Tuesday, April 11, 2023

ദുഖവെള്ളി

ഗാഗുൽത്താ മലയിൽ നിന്നുയർന്നതു വിലാപമോ

വിജയത്തിൽ മാറ്റൊലിയോ

പാപാന്ധകാരത്തിൽ കോട്ടകൾ തകരുമ്പോൾ

രക്ഷകൻ കരഞ്ഞുവെന്നോ

മരണമേ നിന്നുടെ ജയമെവിടെ

ഉയിരിന്റെ നാഥനുയിർക്കുകില്ലേ

ജീവന്റെ വിജയപ്പതാക പാറാൻ

ഇനിയൊരു പകലും രണ്ടിരവും മാത്രം





ഓർശലേം ഹൈക്കല മറക്കുവാൻ കൊതിക്കുന്ന

മുപ്പതു കെസ്പാകളുടെ കിലുക്കം

കറിയോത്താക്കാരന്റെ ഉടലാടും മരക്കൊമ്പിൽ

ഇരിയ്ക്കുവാൻ കഴുകന്മാർക്കൊരേ തിടുക്കം.

മശെൽമാനാ നിനക്കുള്ള പണമെവിടെ

കുശവന്റെ വയലിനു കൊടുത്തതില്ലേ

ഉമ്മയാൽ ഒറ്റിക്കൊടുത്തതല്ലേ

കരുണയ്ക്കായ് കാക്കുവാൻ മറന്നതെന്തേ






പാതാളക്കുഴിയിലെ നെരിപ്പോടിന്നാഴത്തിൽ

തണുപ്പുള്ള തലോടലായ് അവൻ വരുന്നു

ആദത്തിൻ തനയർക്കാമോദത്തിന്നലമാല

ഉയിരിന്റെ അരുൾ ശീയോൽപടി കടന്നു

ശീയോലിൻ കോട്ടകൾ തകർന്നതില്ലേ

ഇരുളിന്റെ ഭരണത്തിന്നറുതിയല്ലേ

ആത്മാക്കൾ ഒഴിഞ്ഞൊരാ ഇരുളിടത്തെ

പൂട്ടുന്നു താഴിട്ടു മാറനീശോ