Thursday, June 28, 2018

വീരടിയാൻ പാട്ട്

മാറനീശോ മിശിഹാ പിറന്നമ്പത്തിരണ്ടാം കാലം
മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്തുവന്നു
മാര്‍ഗ്ഗമറിയിച്ചവിടെ;
മുന്നൂറ്റി നാല്‍പ്പത്തിരണ്ടാം കാലം കാനായി തൊമ്മന്‍
പരദേശത്തുനിന്നും മലയാളത്തുവന്ന്‌
സൂര്യകുലമണിമകുടമാകും ചേരമാന്‍ തമ്പുരാന്റെ
ചേറേപ്പാട്ടില്‍ ചെന്ന്‌ നവരത്‌നങ്ങളൊന്‍പതും
തിരുമുല്‍ കാഴ്‌ചവച്ചു തിരുമനസ്സറിയിച്ചാറെ,
കൊല്ലവും, പാലൂര്‌, കൊടുങ്ങല്ലൂര്‌, കൊട്ടക്കാവ്‌,
നിരണം, ചായേല്‍, കോക്കമംഗലം
എന്നീ മലങ്കര ഇവകകളും ഏഴരപള്ളിയും
വെച്ചു കൊണ്ടേവേണ്ടൂ എന്ന സ്ഥാനവും പദവിയും
വന്‍ പോരടയാളവും, കൊല്ല വര്‍ഷം ഒന്നാമതു
ചിങ്ങമാസം ഇരുപത്തിയൊന്‍പതാം തീയതി
ആയില്യം നാളും ചിങ്ങം രാശിയും കര്‍ക്കിടക
ക്കൂറില്‍ തൃക്കോവിലും പള്ളിയും സൃഷ്‌ടിച്ചേന്‍.
തണ്ടനേറും തണ്ടും പല്ലക്കും, പരവതാനി,
ഉച്ചിപ്പൂവ്‌, നെറ്റിക്കെട്ട്‌, തണ്ടുവിളക്ക്‌, കോലുവിളക്ക്‌,
അരിമക്കൊടി, ഇടിക്കൊടി,
നവരത്‌നങ്ങളാകും അഞ്ചു ചില്ലി മുല്ലയും, ചെങ്കൊപ്പും,
ആറ്റിവെയ്‌പ്പും, പാച്ചിന്‍ മരവും,
പഞ്ചവാദ്യം അഞ്ചും,
പച്ചക്കുട, പവിഴക്കുട, ചന്ദ്രക്കുട, ചന്ദ്രവട്ടക്കുട,
ചിങ്ങച്ചീനി, ചീനക്കുഴല്‍, ആലവട്ടം, വെണ്‍താമരതൊപ്പിയും,
തങ്കലും, ചിങ്ങും, തള്ളിമുന്‍കൈയ്യില്‍ പതക്കവും,
കൈയ്യില്‍ തൈക്കാര്‍തോള്‍ വള, വീര പഞ്ചാരമാലയും,
പാവാടനാലും, മേല്‍ത്താളികപ്പുറവും,
അഞ്ചു പഞ്ച രത്‌നങ്ങളും, പൊന്നിട്ടു കുത്തിയ
മാരമാം വെള്ളിക്കോലും, വീരമുണ്ടാം കൈച്ചിലമ്പും,
മക്കത്തു കപ്പലു മാമാങ്ക വേലയും,
ഉണ്ടെന്നും ഇല്ലെന്നും ചൊല്ലിനിന്നീടുന്ന
സംഗീത പുവാലനൊരു പെണ്ണിനെയും കൊടുത്തു
കല്ല്യാണം കഴിപ്പിച്ചു,
അതില്‍ നിന്നൊള്ള ഒരു സന്താനവും,
തെക്കും വടക്കും ഭാഗത്തെ നടയിരിക്കെ
അഞ്ചു കച്ചവടക്കാരെയും വരുത്തി,
മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്തിനനുഗ്രഹമായി
ചൊല്ലിച്ച പദവിയും
പരീക്ഷക്കായ്‌ അടുപ്പുകല്ലുമൂന്നുകൂട്ടി
കൊച്ചുരുളി പിടിച്ചു വെച്ച്‌
ഇരുനാഴിയൂരി നെയ്യും അളന്നൊഴിച്ച്‌
കടപ്പൂര്‌, കാളിയാവ്‌, പകലോ മിറ്റം നാലു പട്ടന്മാരും
അന്നന്നു നാടുവാണീടുന്ന കാലം,
സൂര്യനും ചന്ദ്രനും ഉള്ളോരുകാലം
സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌,
ഏഴരപ്പള്ളിയും, എഴുപത്തിരണ്ടു പദവിയും
കര്‍ത്താവേ,
വാഴപ്പള്ളി വീരടിയാന്‍ കൈയ്യൊപ്പ്‌.

 (ചുവന്നതൊപ്പിയും കയ്യിൽ വടിയുമുള്ള വീരടിയാൻ)

2 comments:

  1. രാജസ്ഥാനി നര്‍ത്തകരെപ്പോലെ ചെമന്ന വലിയ തലക്കെട്ടും കിന്നരികുപ്പായവും നീളന്‍ വടിയും നരച്ചു നീണ്ട താടി മീശയും മുഖം നിറയെ പാല്‍പുഞ്ചിരിയുമായി അമ്മോ………..വീരടിയാന്‍……….വന്നേ എന്ന നീട്ടിപ്പാടി ആണ്ടിലൊരിക്കല്‍ വിരുന്നുവരുന്ന ക്രിസ്തുമസ് അപ്പൂപ്പനെ പോലെ വന്നിരുന്ന ആ വൃദ്ധന്‍ ഒരു ചരിത്രസംഭവം ആയിരുന്നുവെന്നും ചൊല്ലുന്ന ഈരടികള്‍ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളുടെ ചരിത്രമാണെന്നും മനസ്സിലാക്കിയത് വളരെ വൈകിയാണ്. ‘തണ്ടറ്റും ……… പല്ലക്കും………പരവതാനിയും………. …………………………………കോല്‍ വിളക്കും..’

    http://www.mullappoo.com/2018/04/10/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D-jolly-va/

    ReplyDelete
  2. ചുവന്നതൊപ്പിയും കയ്യിൽ വടിയുമുള്ള വീരടിയാൻ -

    ReplyDelete