Thursday, October 11, 2018

മിശിഹായുടെ പൗരോഹിത്യവും കുരിശിലെ ബലിയും


സുറീയാനീ സഭകളിൽ പാതി നോമ്പിന് നടത്തുന്ന ഒരു കർമ്മമുണ്ട്. മിശിഹാ തന്റെ പീഡാസഹനം പ്രവചിയ്ക്കുമ്പോൾ സ്ലീവായിൽ ഊറാറ ചാർത്തി മിശിഹായുടെ പൗരോഹിത്യം ഏറ്റുപറയുന്ന കർമ്മം. തന്റെ മൂന്നാം പീഠാനുഭവ പ്രവചനത്തിന്റെ ശേഷം മത്തായി 20: 28 ൽ പറയുന്നത് 'അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും മനുഷ്യപുത്രൻ വന്നിരിയ്ക്കുന്നതു പോലെ തന്നെ'. മിശിഹായുടെ പ്രവാചക ദൗത്യം പോലെ തന്നെ ഈ സ്വജീവൻ കൊടുക്കലും എത്രമാത്രം പ്രധാനമാണെന്ന് ഈ ഈശോയൂടെ വാചകം തന്നെ വ്യക്തമാക്കുന്നുണ്ട്. സമകാലികർ കണ്ടോ എന്നറിഞ്ഞുകൂടാ പക്ഷേ ഈശോ അങ്ങനെ കണ്ടിരുന്നു. അതുകൊണ്ടാണ് അവൻ അപ്പമെടുത്ത് ഇതു നിങ്ങൾക്കുവേണ്ടി വിഭജിയ്ക്കപ്പെടുന്ന തന്റെ ശരീരമാണെന്നും കാസായെടുത്ത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന രക്തമാണെന്നും പറയുന്നത്.
ഏശായാ നിവ്യയുടെ പുസ്തകത്തിൽ 53 ആം ആധ്യായം മുഴുവൻ മിശീഹായുടെ ബലിയെപ്പറ്റിയാണ്. (പീഠാനുഭവവെള്ളിയാഴ്ച ഇതു വായിയ്ക്കുന്നുമുണ്ട്). 'പാപപ്പരിഹാരബലിയായി തന്നെത്തന്നെ അർപ്പിയ്ക്കുമ്പോൾ ' എന്നു കാണാം ഏശായാ 53: 10 ഇൽ. നമ്മൂടെ വേദനകളാണ് അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത് എന്നു ഏശായാ 53: 4 ഇൽ.
മെസ്രേനിൽ നിന്നു കാനാനിലേയ്ക്കുള്ള പെസഹായ്ക്ക് കുഞ്ഞാടു ബലികഴിയ്ക്കപ്പെട്ടതുപോലെ മരണത്തിൽ നിന്നു ജീവനിലേയ്ക്കുള്ള പെസഹയ്ക്കും ഒരു കുഞ്ഞാടു ബലികഴിയ്ക്കപ്പെട്ടു. നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി എന്ന് കേപ്പാ ശ്ലീഹാ (1 കേപ്പാ 2:24).പ്രസ്തുത അധ്യയം മുഴുവൻ വിശ്വാസികളൂടെ പൗരോഹിത്യ ധർമ്മത്തെപറ്റിയാണ്. ഈശോ മിശിഹാവഴി ദൈവത്തിനു സ്വീകര്യമായ ബലികൾ അർപ്പിയ്ക്കുന്നതിനു നിങ്ങൾ പുരോഹിത ജനമാവട്ടെ എന്നാണു കേപ്പാ ആശംസിയ്ക്കുന്നത്. മിശിഹായുടെ പൗരോഹിത്യം ഇതാ സമകാലികന്റെ വാക്കുകളിൽ.
എബ്രായർക്കുള്ള ലേഖനത്തിലേയ്ക്കുമടങ്ങി വരാം. 8,9,10 അദ്ധ്യായങ്ങളീൽ മിശിഹായൂടെ പൗരോഹിത്യത്തെക്കുറിച്ചും ബലിയുടേ ശ്രേഷ്ടതയെക്കുറിച്ചുമാണ്. പരിശുദ്ധ കുർബാനയെക്കുറിച്ചാണ്.

No comments:

Post a Comment