Saturday, June 19, 2021

മൽക്കയെ അപഹസിയ്ക്കുന്ന ഓറിയന്റലുകൾ

 സഭയുടെ വ്യക്തിത്വത്തെയും പാരമ്പര്യങ്ങളെയും ഒരു പരിധിവരെ ആധ്യാത്മികതയേയും തിരിച്ചറിയുവാനുള്ള എന്റെ വ്യക്തിപരമായ ശ്രമങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് 15 കൊല്ലം മാത്രമേ ആയിട്ടുള്ളൂ. മഞ്ഞുമലയുടെ അറ്റം മാത്രമേ കണ്ടിട്ടുള്ളൂ, അറിയേണ്ടതും മനസിലാക്കണമെന്ന് ആഗ്രഹവുമുള്ള ആ ആധ്യാത്മിക നിക്ഷേപത്തിന്റെ വലുപ്പം എത്രയാണെന്നുള്ള ഒരു ബോധ്യം ഇക്കാലം കൊണ്ടുണ്ടായീ എന്നത് ദൈവാനുഗൃഹം. ഈ പതിനഞ്ചു വർഷത്തിനു മുൻപുള്ള ഞാനും ഇന്നത്തെ ഞാനും തമ്മിൽ ബോധ്യത്തിന്റെ കാര്യത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് ഏറെക്കുറെ കൃത്യമായ ധാരണ എനിയ്ക്കുണ്ട്.

ലത്തീൻ ഭക്താഭ്യാസങ്ങളുടേയും ലത്തീൻ ദൈവശാസ്ത്രത്തിന്റെയും ഇക്കിളി ഭക്തിയുടേയും കുറ്റിയിൽ കെട്ടപ്പെട്ടിരുന്ന പലരും സഭയുടെ വിശ്വാസത്തിലേയും മാതൃസഭയുടെ ആധ്യാത്മികതയിലേയ്ക്കും വരുന്നതും താത്പര്യപൂർവ്വം അതിനുവേണ്ടി വാദിയ്ക്കുന്നതും കാണാൻ ഇടയായിട്ടുണ്ട് ഈ ചെറിയ കാലയളവിന് ഉള്ളിൽ.

സഭയുടെ  ആധ്യാത്മിക സമ്പത്തിന്റെ പരിപാലത്തിനും പുനസ്ഥാപനത്തിനുമായി അക്ഷീണം പ്രയത്നിച്ച ഒരു സന്യാസി പറഞ്ഞത് ആദ്യകാലത്ത് താൻ പറഞ്ഞതിനെ പാഷണ്ഡതപോലെയാണ് ആൾക്കാർ നോക്കിക്കണ്ടിരുന്നത് എന്നാണ്. 80 കളിൽ എന്നു കൂട്ടിക്കോളൂ. താൻ റോമൻ കത്തോലിയ്ക്കനല്ല മാർ തോമാ നസ്രാണിയാണ് എന്നു സമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിച്ച ഒരു വൈദീകനെ സഭാസ്നേഹിയും സഭപാരമ്പര്യങ്ങളുടെ സംരക്ഷനുമായിരുന്ന ഒരു മെത്രാൻ  കൊടുത്ത സമ്മാനം ഒരു 'ഗെറ്റ് ഔട്ട്' ആണ്. ഇന്ന് ഗവർമെന്റ് രേഖകളിൽ സീറോ മലബാർ എന്ന് എഴുതണം എന്ന സ്ഥിതി ഉണ്ടായിരിയ്ക്കുന്ന ഇപ്പോൾ ഒരു പക്ഷേ ഒരു സമാന്യ സീറോ മലബാർകാരൻ വരെ താൻ റോമൻ കത്തോലിയ്ക്കൻ അല്ലെന്നും റോമൻ കത്തോലിയ്ക്കയിൽ നിന്നു വ്യത്യസ്ഥമായ ഒരു ആധ്യാത്മിക പൈതൃകം തനിയ്ക്കുണ്ടെന്നും തിരിച്ചറിയുന്നുണ്ട്. ഒരു കാലത്ത് സഭാപാരമ്പര്യങ്ങളുടെ പുനസ്ഥാപനത്തിൽ വിമുഖരും വിരോധികളും ആയിരുന്ന മെത്രാന്മാർ വരെ ഇപ്പോൾ സഭയുടെ പ്രബോധനങ്ങളും പുനസ്ഥാപനത്തിന്റെ പ്രാധാന്യവും മനസിലാക്കുന്നുണ്ട്.

ഏഴുവ്യാകുലങ്ങളുടെയും, തോട്ടക്കര അച്ചന്റെയും വർത്തമാനപ്പുസ്തകത്തിന്റെയും കഥ ഓർമ്മയിലിരിക്കട്ടെ. ഒരു കാലത്ത് തിരസ്കൃതരായവർ കാവ്യനീതി പോലെ സഭയുടെ അഭിമാനമായി മാറുന്നു, വീര നായകന്മാർ ആവുന്നു. 


പറഞ്ഞു വന്നത്, പലർക്കും പലപ്പോഴായി വന്ന ബോധ്യങ്ങൾ ഇരുട്ടി വെളുത്തപ്പോൾ ഉണ്ടായതല്ലെന്നും, തങ്ങൾ ഇപ്പോൾ സംരക്ഷിക്കുവാനും കൈമാറുവാനും അത്തരക്കാർ ശ്രമിയ്ക്കുന്ന പാരമ്പര്യങ്ങളോട് അത്രതന്നെ കൂറില്ലാതിരുന്ന ഒരു ഭൂതകാലം ഞാൻ ഉൾപ്പെടെ ഇവരിൽ മിക്കവർക്കും ഉണ്ടായിരുന്നു എന്നുമാണ്. വായനകളിലൂടെ, സംവാദങ്ങളിലൂടെ, അനുഭവങ്ങളീലൂടെ, സാമിപ്യങ്ങളിലൂടെ ശരികളിൽ നിന്ന് ശരികളിലേയ്ക്ക് പുരോഗമിച്ചവരാണ് അവരിൽ പലരും. അതിൽ കുറേ പേർ ഒരു ശരിയിൽ നിന്ന് മറ്റൊരു ശരിയിൽ എന്നി അവിടെ നിന്ന് അതിലും ശ്രേഷ്ടമായ മറ്റൊരു ശരിയിലേയ്ക്ക് പുരോഗമിയ്ക്കാതെ കെട്ടപ്പെടുന്ന അവസ്ഥയുണ്ട്. തങ്ങളാണു ശരിയെന്നും തങ്ങൾക്കു മുൻപിലുള്ളവർ തീവ്രവാദികളാണെന്നും പിമ്പിലുള്ളവർ വിഢ്കളാണെന്നുമുള്ള സാമാന്യവത്കരണവും ഉണ്ട്. തങ്ങളുടെ പിന്നിലുള്ള പലർക്കും തങ്ങൾ ഇപ്പോൾ തന്നെ തീവ്രവാദികൾ ആണെന്നും തങ്ങളോടു തന്നെ അപേക്ഷിച്ച് തങ്ങൾ വർഷങ്ങക്കു മുൻപ് പിന്നിലായിരുന്നെന്നും ഇക്കൂട്ടർ സൗകര്യപൂർവ്വം മറക്കുന്നു.

ഇത്രയും വളച്ചു കെട്ടി പറഞ്ഞത് മൽക്കയിലേയ്ക്ക് വരുവാനാണ്. പൗരസ്ത്യ സഭാ-പാരമ്പര്യസംരക്ഷകർ എന്നു സ്വയം അഭിമാനിയ്ക്കുന്ന ചിലർ മൽക്കയെ അപഹസിയ്ക്കുന്നതു ശ്രദ്ധയിൽ പെടുകയുണ്ടായി. തങ്ങൾ പഠിച്ച തിയോളജി പുസ്തകങ്ങൾക്കും കണ്ട ലോകത്തിനും അപ്പുറത്ത് മറ്റൊന്നുമില്ല എന്നു കരുതുന്ന കൂപമണ്ഡൂകങ്ങൾ ആണ് അവർ. തങ്ങൾ അനുകൂലിയ്ക്കുന്ന കാര്യങ്ങളെ പിന്താങ്ങുവാൻ സിനഡിന്റെ അനുവാദം ആവശ്യമില്ലാതിരിയ്ക്കുകയും എന്നാൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ സിനഡു പറഞ്ഞില്ല എന്നു പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.  സിനഡ് പറയുന്നതുകൊണ്ടല്ല സത്യം സത്യമാകുന്നത്, സത്യമാകുന്നതുകൊണ്ട് സിനഡു പറയുന്നൂ എന്നേ ഉള്ളൂ. അതിൽ നിലപാടുകൾ സ്വന്തം ബോധ്യം കൊണ്ട് തിരിച്ചറിയാൻ ആവുന്നില്ലെങ്കിൽ നിങ്ങൾ മുൻപേ നടന്നവർക്ക് കുറച്ചു പിന്നിലാണെന്നു കരുതിയാൽ മതി.

പറങ്കികൾ എത്തുന്നതിനു മുൻപേ നമുക്ക് ഉണ്ടായിരുന്ന പാരമ്പര്യത്തെ പുശ്ചിയ്ക്കുന്നവർ, ഉദയമ്പേരൂർ നിർത്തലാക്കിയ പാരമ്പര്യത്തിന്റെ പുനസ്ഥാപനത്തിന്റെ പരിഹസിയ്ക്കുന്നവർ സത്യത്തിൽ മെനേസിസിനെ തന്നെയാണ് അറിഞ്ഞോ അറിയാതെയോ പിൻപറ്റുന്നത് എന്നല്ലാതെ എന്താണു പറയാൻ. 

വിവാഹ വേളയിലെ കിരീട ധാരണം സീറോ മലബാർ സഭയിൽ ഈ അടുത്തകാലത്ത് ആദ്യമായി നടന്നപ്പോൾ ആ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഈയുള്ളവനും ഭാഗ്യമുണ്ടായി. അന്ന് അത് സിനഡ് അംഗീകരിച്ചിട്ടില്ലായിരുന്നു. ഇന്ന് സിനഡ് ഔദ്യോഗികമായി പുനസ്ഥാപിയ്ക്കുന്നു. അതുപോലെ തന്നെ സഭ നെസ്തോറിയസിന്റെയും തിയഡോറിന്റെയും കുർബാന പുനസ്ഥാപിച്ചു; ഇപ്പോഴും പല വൈദീകരും അതു ചൊല്ലുന്നതുപോയിട്ട് കേട്ടിട്ടുപോലും ഉണ്ടോ എന്നു സംശയിയ്ക്കത്തക്ക സാഹചര്യമുള്ള സീറോ മലബാർ സഭയിൽ നിങ്ങൾക്ക് ഒരു പൈതൃകത്തോട് കൂറുണ്ടായില്ലെങ്കിലും പിതാക്കന്മാർ പാലിച്ചുപോന്ന ഒന്നിനെ അപഹസിയ്ക്കാതിരിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കണം.

പുളിപ്പു ചേർത്ത അപ്പം കുർബാനയിൽ ഉപയോഗിയ്ക്കുന്നത് പൗരസ്ത്യ സഭയുടെ പാരമ്പര്യമാണ്. ഈ പാരമ്പര്യം കൈമോശം വന്ന ലത്തീൻ സഭ പുളിപ്പില്ലാത്ത അപ്പമാണ് കുർബാനയിൽ ഉപയോഗിയ്ക്കുന്നത്. പൗരസ്ത്യ സുറീയാനീ സഭയെ സംബന്ധിച്ചിടത്തോളം ഇതിനോടൊപ്പം ഒരു പുരാവൃത്തം കൂടി അനുബന്ധമായുണ്ട്. അതു യോഹന്നാനു കർത്താവിൽ നിന്നു ലഭിച്ച പെസഹായുടെ ഒരു കഷണത്തെപ്പറ്റിയും കർത്താവിന്റെ വിലാപ്പുറത്തെ രക്തത്തെ പറ്റിയുമാണ്. ഈ അപ്പത്തിന്റെ പുളിപ്പ്, തലമുറകളായി പൗരസ്ത്യ സുറിയാനിയ്ക്കാർ കൈമാറിപ്പോന്നിരുന്നു എന്നതാണ് ഈ പുരാവൃത്തം.

ഈ ലെജണ്ടിനെ അല്ലെങ്കിൽ പുരാവൃത്തത്തെ അപഹസിയ്ക്കുന്ന ഒരു കൂട്ടം ഓറിയന്റലുകൾ ഉണ്ട്. സഭയുടെ ആദ്യകാല കഥകൾ പലതും ഇത്തരം വാമൊഴി കഥകൾ ആണ് എന്ന് ഇക്കൂട്ടർ സൗകര്യപൂർവ്വം മറക്കുന്നു. തോമാ ശ്ലീഹായുടെ ഭാരത പ്രവേശം ഒരു ലെജണ്ടാണ്. ക്നായിത്തൊമ്മന്റെ വരവ് ഒരു ലെജണ്ട് ആണ്. 2000 വർഷം പഴക്കമുള്ള ഒരു പുരാവൃത്തത്തിന്റെ, വാമൊഴി പാരമ്പര്യത്തിന്റെ സത്യാവസ്ഥ നിങ്ങൾ എങ്ങനെ നിശ്ചയിയ്ക്കും. അതിൽ ചിലത് നിങ്ങൾക്ക് സ്വീകാര്യവും മറ്റു ചിലത് അസ്വീകാര്യവും ആവുന്നതിൽ എന്തു യുക്തിസഹമായ വാദമാണ് നിങ്ങൾക്ക് മുന്നോട്ടൂ വയ്ക്കാനാവുക?


മറ്റൊരു വിചിത്രമായ വാദം മൽക്കാ ചേർത്തുള്ള കുർബാന സ്വീകരിയ്ക്കുന്നവർ നരഭോജികൾ ആകുന്നു എന്നുള്ളതാണ്. അതായത് വിശുദ്ധ പുളീപ്പ് എന്ന മൽക്ക ചേർത്ത് കർത്താവിന്റെ ശരീര രക്തങ്ങൾ ഭക്ഷിയ്ക്കുന്നവർ നരഭോജികളൂം മൽക്കാ ചേർക്കാത്ത കർത്താവിന്റെ ശരീര രക്തങ്ങൾ ഭക്ഷിയ്ക്കുന്നവർ സാമാന്യജീവികളും ആവുന്നത്രെ.  അതായത് ഈ മാന്യദേഹത്തിന്റെ ഒരു എട്ടോ പത്തോ തലമുറ മുൻപുള്ള പിതാമഹന്മാർ ഉൾപ്പെടെ സകലമാന നസ്രാണികളൂം നരഭോജികൾ ആയിരുന്നത്രെ. കർത്താവിന്റെ കുരിശിന്റെയും കച്ചയുടേയും ലജണ്ട് സ്വീകാര്യം ആവുന്നത് അത് റോമിന്റെ ആണെന്നുള്ളതുകൊണ്ടാണ്. പക്ഷേ മൽക്കയുടെ ലജണ്ട് അസ്വീകാര്യമാണ്, കാരണം അതിൽ റോമിനു പങ്കില്ല. കണ്ടോ കണ്ടോ മെനേസിസിന്റെ പുള്ളി പുറത്തുവരുന്നത്. കുറവിലങ്ങാട്ടെ മാതാവിന്റെ പ്രത്യക്ഷം ലജണ്ട് ആണ്. പക്ഷേ ഫാത്തിമായും ലൂർദ്ദും സത്യമാണ്. 

അല്ല റോമും സിനഡും അംഗീകരിയ്ക്കുന്നതുകൊണ്ടാണോ ഒരു സംഗതി സ്വീകാര്യമാവേണ്ടത്? റോമുമായും സിനഡുമായും ഉള്ള ബന്ധം അച്ചടക്കത്തിന്റേതാണ്, അതിലു സത്യവുമായി ബന്ധമില്ല. ഉദാഹരണം 50-50 തന്നെ. അതുമല്ലെങ്കിൽ സിറോ മലബാർ സഭയുടെ ജൂറിസ്‌ ഡിക്ഷനുമായി ബന്ധപ്പെട്ടവ. പക്ഷേ മസ്തിഷ്കം മറ്റാർക്കെങ്കിലും പണയം വയ്ക്കുന്നത് സത്യാന്വേഷണത്തെ തടയുക മാത്രമാണ് ചെയ്യുന്നത്. മുൻപേ നടന്നു വഴി വെട്ടിത്തെളിച്ച മഹാരഥന്മാരുടെ പിൻപേ നടക്കുന്നവർ മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടാവട്ടെ. ആ തിരിച്ചറിവ് ഇല്ലാതിരിയ്ക്കുന്നിടത്തോളം കാലം എത്ര ഓറിയന്റലിസം പറഞ്ഞാലും അത്തരം പതിവെന്ത ഓറിയന്റലുകൾ ചില കുറ്റികളിൽ കെട്ടപ്പെട്ടു വട്ടം കറങ്ങുന്ന പറങ്കികൾ തന്നെയാണ്.  പര്യസ്ത്യ ആധ്യാത്മികത ഒരു സഞ്ചാരമാണ്, മാർഗ്ഗമാണ്; ഏതെങ്കിലും കുറ്റികളിൽ കെട്ടപ്പെട്ടു വട്ടം കറങ്ങുവാനുള്ളതല്ല. 

Monday, March 1, 2021

മണലിൽ പണിയുന്ന നവീകരണം

ചലിച്ചു നിന്നവർ പിടിച്ചു നിന്നു; ഉറച്ചു നിന്നവർ ഒലിച്ചുപോയി എന്നൊരു പദ്യശകലം കേട്ടിട്ടുണ്ട്. ലിറ്റർജിയുടെ കാര്യത്തിലും ഇതു സത്യമാണ്. കാലാനുസൃതമായി പരിഷ്കരിയ്ക്കപ്പെടുകയും നവീകരിയ്ക്കപ്പെടുകയും ചെയ്യുക എന്നത് അനിവാര്യമാണ് എല്ലാ മേഖലയിലും. ഈ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം പുനരുദ്ധാരണവും നവീകരണവും എന്ന വത്തിയ്ക്കാൻ കൗൺസിലിന്റെ മുദ്രാവാക്യത്തെ പരിശോധിയ്ക്കുവാൻ.

ലിറ്റർജിയിൽ കാര്യമായ വൈദേശിക കൈകടത്തലുകൾ നടന്നിട്ടില്ലാത്ത ലിറ്റർജിയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഒന്നിനെ നവീകരിച്ചാൽ മതി. എന്നാൽ സീറോ മലബാർ സഭയെപ്പോലെ ഏതാണ്ട് 400 വർഷം ലത്തീനീകരണത്തിനു വിധേയമായ ഒരു ലിറ്റർജിയെ സംബന്ധിച്ചിടത്തോളം നവീകരണം എന്നതു പുനരുദ്ധാരണത്തിനു ശേഷമോ പുനരുദ്ധാരണത്തിന് ഒപ്പമോ മാത്രം സംഭവിയ്ക്കേണ്ട ഒന്നാണ്.
എന്നാൽ സീറോ മലബാർ സഭയിലെ so called “നവീകരണവാദികൾ” ഈ പുനരുദ്ധാരണമില്ലാതെ തന്നെ നവീകരണത്തിലേയ്ക്ക് കടക്കണമെന്നുള്ള വളയമില്ലാതുള്ള ചാട്ടക്കാരാണ്. ഭാവനയിൽ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന ആശയങ്ങളെ ലിറ്റർജിയിൽ സന്നിവേശിപ്പിയ്ക്കുക എന്നതിൽ കവിഞ്ഞ് ഇതിൽ ഒരു പഠനത്തിനും ഗവേഷണത്തിനും അവർ തയ്യാറുമല്ല. 81ൽ മെത്രാൻ സംഘം ഒക്കെ മുന്നോട്ടൂ വയ്ക്കുന്ന ആശയങ്ങൾ പരിശോധിച്ചാൽ തന്നെ നവീകരണത്തിന്റെ കാര്യത്തിൽ എത്ര അപക്വമായാണ് നമ്മുടെ മെത്രാന്മാരും വൈദീകരും ചിന്തിയ്ക്കുന്നതെന്നു മനസിലാവും. ഇത്തരം ശ്രമങ്ങളെ പാടേ തള്ളിക്കളയുകയാണ് പൗരസ്ത്യ തിരുസംഘം ചെയ്തതെന്നും ഓർക്കണം.
ആമേൻ തഥാസ്തു എന്നാണ് ഹിന്ദി കുർബാനയിൽ തർജ്ജമ ചെയ്തിരിയ്ക്കുന്നത്. ഇത് അനുരൂപണമായും നവീകരണമായും വ്യാഖ്യാനിക്കാം. എന്നാൽ തഥാസ്തുവിനു ആമേൻ എന്ന വാക്കിനു ഉള്ള മൾട്ടി ഡയമെൻഷൻ വരില്ല, അതിന്റെ വ്യാച്യാർത്ഥത്തെ മാത്രം എടുത്ത് മറ്റു ഭാഷയിലേയ്ക്കു തർജ്ജമചെയ്യുമ്പോൾ ഒരു ഡയമെൻഷൻ മാത്രമാവും. ഈ വിവരം ഉള്ളതുകൊണ്ടാണ് കുർബാന മറ്റു ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്തപ്പോഴും അമ്മേനും ഓശാനയും ഹല്ലേലുയായും പോലെയുള്ള ഹീബ്രു-സുറിയാനീ വാക്കുകൾ ഗ്രീക്കിലും ലത്തീനിലും ഇംഗ്ലീഷിലും ഒക്കെ നില നിർത്തിയിരിയ്ക്കുന്നത്. നാളെ നവീകരണം എന്ന പേരിൽ ആമ്മേനു പകരം ആളുകൾക്കു മനസിലാവുന്ന ഭാഷയിൽ "ഓ.കെ" എന്നോ "അടിപൊളി" എന്നോ "പൊളിച്ചു" എന്നോ ഒക്കെ മാറ്റണം എന്നു പറഞ്ഞു തുടങ്ങാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ പ്രവാസീ കേന്ദ്രങ്ങളിലെ പുതു തലമുറയ്ക്ക് മലയാളം കുർബാനയിലെ പല വാക്കുകളും അറിയില്ല (മനസിലാവുന്നില്ല) എന്നു വരുന്നുണ്ട്. അവർക്കു മനസിലാകുന്ന മലയാളത്തിലേയ്ക്ക്, അവരുടെ പരിമിതമായ പദസഞ്ചയത്തിലേയ്ക്ക് കുർബാനയെ ചുരുക്കുക എന്നതാണോ നവീകരണം കൊണ്ട് ഉദ്ദ്യേശിയ്ക്കുന്നത്?
വിശ്വാസികളുടെ നിലവാർത്തിലേയ്ക്ക് കുർബാനയെ താഴ്ത്തണോ കുർബാനയുടെ നിലവാരത്തിലേയ്ക്ക് വിശ്വാസികളെ ഉയർത്തണമോ എന്നതാണു ചോദ്യം. ആദ്യത്തേതാണ് എളുപ്പം. അടൂരിന്റെ സിനിമ മനസിലാകാത്തവർക്ക് ഷക്കീലപ്പടം കൊടുക്കുക. രണ്ടാമത്തേതു ശ്രമകരമാണ്. വിശ്വാസികളും അധ്വാനിയ്ക്കണം ഇടയന്മാരും അധ്വാനിയ്ക്കണം. വിയർപ്പിന്റെ അസുഖം ഉള്ളതുകൊണ്ട് ആദ്യത്തേതിനെ പിടിയ്ക്കാം.
ഇപ്പോഴത്തെ കുർബാന ബോറിംഗ് ആണ്, നിർജ്ജീവമാണ്. അതുകൊണ്ടു ചിലരെ സംബന്ധിച്ചിടത്തോളം സജീവമാക്കുവാനുള്ള ഗിമ്മീക്കുകളാണ് നവീകരണം. പീ ഭാഷ്കരന്റെ കവിത വായിച്ചാൽ ബോറിംഗും അനിൽ പനച്ചൂരാന്റെ സിനിമാഗാനങ്ങൾ കേട്ടാൽ ആസ്വാദതയും അനുഭവപ്പെടുന്നെങ്കിൽ അതിന്റെ അർത്ഥം കവിത ആസ്വദിയ്ക്കാൻ നിങ്ങൾ ശീലിച്ചിട്ടില്ല എന്നു മാത്രമാണ്. കുർബാന വിരസമാകുന്നത് ഈ ആരാധനാക്രമ പരിശീലത്തിന്റെ (liturgical formation) ന്റെ അഭാവത്തിലാണ്. അത് നികത്തുവാൻ ഒരു ചെറുവിരലുപോലും മിക്ക രൂപതകളും അനക്കിയിട്ടില്ല. എന്നിട്ട് സജീവമല്ല, പഴഞ്ചനാണ് എന്നൊക്കെപ്പറഞ്ഞ് നവീകരണ മുദ്രാവാക്യം മുഴക്കുക.
ഒരു സെമിനാറി പ്രൊഫസറോട് ഒരു വൈദീകൻ യാമപ്രാർത്ഥനയിലെ ഒരു ഗീതത്തിന്റെ മനോഹാരിതയെക്കുറിച്ചും അർത്ഥ തലങ്ങളെക്കുറിച്ചും വാചാലനായി. പ്രൊഫസർ അപ്പോൾ പറഞ്ഞു അതു പൗലോസ് ശ്ലീഹായുടെ ലേഖനത്തിന്റെ ഒരു വാചകത്തിന്റെ ഗീതരൂപമാണെന്ന്. ഒരു വേദപുസ്തക ഭാഗം ഒരു ഗീതമായി വന്നപ്പോൾ അതു വേദപുസ്തകഭാഗമാണെന്നു മനസിലാക്കുവാൻ തക്ക വേദപുസ്തകപരിചയം പോലും മിക്കവർക്കും ഇല്ല എന്നതാണ് വസ്തുത. സങ്കീർത്തനങ്ങളെ സങ്കീർത്തനളാണെന്നും ഒരു പ്രയോഗം അതു സങ്കീർത്തനത്തിൽ അല്ലെങ്കിൽ പ്രവാചകഗ്രന്ഥങ്ങളിൽ അല്ലെങ്കിൽ സുവിശേഷത്തിൽ ലേഖനത്തിൽ ഉള്ളതാണെന്നുള്ള തിരിച്ചറിവ് വളരെ പ്രധാനമാണ്. ഉദാഹരണത്തിനു സ്ത്രീയിൽ നിന്നു ജാതനായി എന്നു നെസ്തോറിയസ്സിന്റെ കൂദാശയിൽ പറയുമ്പോൾ സ്ത്രീയിൽ നിന്നാലാതെ പുരുഷനിൽ നിന്നു ജാതനാവുവാൻ പറ്റുമോ എന്നു വളിപ്പടിയ്ക്കുവാൻ ഏതു "നവീകരണ" വാദിയ്ക്കും പറ്റും. എന്നാൽ അതു പൗലോസിന്റെ പ്രയോഗമാണെന്നു മനസിലാക്കി അതിനെ ബഹുമാനിയ്ക്കുവാൻ വേദപുസ്തകത്തോട് അത്തരത്തിലുള്ള ബന്ധം ഉണ്ടാവണം. “അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ” എന്നുള്ളത് അങ്ങയോടു കൂടെ എന്നാക്കണം എന്നതായിരുന്നു നവീകരണവാദികളുടെ ഒരു വാദം. എന്നാൽ ലത്തീൻ സഭ തന്നെ “അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ” എന്ന ബിബ്ലിക്കൽ ആയ പ്രയോഗം തിരിച്ചുകൊണ്ടുവരിക വഴി ഇതല്ല നവീകരണം എന്നു പ്രഖ്യാപിയ്ക്കുകയുണ്ടായി. ഇങ്ങനെ ലിറ്റർജിയിലുള്ള പ്രയോഗങ്ങളുടെ വേദപുസ്തബന്ധം, അതിന്റെ പശ്ചാത്തലത്തിൽ ഉള്ള രക്ഷാകരസംഭവം, അതിൽ ഉൾച്ചേർന്നിരിയ്ക്കുന്ന ദൈവശാസ്ത്രം, അവിടെയുള്ള അടയാളങ്ങൾ, പ്രതീകങ്ങൾ, ആംഗ്യങ്ങൾ, അംഗവിക്ഷേപങ്ങൾ ഇവയെല്ലാം ചേർന്നാതാണ് ഒരു പ്രാർത്ഥനയുടെ സൗന്ദര്യശാസ്ത്രം. ഇതു മനസിലാക്കാതെ വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിൽ നവീകരണം നടത്തുന്നവർക്ക് കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമേ ഉള്ളൂ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ലിറ്റർജി എന്നത് ഒരു സംഭാഷണമല്ല (conversation). അത് ഒരു expression പ്രകാശനമാണ്. ദൈവത്തെ എന്തെങ്കിലും പുതിയതായി മനസിലാക്കിക്കുക അല്ല ലിറ്റർജിയുടെ ലക്ഷ്യം. മറിച്ച് ഒരു ദൈവാഭിമുഖമുള്ള മനുഷ്യന്റെ ആഹ്ലാദവും വിസ്മയവും കൃതജ്ഞതയും ഒക്കെ പ്രകടിപ്പിയ്ക്കലാണ് കുർബാന അർപ്പണം. രോഹിത് ശർമ്മയുടേയോ വിരാട് കൊഹ്ലിയുടേയോ ബാറ്റിംഗ് കണ്ട് നമ്മൾ കയ്യടിയ്ക്കുന്നത് അവർക്ക് എന്തെങ്കിലും മെച്ചമുണ്ടാകുവാനല്ല. അത് കളി കാണുന്നവന്റെ സ്വാഭാവികമായ expression ആണ്. കർത്താവു നൽകുന്ന രക്ഷയെ അറിയുന്ന ഒരു വിശ്വാസിയുടെ സ്വാഭാവികമായ പ്രതികരണമാണ് ലിറ്റർജി.. കയ്യടിയ്ക്കുന്നതു വ്യക്തിപരമാണെങ്കിൽ ലിറ്റർജിയിൽ അതു കേവലം വ്യക്തിപരമല്ല, സഭയുടേതാണ്. ആഹ്ലാദവും ആശ്ചര്യവും എല്ലാം സഭയുടേതാണ്. ഭക്താഭ്യാസങ്ങളുടേയും അഭിനവ നവീകരണപ്രസ്ഥാനങ്ങളുടേയും ഇടയിൽ പെട്ട് സഭയുടെ സ്വാഭാവികമായ ഭാഷ എന്താണെന്നു നാം മറന്നു പോയിരിയ്ക്കുന്നു. സഭയുടെ ഭാഷ മനസിലാവുന്നവർക്കേ അതിനെ നവീകരിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻ അർഹതയുള്ളൂ.
എന്തിനാണ് നവീകരണം ആവശ്യമാവുന്നത്? നിങ്ങൾ ഒരു പഴയ പുസ്തകം എടുത്തു നോക്കുക. ഉദാഹരണം സിവി രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ അല്ലെങ്കിൽ ധർമ്മ രാജാ. ഇതു വായിയ്ക്കുവാൻ നിങ്ങൾക്ക് കഴിയില്ല, കാരണം അതിൽ ഉപയോഗിച്ചിരിയ്ക്കുന്ന ഭാഷ പഴയതാണ്. ഈ ധർമ്മ രാജയുടെ ഭാഷ ആധുനികവത്കരിച്ച് എന്നാൽ മൂലരൂപത്തോടു നീതി പുലർത്തിയാണ് ഞങ്ങളൊക്കെ ഹൈസ്കൂളിൽ ഉപപാഠപ്പുസ്തകമായി പഠിച്ചത്. നവീകരണത്തിന്റെ ഒരു തലം ഇവിടെയാണ്. അപരിചിതമായ ഭാഷാ പ്രയോഗങ്ങളെ ഒട്ടും ശക്തി കുറയാതെ തന്നെ പുതിയ ഭാഷയിലേയ്ക്ക് മാറ്റുക. ഭാഷയുടെ ശക്തി അതിന്റെ പദസമ്പത്തിലാണ്. ചില വാക്കുകൾ എല്ലാവർക്കും പരിചിതം ആയിക്കൊള്ളണമെന്നില്ല. അതുകൊണ്ട് അവയെല്ലാം മാറ്റുക എന്നത് നവീകരണമല്ല. അത്തരം പ്രശ്നങ്ങൾ ഭാഷ പഠിച്ചാൽ തീരാവുന്നതേയുള്ളൂ. മറ്റൊരു പ്രശ്നം ഒരു കാലത്ത് പ്രസക്തമായിരുന്ന പദപ്രയോഗത്തിന് കാലാന്തരത്തിൽ തികച്ചും വ്യത്യസ്തമായ, ഒരു പക്ഷേ നേർവിപരീതമായ ഒരു അർത്ഥം വന്നുകൂടാ എന്നില്ല. അപ്പോൾ അത്തരം പ്രയോഗങ്ങളെ കാലിക മായി നവീകരിയ്ക്കേണ്ടതുണ്ട്. മൂന്നാമത്തെ നവീകരണം ദൈവശാസ്ത്ര വളർച്ചയുമായി ബന്ധപ്പെട്ടാണ്. അദ്ദായി മാറിയുടെ കുർബാനയിൽ നിന്ന് തിയഡോറിലേയ്ക്കും തിയഡോറിൽ നിന്നു നെസ്തോറിയസ്സിലേയ്ക്കും വരുമ്പോൾ ഒരു ദൈവശാസ്ത്രത്തിന്റെ വളർച്ച കാണുന്നുണ്ട്. ഏതായാലും അങ്ങനെ ഒരു ദൈവശാസ്ത്ര വളർച്ചകൊണ്ട് ലിറ്റർജി പരിഷ്കരിയ്ക്കേണ്ട സാഹചര്യം ഉണ്ടെന്നു തോന്നുന്നില്ല.
എന്നാൽ ഇന്ന് നവീകരണവാദികളുടെ പ്രശ്നം ഒന്ന് കുർബാനയുടെ ദൈർഘമാണ്. മറ്റൊന്ന് ഇമ്പ്രൊവൈസ്ചെയ്യുവാനും ഇന്നവേഷൻ നടത്തുവാനുമുള്ള സ്പേസ്. സീറോ മലബാർ സഭയുടെ സാധാരണ കുർബാന സാധാരണഗതിയിൽ 40 മിനിറ്റ് ആണ്. അത് പ്രാർത്ഥനകൾ ഒന്നും ചുരുക്കാതെ 30 മിനിറ്റിൽ തീർക്കുന്നവരെയും എനിയ്ക്കറിയാം. എന്നാൽ ഈ നീളക്കൂടുതലിനെക്കുറിച്ചു പരിതപിയ്ക്കുന്നവർ പ്രാർത്ഥനവെട്ടിച്ചുരുക്കണം എന്നു പറയുന്നതല്ലാതെ പ്രസംഗം കുറയ്ക്കുന്നതിനോ സമയം കൂട്ടുന്ന ഉപകരണ പശ്ചാത്തല സംഗീതം കുറയ്ക്കുന്നതിനോ വേഗത്തിൽ പാടാവുന്ന ഈണങ്ങൾ സ്വീകരിയ്ക്കുന്നതിനോ തയ്യാറാവുന്നില്ല. വിശ്വാസികൾ ആണെങ്കിൽ ധ്യാനകേന്ദ്രങ്ങളിലും മറ്റും വിശുദ്ധകുർബാനയുടെ ആരാധനയ്ക്കും വചനശുശ്രൂഷയ്ക്കുമായി മണിക്കൂറുകൾ മാറ്റിവയ്കാൻ തയ്യാറുമാണ്. ചുരുക്കത്തിൽ നീളം എന്നത് കുർബാന ചൊല്ലുവാൻ താത്പര്യമില്ലാത്ത വൈദീകരുടേയും കടം തീർക്കുവാൻ മാത്രം പള്ളിയിലേയ്ക്ക് എത്തുന്ന വിശ്വാസിയുടേയും മാത്രം പ്രശ്നമാണ്. ഇന്ന് 40 മിനിറ്റിന്റെ കുർബാന 30 മിനിറ്റേലേയ്ക്ക് ആക്കുന്നവർ നാളെ അത് 20 മിനിറ്റിലേയ്ക്കും പിന്നെ 10 മിനിറ്റിലേയ്ക്കും ചുരുക്കണം എന്നു വാദിച്ചുകൂടായ്കയില്ല. ഇമ്പ്രൊവൈസേഷനും ഇന്നൊവേഷനും സഭ അനുവദിച്ചിട്ടില്ല. സഭ അംഗീകരിച്ചിരിയ്ക്കുന്ന കുർബാനക്രമത്തിൽ നിന്നു നീക്കുവാനോ അതിലേയ്ക്ക് ചേർക്കുവാനോ വൈദീകന് അധികാരമില്ലെന്ന് അസന്നിഗ്ധമായി വത്തിയ്ക്കാൻ കൗൺസിൽ പറയുന്നുണ്ട്. സഭയുടെ ദൈവാരാധനയിൽ പിഴവുകൾ ഉണ്ടായിക്കൂടാ എന്നും സഭയ്ക്ക് ഒരു അച്ചടക്കം കുർബാന അർപ്പണത്തിൽ ആവശ്യമുണ്ട് എന്നതിൽ നിന്നുമാണ് അങ്ങനെ ഒരു നിർദ്ദേശം വന്നിരിയ്ക്കുന്നത്.
നവീകരണം ആവശ്യമാണ്. പക്ഷേ ലക്കും ലഗാനുമില്ലാത്ത നവീകരണമല്ല, ഉറവിടത്തിന്റെ മൂല്യവും അന്തസ്സും ചോർത്തിക്കളയാത്ത നവീകരണമാണ് ആവശ്യം. തിയഡോറിന്റെയും നെസ്തോറിയസ്സിന്റെയും കുർബാന ആദ്യമായി കേൾക്കുന്ന വിശ്വാസിയ്ക്ക് ഉണ്ടാവുന്ന അകൽച്ചയും പരിഭ്രവവും വൈക്ലബ്യവും രണ്ടു പ്രാവശ്യം കുർബാന അർപ്പിച്ചുകഴിയുമ്പോൾ ഉണ്ടാവുന്നില്ല. എന്നു തന്നെയല്ല അതിന്റെ “ഫാൻ” ആയി മാറുന്ന കാര്യവും ചില വൈദീകർ സൂചിപ്പിയ്ക്കുകയുണ്ടായി. ഇതു പോലെ തന്നെ അദ്ദായി മാറിയുടെ ക്രമം തന്നെയും പൂർണ്ണമായി അർപ്പിയ്ക്കുവാൻ അവസരമുണ്ടായിട്ടില്ലാത്ത ഹതഭാഗ്യരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അദ്ദായി മാറിയുടെ കുർബാന തന്നെയും ഒരു ആശ്ചര്യവും പരിഭ്രമവും ആയിക്കൂടെന്നില്ല. എന്നാൽ പരിചയം കൊണ്ടും ആരാധനാക്രമ പരിശീലനം കൊണ്ടും ഈ പരിഭ്രമവും അപരിചിതത്വവും മറികടക്കാവുന്നതേയുള്ളൂ.
അവസാനമായി ഒരു ചലഞ്ച്?
“കർത്താവേ അങ്ങു സത്യമായും പരിശുദ്ധനും എന്നേയ്ക്കും സ്തുതർഹനുമാകുന്നു. സത്യത്തിന്റെ പിതാവായ ദൈവമേ അങ്ങു പരിശുദ്ധനാകുന്നു. അങ്ങയുടെ ഏകജാതനായ ഞങ്ങളുടെ കർത്താവീശോ മിശിഹായും പരിശുദ്ധനാകുന്നു. സൃഷ്ടിയ്ക്കപ്പെടാത്ത ദൈവസ്വഭാവമുള്ളവനും സകലത്തിന്റെയും കാരണഭൂതനുമായ റൂഹാദ്ക്കുദിശായും പരിശുദ്ധനാകുന്നു.” തിയഡോറിന്റെ കുർബാനയിൽ നിന്ന്. ഇതിൽ എന്താണു പരിഷ്കരിയ്ക്കാനുള്ളത്? ഇതിൽ എന്താണ് അനുരൂപപ്പെടുത്താനുള്ളത്? പരിഷ്കരിയ്ക്കണമെന്നും അനുരൂപിയ്ക്കണമെന്നും താത്പര്യമുള്ളവർ ഈ മുകളിലുള്ള ദൈവസ്തുതിയെ പരിഷ്കരിച്ചു കാണിയ്ക്കുവാൻ അപേക്ഷ.

Sunday, February 28, 2021

കൽദായവാദം! - അന്തെന്താണു സാധനം?

 പറഞ്ഞു പഴകിയ പായരാങ്ങൾ ആവർത്തിയ്ക്കണം എന്നു കരുതിയിട്ടല്ല. എങ്കിലും ചിലതൊക്കെ ആവർത്തിയ്ക്കുക തന്നെ വേണം ഓർമ്മകൾ നഷ്ടപ്പെടുകയും ചരിത്രം പഠിയ്കാൻ താത്പര്യം കാണിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ.

സീറോ മലബാർ സഭയിൽ കൽദായ വാദം എന്നൊന്നില്ല. ഒന്നുകിൽ കൽദായപാരമ്പര്യങ്ങൾ എന്താണെന്നോ പൗരസ്ത്യ പാരമ്പര്യങ്ങൾ എന്താണെന്നോ സുറിയാനീ പാരമ്പര്യങ്ങൾ എന്താണെന്നോ അറിയാത്ത പിള്ളമാരുടെ ചൊറിച്ചിലാണ് "കൽദായവാദം".
1. ജനാഭിമുഖം vs ദൈവാഭിമുഖം
രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം ലത്തീൻ സഭയിൽ ആരംഭിയ്ക്കുകയും വത്തിയ്ക്കാൻ കൗൺസിൽ നിർദ്ദേശിയ്ക്കുകയോ അഭിലഷിയ്ക്കുകയോ ചെയ്തിട്ടില്ല എങ്കിൽ പോലും പിതൃത്വം വത്തിയ്ക്കാൺ കൗൻസിലിൽ ചാർത്തപ്പെടുകയും ചെയ്യപ്പെട്ട കൗതുകകരമായ സംഗതിയാണ് ജനാഭിമുഖ കുർബാന. 1970 പട്ടം സ്വീകരിച്ച എറണാകുളം രൂപതക്കാരനായ ഫാ. വർഗ്ഗീസ് പാത്തിക്കുളങ്ങര അന്ന് തന്റെ "പുത്തൻ കുർബാന" ജനാഭിമുഖമായി അർപ്പിയ്ക്കുവാൻ ആഗ്രഹിയ്ക്കുകയും രൂപത അത് നിഷേധിയ്ക്കുകയും ചെയ്തു എന്ന വസ്തുത ചിലർക്കെങ്കിലും അറിവുണ്ടായിരിയ്ക്കും. സീറോ മലബാർ സഭയെ സംബന്ധിച്ച് 1971 വരെ ജനാഭിമുഖം എന്ന രീതി ഇല്ല. ഇതിനു ശേഷം 1971 മുതലാണ് ജനാഭിമുഖം രൂപതകൾ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിച്ചു തുടങ്ങുന്നത്. ഇതിൽ സാമാന്യമായ ഒരു അഭിപ്രായ രൂപീകരണമോ സഭയുടെ ഔദ്യോഗികമായ ഒരു നിർദ്ദേശമോ സീറോ മലബാർ സഭയിൽ ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഏതാനും അച്ചന്മാരുടേയും മെത്രാന്മാരുടേയും അധികാര ദുർവിനിയോഗമെന്നോ ദുരുപയോഗമെന്നോ പറയാവുന്ന നടപടി പിന്നീട് എറണാകുളം തൃശൂർ രൂപതകളിൽ പ്രചാരം നേടുകയായിരുന്നു. റോമിൽ നിന്നു തയ്യാറാക്കിയി 57, 62 ലെ തക്സകളിലോ, അതിനുശേഷം പാറേക്കാട്ടിൽ പിതാവിന്റെ താത്പര്യത്തിൽ തയ്യാറാക്കിയ പിന്നീട് ലത്തീനീകരണമായി സഭ കണ്ടെത്തിയ 68 ലെ തക്സയിലോ ജനാഭിമുഖമായി കുർബാന ർപ്പിയ്ക്കുവാൻ നിർദ്ദേശിച്ചിട്ടില്ല. 68 ലെ കുർബാന എന്നു പറയുമ്പോൾ രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷമെന്ന് ഓർക്കണം. സീറോ മലബാർ സഭയിൽ ഈ 2021 ഇൽ കേവലം 50 വർഷം പഴക്കമുള്ള ഒരു തഴക്കദോഷത്തിനെയാണോ രൂപതകൾ തങ്ങളുടെ അഭിമാനപ്രശ്നമായും രൂപതയുടെ "പാരമ്പര്യ"മായും പരിഗണിയ്ക്കേണ്ടത്?
ഈസ്റ്റേൺ ഓർത്തൊഡോക്സ് സഭകളിലും ഓറിയന്റൽ ഓർത്തൊഡോക്സ് സഭകളിലും ഇവയുടെ റോമൻ കത്തോലിയ്ക്കാ സഭയുമായി ഐക്യപ്പെട്ട സഭകളിലും എന്തിന് ലത്തീൻ സഭയിലും നിലവിലുള്ള രീതി എന്ന നിലയിൽ എങ്ങനെയാണ് മദ്ബഹാഭിമുഖ കുർബാന അല്ലെങ്കിൽ അഡ് ഓറിയന്റം (കിഴക്കിനഭിമുഖം) കൽദായമാകുന്നത്?
ലത്തീൻ സഭയിൽ പോലും 60 വർഷം മാത്രം പഴക്കമുള്ള ജനാഭിമുഖ രീതിയെ പിൻപറ്റുവാൻ അഡ് ഓറിയന്റത്തെ കൽദായമെന്നും കുറച്ചുകൂടി ചന്തനിലവാരമുള്ള പട്ടക്കാരുടെ ഭാഷയിൽ കുണ്ടിക്കുർബാനയെന്നും പറയുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? ആരെ പറ്റിയ്ക്കാനാണ്?
2. അദ്ദായി മാറിയുടെ കുർബാന (ശ്ലീഹന്മാരുടെ കുർബാന)
തോമാ ശ്ലീഹായുടെ ശിഷ്യന്മാരുടെ പേരിലുള്ള ഈ കുർബാന അനാഫൊറാകളീൽ പുരാതനവും യഹൂദ ബരാകാ പ്രാർത്ഥനകളോട് ഏറ്റവും അടുത്തുനിൽക്കുന്നതും ഈശോമിശിഹാ അന്ത്യത്താഴ വേളയിൽ ഉപയോഗിച്ചിരിയ്ക്കുക ഇതേ വാക്കുകൾ ആയിരിയ്ക്കാനാണ് സാധ്യത എന്ന് പണ്ഡിത മതം സമ്മതിയ്ക്കുകയും ചെയ്യുന്ന നിലയ്ക്ക് അദ്ദായി മാറിയുടെ കുർബാനയാണോ നിങ്ങൾ കാണൂന്ന കൽദായ വത്കരണം??
3. നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും കുർബാനകൾ
ഒരു വാദത്തിനു വേണമെങ്കിൽ നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും കുർബാനകളെ കൽദായ വത്കരണം എന്ന ഗണത്തിൽ പെടുത്താം. കാരണം അതിൽ നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും പേരുണ്ട് എന്നതു തന്നെ. പക്ഷേ അതിന്റെ ടെക്സ്റ്റിൽ എന്തു കൽദായ വത്കരണമാണ് നിങ്ങൾ കാണുന്നത്. ഈ ടെക്സ്റ്റിലെ ആശയങ്ങൾ നിങ്ങൾക്ക് ലത്തീൻ സഭയുടെ കാനോൻ കളിലും ഗ്രീക്ക് സഭകളുടെ കുർബാനക്രമങ്ങളിലും അന്ത്യോക്യൻ-അലക്സാണ്ട്രിയൻ സഭകളുടെ കുർബാന ക്രമങ്ങളീലും കണ്ടെത്തുവാൻ കഴിയും.
4. സുറിയാനി ഭാഷ - അതേ സുറിയാനി ഭാഷയ്ക്ക് കൽദായ സുറിയാനി എന്നു പേരുണ്ട്. എന്നാൽ അത് അതിന്റെ ലിപി മാത്രമാണ്. അതിനു മുൻപ് എസ്ത്രാംഗല എന്ന ലിപി ഉണ്ട്. അതിനു മുൻപ് അറമായ ലിപി ഉണ്ട്. ഭാഷ ഒന്നു തന്നെ എഴുത്തിന്റെ രൂപം മാറുന്നു. അതിലെ ഒരു ലിപിയെ കൽദായ സുറിയാനി എന്നു വിളിയ്ക്കുന്നു അതുകൊണ്ടെന്ത്?
ഇവരുടെ യുക്തി അനുസരിച്ച് ആണെങ്കിൽ തലിസാ കുമി, ഏൽ ഏൽ ലാമാനാ സ്വക്താനി എന്നൊക്കെ പറയുന്ന കർത്താവീശോ മിശിഹായല്ലേ കൽദായവാദി? അതു രേഖപ്പെടുത്തിയ മർക്കോസ് അല്ലേ കൽദായവാദി
അപ്പോൾ എന്താണു കൽദായ വത്കരണം? എവിടെയാണു കൽദായ വത്കരണം?
കൽദായ വാദം ആരോപിയ്ക്കുവരുടെ പൊതു സ്വഭാവം മനസിലാക്കിയാൽ അവരുടെ രോഗം പിടികിട്ടും
1. സങ്കീർത്തനങ്ങൾ ചൊല്ലാതിരിയ്ക്കുക. പകരം ഏതെങ്കിലും കാസറ്റ് സംഗീതം ആലപിയ്ക്കുക
2. ഉപകരണ സംഗീതങ്ങളുടെ അകമ്പടിയോടെ കുർബാൻ അടിപൊളി ആക്കുക
3. പ്രാർത്ഥനകൾ തോന്നും പടി ചൊല്ലുക, തങ്ങൾക്ക് ഇഷ്ടമില്ലത്ത പ്രാർത്ഥനകൾ ചൊല്ലാതിരിയ്ക്കുക, സ്വയം പ്രേരിത പ്രാർത്ഥനകൾ - അതിപ്പോൾ സഭാ വിരുദ്ധവും വിശ്വാസവിരുദ്ധവും ആണെങ്കിലും തരക്കേടില്ല - ചൊല്ലുക
4. സഭ നൽകിയിട്ടുള്ള റൂബ്രിക്സ് പാലിയ്ക്കാതിരിയ്ക്കുക
5. തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് നാടകീയ രംഗങ്ങളും മറ്റും കുർബാനയിൽ ചേർക്കുക
6. കുർബാനയുടെ നീളം കൂടുന്നു എന്ന് ആരോപിയ്ക്കുമ്പോൾ തന്നെ തങ്ങളുടെ പ്രസംത്തിന്റെ നീളം കുറയ്ക്കാനോ കുർബാനയിൽ ആവശ്യമില്ലാത്ത ബാക്‌ഗ്രൗണ്ട് മ്യൂസിയ്ക്കോ ഒട്ടും കുറയ്ക്കാതിരിയ്ക്കുക.
7. കുർബാനയുടെ നീളം കുറച്ചിട്ട് അതിനു മുൻപും പിൻപും കൊന്ത, കുരിശിന്റെ വഴി, നൊവേനകൾ, വിശുദ്ധ കുർബാന എഴുന്നള്ളി വച്ചുള്ള ആരാധന ഇതൊക്കെ നടത്തുവാൻ ഒരു മടിയും ഇല്ലതാനും.
അസുഖം മനസിലായിക്കാണും എന്നു കരുതുന്നു.

പഞ്ചായത്തു പാരമ്പര്യങ്ങൾ

 ഈയിടെയായി കണ്ടുവരുന്ന ചില സഭാവിരുദ്ധമായ ശൈലിയാണ് ചങ്ങനാശ്ശേരിയുടെ പാരമ്പര്യം, പാലായുടെ പാരമ്പര്യം, തൃശൂരിന്റെ പാരമ്പര്യം, എറണാകുളത്തിന്റെ പാരമ്പര്യം എന്നൊക്കെയുള്ള ദുരഭിമാനങ്ങൾ. ഒരു സഭയ്ക്ക് അതിന്റെ അജഗണത്തിന് ആവശ്യമായ ശുശ്രൂഷകൾ നൽകുവാൻ രൂപതകളും ഇടവകകളും ആവശ്യമായി വരും. അതായത് രൂപതകളൂം ഇടവകകളും അജപാലന താത്പര്യം മാത്രമാണ് അല്ലാതെ അത് ഒരു വിഭജനമോ വിഭാഗീയതയോ ആവേണ്ട കാര്യമില്ല. അത്തരം വിഭാഗീയ ചിന്തകൾ സഭാത്മകമോ ക്രൈസ്തവമോ അല്ല എന്നു പറയുവാനും ഞാൻ ആഗ്രഹിയ്കുകയാണ്.

സഭ കുർബാന അർപ്പണത്തിലെ ഐക്യരൂപ്യത്തിലേയ്ക്ക് ശ്രമിയ്ക്കുവാൻ തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങൾ രൂപതാധ്യക്ഷനൊപ്പം എന്നു പറയുമ്പോഴും ചിലർ നീരസം മറച്ചുവയ്ക്കുന്നില്ല, മറ്റു ചിലരാകട്ടെ പൊട്ടിത്തെറിയ്ക്കുകയും ചെയ്യുന്നു. ആരാണ് വിഭാഗീയത സൃഷ്ടിയ്ക്കുന്നത്? അവരോട് ഒന്നേ പറയാനുള്ളൂ നിങ്ങളുടെ ചരിത്ര ബോധം ഇല്ലായ്മയാണ് ഇവിടെ വിഭാഗീയത സൃഷ്ടിയ്ക്കുന്നത്. നിങ്ങൾ അഭിരമിയ്ക്കുന്ന നിങ്ങളുടെ രൂപതയുടെ പാരമ്പര്യത്തിന് 2000 വർഷം പഴക്കമുള്ള സഭയുടെ ചരിത്രത്തിൽ എന്തു പ്രസക്തിയാണ് നിങ്ങൾ പ്രതീക്ഷിയ്ക്കുന്ന്? എന്തുകൊണ്ടു നിങ്ങൾ സഭയ്ക്കു മുകളിലായി രൂപതയെ പ്രതിഷ്ടിയ്ക്കുന്നു!! 90 കളിൽ ഉണ്ടായ രൂപതകൾ പോലും തങ്ങളുടെ രൂപതയുടെ പാരമ്പര്യത്തെപ്പറ്റി പറയുന്നതാണ് ഈയിടെ കേട്ട ഏറ്റവും വലിയ കോമഡി.
അല്ല മെത്രാന്മാരേ നിങ്ങൾ എന്താണു സെമിനാരികളീൽ അഭ്യസിപ്പിയ്ക്കുന്നത്? വിഭാഗീയതയോ?

ആരാധനാക്രമ വിവാദങ്ങൾ - ആർക്കാണ് സ്വാർത്ഥതാത്പര്യം?

 തൃശൂർ അതിരൂപതാ വൈദിക കൂട്ടായ്മക്ക് വേണ്ടി വൈദീക സമിതി തയ്യാറാക്കിയ ഒരു കത്തിൽ (ഊമക്കാത്ത്) ഇങ്ങനെ പറയുന്നു

"ശാന്തമായിരുന്ന ഈ സഭയിൽ, തന്റെ സ്വാർത്ഥതാല്പര്യത്തിനായി ഭിന്നതയുടെ വിത്തുകൾ വിതറിയ വ്യക്തിത്വങ്ങൾ ഇന്നും ചാരു കസ്സേരയിൽ ഇതൊക്കെ കണ്ടു രസിക്കുന്നു. ആ ചരട് വലികളെ പ്രതിരോധിക്കുക മാത്രമേ തൃശ്ശൂർ അതിരൂപതയും ചെയ്തിട്ടുള്ളു. "
ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു തോന്നുന്നു. എന്താണു സ്വാർത്ഥതാത്പര്യം ആർക്കാണു സ്വാർത്ഥ താത്പര്യം? സ്വാർത്ഥതാത്പര്യം ഉണ്ട് എന്നു വരികിൽ അതുകൊണ്ട് എന്തെങ്കിലും ലാഭവും ഉണ്ടാകണമല്ലോ? എന്താണു അത്തരത്തിൽ ലാഭം?
ഇവിടെ വിഭാഗീയത സൃഷ്ടിയ്ക്കപ്പെട്ടു എന്നു ആരോപിയ്ക്കുമ്പോൾ ഇവർ ഉദ്ദ്യേശിയ്ക്കുന്നത് അഭിപ്രായ ഭിന്നത ഉണ്ടാവരുതെന്നോ അഭിപ്രായ ഭിന്നത ഉണ്ടാവുമ്പോൾ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് കാര്യങ്ങൾ തീരുമാനിയ്ക്കണമെന്നോ ആണ്.
ഉദാഹരണത്തിനു ബി.ജെ.പി തീരുമാനിയ്ക്കുന്നു ഇനി മുതൽ ആരും ബീഫ് കഴിച്ചുകൂടാ. എല്ലാവരും ആ തീരുമാനം പിൻപറ്റിയാൽ സമാധാനം. പ്രതികരിച്ചാൽ വിഭാഗീയത.
അല്ലെങ്കിൽ സർക്കാർ നിയമനങ്ങളെല്ലാം ഭരിയ്ക്കുന്ന പാർട്ടി സ്വന്തം നിലയിൽ നടത്തുന്നു; സുതാര്യമല്ലാതെ ഇഷ്ടക്കാരെ നിയമിയ്ക്കുന്നു. പ്രതികരിച്ചില്ലെങ്കിൽ സമാധാനമുണ്ടാവും; പ്രതികരിയ്ക്കുന്നതു വിഭാഗീയതയാണോ?
മെത്രാന്മാർ കൂടി തീരുമാനമെടുക്കുന്നു ഇനി നാളെമുതൽ സീറോ മലബാർ സഭയിൽ ലത്തിൻ കുർബാന ചൊല്ലിയാൽ മതിയെന്ന്? പ്രതികരിച്ചാൽ വിഭാഗീയതയാവും; സമാധാനം തകർത്തു എന്നാവും.
ഒരാളെ തല്ലിക്കൊല്ലാം എന്ന് ജനാധിപത്യപരമായി വോട്ടീനിട്ട് തീരുമാനമെടൂത്താൽ ഒരാളെ തല്ലിക്കൊല്ലാമോ? അപ്പോൾ എങ്ങനെയാണ് ജനാധിപത്യപരമായി കാര്യങ്ങൾ തീരുമാനിയ്ക്കേണ്ടത്?
ജനാധിപത്യപരമായി കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയാണ് ചർച്ചകൾ; ചർച്ചകൾക്കു വേണ്ടിയുള്ള ചർച്ചകൾ അല്ല തുറന്ന ചർച്ചകൾ; അഭിപ്രായങ്ങൾ പറയുവാനും ചർച്ചകളിലൂടെ ഏറ്റവും നല്ല തീരുമാനത്തിൽ അല്ലെങ്കിൽ തിരിച്ചറിവിൽ എത്തിച്ചേരുവാനുമായിരിയ്ക്കണം ചർച്ചകൾ. എന്നാൽ ഇന്നത്തെ പ്രശ്നം എന്നത് ഏതു വിധേനയും ഭൂരിപക്ഷമുണ്ടാക്കിയെടുത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതാണ്. ഇതു ജനാധിപത്യത്തിനു ഭൂഷണമല്ല.
മറ്റൊരു ഉദാഹരണം പറയാം. നിങ്ങളുടെ മകന് എഞ്ചിനീയറിംഗിനും മെഡിക്കലിലും അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട്. ഗവർമെന്റ് കോളേജിൽ, കുറഞ്ഞ ഫീസിൽ. എങ്ങനെയായിരിയ്ക്കും നിങ്ങൾ ഈ പ്രശ്നത്തെ സമീപിയ്ക്കുക; നിങ്ങൾ അടുത്ത ചായക്കടയിലേയ്ക്ക് പോകുന്നു. അവിടെ പാടത്തെ പണി കഴിഞ്ഞു വരുന്ന തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, അടുത്ത മാടക്കടകളിലെ കച്ചവടക്കാർ അങ്ങനെ പത്തിരുപതു പേരുണ്ട്. നിങ്ങൾ അവരുടെ മുന്നിൽ വിഷയം അവതരിപ്പിയ്ക്കുന്നു. അവരിൽ ചിലർ കുട്ടീയെ മെഡിക്കലിനു വിടണം എന്നു പറയുന്നു. മറ്റു ചിലർ എഞ്ചിനിയറിംഗിനെന്ന്. ഒടുവിൽ നിങ്ങൾ വോട്ടിനിടുന്നു. ഭൂരിപക്ഷ അടിസ്ഥാനത്തിൽ നിങ്ങൾ തീരുമാനത്തിൽ എത്തുന്നു. ഇതാണോ ശരിയായ തീരുമാനം??
ഏതൊരു കാര്യത്തിലും അഭിപ്രായ രൂപീകരണം നടത്തേണ്ടത് അതിലെ പണ്ഡിതരുടെ അഭിപ്രായം പരിഗണിച്ചാണ്. മേൽ പറഞ്ഞ ഉദാഹരണത്തിൽ എങിനീയറീംങ്ങ് മെഡിക്കൽ ഫീൽഡു മായി ബന്ധമുള്ളവരും ഇക്കാര്യത്തിൽ അഭിപ്രായം പറയുവാൻ യോഗ്യരായവരുമായ ആൾക്കാരുടെ അഭിപ്രായത്തിനാണ് വിലയുള്ളത്.
നമ്മുടെ സഭയിലെ പ്രശ്നം എന്നത് നമ്മുടെ മെത്രാന്മാരും വൈദീകരും എല്ലാം ലത്തീൻ സഭയുടെ പരിശീലന കേന്ദ്രങ്ങളീൽ പഠിയ്ക്കുകയും പൗരസ്ത്യ സുറിയാനീ ആധ്യാത്മികത, ലിറ്റർജി ഇവയിൽ കാര്യമായ ഒരു പരിജ്ഞാനം ഇല്ലാത്തവരും ആയിരുന്നു എന്നതാണ്. ഇത് ഒരു കുറഞ്ഞ കാലയളവുകൊണ്ട് സംഭവിച്ച ഒന്നല്ല. സുറീയാനി സഭയ്ക്കു വേണ്ടി ധീരമായി പ്രയത്നിച്ച കരിയാറ്റി, പാറേമ്മാക്കൽ മുതൽ സന്യാസ വര്യന്മാരായ പാലയ്ക്കൽ, പോരൂക്കര ചാവറ അച്ചന്മാർ വരെ ഉള്ളവരിൽ വരെ ഈ ലത്തീൻ ചായ്വ് കാണാം. ഈ ഒരു പശ്ചാത്തലത്തിൽ നിന്നാണ്, അല്ലെങ്കിൽ 400 വർഷത്തെ ലത്തീനീകരിയ്ക്കപ്പെട്ട അവസ്ഥയിൽ നിന്നാണ് ഡീ ലാറ്റിനൈസേഷൻ പ്രക്രിയ തുടങ്ങേണ്ടതും സഭയുടെ വ്യക്തിത്വം തിരിച്ചു പിടിയ്ക്കേണ്ടതും.
പാറേക്കാടിൽ പിതാവിനു സുറീയാനി സഭയുടെ ലിറ്റർജിയെപ്പറ്റി എന്ത് അവഗാഹമുണ്ട്? ഒന്നുമില്ല. പൗവ്വത്തിൽ പിതാവിന് എന്ത് അവഹാഗമുണ്ട്? കാര്യമായി ഒന്നുമില്ല. കാരണം ഇദ്ദേഹം പഠിച്ചത് സാമ്പത്തിക ശാസ്ത്രമാണ്. ലിറ്റർജി അല്ല. ഇവരു രണ്ടു പേരെയും പരാമർശിയ്ക്കുവാൻ കാരണം എറണാകുളം പക്ഷം പാറേക്കാട്ടിൽ പിതാവിനെയും പൗരസ്ത്യ പക്ഷം പൗവ്വത്തിൽ പിതാവിനെയും അവരവരുടെ മുന്നണിപ്പോരാളികൾ ആയി കാണുന്നു എന്നതുകൊണ്ടാണ്. പാറേക്കാട്ടിൽ പിതാവും പൗവ്വത്തിൽ പിതാവും പഠിച്ചത് ലത്തീൻ തിയോളജി ആണ്, സാമ്പത്തിക ശാസ്ത്രമാണ്. പാറേക്കാട്ടിൽ പിതാവിനു ഭാഷാ പരിജ്ഞാനം (സുറിയാനി ലത്തീൻ, ഇംഗ്ലീഷ്, സംസ്കൃതം) ഉള്ളതായി മനസിലാക്കുന്നു. പറഞ്ഞു വന്നത് ഇവരു രണ്ടു പേരും ലിറ്റർജിയിൽ പാണ്ഡിത്യമുള്ളവർ അല്ല. അതുകൊണ്ടൂ തന്നെ ഇവർക്ക് ഈ വിഷയത്തിൽ പാണ്ഢിത്യമുള്ളവരുടെ സഹായം ആവശ്യമുണ്ട് എന്നതാണ്.
എന്നാൽ 81 ഇൽ മെത്രാന്മാർ ശ്രമിച്ചത് തങ്ങളൂടെ ഭാവനയ്ക്ക് അനുസരിച്ച് ഒരു കുർബാന ക്രമം രൂപപ്പെടുത്തുവാൻ ആണ്. ഇതിനു മുൻപു പള്ളിയ്ക്കാപ്പറമ്പിൽ പിതാവിന്റെ നേതൃത്വത്തിൽ ഒരു കുർബാനക്രമം തയ്യാറാക്കുവാൻ ശ്രമിയ്ക്കുകയും റോം അതു നിരസിയ്ക്കുകയും ചെയ്തു എന്നുമാണ് അറിയുവാൻ കഴിഞ്ഞത്. പള്ളിയ്ക്കാപ്പറമ്പിൽ പിതാവ് ഒരു കൽദയ വാദി എന്ന ചാപ്പയ്ക്ക് പൗവ്വത്തിൽ പിതാവിനെപ്പോലെ തന്നെ യോഗ്യത ഉള്ള ഒരാളായിരുന്നല്ലോ.
ഈ പ്രശ്നം വൈകാരികമായല്ല ശാസ്ത്രീയമായി വേണം പരിശോധിയ്ക്കുവാൻ. എന്നാൽ ഏതാണ് 40 വർഷത്തിനു ശേഷവും നമ്മുടെ സമീപനം വൈകാരികമാണ്. ഈ വൈകാരിക സമീപനമാണ് ചേരിതിരിവുകൾക്കും ഈഗോയ്ക്കും വഴി വയ്ക്കുന്നത്. സഭയിൽ സംഭവിച്ചതും അതാണ്.
ഇന്നും എറണാകുളം വിഭാഗം ലിറ്റർജി പണ്ഡിതനായി അവതരിപ്പിയ്ക്കുന്ന നരികുളം അച്ചന് സുറീയാനീ ആരാധനാക്രമത്തിൽ പാണ്ഡിത്യം ഉള്ളതായി ഞാൻ മനസിലാക്കുന്നില്ല. അദ്ദേഹം ഒരു ലത്തീൻ ആരാധനാക്രമ പണ്ഡിതനാണ്. ഒരു ഇംഗ്ലീഷ് ഗ്രാമർ പണ്ഡിതനാനോ മലയാളം ഗ്രാമറിലെ സംശയം തീർക്കുന്നത്?
ലിറ്റർജി പ്രായോഗിക തലത്തിൽ വളരെ "സിമ്പിൾ" എന്നു തോന്നുമെങ്കിലും ശാസ്ത്രീയമായി അങ്ങനെ അല്ല. അതിനെ മൂല ഭാഷ, വേദപുസ്തക റഫറൻസുകൾ, ദൈവശാസ്ത്രം, മറ്റു ആരാധനാക്രമത്തിലെ റഫറൻസുകൾ ഇതൊക്കെ പരിഗണിയ്ക്കേണ്ടുന്ന സങ്കീർണ്ണമായ ഒന്നാണ്. അതിൽ അഭിപ്രായം പറയേണ്ടത് അതിൽ പരിജ്ഞാനം ഉള്ളവരാണ്. അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് മെത്രാന്മാർ തീരുമാനങ്ങളിൽ എത്തേണ്ടത്. അല്ലാതെ കേവല ഭൂരിപക്ഷമോ, അഭിപ്രായ സമന്വയമോ ഇതിൽ ശരിയായ തീരുമാനത്തിലേയ്ക്ക് നയിയ്ക്കണം എന്നില്ല.
ഇതു തന്നെ 81 ലും സംഭവിച്ചു. മെത്രാൻ സംഘത്തിലെ ഭൂരിപക്ഷ തീരുമാനത്തെ ന്യൂനപക്ഷം മെത്രാന്മാർ ചോദ്യം ചെയ്തു. പൗരസ്ത്യ തിരുസംഘം ഇടപെടു. മെത്രാന്മാരെ റോമിനു വിളിപ്പിച്ച് കർദ്ദിനാൾ റൂബിൻ നിർദ്ദേശങ്ങൾ നൽകി. അദ്ദേഹം ഒരു ലത്തീൻ മെത്രാനാണെന്ന് ഓർക്കണം. ആ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് 86 ലെ തക്സാ തയ്യാറാവുന്നതും പൂർണ്ണ അംഗീകാരത്തോടെ മാർപ്പാപ്പാ തന്നെ കുർബാന ചൊല്ലി അത് ഉദ്ഘാടനം ചെയ്യുന്നതും.
അപ്പോൾ ആരാണു വിഭാഗീയത ഉണ്ടാക്കിയത്?
62 ലെ കുർബാനയ്ക്കെതിരെ പ്രവർത്തിച്ചത് ആരാണ്? 86 ലെ കുർബാനയ്ക്കെതിരെ പ്രവ്ർത്തിച്ചത് ആരാണ്? ഇപ്പോഴും സിനഡ് അനുസരിച്ച കുർബാന നേരാംവണ്ണം ചൊല്ലാത്തത് ആരാണ്? കുർബാനയിലെ ഒരു വരി പോലും നീക്കം ചെയ്യുവാനോ കൂട്ടിച്ചേർക്കുവാനോ വൈദീകന് അധികാരമില്ലെന്നു പറയുന്ന രണ്ടാം വത്തിയ്ക്കാൻ കൗൻസിലിന്റെ നിലപാടിനെ തൃണവത്കരിയ്കുന്നത് ആരാണ്. സിനഡു ഐക കണ്ഢ്യേന എടുത്ത തീരുമാനത്തെ 50-50 തീരുമാനത്തെ അട്ടിമറിച്ചത് ആരാണ്?
സ്വന്തന്ത്രമായി അന്വേഷിയ്ക്കൂ; സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ - ഗ്രൂപ്പിസത്തിൽ നിന്നും, ഈഗോയിൽ നിന്നും ദുരഭിമാനത്തിൽ നിന്നും.

കൽദായവത്കരണ ആരോപണവും തദ്ദേശിയ ആരാധനാക്രമ വാദവും

 കൽദായ ലിറ്റർജി എന്ന് ഇവിടുത്തെ പൗരസ്ത്യ വിരുദ്ധ വിഭാഗം ആരോപിയ്ക്കുന്ന അദ്ദായി-മാറിയുടെ ക്രമം മൂന്നാം നൂറ്റാണ്ടിനു ശേഷം ഇവിടെ എത്തിയതാണെന്നും അതിനു മുൻപ് തദ്ദേശീയമായ ഒരു ക്രമം ഇവിടെ ഉണ്ടായിരുന്നു എന്നുമാണ് പൗരസ്ത്യ വിരുദ്ധരുടെ നിലപാട്. അതുകൊണ്ട് തദ്ദേശീയമായ ഒരു ക്രമത്തിലേയ്ക്ക് മടങ്ങണമെന്ന് അവർ ആഗ്രഹിയ്ക്കുന്നു.

ഇവിടെ പ്രസക്തമായ മൂന്നു ചോദ്യങ്ങൾ ഉണ്ട്
1. ഒന്നാം നൂറ്റാണ്ടിൽ തദ്ദേശീയമായ ഒരു ക്രമം ഉണ്ടായിരുന്നോ?
2. മൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആണോ പൗരസ്ത്യ സുറിയാനീ ലിറ്റർജി ഇന്ത്യയിൽ/കേരളത്തിൽ എത്തുന്നത്
3. എങ്ങനെയാണ് ഒരു പുതിയ ലിറ്റർജി ഉണ്ടാവുന്നത്/ഉണ്ടാവേണ്ടത്
ഓരോന്നായി നോക്കാം.
1. ഒന്നാം നൂറ്റാണ്ടിൽ തദ്ദേശീയമായ ഒരു ക്രമം ഉണ്ടായിരുന്നോ?
നടപടിപ്പുസ്തകത്തിലും മറ്റു പുരാതന രേഖകളും പരിഗണിച്ച് നമുക്ക് എത്തിച്ചേരാവുന്ന നിഗമനം പുരാതന ലിറ്റർജികൾക്ക് പ്രധാനമായും രണ്ടു ഘടകം ഉണ്ടായിരുന്നു എന്നതാണ്. വേദപുസ്തക വായനയും അപ്പം മുറിയ്ക്കലും. ഇതു രണ്ടും ആദ്യം നസ്രായ പക്ഷകാരെന്നും പിന്നീട് ക്രിസ്ത്യാനികൾ എന്നു വിളിയ്ക്കപ്പെടുന്ന മെശയാനിയ വിശ്വാസീ സമൂഹമോ ശ്ലീഹന്മാരോ കണ്ടുപിടിച്ച് ഉണ്ടാക്കി എടുത്തതല്ല; യഹൂദ ലിറ്റർജിയിൽ നിന്ന് കടം കൊണ്ടതായിരുന്നു; അല്ലെങ്കിൽ യഹൂദ ലിറ്റർജിയുടെ ക്രൈസ്തവ പശ്ചാത്തലത്തിലുള്ള പിന്തുടർച്ച മാത്രമായിരുന്നു. യഹൂദ സിനഗോഗുകളിൽ വചനം വായന, വചന വ്യാഖ്യാനം എന്നിവയും വീടുകളിൽ അപ്പം മുറിയ്ക്കലും നടത്തു പോന്നു. പിന്നീട് യഹൂദ സിനഗോഗുകളീൽ നിന്നു നസ്രായ പക്ഷം പുറത്താക്കപ്പെട്ടപ്പോൾ അതും വീടുകളിലേയ്ക്ക് മാറുകയുണ്ടായി. ഇതോടൊപ്പം തന്നെ യഹൂദർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു സങ്കീർത്തനാലാപനങ്ങൾ. അത് വേദപുസ്തക വായനയ്ക്കാണെങ്കിലും ശരി, അപ്പം മുറിയ്ക്കലിന് ആണെങ്കിലും ശരി. അപ്പം മുറിയ്ക്കലിന് യഹൂദ പശ്ചാത്തലത്തിൽ നിയതമായ പ്രാർത്ഥനകൾ ഉണ്ടായിരുന്നു താനും. ഈ രണ്ടു ഭാഗങ്ങളും ചേരുന്നതാണ് കുർബാനയുടെ ആദ്യകാല രൂപങ്ങൾ. ഇതിന്റെ ഘടന ഓർശ്ലേമിലും ഗ്രീസിലും റോമിലും ഇന്ത്യയിലും പേർഷ്യയിലും വ്യത്യസ്ഥരൂപത്തിൽ ആകുവാൻ സാധ്യതയില്ല. കാരണം ആദിമ സഭകൾ യഹൂദ പശ്ചാത്തലത്തിൽ ആണ് രൂപം കൊള്ളുന്നത് - അത് ഓർശ്ലേമിൽ ആണെങ്കിലും, ഗ്രീക്കിൽ ആണെങ്കിലും റോമ്മിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും. ഇന്ത്യയിലേയും പേർഷ്യയിലേയും സഭ യഹൂദരിൽ നിന്നു വിശ്വാസം കൈക്കൊണ്ട സഭകൾ ആയിരുന്നു; യഹൂദ സിനഗോഗുകൾ തന്നെ ആയിരുന്നു ആദിമ കുർബാന കേന്ദ്രങ്ങൾ. തോമാ ശ്ലീഹാ സഭ സ്ഥാപിച്ച കേന്ദ്രങ്ങൾ എല്ലാം തന്നെ കച്ചവട കേന്ദ്രങ്ങളും യഹൂദ കേന്ദ്രങ്ങളും ആയിരുന്നു. ഇവരുടെ യഹൂദ അറമായിക്കിലും (Jewish Aramaic) യഹൂദ പശ്ചാത്തലത്തിലും ഇന്ത്യയിലും കുർബാന അർപ്പിയ്ക്കപ്പെട്ടു.
എന്നാൽ വിജാതീയർ കൂടുതലായി വിശ്വാസത്തിലേയ്ക്ക് വരികയും അവർക്ക് അറമായ പശ്ചാത്തലം നഷ്ടപ്പെടുകയും ചെയ്തപ്പോൾ ഈ കുർബാന തന്നെ (അറമായ യഹൂദ പശ്ചാത്തലത്തിലുള്ള കുർബാന) തദ്ദേശീയ ഭാഷകളിലേയ്ക്ക് അതിന്റെ പൂർവ്വരൂപത്തോടു നീതി പുലർത്തിയ്ക്കോണ്ട് പരിഭാഷപ്പെടുത്തി.
ഈ ഒരു പശ്ചാത്തലത്തിൽ ചിന്തിയ്ക്കുമ്പോൾ ഇന്ത്യയിൽ തദ്ദേശീയമായ കുർബാന ക്രമം എന്നത് അസംഭവ്യമാണ്. എന്നാൽ ലിറ്റർജി വികസിച്ച് നിയതമായ രൂപം ഉണ്ടാകുവാൻ കാലങ്ങൾ എടുത്തിരിയ്ക്കും. അന്ന് അതിൽ ഇമ്പ്രൊവൈസേഷനുകൾക്ക് സാധ്യതകൾ ഉണ്ടായിരുന്നിരിയ്ക്കും. അതേ സമയം കൃത്യമായ രൂപവും ക്രമവും വികസിയ്ക്കുന്ന മുറയ്ക്ക് ഇമ്പ്രൊവൈസേഷനുള്ള സാധ്യതകളും ഇല്ലാതെയാവും; അത് കുർബാന വ്യക്തിപരമാവരുതെന്നും സഭയുടേതാകണമെന്നുമുള്ള ഉദ്ദ്യേശത്തെകരുതിയും അതിൽ തെറ്റുകൾ ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയുമാണ്.
അതുകൊണ്ട് യഹൂദ പശ്ചാത്തലത്തിൽ അന്നത്തെ അറമായ ഭാഷയിൽ ഒന്നാം നൂറ്റാണ്ടിൽ കുർബാന അർപ്പിയ്ക്കപ്പെട്ടു എന്നതാണ് യുക്തിസഹമായ ഉപസംഹാരം.
ഇവിടെ ഇന്ത്യനൈസേഷൻ-അനുരൂപണ വാദികൾ കൊണ്ടുവന്നിട്ടുള്ള ലിറ്റർജി രൂപങ്ങൾ എല്ലാം തന്നെ ആര്യ (ബ്രാഹ്മണ) സംസ്കാരത്തിൽ പൊതിഞ്ഞ ലത്തീൻ വത്കരണങ്ങൾ ആയിരുന്നു. ആര്യ അധിനിവേശം കേരളത്തിൽ ഉണ്ടാവുന്നത് 6 ആം നൂറ്റാണ്ടിനു ശേഷമാണെന്നും ഹിന്ദു (ആര്യ-ബ്രാഹ്മണ) മതം ശക്തമാവുന്നത് 9 ആം നൂറ്റാണ്ടിനു ശേഷമാണെന്നും ആ മതം ഹിന്ദു എന്ന് അറിയപ്പെട്ടു തുടങ്ങിയത് ബ്രിട്ടീഷു കാരുടെ ഭരണത്തിന്റെ കീഴിലാണെന്നും സെക്കുലർ ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ആ നിലയ്ക്ക് ലത്തീൻ കുർബാനയെ ബ്രാഹ്മണ പശ്ചാത്തലത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ പൊള്ളത്തരം വെളിപ്പെടുന്നു.
മറ്റൊരു തരം കുർബാനയ്ക്കുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല എന്നിരുന്നാലും അത്തരം സാധ്യതയെ യുക്തിസഹമായി അവതരിപ്പിയ്ക്കുകയും അതിനു ഉപോദ്ബലകമായ തെളിവുകളും രേഖകളും കണ്ടെത്തുകയും ചെയ്യണം. അതു വരെ നമുക്ക് ഈ ഒന്നാം നൂറ്റാണ്ടു വാദം അവസാനിപ്പിയ്ക്കേണ്ടി ഇരിയ്ക്കുന്നു.
2. മൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആണോ പൗരസ്ത്യ സുറിയാനീ ലിറ്റർജി ഇന്ത്യയിൽ/കേരളത്തിൽ എത്തുന്നത്
അറമായ യഹൂദ ലിറ്റർജി കേരളത്തിൽ എത്തുന്നതിന്റെ കഥ ഒന്നാമത്തെ പോയിന്റിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഒരു ലിറ്റർജിയും വെള്ളം കയറാത്ത അറകളായിട്ടല്ല നില നിന്നിട്ടുള്ളത്. തങ്ങളുടെ ശൈലിയ്ക്ക് യോജിച്ചതൊക്കെ മറ്റു സഭാ പാരമ്പര്യങ്ങളിൽ നിന്നും സഹോദരസഭകളിൽ നിന്നും സ്വാംശീകരിച്ചാണ് സഭ വളർന്നിട്ടുള്ളത്. ഒരേ പശ്ചാത്തലത്തിലുള്ള സഭകൾ എന്ന നിലയ്ക്ക് പേർഷ്യം മെസൊപ്പൊട്ടോമിയൻ സഭകളുമായി കൊടുക്കൽ വാങ്ങലുകൾക്കും സമന്വയത്തിനും സാധ്യതകളുണ്ട്. അങ്ങനെയല്ലാതെ ഒരു സുപ്രഭാതത്തിൽ പൗരസ്ത്യ സുറിയാനി ലിറ്റർജി ഇവിടെ അടിച്ചേൽപ്പിയ്ക്കപ്പെട്ടു എന്നോ ഇറക്കു മതി ചെയ്യപ്പെട്ടൂ എന്നോ ഉള്ള വാദങ്ങൾ അടിസ്ഥാന രഹിതമാണ്.
ചുരുക്കത്തിൽ ഇവിടെ നില നിന്ന പ്രിമിറ്റീവ് യൂദ-അറമായി ലിറ്റർജിയുടെ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള വളർച്ചയാണ് അദ്ദായി മാറിയുടെ കുർബാന.
3. എങ്ങനെയാണ് ഒരു പുതിയ ലിറ്റർജി ഉണ്ടാവുന്നത്/ഉണ്ടാവേണ്ടത്
just for a horror! എന്ന നിലയ്ക്ക് ആരും ലിറ്റർജികൾ ഉണ്ടാക്കുന്നില്ല. നില നിൽക്കുന്ന ലിറ്റർജിയെ ദൈവശാസ്ത്രപരമായി മിഴുവുറ്റതാക്കുവാനും അമൂർത്തമായ (abstract) ആശയങ്ങൾക്ക് കൂടുതൽ മൂർത്തിമദ്ഭാവം (concrete) നൽകുവാനുമാണ് പുതിയ ലിറ്റർജികൾ രൂപം കൊള്ളുന്നത്. അതും സ്വാഭാവികമായ ഒരു വളർച്ച ആയിരിയ്ക്കണം. ഇത് അദ്ദായി മാറിയിൽ നിന്ന് തിയഡോറിലേയ്ക്കും തിയഡോറിൽ നിന്നു നെസ്തോറിയസ്സിലേയ്ക്കും ഉള്ള വളർച്ചയിൽ പ്രകടവുമാണ്. ഇനിയും നെസ്തോറിയസ്സിന്റെ ക്രമത്തിൽ നിന്നുള്ള വളർച്ച സാധ്യമാണ്. പക്ഷേ അതു വളർച്ച ആയിരിയ്ക്കണം, വിളർച്ച ആവരുത്.
എന്നാൽ ഇന്ന് പുതിയ അനാഫാറയ്ക്കായി നിലവിളി കൂടുന്നവരുടെ ലക്ഷ്യം സമയം കുറയ്ക്കം, പ്രാർത്ഥന വെട്ടിച്ചുരുക്കൽ, ലത്തീനീകരണം എന്നിവയാണ്. അടിസ്ഥാനപരമായി കുർബാനയെ അതിന്റെ പൂർണ്ണമായി അർപ്പണമായി കാണുവാൻ വിശ്വാസികൾക്കും പുരോഹിതന്മാർക്കും കഴിയാതെ വരുന്നു. കേവലം കുർബാന സ്വീകരണത്തിനുള്ള ഉപാധിയായി മാത്രം മറ്റു പ്രാർത്ഥനകളു മാറുകയും ചെയ്യുന്നു. ഇത് ഒരു ലിറ്റർജിക്കൽ കാറ്റകേസിസത്തിന്റെ അഭാവത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. വികലമായ ആരാധനാക്രമ കാഴ്ചപ്പാടുകളോടെയും ഗൂഢ ഉദ്ദ്യേശത്തോടെയും നിക്ഷിപ്തതാത്പര്യത്തോടെയും തികഞ്ഞ ലാഘവത്തോടെയും പുതിയ അനാഫൊറാ വാദം ഉന്നയിയ്ക്കുന്നതും അത്തരം വാദങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതും ഗുണകരമാകുമെന്നു ഞാൻ കരുതുന്നില്ല.