Sunday, April 19, 2015

യഹൂദപാരമ്പര്യം ക്രൈസ്തവസഭയിൽ

പാരമ്പര്യമെന്നു കേൾക്കുമ്പോൾ തന്നെ ചിലർക്കു ചതുർത്ഥിയാണ്.  പൊങ്ങച്ചത്തിന്റേയും പഴംപുരാണങ്ങളുടേയും മറ്റൊരു രൂപം മാത്രമായി പാരമ്പര്യത്തെകാണുന്നവരുമുണ്ട്. ക്രിസ്തുമത്തിന്റെ യഹൂദപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും മാർ തോമാ നസ്രാണികളുടെ യഹൂദപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും ഈ പാരമ്പര്യ ദ്വേഷം മറനീക്കി പുറത്തുവരുന്നുണ്ട്.

സഭയെ സംബന്ധിച്ചിടത്തോളം പാരമ്പര്യമെന്നത് പൊങ്ങച്ചമല്ല, തലമുറകളിലൂടെ കൈമാറപ്പെടുന്ന ദൈവീക വെളിപാടാണ്, എഴുതപ്പെടാത്ത വചനമാണ്. ഇത്തരം പാരമ്പര്യങ്ങളെ വിശുദ്ധ പാരമ്പര്യങ്ങളെന്നാണ് സഭ വിളിയ്ക്കുക.

വിശുദ്ധമല്ലാത്ത പാരമ്പര്യങ്ങളുണ്ടോ? തീർച്ചയായുമുണ്ട്. ധാർഷ്ടയത്തിന്റേയും  പണക്കൊഴുപ്പിന്റേയും രക്തശുദ്ധിയുടേയും ജാതിമേൽക്കോയ്മയുടേയും, നമ്പൂതിരീപരമ്പര്യത്തിന്റേയും പാരമ്പര്യങ്ങളൂണ്ട് ഇവയൊന്നും സഭയെസംബന്ധിച്ചിടത്തോളം പ്രാധാനമുള്ളവയല്ല. അതേസമയം മിശിഹായെ തിരിച്ചറിയുവാനും ആദിമസഭ തിരിച്ചറിഞ്ഞ തീവ്രതയോടെ അനുഭവിയ്ക്കണമെങ്കിലും പാരമ്പര്യത്തിന്റെ സഹായം കൂടിയേ തീരൂ.

ഈശോമിശിഹായുടെ ജനനം യഹൂദമതത്തിലായിരുന്നു, യഹൂദനായിട്ടായിരുന്നു.   ഈശോമിശിഹായുടെ ജനനവഴി  രേഖപ്പെടുത്തുകവഴി ഈശോമിശിഹായുടെ യഹൂദപാരമ്പര്യം ഉറപ്പിയ്ക്കപ്പെടുകയും  ഈശോമിശിഹായുടെ ജനനത്തിനായി എപ്രകാരം യഹൂദജനത്തെ തിരഞ്ഞെടുത്തു പരിപാലിച്ച് ഒരുക്കി എന്നു പറയുകയാണ് സുവിശേഷകന്മാരായ മത്തായിയും ലൂക്കായും. ഈശോ മ്ശിഹാതന്നെയും ദേവാലത്തിൽ പോകുന്നതും, സിനഗോഗിൽ പഠിപ്പിയ്ക്കുന്നതും സാബത്ത് ആചരിയ്ക്കുന്നതും നാം സുവിശേഷത്തിൽ കാണുന്നു.

പാരമ്പര്യവിരുദ്ധനായി ഈശോമ്ശിഹായെ ചിത്രീകരിയ്ക്കുന്നവർ ഈശോ സാബത്തിൽ സുഖപ്പെടുത്തുന്നതും പാരമ്പര്യത്തിനെതിരെ സംസാരിയ്ക്കുന്നതും ചൂണ്ടിക്കാണിയ്ക്കാറുണ്ട്. സാബത്തിൽ സുഖപ്പെടുത്തുക വഴി സാബത്തിൽ നന്മചെയ്യുക ഉചിതമാണെന്നു പറയുക വഴി  സാബത്തിനെ വ്യക്തമായ നിർവ്വചനം കൊടുക്കുകയാണ് ഈശോ. കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുകയും  സാബത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുകയും ചെയ്ത ശിഷ്യന്മാരെ ന്യായീകരിയ്ക്കുകയും ചെയ്യുന്ന ഈശോ ഒരിയ്ക്കലും കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതായോ സാമ്പത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുന്നതായും നാം കാണുന്നില്ല. പെസഹാ ആചരിയ്ക്കുകയും കുരിശിൽ ജീവൻ വെടിയുന്നതിനു മുൻപ് സങ്കീർത്തനം ചൊല്ലുകയും ചെയ്യുന്ന ഈശോയെ നാം സുവിശേഷത്തിൽ കാണുന്നു. ഈശോ നിയമത്തെയും പ്രവാചകന്മാരെയും പൂർത്തിയാക്കാക്കുവാനാണ് വന്നതെന്ന് അവിടുന്നു തന്നെ പറയുന്നുണ്ട്.  പാരമ്പര്യത്തിനു വേണ്ടിയുള്ള പാരമ്പര്യവും, മനുഷ്യനെ കഷ്ടപ്പെടുത്തുവാനുള്ള നൂലാമാലകളെയും ഈശോ എതിർക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ട്, അതിന്റെ അർത്ഥം ഈശോ പാരമ്പര്യത്തെ നിരാകരിച്ചു എന്നല്ല.

ആദിമ സഭയിലേയ്ക്കു കടന്നുവരാം. അവർ ജീവിച്ചത് യഹൂദരായിട്ടായിരുന്നു.  നടപടിപ്പുസ്തകത്തിൽ ദേവലയത്തിൽ പ്രാർത്ഥിയ്ക്കുകയും പ്രസംഗിയ്ക്കുകയും ചെയ്യുന്ന ശ്ലീഹന്മാരെ നാം കണ്ടുമുട്ടുന്നു. അനുദിനം ദൈവാലയത്തിൽ ഒന്നിച്ചുകൂടുന്നവരായിരുന്നു ആദിമസഭ. ഏതു ദേവാലയത്തിൽ? ജറൂസലേം ദേവാലയത്തിൽ. കേപ്പാ ശ്ലീഹാ യഹൂദരോടു പറയുന്നു: "നിങ്ങൾ പ്രവാചകന്മാരോടും  നമ്മുടെ പിതാക്കന്മാരോടു ദൈവം ചെയ്ത ഉടമ്പടിയുടേയും സന്തതികളാണ്.  അവിടുന്ന് അബ്രാഹത്തോട് അരുളിചെയ്തു-ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതി വഴി അനുഗ്രഹീതരാകും." നടപടിപ്പുസ്തകത്തിൽ പൗലോസ് ശ്ലീഹാ റോമ്മായിലെ യഹൂദരോട് ഇപ്രകാരം പറയുന്നു:  "സഹോദരരേ ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരത്തിനോ എതിരായി ഞാനൊന്നും പ്രവർത്തിച്ചിട്ടില്ല." മോശയുടെ നിയമത്തെയും പ്രവാചക ഗ്രന്ഥത്തെയും അടിസ്ഥാനപ്പെടുത്തി ഈശോമിശിഹായെക്കുറിച്ചു ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുന്ന പൗലോസിനെ നമ്മൾ കാണുന്നു. ആഗേർപ്പാ രാജാവിനോട് പൗലോസ് ശ്ലീഹാ പറയുന്നു തങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിൽ പ്രത്യാശവച്ചതുകൊണ്ടാണ്  താൻ ഇപ്പോൾ പ്രതിക്കൂട്ടീൽ നിൽക്കേണ്ടിവന്നതെന്ന്. മറ്റൊരിടത്ത് ദേവാലയത്തിനോ യഹൂദനിയമങ്ങൾക്കോ വിരുദ്ധമായി താൻ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.  ഓറശ്ലേത്ത് എത്തിയ പൗലോസിനോട്  മറ്റു ശ്ലീഹന്മാർ യഹൂദനിയമപ്രകാരം ശുദ്ധീകരിയ്ക്കുവാനാവശ്യപ്പെടുന്നുണ്ട്.  മറ്റൊരിടത്ത് വിജാതിയരെ പൗലോസ് ദേവാലയത്തിൽ പ്രവേശിപ്പിച്ച് ദേവാലയം അശുദ്ധമാക്കിയതായി യഹൂദർ ആരോപിയ്ക്കുന്നു.  ചുരുക്കത്തിൽ ഇസ്രായേൽ കാത്തിരുന്ന പ്രത്യാശ ഈശോയാണെന്നും ഈശോയാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെന്നും  യഹൂദപാരമ്പര്യപ്രകാരം വിശ്വസിച്ചവരാണ് ആദിമസഭ. വിജാതീയർക്കായി അവർ നൽകിയ കല്പ്നനകൾ യഹൂദ നിയമങ്ങൾ തന്നെയാണ്.തെസലോനിയ്ക്കയിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ പൗലോസ് തങ്ങൾ പഠിപ്പിച്ച പാരമ്പര്യങ്ങളെ മുറുകെപ്പിടിയ്ക്കുവാൻ അവരോടു പറയുന്നുമുണ്ട്.

രക്ഷ യഹൂദർക്കു മാത്രമോ? ഒരിയ്ക്കലുമല്ല.  സകല ജനങ്ങൾക്കും വേണ്ടിയുള്ള രക്ഷയെന്നാണ് മാലാകാ ആട്ടിടയന്മാരോടു പറയുന്നത്.  വിശുദ്ധ ഗ്രന്ഥത്തിലുടനീളം അതു സ്പഷ്ടവുമാണ്. പഴയനിയമത്തിൽ പോലും പരാർശിയ്ക്കുന്നുമുണ്ട്. "ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതി വഴി അനുഗ്രഹീതരാകും."  എന്നു പറയുന്നത് യഹൂദരെ മാത്രം ഉദ്ദ്യേശിച്ചല്ലല്ലോ.

പൗരസ്ത്യ പാശ്ചാത്യ ആരാധനാക്രമങ്ങളും  അവയുടെ യഹൂദപാരമ്പര്യങ്ങളൂം തമ്മിലുള്ള താരതമ്യപഠനം  ക്രിസ്തുമതവും യഹൂദമതവും തമ്മിലുള്ള ബന്ധത്തെ ഉറപ്പിയ്ക്കാൻ പോന്നതാണ്.  പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഈ ബന്ധം കുറച്ചു കൂടി വ്യക്തവുമാണ്.  ഈശോമിശിഹായ്ക്കു വേണ്ടി ഒരുക്കപ്പെടവരായിരുന്നു യഹൂദർ.  അവനെ സ്വീകരിയ്ക്കാതിരുന്ന സ്വകീയരെക്കുറിച്ച് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യഹൂദരായിരുന്നു ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നു സൂചിപ്പിയ്ക്കുന്ന ഒന്നിലധികം സുവിശേഷ ഭാഗങ്ങൾ കണ്ടെത്താനാവും. വിജാതീയർ സ്വീകരിയ്ക്കപ്പെട്ടത് യഹൂദപാരമ്പര്യങ്ങളിലേയ്ക്കാണ്.

"നിങ്ങൾ വിജാതീയരുടെ ഇടയിൽ പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിയ്ക്കുകയുമരുത്. പ്രത്യുത ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്കു പോകുവിൻ" - മത്തായി 10: 6 

യഹൂദനായ നീ യഹൂദനെപ്പോലെയല്ല വിജാതീയനെപ്പോലെയാണ് ജീവിയ്ക്കുന്നതെങ്കിൽ യഹൂദരെപ്പോലെ ജീവിയ്ക്കുവാൻ വിജാതീയരെ പ്രേരിപ്പിയ്ക്കുവാൻ നിനക്ക് എങ്ങനെ സാധിയ്ക്കും - ഗലാത്തിയാ 2:14 

അങ്ങനെ വിജാതീയരുടെ അടുത്തേയ്ക്ക് ഞങ്ങളും (പൗലോസും ബർണ്ണബായും) പരിശ്ചേദിതരുടെ (യഹൂദരുടെ) അടുത്തേയ്ക്ക് അവരും (യക്കോവ്, കേപ്പാ, യോഹന്നാൻ...) പോകാൻ തീരുമാനമായി. (ഗലാത്തിയാ 2:9) 

ദൈവത്തിന്റെയും കർത്താവായ ഈശോ മിശിഹായുടേയും ദാസനായ യാക്കോവ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കുമായി എഴുതുന്നത് (യാക്കോവ് 1:1).

 ചുരുക്കത്തിൽ വിജാതീയ പാരമ്പര്യങ്ങളല്ല, യഹൂദപാരമ്പര്യമാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്.  ഈ യഹൂദപാരമ്പര്യത്തെ ഉപേക്ഷിച്ച്, സാംസ്കാരികാനുരൂപണങ്ങളുടെ പേരിൽ വിജാതീയ പാരമ്പര്യങ്ങളെ ആശ്ലേഷിയ്ക്കുവാനുള്ള പരിശ്രമങ്ങൾ പുനർ വിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്.   അനുരൂപണങ്ങൾ ആവാം. പക്ഷേ അനുകരണങ്ങളാവരരുത്, അതിർവരമ്പുകളെക്കുറീച്ചു ബോധവുമുണ്ടായിരിയ്ക്കണം. തങ്ങളുടെ പാരമ്പര്യത്തെയും, ദൈവശാസ്ത്രത്തെയും ബലികൊടൂത്ത് വിശ്വാസത്തെ വിജാതീയതയ്ക്ക് അനുരൂപപ്പെടുത്തുന്നത് എതിർക്കപ്പെടേണ്ടതു തന്നെയാണ്.

No comments:

Post a Comment