Tuesday, September 16, 2014

വിടവാങ്ങൽ പ്രാർത്ഥന

ܦܘܼܫ ܒܲܫܠܵܡܵܐ ܡܲܕܒ݁ܚܵܐ ܡܚܲܣܝܵܢܵܐ܂ ܦܘܼܫ ܒܲܫܠܵܡܵܐ ܩܲܒ݂ܪܹܗ ܕܡܵܪܲܢ܂ ܩܘܼܪܒܵܢܵܐ ܕܢܸܣܒ݂ܲܬ݂ ܡܸܢܵܐ ܢܸܗܘܹܐ ܠܝܼ ܠܚܘܼܣܵܝܵܐ ܕܚܵܘܵܒܹܐ ܘܲܠܫܘܼܒ݂ܩܵܢܵܐ ܕܲܚܛܵܗܹܐ܂ ܠܵܐ ܝܵܕܲܥ ܐ݇ܢܵܐ ܐܸܢ ܐܵܬܹܐ ܐ݇ܢܵܐ ܘܡܲܣܸܩ ܐ݇ܢܵܐ ܥܠܲܝܢ ܩܘܼܪܒܵܢܵܐ ܐ݇ܚܪܹܢܵܐ ܐܵܘ ܠܵܐ܂

സീറോ മലബാർ സഭയുടെ കുർബാനയിൽ കാർമ്മികൻ ഹൂത്താമാ ചൊല്ലിക്കഴിഞ്ഞ ശേഷം തിരിച്ച് മദ്ബഹായിലെത്തിയ ശേഷം മദ്ബഹാ ചുംബിയ്ക്കുന്നു. അപ്പോൾ ചൊല്ലുന്ന പ്രാർത്ഥനയാണ് മേലേ കൊടുത്തിരിയ്ക്കുന്നത്. അതിനെ മലയാളത്തിൽ ഇപ്പോൾ  ഉപയോഗിയ്ക്കുന്നത് ഇപ്രകാരമാണ്. വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി നിന്നിൽ നിന്നു സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലി അർപ്പിയ്ക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ

ഇത് ജനങ്ങളുടെ പ്രാർത്ഥനയായി മാറ്റപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. എന്റെ കുട്ടിക്കാലത്ത് ഇത് ചൊല്ലിക്കേട്ടിരുന്നില്ല. ചൊല്ലേണ്ടതും കൂടി വെട്ടിച്ചുരുക്കുന്ന കാലത്ത് പൂർണ്ണമായും വൈദീകനു മാത്രം ചൊല്ലാവുന്ന  ഒരു പ്രാർത്ഥന ജനങ്ങളെക്കൊണ്ടു കൂടി ചൊല്ലിയ്ക്കാനായി എന്നത് കൗതുകകരമാണ്. ഇത് ജനങ്ങൾ ചൊല്ലേണ്ടുന്ന ഒരു പ്രാർത്ഥനയല്ല.

സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാവണം ഇപ്പോൾ ബേമ്മായിൽ നിന്നുകൊണ്ട് ദൈവജനത്തെ അഭിമുഖീകരിച്ച് ചില വൈദീകർ ഈ പ്രാർത്ഥന ചൊല്ലിക്കാണുന്നുണ്ട്. ഇതും പ്രാർത്ഥനയുടെ അർത്ഥത്തിന് ഒട്ടും യോജിച്ചതല്ല.

വിശുദ്ധീകരണത്തിന്റെ ബലിപീഠവും കർത്താവിന്റെ കബറിടവും പരിശുദ്ധ മദ്ബഹായാണ്. ബേമ്മയല്ല. മേല്പറഞ്ഞതുപോലെ മദ്ബഹ ചുംബിച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥനയാണ്.  മദ്ബഹായിലേയ്ക്ക് കുനിഞ്ഞ് മദ്ബഹായോട് വൈദീകൻ മന്ത്രിയ്ക്കുന്ന പ്രാർത്ഥന. വൈദീകൻ വിടപറയുന്നത്  മദ്ബഹായോടാണ്. ബേമ്മയോടോ ഹൈക്കലയോടോ അല്ല. വൈദീകൻ മാത്രമാണ് മദ്ബഹായിൽ നിന്നും കുർബാന കൈക്കൊള്ളുന്നത്. മറ്റുള്ളവരെല്ലാം മദ്ബഹായുടെ കവാടത്തിങ്കൽ പുരോഹിതനിൽ നിന്നാണ് കുർബാന സ്വീകരിയ്ക്കുന്നത്.

ഇതേ വിഷയത്തെക്കുറിച്ച് ചവറപ്പുഴ ജയിംസച്ചന്റെ ലേഖനം ഇവിടെ വായിയ്ക്കാം.http://marggam.blogspot.in/2012/04/blog-post.html


Sunday, September 14, 2014

ധൂപാർപ്പണം: ചില പ്രായോഗിക ചിന്തകൾ

ശ്ലൈഹീക സഭകളിൽ പ്രത്യേകിച്ച് പൗരസ്ത്യ സഭകളിൽ  ആരാധനാക്രമത്തിൽ ധൂപാർപ്പണത്തിന് സവിശേഷമായ സ്ഥാനമുണ്ട്. പൗരസ്ത്യ സുറിയാനി സഭയിൽ വൈദീകൻ തിരുവസ്ത്രങ്ങൾ അണിയുമ്പോഴും അപ്പവും വീഞ്ഞും ബേസ് ഗസ്സായിൽ സജ്ജീകരിയ്ക്കുമ്പോഴും തുടർന്ന് വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ധൂപർപ്പണം നടത്തുന്നതായി കാണാം. മ്ശംശന നടത്തേണ്ടുന്ന ധൂപാർപ്പണം അൾത്താരബാലന്മാരിലേയ്ക്ക് ഒതുങ്ങിയപ്പോൾ അതിന്റെ പ്രാധാന്യത്തിനും പ്രതീകാത്മകയ്ക്കും അതിനോട് ദൈവജനത്തിനുള്ള മനോഭാവത്തിനും ഇടിവു തട്ടിയിട്ടുണ്ട്. താഴ്ന്നപട്ടക്കാരുടെ അഭാവത്തിൽ അവരെ ഏല്പിച്ചിരിയ്ക്കുന്ന ശുശ്രൂഷ ഉയർന്നപട്ടമുള്ളവർ ഉണ്ടെങ്കിൽ അവർ തന്നെ ഏറ്റെടുക്കുന്നതു നന്നായിരിയ്ക്കും. മ്ശംശാന നടത്തേണ്ട തിരുവസ്തുക്കളുടെ മദ്ബഹായിലെ സജ്ജീകരണം കശീശാപ്പട്ടമുള്ള പുരോഹിതരാണല്ലോ നടത്തുന്നത്. ധൂപാർപ്പണം അൾത്താരബാലന്മാർ ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് വേണ്ട ബോധവത്കരണവും, പരിശീലനവും നിരന്തരമായ തിരുത്തലുകളും കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


കുട്ടികളായിരിയ്ക്കുമ്പോൾ ധൂപക്കുറ്റി വീശുന്നത് ഒരു ഹരമായിരിയ്ക്കും. ഏറ്റവും വേഗതയിൽ വീശുവാനുള്ള മത്സരവും ഉണ്ടായെന്നും വരാം. ഈയിടെ ഒരു സഹോദരനോട് സംസാരിച്ചപ്പോൾ വേഗത്തിൽ വീശുന്നവരെയേ ധൂപം എടുക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നു പറയുകയുണ്ടായി. ഇത് ഒരു ബാല്യചാപല്യമായി കണക്കാക്കാമെങ്കിൽ കൂടി അത് ധൂപാർപ്പണം എന്ന ശുശ്രൂഷയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തീർച്ചയായും തിരുത്തപ്പെടേണ്ടതു തന്നെയാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ടോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

കുട്ടിക്കാലത്ത് അൾത്താരബാലനായിരുന്ന അവസരത്തിൽ ഞാനും ഇങ്ങനെയായിരുന്നു. അതിവേഗം ധൂപക്കുറ്റി വീശുന്നത് ഒരു ഗമയായി കരുതിയിരുന്നകാലംപള്ളിയിലെ വികാരിയായി വന്ന ജി.റ്റി. ഊന്നുകല്ലിലച്ചൻ അത് തിരുത്തുന്നതു വരെ അത് അങ്ങിനെ തുടർന്നു. അച്ചൻ അന്ന് ഭക്തിയോടെ ധൂപാർപ്പണം നടത്തണമെന്നും അതും ഒരു പ്രാർത്ഥനയാണെന്നും ഒക്കെ ഉപദേശിച്ചു. അന്ന് അതിന്റെ അർത്ഥം മനസിലാക്കുവാനുള്ള പാകത ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല മനസിൽ അച്ചനോട് നീരസം തോന്നുകയും ചെയ്തു. പക്ഷേ ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അത് എത്രമാത്രം അർത്ഥവത്താണെന്ന് മനസിലാവുന്നുണ്ട്.

ഇതൊക്കെപ്പറയുവാൻ കാരണം ഈയിടെ ഭരണങ്ങാനത്ത് റംശായിൽ പങ്കെടുക്കുവാൻ ഇടയായതായിരുന്നു. ഏതാണ്ട് തലങ്ങും വിലങ്ങും  നെഞ്ചക്ക് എടുത്തുപെരുമാറുന്നു അഭ്യാസിയെപ്പോലെ ആയിരുന്നു ധൂപാർപ്പണം.
അതോടൊപ്പം ഒരു ഗ്രീക്ക് ഓർത്തോഡോക്സ് ലിറ്റർജിയിലെ ധൂപാർപ്പണത്തിന്റെ ഓർമ്മകളും കൂടി പങ്കുവയ്ക്കാനാഗ്രഹിയ്ക്കുന്നു. കാർമ്മികൻ ജനങ്ങളെ ധൂപിയ്ക്കുന്നതായിരുന്നു അവസരത്തിൽ സമൂഹത്തിന്റെ ഓരോ അംഗത്തെയും നോക്കി സാവധാനത്തിൽ സമയമെടുത്ത് ധൂപിയ്ക്കുന്നത് വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

ആരാധാനാക്രമത്തിൽ ധൂപാർപ്പണത്തിന്റെ സ്ഥാനം മനസിലാക്കി അതു നിർവ്വഹിയ്ക്കുവാൻ അൾത്താരബാലന്മാരെ ഒരുക്കുക്കേണ്ടിയിരിയ്ക്കുന്നു