Thursday, October 2, 2014

ലത്തീനീകരണ നാളുകളിലെ വർത്തമാനപ്പുസ്തകം

വർത്തമാനപ്പുസ്തകത്തിൽ പാറേമാക്കലച്ചനും കരിയാറ്റിയും ലത്തീൽ ഭക്താഭ്യാസങ്ങളും സെബസ്ത്യാനോസ് പുണ്യവാളനോടുള്ള മധ്യസ്ഥപ്രാർത്ഥനയും നടത്തുന്നതായി വായിക്കുന്നുണ്ട്. അതുകൊണ്ട് സ്വകാര്യമായി ലത്തീൻ ഭക്താഭ്യാസങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്നും നടത്തേണ്ടാതാണെന്നും ഒക്കെയുള്ള അഭിപ്രായങ്ങൾ ചിലർ പ്രകടിപ്പിച്ചു കഴിഞ്ഞു. അത്തരക്കാർ തമസ്കരിയ്ക്കുന്ന ചരിത്രമുണ്ട്. മാർ തോമാ നസ്രാണികളെ ലത്തീൻ വത്കരിയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ നടപടിയായിരുന്ന ഉദയംപേരൂർ സൂനഹദോസിന് 136 വർഷങ്ങൾക്ക് ശേഷമാണ് പാറേമാക്കലച്ചന്റെ ജനനം. വിദേശാധിപത്യത്തിനെതിരെയുള്ള കൂനൻ കുരിശു സത്യത്തിന് 80 ൽ പരം വർഷങ്ങൾക്ക് ശേഷം. ലത്തീൻ വത്കരണത്തിന് വിധേയരാകാൻ സ്വയം ഏല്പിച്ചുകൊടുക്കപ്പെടേണ്ടി വന്ന പഴയകൂർ വിഭാഗം മാനസികമായി ലത്തീനീകരിയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു. (അൻപതിൽ താഴെ വർഷങ്ങൾകൊണ്ട് മലങ്കര സഭയെ ആവും വിധം ലത്തീനീകരിയ്ക്കാൻ ശ്രമിച്ചവരാണ് സീറോ മലബാറുകാർ). പട്ടക്കാരുടെ പരിശീലനം പാശ്ചാത്യ രീതിയിലായി. അവർക്ക് മാതൃ സഭയോടുള്ള ബന്ധം എന്നത് ലത്തീൻ വത്കരണ ശ്രമങ്ങളെ അതിജീവിച്ച കുർബാനക്രമവും സുറീയാനി ഭാഷയും മറ്റ് ഔദ്യോഗിക ശുശ്രൂഷകളും മാത്രമായിരുന്നു. മറ്റെല്ലാം - ലത്തീൻ ഭക്താഭ്യാസങ്ങളും, ലത്തീൻ ഭരണക്രമവും, ലത്തീൻ ദൈവശാസ്ത്രവും , ലത്തീൻ പരിശീലനവും - ലത്തീൻ തന്നെയായിരുന്നു. അതായത് ബോധപൂർവ്വം ലത്തീൻ ഭാക്താഭ്യാസങ്ങളെ സ്വീകരിയ്ക്കുകയായിരുന്നില്ല അവർ ചെയ്തത്, പിന്നെയോ രണ്ടു നൂറ്റാണ്ടുകളോളം ഒഴിഞ്ഞു തെളിച്ചും നടപ്പിലായതും പരിശീലിപ്പിയ്ക്കപ്പെട്ടതും അടിച്ചേല്പിയ്ക്കപ്പെട്ട ലത്തീൻ രീതികളെ അബോധപൂർവ്വം പിന്തുടരുകമാത്രമായിരുന്നു. അതിന്റെ അർത്ഥം അവയൊക്കെ ഇന്നും നമ്മൾ തുടരണമെന്നല്ല. അങ്ങനെ വാദിയ്ക്കുന്നവർ ഇന്നും സുറിയായീ പ്രാർത്ഥനകളുടെ ശൈലിയിലേയ്ക്ക് വരാനൊരു ചുവടുവയ്ക്കുവാൻ പോലും ശ്രമിച്ചിട്ടില്ല എന്നാണ് അർത്ഥം

No comments:

Post a Comment