Monday, January 11, 2016

മാർ തോമാ നസ്രാണികളുടെ ലത്തീനീകരണവും ഡീലാറ്റിനൈസേഷൻ ശ്രമങ്ങളും

ഒരു കാലത്ത് അതായത് പാശ്ചത്യർ കോളനിഭരണം നടത്തുവാൻ തുടങ്ങിയ കാലത്ത് പോർട്ടുഗീസുകാരും ലത്തീൻ കാരും ക്രിസ്തുമതപ്രചരണവും നടത്തിപ്പോന്നു. കത്തോലിയ്ക്കാ സഭ എന്നാൽ റോമൻ ലത്തീൻ സഭയെന്നാണെന്നും കത്തോലിയ്ക്കാ വത്കരണമെന്നാൽ ലത്തൻവത്കരണമാണെന്നും ലത്തീൻ മിഷനറിമാർ ധരിച്ചു വച്ചിരുന്നു. ലത്തീനല്ലാത്തതെല്ലാം പാഷണ്ഢതയായി മാത്രമേ അവർക്കു കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ.
മാർ തോമാ നസ്രാണികളുടെ സഭ മാത്രമല്ല ഒട്ടേറെ സഭകൾ, കത്തോലിയ്ക്കാ കൂട്ടായ്മയിലേയ്ക്കു വന്ന സഭകളെല്ലാം ഏറ്റക്കുറച്ചിലുകളോടെ ലത്തീൻ വത്കരിയ്ക്കപ്പെട്ടിട്ടുണ്ട്.
നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം കുർബാനക്രമത്തെ അത്രകണ്ടു ലത്തീൻകരിയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പോലും തിരുന്നാളുകൾ, ഭക്താനുഷ്ടാനങ്ങൾ, ദൈവശാസ്ത്രം ഇതെല്ലാം പരിപൂർണ്ണമായി ലത്തീൻ വത്കരിയ്ക്കുവാൻ ലത്തീൻ മിഷനറിമാർക്കും അതിനുശേഷം പാശ്ചാത്യസഭയുടെ പരിശീലനം കിട്ടിയ നാട്ടു മെത്രാന്മാർക്കുമെല്ലാം കഴിഞ്ഞു. കുർബാനക്രമം ലത്തീൻ വത്കരിയ്ക്കപ്പെട്ടിട്ടില്ല എന്നു തത്വത്തിൽ പറഞ്ഞാലും കുർബാനയോടുള്ള കാഴ്ചപ്പാട് ലത്തീൻ വത്കരിയ്ക്കപ്പെട്ടു എന്നു സമ്മതിയ്ക്കാതെ വയ്യ.
*****കത്തോലിയ്ക്കാ വത്കരനമെന്നാൽ ലത്തീൻ വത്കരണമല്ല എന്നു പ്രഖ്യാപിച്ച മാർപ്പാപ്പാ ആര്??????************
നമ്മുടെ വൈദീകർക്കു ലഭിച്ചിരുന്ന പരിശീലനം, ലഭിച്ചുകൊണ്ടിരിയ്ക്കുന്ന പരിശീലനം, സഭയിൽ നിന്നു ലഭിയ്ക്കന്ന അടിസ്ഥാന മതബോധനം, കണ്ടും കേട്ടും സഭയിൽ നിന്നു ലഭിയ്ക്കുന്ന ഉപരിപ്ലവമായ ബോധ്യങ്ങൾ ഇവയെല്ലാം ഇന്നും ലത്തീനീകരണത്തിൽ നിന്നു വിമുക്തമല്ല. ഇതിനെല്ലാം അപ്പുറത്ത് വൈകാരികമായ ഭക്തിപ്രസ്ഥാനങ്ങളും അവരുടെ പ്രസിദ്ധീകരണങ്ങളുമെല്ലാം ലത്തീനീകരണത്തെ ബോധപൂർവ്വമോ അല്ലാതെയോ പ്രോത്സാഹിപ്പിച്ചും കൊണ്ടുമിരിയ്ക്കുന്നു.
ഹയരാർക്കി ലത്തീൻവിമുക്തീകരണം നടത്തിയിട്ട് സഭ ലത്തീൻ വിമുക്തമാകുമെന്നു ചിന്തിക്കാനാവില്ല. അഥവാ നമ്മുടെ ഹയരാർക്കി അതിനുള്ള പാങ്ങായിട്ടില്ല. പുനരുദ്ധരിയ്ക്കപ്പെട്ട കുർബാന (86ലെ കുർബാന) അതിന്റെ പൂർണ്ണതയിൽ, ഉറവിടങ്ങൾ നിർദ്ദേശിയ്ക്കുന്ന മാതിരി എത്ര വിശ്വാസികൾക്കു ലഭ്യമാണ്. അങ്ങനെ ലഭ്യമാകണമെന്ന് എത്രശതമാനം വിശ്വാസികൾ ആഗ്രഹിയ്ക്കുന്നുണ്ട്? ഇതിനു സഹായകരമായ ഒട്ടനവധി നിർദ്ദേശങ്ങൾ വത്തിയ്ക്കാനിൽ നിന്നും നമ്മുടെ മെത്രാൻ സമതിയിൽ നിന്നും സിനഡിൽ നിന്നും ഉണ്ടായിട്ടും മിക്കയിടത്തും ഒന്നും നടപ്പിലായില്ല.
ഇനി ഇക്കാര്യത്തിൽ മെത്രാന്മാരുടെ അഭിപ്രായങ്ങളും വൈദീകരുടെ അഭിപ്രായങ്ങളും ആണ് ശരി എന്നും കരുതാനാവില്ല.കാരണം അവർക്കു ലഭിച്ച പരിശീലവും രൂപീകരണവും എല്ലാം ആശ്രയിച്ച് അവർക്ക് ഉണ്ടായ ബോധ്യങ്ങളും മനസിലാക്കുന്ന ആശയങ്ങളും മാറും. മെത്രാൻ സമതി ഭൂരിപക്ഷത്തോടെ പാസാക്കിയ പല കാര്യങ്ങളോടും വത്തിയ്ക്കാൻ ലത്തീനീകരണമായതുകൊണ്ടു വിയോജിച്ച ചരിത്രമൂണ്ട്.
സഭ മെത്രാന്മാരുടെയോ വൈദീകരുടേയോ അല്ല, ദൈവജനത്തിന്റേതാണ്. മെത്രാന്മാരും വൈദികരും ദൈവജനത്തിനു ആവശ്യാമായ അജപാനനശുശ്രൂഷ ചെയ്തുകൊടുക്കുവാൻ വിളിയ്ക്കപ്പെട്ട നിയോഗിയ്ക്കപ്പെട്ട ദൈവജനത്തിന്റെ ഭാഗം തന്നെയാണ്.
നമ്മുടെ സഭയുടെ തനിമ എന്താണെന്നും നമ്മുടെ സഭയിൽ നിലനിൽക്കുന്ന നമ്മുടെ സഭയുടേതല്ലാത്ത പ്രവണതകൾ എന്താണെന്നും മനസിലാക്കുവാനുള്ള ശ്രമം സഭാ സ്നേഹികളായ എല്ലാ വിശ്വാസികളും നടത്തേണ്ടത് ആവശ്യമാണ്. തങ്ങൾക്കു പരിചയമില്ലാത്തതിനെ പാഷണ്ഢതയായി കാണുന്ന മെനേസിസിന്റെ ദൈവശാസ്ത്രത്തെ നമുക്കുപേക്ഷിയ്ക്കാം. കുറഞ്ഞപക്ഷം മറച്ചൊരഭിപ്രായമുണ്ടെന്നെങ്കിലും മാനിയ്ക്കുവാനുള്ള തുറവിയ്ക്കായി പ്രാർത്ഥിയ്ക്കാം.

No comments:

Post a Comment