസിലിന്റെ നിലപാടിനെ തൃണവത്കരിയ്കുന്നത് ആരാണ്. സിനഡു ഐക കണ്ഢ്യേന എടുത്ത തീരുമാനത്തെ 50-50 തീരുമാനത്തെ അട്ടിമറിച്ചത് ആരാണ്?
സ്വന്തന്ത്രമായി അന്വേഷിയ്ക്കൂ; സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ - ഗ്രൂപ്പിസത്തിൽ നിന്നും, ഈഗോയിൽ നിന്നും ദുരഭിമാനത്തിൽ നിന്നും.

കൽദായവത്കരണ ആരോപണവും തദ്ദേശിയ ആരാധനാക്രമ വാദവും

 കൽദായ ലിറ്റർജി എന്ന് ഇവിടുത്തെ പൗരസ്ത്യ വിരുദ്ധ വിഭാഗം ആരോപിയ്ക്കുന്ന അദ്ദായി-മാറിയുടെ ക്രമം മൂന്നാം നൂറ്റാണ്ടിനു ശേഷം ഇവിടെ എത്തിയതാണെന്നും അതിനു മുൻപ് തദ്ദേശീയമായ ഒരു ക്രമം ഇവിടെ ഉണ്ടായിരുന്നു എന്നുമാണ് പൗരസ്ത്യ വിരുദ്ധരുടെ നിലപാട്. അതുകൊണ്ട് തദ്ദേശീയമായ ഒരു ക്രമത്തിലേയ്ക്ക് മടങ്ങണമെന്ന് അവർ ആഗ്രഹിയ്ക്കുന്നു.

ഇവിടെ പ്രസക്തമായ മൂന്നു ചോദ്യങ്ങൾ ഉണ്ട്
1. ഒന്നാം നൂറ്റാണ്ടിൽ തദ്ദേശീയമായ ഒരു ക്രമം ഉണ്ടായിരുന്നോ?
2. മൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആണോ പൗരസ്ത്യ സുറിയാനീ ലിറ്റർജി ഇന്ത്യയിൽ/കേരളത്തിൽ എത്തുന്നത്
3. എങ്ങനെയാണ് ഒരു പുതിയ ലിറ്റർജി ഉണ്ടാവുന്നത്/ഉണ്ടാവേണ്ടത്
ഓരോന്നായി നോക്കാം.
1. ഒന്നാം നൂറ്റാണ്ടിൽ തദ്ദേശീയമായ ഒരു ക്രമം ഉണ്ടായിരുന്നോ?
നടപടിപ്പുസ്തകത്തിലും മറ്റു പുരാതന രേഖകളും പരിഗണിച്ച് നമുക്ക് എത്തിച്ചേരാവുന്ന നിഗമനം പുരാതന ലിറ്റർജികൾക്ക് പ്രധാനമായും രണ്ടു ഘടകം ഉണ്ടായിരുന്നു എന്നതാണ്. വേദപുസ്തക വായനയും അപ്പം മുറിയ്ക്കലും. ഇതു രണ്ടും ആദ്യം നസ്രായ പക്ഷകാരെന്നും പിന്നീട് ക്രിസ്ത്യാനികൾ എന്നു വിളിയ്ക്കപ്പെടുന്ന മെശയാനിയ വിശ്വാസീ സമൂഹമോ ശ്ലീഹന്മാരോ കണ്ടുപിടിച്ച് ഉണ്ടാക്കി എടുത്തതല്ല; യഹൂദ ലിറ്റർജിയിൽ നിന്ന് കടം കൊണ്ടതായിരുന്നു; അല്ലെങ്കിൽ യഹൂദ ലിറ്റർജിയുടെ ക്രൈസ്തവ പശ്ചാത്തലത്തിലുള്ള പിന്തുടർച്ച മാത്രമായിരുന്നു. യഹൂദ സിനഗോഗുകളിൽ വചനം വായന, വചന വ്യാഖ്യാനം എന്നിവയും വീടുകളിൽ അപ്പം മുറിയ്ക്കലും നടത്തു പോന്നു. പിന്നീട് യഹൂദ സിനഗോഗുകളീൽ നിന്നു നസ്രായ പക്ഷം പുറത്താക്കപ്പെട്ടപ്പോൾ അതും വീടുകളിലേയ്ക്ക് മാറുകയുണ്ടായി. ഇതോടൊപ്പം തന്നെ യഹൂദർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു സങ്കീർത്തനാലാപനങ്ങൾ. അത് വേദപുസ്തക വായനയ്ക്കാണെങ്കിലും ശരി, അപ്പം മുറിയ്ക്കലിന് ആണെങ്കിലും ശരി. അപ്പം മുറിയ്ക്കലിന് യഹൂദ പശ്ചാത്തലത്തിൽ നിയതമായ പ്രാർത്ഥനകൾ ഉണ്ടായിരുന്നു താനും. ഈ രണ്ടു ഭാഗങ്ങളും ചേരുന്നതാണ് കുർബാനയുടെ ആദ്യകാല രൂപങ്ങൾ. ഇതിന്റെ ഘടന ഓർശ്ലേമിലും ഗ്രീസിലും റോമിലും ഇന്ത്യയിലും പേർഷ്യയിലും വ്യത്യസ്ഥരൂപത്തിൽ ആകുവാൻ സാധ്യതയില്ല. കാരണം ആദിമ സഭകൾ യഹൂദ പശ്ചാത്തലത്തിൽ ആണ് രൂപം കൊള്ളുന്നത് - അത് ഓർശ്ലേമിൽ ആണെങ്കിലും, ഗ്രീക്കിൽ ആണെങ്കിലും റോമ്മിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും. ഇന്ത്യയിലേയും പേർഷ്യയിലേയും സഭ യഹൂദരിൽ നിന്നു വിശ്വാസം കൈക്കൊണ്ട സഭകൾ ആയിരുന്നു; യഹൂദ സിനഗോഗുകൾ തന്നെ ആയിരുന്നു ആദിമ കുർബാന കേന്ദ്രങ്ങൾ. തോമാ ശ്ലീഹാ സഭ സ്ഥാപിച്ച കേന്ദ്രങ്ങൾ എല്ലാം തന്നെ കച്ചവട കേന്ദ്രങ്ങളും യഹൂദ കേന്ദ്രങ്ങളും ആയിരുന്നു. ഇവരുടെ യഹൂദ അറമായിക്കിലും (Jewish Aramaic) യഹൂദ പശ്ചാത്തലത്തിലും ഇന്ത്യയിലും കുർബാന അർപ്പിയ്ക്കപ്പെട്ടു.
എന്നാൽ വിജാതീയർ കൂടുതലായി വിശ്വാസത്തിലേയ്ക്ക് വരികയും അവർക്ക് അറമായ പശ്ചാത്തലം നഷ്ടപ്പെടുകയും ചെയ്തപ്പോൾ ഈ കുർബാന തന്നെ (അറമായ യഹൂദ പശ്ചാത്തലത്തിലുള്ള കുർബാന) തദ്ദേശീയ ഭാഷകളിലേയ്ക്ക് അതിന്റെ പൂർവ്വരൂപത്തോടു നീതി പുലർത്തിയ്ക്കോണ്ട് പരിഭാഷപ്പെടുത്തി.
ഈ ഒരു പശ്ചാത്തലത്തിൽ ചിന്തിയ്ക്കുമ്പോൾ ഇന്ത്യയിൽ തദ്ദേശീയമായ കുർബാന ക്രമം എന്നത് അസംഭവ്യമാണ്. എന്നാൽ ലിറ്റർജി വികസിച്ച് നിയതമായ രൂപം ഉണ്ടാകുവാൻ കാലങ്ങൾ എടുത്തിരിയ്ക്കും. അന്ന് അതിൽ ഇമ്പ്രൊവൈസേഷനുകൾക്ക് സാധ്യതകൾ ഉണ്ടായിരുന്നിരിയ്ക്കും. അതേ സമയം കൃത്യമായ രൂപവും ക്രമവും വികസിയ്ക്കുന്ന മുറയ്ക്ക് ഇമ്പ്രൊവൈസേഷനുള്ള സാധ്യതകളും ഇല്ലാതെയാവും; അത് കുർബാന വ്യക്തിപരമാവരുതെന്നും സഭയുടേതാകണമെന്നുമുള്ള ഉദ്ദ്യേശത്തെകരുതിയും അതിൽ തെറ്റുകൾ ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയുമാണ്.
അതുകൊണ്ട് യഹൂദ പശ്ചാത്തലത്തിൽ അന്നത്തെ അറമായ ഭാഷയിൽ ഒന്നാം നൂറ്റാണ്ടിൽ കുർബാന അർപ്പിയ്ക്കപ്പെട്ടു എന്നതാണ് യുക്തിസഹമായ ഉപസംഹാരം.
ഇവിടെ ഇന്ത്യനൈസേഷൻ-അനുരൂപണ വാദികൾ കൊണ്ടുവന്നിട്ടുള്ള ലിറ്റർജി രൂപങ്ങൾ എല്ലാം തന്നെ ആര്യ (ബ്രാഹ്മണ) സംസ്കാരത്തിൽ പൊതിഞ്ഞ ലത്തീൻ വത്കരണങ്ങൾ ആയിരുന്നു. ആര്യ അധിനിവേശം കേരളത്തിൽ ഉണ്ടാവുന്നത് 6 ആം നൂറ്റാണ്ടിനു ശേഷമാണെന്നും ഹിന്ദു (ആര്യ-ബ്രാഹ്മണ) മതം ശക്തമാവുന്നത് 9 ആം നൂറ്റാണ്ടിനു ശേഷമാണെന്നും ആ മതം ഹിന്ദു എന്ന് അറിയപ്പെട്ടു തുടങ്ങിയത് ബ്രിട്ടീഷു കാരുടെ ഭരണത്തിന്റെ കീഴിലാണെന്നും സെക്കുലർ ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ആ നിലയ്ക്ക് ലത്തീൻ കുർബാനയെ ബ്രാഹ്മണ പശ്ചാത്തലത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ പൊള്ളത്തരം വെളിപ്പെടുന്നു.
മറ്റൊരു തരം കുർബാനയ്ക്കുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല എന്നിരുന്നാലും അത്തരം സാധ്യതയെ യുക്തിസഹമായി അവതരിപ്പിയ്ക്കുകയും അതിനു ഉപോദ്ബലകമായ തെളിവുകളും രേഖകളും കണ്ടെത്തുകയും ചെയ്യണം. അതു വരെ നമുക്ക് ഈ ഒന്നാം നൂറ്റാണ്ടു വാദം അവസാനിപ്പിയ്ക്കേണ്ടി ഇരിയ്ക്കുന്നു.
2. മൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആണോ പൗരസ്ത്യ സുറിയാനീ ലിറ്റർജി ഇന്ത്യയിൽ/കേരളത്തിൽ എത്തുന്നത്
അറമായ യഹൂദ ലിറ്റർജി കേരളത്തിൽ എത്തുന്നതിന്റെ കഥ ഒന്നാമത്തെ പോയിന്റിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഒരു ലിറ്റർജിയും വെള്ളം കയറാത്ത അറകളായിട്ടല്ല നില നിന്നിട്ടുള്ളത്. തങ്ങളുടെ ശൈലിയ്ക്ക് യോജിച്ചതൊക്കെ മറ്റു സഭാ പാരമ്പര്യങ്ങളിൽ നിന്നും സഹോദരസഭകളിൽ നിന്നും സ്വാംശീകരിച്ചാണ് സഭ വളർന്നിട്ടുള്ളത്. ഒരേ പശ്ചാത്തലത്തിലുള്ള സഭകൾ എന്ന നിലയ്ക്ക് പേർഷ്യം മെസൊപ്പൊട്ടോമിയൻ സഭകളുമായി കൊടുക്കൽ വാങ്ങലുകൾക്കും സമന്വയത്തിനും സാധ്യതകളുണ്ട്. അങ്ങനെയല്ലാതെ ഒരു സുപ്രഭാതത്തിൽ പൗരസ്ത്യ സുറിയാനി ലിറ്റർജി ഇവിടെ അടിച്ചേൽപ്പിയ്ക്കപ്പെട്ടു എന്നോ ഇറക്കു മതി ചെയ്യപ്പെട്ടൂ എന്നോ ഉള്ള വാദങ്ങൾ അടിസ്ഥാന രഹിതമാണ്.
ചുരുക്കത്തിൽ ഇവിടെ നില നിന്ന പ്രിമിറ്റീവ് യൂദ-അറമായി ലിറ്റർജിയുടെ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള വളർച്ചയാണ് അദ്ദായി മാറിയുടെ കുർബാന.
3. എങ്ങനെയാണ് ഒരു പുതിയ ലിറ്റർജി ഉണ്ടാവുന്നത്/ഉണ്ടാവേണ്ടത്
just for a horror! എന്ന നിലയ്ക്ക് ആരും ലിറ്റർജികൾ ഉണ്ടാക്കുന്നില്ല. നില നിൽക്കുന്ന ലിറ്റർജിയെ ദൈവശാസ്ത്രപരമായി മിഴുവുറ്റതാക്കുവാനും അമൂർത്തമായ (abstract) ആശയങ്ങൾക്ക് കൂടുതൽ മൂർത്തിമദ്ഭാവം (concrete) നൽകുവാനുമാണ് പുതിയ ലിറ്റർജികൾ രൂപം കൊള്ളുന്നത്. അതും സ്വാഭാവികമായ ഒരു വളർച്ച ആയിരിയ്ക്കണം. ഇത് അദ്ദായി മാറിയിൽ നിന്ന് തിയഡോറിലേയ്ക്കും തിയഡോറിൽ നിന്നു നെസ്തോറിയസ്സിലേയ്ക്കും ഉള്ള വളർച്ചയിൽ പ്രകടവുമാണ്. ഇനിയും നെസ്തോറിയസ്സിന്റെ ക്രമത്തിൽ നിന്നുള്ള വളർച്ച സാധ്യമാണ്. പക്ഷേ അതു വളർച്ച ആയിരിയ്ക്കണം, വിളർച്ച ആവരുത്.
എന്നാൽ ഇന്ന് പുതിയ അനാഫാറയ്ക്കായി നിലവിളി കൂടുന്നവരുടെ ലക്ഷ്യം സമയം കുറയ്ക്കം, പ്രാർത്ഥന വെട്ടിച്ചുരുക്കൽ, ലത്തീനീകരണം എന്നിവയാണ്. അടിസ്ഥാനപരമായി കുർബാനയെ അതിന്റെ പൂർണ്ണമായി അർപ്പണമായി കാണുവാൻ വിശ്വാസികൾക്കും പുരോഹിതന്മാർക്കും കഴിയാതെ വരുന്നു. കേവലം കുർബാന സ്വീകരണത്തിനുള്ള ഉപാധിയായി മാത്രം മറ്റു പ്രാർത്ഥനകളു മാറുകയും ചെയ്യുന്നു. ഇത് ഒരു ലിറ്റർജിക്കൽ കാറ്റകേസിസത്തിന്റെ അഭാവത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. വികലമായ ആരാധനാക്രമ കാഴ്ചപ്പാടുകളോടെയും ഗൂഢ ഉദ്ദ്യേശത്തോടെയും നിക്ഷിപ്തതാത്പര്യത്തോടെയും തികഞ്ഞ ലാഘവത്തോടെയും പുതിയ അനാഫൊറാ വാദം ഉന്നയിയ്ക്കുന്നതും അത്തരം വാദങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതും ഗുണകരമാകുമെന്നു ഞാൻ കരുതുന്നില്ല.

Thursday, May 7, 2020

കളരിയിൽ നിന്ന് കളിത്തട്ടിലേക്ക്


നല്ലതണ്ണി നസ്രാണി റിസേർച്ച് സെന്ററിൻ നിന്നുള്ള പോസ്റ്റർ വാട്ട്സ് ആപ്പ് വഴിയായി എത്തിച്ചേർന്നു. “യാമ പ്രാർത്ഥനകൾ സഭയുടെ ഏഴ് വിശ്വാസപരിശീലന കളരികൾ” എന്നതായിരുന്നു വിഷയം. അതുമായി ബന്ധപ്പെട്ട് ചിലത് പങ്കുവയ്ക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് ഈ പോസ്റ്റ്.




സഭ അടിസ്ഥാനപരമായി ഒരു കൂദാശയാണ്. മിശിഹായെ നൽകുന്ന കൂദാശ. സൃഷ്ടപ്രപഞ്ചത്തിന്റെ വിശുദ്ധീകരണമാണ് സഭയുടെ ലക്ഷ്യം. പിതാവിന്റെ പൂർണ്ണയിലേയ്ക്ക് നയിയ്ക്കുന്ന മാർഗ്ഗവും മിശീഹായുടെ ശരീരമാകുന്ന സഭതന്നെയാണ്. സംക്ഷിപ്തമായി പറഞ്ഞാൽ “ദൈവീകരണം”, തിയോസിസ്, ദൈഫിക്കേഷൻ എന്നൊക്കെപ്പറയുന്ന ഒരു ദൈവമാകൽ ആണ് സഭ ഉന്നം വയ്ക്കുന്നത്. ദൈവവുമായി ഒന്നായിരുന്ന, ദൈവത്തിന്റെ ഛായയുടെ സാദൃശ്യത്തിൽ ആയിരുന്ന ആദേനിലെ അവസ്തയിലേയ്ക്കുള്ള മടക്കം.  മനുഷ്യനെ ദൈവമാക്കുവാൻ ദൈവം മനുഷ്യനായി എന്നാണ് അത്തനേഷ്യസ് പറഞ്ഞു വയ്ക്കുന്നത്.



പ്രവർത്തനനിരതമാകുന്ന വിശ്വാസത്തിലൂടെയാണ് ദൈവീകരണം സംഭവിയ്ക്കുക. പ്രവർത്തനം എന്നത് ആഴ്ചയിൽ ഒരിയ്ക്കൽ രോഗികളെ സന്ദർശിയ്ക്കുന്നതോ, മാസത്തിൽ ഒരിയ്ക്കൽ തടവുകാരെ സന്ദർശിയ്ക്കുന്നതോ, ദാഹിയ്കുന്നവർക്ക് കുടിയ്ക്കുവാൻ ജാറിൽ വെള്ളം നിറച്ചു വയ്ക്കുന്നതോ മാത്രമല്ല, അത് ഓരോ ശ്വാസോച്ഛ്വാസത്തിലും നടക്കേണ്ടതാണ്. അതായത് വിശ്വാസത്തിന്റെ പ്രവർത്തനം എന്നത് സ്വയം പ്രവർത്തിയ്ക്കുന്ന സിസ്റ്റം അല്ല, മറിച്ച് മനസിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും പ്രവർത്തനമാണ്.



വിശ്വാസത്തിനു നാലു തലങ്ങൾ ഉണ്ട്.

1.  വിശ്വാസം

2.  വിശ്വാസത്തിന്റെ വിശദീകരണമായ ദൈവശാസ്ത്രം

3.  വിശ്വാസത്തിന്റെ പ്രകാശനമായ ദൈവാരാധന

4.  ജീവിതത്തിലെ എല്ലാറ്റിനെയും സ്വാധീയ്ക്കുന്ന ആധ്യാത്മികത.



സഭയുടെ ദൈവാരാധന അഥവാ ലിറ്റർജി കൂദാശകൾ, കൂദാശാനുകരണങ്ങൾ, യാമപ്രാർത്ഥന, ആരാധനാവത്സരം എന്നിവ ചേർന്നതാണ്. ഇതിൽ തന്നെ ഒരു വക്തിയുടെ അനുദിന ജീവിതവുമായി ബന്ധപ്പെട്ടൂ കിടക്കുന്നത് പരിശുദ്ധ കുർബാനയും യാമപ്രാർത്ഥനകളും ആണെന്നു പറയാം. നമ്മുടെ വിശ്വാസത്തിന്റെ വിശദീകരണമായ ദൈവശാസ്ത്രത്തെ ഉൾക്കൊള്ളുന്ന വിശ്വാസത്തിന്റെ പ്രകാശനമാണ് പരിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും നടക്കുന്നത്. സഭയുടെ പരമ്പരരാഗത ശൈലിയിൽ പരിശുദ്ധ കുർബാന സഭയുടെ ഞായറാഴ്ച ആഘോഷത്തിന്റെ ഭാഗമാണ്. മറ്റു സഭയങ്ങളിൽ യാമപ്രാർത്ഥനകളാണ് ദൈവാരാധനയ്ക്കയി സഭ നൽകിയിട്ടുള്ളത്.



വിശ്വാസത്തിന്റെ പ്രകാശനമായ പരിശുദ്ധ കുർബാനയും യാമപ്രാർത്ഥനകളും പരിശോധിച്ചാൽ കുർബാനയിൽ വിശ്വാസത്തിന്റെ ആഘോഷം മുന്നിട്ടു നിൽക്കുന്നതായും യാമപ്രാർത്ഥനകളിൽ വിശ്വാസപരിശീലനം മുന്നിട്ടു നിൽക്കുന്നതായും കാണാം. (പരിശീലനവും അതിൽ തന്നെ ആഘോഷമാണ്.) ഏഴ് ഏഴ് നാല്പത്തി ഒൻപതു യാമങ്ങളിലൂടെ പരിശീലിച്ചു വന്ന വിശ്വാസം ഏതാണ് ഒന്നൊന്നര മണിയ്ക്കൂറുകളിൽ പരിശുദ്ധ കുർബാനയിലൂടെ നമ്മൾ ആഘോഷിയ്ക്കുന്നു. ഒരാഴ്ചയിലെ യാമനമസ്കാരങ്ങളിലൂടെ ഏതാണ് 70 ഇൽപ്പരം സങ്കീർത്തനങ്ങളിലൂടെ ഒരു വിശ്വാസി കടന്നുപോകുന്നുണ്ട്. മിശീഹാ രഹസ്യങ്ങളെ ആവർത്തിച്ചാവർത്തിച്ച് ഉറപ്പിയ്ക്കുന്നുണ്ട്. അതിന്റെ സൂക്ഷ്മാംശങ്ങളെ അവൻ ധ്യാനിയ്ക്കുന്നുണ്ട്, അതിലെ ദൈവശാസ്തചിന്തകളെ സ്വന്തമാക്കുന്നുണ്ട്. അങ്ങനെ സാധകം ചെയ്യുന്ന പാട്ടുകാരനെപ്പോലെ, പരിശീലനം ചെയ്യുന്ന നർത്തകനെപ്പോലെ, പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥിയെപ്പോലെ തയ്യാറെടുക്കുകയാണ് – ഏറ്റവും വലിയ ആഘോഷത്തിനായി പരിശുദ്ധ കുർബാനയ്ക്കായി, യാമപ്രാർത്ഥനകളിലൂടെ.



പാടുന്ന ഓരോപാട്ടൂം ഗായകനെ ആഹ്ലാദഭരിതനാക്കുന്നുണ്ട്. വയ്ക്കുന്ന ഓരോ ചുവടും നർത്തനെയും. അരങ്ങിൽ അലപിയ്ക്കുന്ന ഗാനവും വയ്ക്കുന്ന ചുവടും തന്റെ പരിശീലനക്കളരിയിൽ ആലപിച്ചഗാനവും വച്ച ചുവടുകളൂം തന്നെയാണ്. എങ്കിലും വേദിയിലെ ഗാനവും ചുവടുകളുമാണ് അതിന്റെ ഏറ്റവും ഉന്നതമായ അവസ്ഥ, ആവർത്തനമാണെങ്കിൽ കൂടി. മറിച്ചു ചിന്തിച്ചാൽ കുർബാനയുടെ ആഘോഷം എല്ലാ യാമപ്രാർത്ഥനകളിലും അലയടിയ്ക്കുന്നുണ്ട്. യാമപ്രാർത്ഥനകളിലൂടെ പരിശീലനം ചെയ്യാതെ കുർബാനയുടെ വേദിയിലേയ്ക്ക് കടക്കുന്ന വിശ്വാസി സാധകം ചെയ്യാത്ത ഗായകനെപ്പോലെ പരിശീലനം ചെയ്യാത്ത നർത്തകനെപ്പോലെ ചുവടുപിഴച്ച്, സ്വരമിടറി എങ്ങനെയൊക്കെയോ കുർബാന മുഴുമിപ്പിയ്ക്കുന്നു.  



വേദിയിൽ അവതരിപ്പിയ്ക്കുന്നത് കർണ്ണാടക സംഗീതമാണെന്നു കരുതുക. നിങ്ങൾ പരിശീലിയ്ക്കുന്നത് നാടൻപാട്ട്. അവതരിപ്പിയ്ക്കുന്നത് കഥകളിയാണെന്നു കരുതുക. പരിശീലിയ്ക്കുന്നത് ഡിസ്കോഡാൻസ്. അങ്ങനെയാണെങ്കിൽ അരങ്ങിലെ കലാരൂപം എങ്ങനെയാണ് അതിന്റെ പൂർണ്ണതയിൽ അവതരിപ്പിയ്ക്കുവാൻ ആഘോഷിയ്ക്കുവാൻ സാധിയ്ക്കുന്നത്.



ഈ രണ്ടു പ്രശ്നങ്ങളും ഇന്ന് വിശ്വാസികൾ അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ് വസ്തുത. ചുരുക്കത്തിൽ കുർബാന എന്ന വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷം അനുഭവവേദ്യമാകാതെ പോകുന്നതിനുള്ള ഒരു കാരണം ഈ സാധകത്തിലെ താളപ്പിഴകൾ തന്നെയല്ലേ.

Saturday, April 25, 2020

മാർ വാലാഹ് - അക്കുത്തിക്കുത്ത്

താനില്ലാത്തൊരു നേരം നോക്കി
തമ്പ്രാൻ വന്നതു കേട്ടു കലമ്പി
താൻ വിശ്വസിയ്ക്കുകയില്ലെന്നുടനെ
തോമാ സത്യം ചെയ്തു പറഞ്ഞു.

തോമായുള്ളൊരു നേരം നോക്കി
തമ്പ്രാൻ വന്നിട്ടരികെ വിളിച്ചു.
കുന്തം കൊണ്ടു തുളഞ്ഞവിലാവിൽ
കൈകൾ ചേർത്തു തോമാ പറഞ്ഞു
മാർ വാലാഹ്

Thursday, April 23, 2020

വിശ്വാസപരിശീലനത്തെക്കുറിച്ച്....

ജോർജ്ജ് കിറാസിന്റെ ഫെയിസ്ബുക്ക് പോസ്റ്റുകളിൽ ഒരെണ്ണം ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളൂമായി ബന്ധപ്പെട്ടായിരുന്നു. ജോർജ്ജ് കിരാസ് ആരാണെന്നല്ലേ. ഒരു സുറിയാനീ ഭാഷാ പണ്ഢിതനാണ്. സെബാസ്റ്റ്യൻ ബ്രോക്കിന്റെ തലമുറയ്ക്കു ശേഷം സുറിയാനീ ഭാഷയ്ക്ക് കാര്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിയ്ക്കുന്നയാൾ. ജനനം ബേസ്‌ലഹെമിൽ. ജീവിയ്ക്കുന്നത് അമേരിയ്ക്കയിൽ. ബേത്ത് മർദൂത്തോ എന്ന സുറിയാനീ ഇനിസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്. എന്റെ ഫെയിസ്ബുക്ക് ഫ്രണ്ട് ആണ്.

ഇദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ പോസ്റ്റിലെ ഒലേസ്കി ചെക്കലിന്റെ കമന്റ് കൗതുകകരമായി. ഒലേസ്കി ചെക്കൽ ഒരു ആർട്ടിസ്റ്റ് ആണ്.  അദ്ദേഹത്തിന്റെ മകൻ സഹ്‌ദായുടെ തിരുന്നാളിന് ഒരു ചിത്രം വരച്ചു.



ഒരു ക്രൂശിതരൂപത്തിന്റെ ചിത്രം. കുരിശിന് അപ്പുറവും ഇപ്പറവും രണ്ടു വ്യക്തികൾ. കുതിരപ്പുറത്ത് ഗീവർഗീസ് പാമ്പിനെ കുന്തം കൊണ്ട് കുത്തുന്നു. ഗീവർഗ്ഗീസും പാമ്പും കുരിശിൽ കിടക്കുന്ന കർത്താവും കുരിശിന്റെ ഇരുവശത്തുമുള്ളവരും പാട്ടുപാടുന്നു. Interesting.

ഞാൻ ഒലേക്സി ചെക്കലിന്റെ ഫെയിസ്ബുക്കിൽ കയറി.  അങ്ങേരുടെ ഇളയ മകന്റെ രചനയാണ്. ഇളയമകന്റെ എന്തു പ്രായം വരും എന്നതായിരുന്നു എന്റെ ചോദ്യം. ഫോട്ടോകൾ പരതി. ഒരു പത്തു പന്ത്രണ്ടു വയസ്സുപ്രായം വരുന്ന പയ്യൻ. ചിത്രവും കണ്ടാൽ അതു പറയുമല്ലോ. പയ്യന്റെ കമന്റ് ആണ് അതിലേറെ ഇഷ്ടപ്പെട്ടത്. "in the icons all the characters should sing and sing the glory of God!" അതായത് ഐക്കണിൽ എല്ലാ കഥാപാത്രങ്ങളൂം ദൈവത്തെ സ്തുതിയ്ക്കണമത്രേ. അതുകൊണ്ടാണ് പാമ്പ് ഉൾപ്പെടെ എല്ലാവരും ദൈവത്തെ സ്തുതിയ്ക്കുന്നത്.

നമ്മുടെ ഒരു പന്ത്രണ്ടൂ വർഷത്തെ മതബോധനം കഴിയുമ്പോൾ ഇത്തരത്തിൽ ചിന്തിയ്ക്കുവാൻ കഴിയുന്ന ഒരു കുട്ടിയെ നമുക്ക് ലഭിയ്ക്കുമോ? എത്ര വ്യക്തമായ കാഴ്ചപ്പാടാണ് ആ കുട്ടിയ്ക്കുള്ളത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. നമ്മുടെ മതബോധനവും വിശ്വാസപരിശീലനവും ഏത്രയോ അകലെയാണ്?

2020, ഗീവർഗ്ഗീസ് സഹ്‌ദായുടെ തിരുന്നാൾ,
ബാംഗളൂർ